Monday, August 31, 2009

ഓണത്തിനു മോഡേണ്‍ സദ്യ വേണ്ടേ വേണ്ട!

ഈ കഥ നടക്കുന്നത് കേരളത്തിന്‍റെ വടക്കേ പടിഞ്ഞാറെ മൂലയില്‍ തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. ഗ്രാമമെന്ന് പറഞ്ഞാല്‍ ഒരു കുഗ്രാമം. ആ ഗ്രാമത്തിലെ പ്രമാണിയും സ്വന്തമായി ഒരു ബെന്‍സ്‌ കാളവണ്ടിയും രണ്ടു പുലിമാര്‍ക്ക് കാളകളുമുള്ള ഒരു കൊച്ചുമുതലാളിയാണ് ഗോവിന്ദചെട്ടിയാര്‍. ആ ചെട്ടിയാരുടെ പുഞ്ചകൃഷിയിലെ കന്നിക്കൊയ്ത്തില്‍ വിളവെടുത്തതാണ് ചെട്ടിയാരുടെ ഒരേയൊരു മകന്‍ അറുമുഖചെട്ടിയാര്‍. ഗോവിന്ദ ചെട്ടിയാരുടെ തിരു വടിയായ ഏക അപ്പന്‍ ചെട്ടിയാരുടെ ഒരു മെമ്മോറിയല്‍ ട്രോഫി കൂടിയുമായിരുന്നു അറുമുഖന്‍. അറ്മുഖന്റെ സൌന്ദര്യം കണക്കിലെടുത്ത് “കറുമുഖന്‍“ എന്നൊരു ഇരട്ടപ്പേരും നമ്മുടെ അറുമുഖന്‍ വഹിച്ച് പോന്നിരുന്നു. അറുമുഖനെ വിളവെടുപ്പ്‌ നടത്തിയതിന്റെ പത്താം നാള്‍ അറുമുഖന്റെ മമ്മി അതായത് തായ,ഗോവിന്ദ ചെട്ടിയാര്‍ ‘പോന്നുത്തായി‘ എന്നും അറുമുഖന്‍ ‘തങ്കത്തായീ‘ എന്നും വിളിക്കാന്‍ നേര്ച്ചയുണ്ടായിരുന്ന ആ തായ മുഖമടച്ച് കുളിമുറിയില്‍ വീണതിന്റെ വേദന മാറും മുന്പേ അറുമുഖനെയും ഗോവിന്ദചെട്ടിയാരെയും ഒരേ പോലെ കണ്ണീര്‍ കയത്തിലാക്കി ശ്വാസം വലി മതിയാക്കി ഈ ലോകത്തോട്‌ വിട പറഞ്ഞു. പിന്നീട് അറുമുഖനെ വളര്‍ത്തി വലുതാക്കിയതും ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് നല്‍കിയത്‌ പ്രൊഡ്യൂസറായ ഗോവിന്ദ ചെട്ടിയാര്‍ തന്നെയായിരുന്നു. ആ ഒരു ചോല്ലുവിളിയില്‍ അറുമുഖന്‍ വളര്‍ന്നത് പാതി അറുമുഖനായും പാതി അറുമുഖിയായും. ഒരു തരം രണ്ടും കെട്ട ജന്മം!മലയാള പദാവലിയിലെ പുതിയ പദപ്രകാരം “ചാന്ത്പൊട്ട്” എന്ന ആധുനിക നാമത്തിലും അറുമുഖന്‍ അറിയപ്പെടാന്‍ തുടങ്ങി.

കുട്ടിക്കാലം മുതല്‍ക്കെ അറുമുഖന്‍ തന്റെ ഇഷ്ട വിനോദമായ കല്ലുകളി, കൊച്ചന്‍ കുത്തിക്കളി, വട്ട് കളി തുടങ്ങി ആസ്ഥാന കളികളില്‍ ഏര്‍പ്പെടുമ്പോഴും സുപ്രസിദ്ധ ഭരതനാട്യ കുലപതി ശ്രീ കലാമണ്ഡലം ഗിരിജന്‍ മാഷിന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങീ കലകളും അഭ്യസിക്കാന്‍ തുടങ്ങി.അങ്ങിനെ നമ്മുടെ അറുമുഖനും വളര്‍ന്ന് പന്തലിച്ച് കല്യാണപ്പരുവത്തില്‍ എത്തി.

കല്യാണ കമ്പോളത്തില്‍ അറുമുഖന്റെ പ്ലസ് പോയന്റ് ആണായിട്ടും പെണ്ണായിട്ടും ഒരൊറ്റ സന്തതി, ഇഷ്ടം പോലെ സ്ഥാവര ജംഗമ വസ്തുക്കള്‍.പോരാത്തതിനു അമ്മായിയമ്മ നഹീ....
ഈ വിലയേറിയ കൊണകണങ്ങള്‍ അറുമുഖന്റെ അറുബോറന്‍ മോന്തയും, എഴാം തരത്തില്‍ നിന്നുള്ള ബിരുദവും നാട്യശ്രീ പട്ടവും എല്ലാം വിസ്മ്രുതിയിലാകുന്നത് ഒരു കൂണ്ഠിതത്തോടെ മാത്രമേ അറുമുഖന് കാണാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും ഒരു പെണ്ണുകെട്ടിയാല്‍ പേന്‍ നോക്കിക്കൊടുക്കാന്‍ സ്വന്തമായി ഒരു പേന്‍ തല കിട്ടുമല്ലോ എന്ന സന്തോഷത്താല്‍ അറുമുഖന്‍ എല്ലാ വിഷമങ്ങളും മിണ്ങ്ങി മിണ്ങ്ങി കഴിച്ച് കൂട്ടി.അതു കൊണ്ട് നിറയെ പേനുള്ള തലയോട് കൂടിയ ഒരു ആണിനൊത്ത ശരീരമുള്ള ഒരു പെണ്ണ് വേണം എന്ന ഒരൊറ്റ നിര്‍ബന്ധം മാത്രമെ നമ്മുടെ അറുമുഖന് ഉണ്ടായിരുന്നുള്ളൂ.

പൊന്നുത്തായിയുടെ ആക്സിഡെന്റല്‍ ഡെത്തിനു ശേഷം,ഗോവിന്ദചെട്ടിയാര്‍ തികച്ചും ഒരു ക്രോണിക് ബാച്ചിലറെ പോലെ ജീവിച്ചത്, ആണായും പെണ്ണായും ജനിച്ച തന്റെ ഏക പുത്രനുവേണ്ടിയാണെന്ന് ഒരോ ചിന്ന വീട്ടിലേയും ലവളുമാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചാല്‍ ലവളുമാരുടെ തലയില്‍ തൊട്ട് സത്യം ചെയ്തു ചെയ്ത് ശിഷ്ട ജീവിതം തള്ളി നീക്കി മുന്നേറുകയായിരുന്നു. ഇനി തന്റെ അറുമുഖനെ ഒരു പെണ്ണു കെട്ടിച്ചാല്‍ തന്റെ ഈ അവതാര ലക്ഷ്യം പൂര്‍ത്തീകരണമാകും എന്ന് ചെട്ടിയാര്‍ ഉറച്ചു വിശ്വസിച്ചു. അതിന്റെ വെളിച്ചത്തില്‍ ബ്രോക്കര്‍ പളനി മുത്ത് തന്റെ കയ്യിലുള്ള ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ മുതല്‍ കളര്‍ ഡിജിറ്റല്‍ പടങ്ങളില്‍ തരുണീ മണികള്‍ നാനാവിധ പോസുകളില്‍ നില്‍ക്കുന്ന ഒരു അമൂല്യ ശേഖരവുമായി ചെട്ടിയാരെ തേടിയെത്തി.
“ദോ യിത് പാര്‍, എന്നാ അളക് എന്നാ മൂക്ക്, എന്നാ കണ്ണ്! എല്ലാം നല്ലാറ്ക്ക് ആണാല്‍ ഒരു കാല്‍ കൊഞ്ചം നീളം കമ്മി. തേവയില്ലാത്ത കാല്‍ താനേ കമ്മി! അഡ്ജസ്റ്റ് പണ്ണലാമേ കണ്ണാ”

“ഡേയ് പളനീ അന്ത മാതിരി പൊണ്ണ് വേണ്ടാ, ഫുള്‍ ഫിറ്റിങ്ങ്സോട് കൂടി വല്ലതും ഉണ്ടെങ്കില്‍ സൊല്ലെടാ മുത്ത്”
അച്ഛന്‍ ചെട്ടിയാര്‍ തനിക്കു വേണ്ടതായ മോഡല്‍ പറഞ്ഞ് കൊടുക്കുന്നതു കേട്ട് അറുമുഖന്‍ കാല്‍ നഖം കൊണ്ട് നിലത്ത് കളം വരച്ചു.

“ദോ ഇതു പാര്‍, തങ്കമാന പൊണ്ണ്, അമേരിക്കാവില്‍ പെരിയ ഉദ്യോഗം, കല്യാണത്ത്ക്കപ്പുറം മാപ്ലയെ അമേരിക്കാവിലേക്ക് കൊണ്ട് പോറേംഗേ, പാര് കണ്ണാ നല്ലാ പാത്ത് സൊല്ല്”
പളനിമുത്ത് ഒരു പെണ്ണിന്റെ ഫോടൊ അറുമുഖന്റെ കയ്യില്‍ കൊടുത്തു. അറുമുഖന്റെ കണ്ണുകള്‍ തിളങ്ങി. അവളുടെ വലിയ തലയില്‍നിറയെ പേന്‍ ഉണ്ടാകുമെന്ന് അറുമുഖന്‍ സ്വപ്നം കണ്ടു. ഫോടോ അല്‍പ്പം നാണത്തോടെ തന്റെ പ്രൊഡ്യൂസര്‍ക്ക് നേരെ നീട്ടി. “പുന്നെല്ല് കണ്ട് ചിരിക്കുന്ന എലിയെ പോലെ’ ചിരിച്ച് നില്‍ക്കുന്ന അറുമുഖന്റെ സന്തോഷം കണ്ട് ഗോവിന്ദചെട്ടിയാര്‍ ആ കേസ് ഫോര്‍വാര്‍ഡ് ചെയ്യാന്‍ പളനിമുത്തുവിന് അഡ്വാന്‍സ് തുക സഹിതം കരാര്‍ ഉറപ്പിച്ചു. അറുമുഖന്‍ അമേരിക്കയിലേക്കു പോയാല്‍ നാട്ടില്‍ ഒരു കോഴിവിളയാട്ട് തന്നെ നടത്താം എന്ന് ക്രോണിക് ബാച്ചിലറായ ഗോവിന്ദചെട്ടിയാര്‍ സ്വപ്നം കണ്ടു. അങ്ങിനെ അറുമുഖന്റെ കല്യാണം അമേരിക്കന്‍ വധുവുമായി ഉറപ്പിച്ചു. കല്യാണത്തിനു രണ്ട് ദിവസം മുന്‍പ് വധു എത്തുമെന്നും കല്യാണവും തിരുവോണവും കഴിഞ്ഞ് നവവധു തിരിച്ച് പറക്കുമെന്നും, അറുമുഖന് പ്രസിഡന്റ് ഒബാമ ഒപ്പിട്ടു നല്‍കിയാല്‍ ഉടന്‍ വിസ അയക്കുമെന്നുമുള്ള കരാറിന്റെ വെളിച്ചത്തില്‍ കല്യാണം നടത്താന്‍ തീരുമാനിച്ചു. അറുമുഖനും ഇതൊക്കെ സമ്മതമായിരുന്നു, കാരണം അറുമുഖന്റെ കണക്കില്‍ അഞ്ചു രാത്രിയും ആറ് പകലും തന്റെ ഭാര്യയുടെ പേന്‍ നോക്കാന്‍ സമയം കിട്ടുമല്ലോ എന്ന് മാത്രമേ ആ മരത്തലയന്‍ ചിന്തിച്ചുള്ളൂ.

അങ്ങിനെ കല്യാണം അതി ഗംഭീരമായിത്തന്നെ കഴിഞ്ഞു. അന്ന് രാത്രിയില്‍ തന്നെ ശാന്തി മൂഹൂര്‍ത്തം ഉണ്ടെന്ന് അപ്പന്‍ ചെട്ടിയാരോട് പറയാന്‍ വേണ്ടി അറുമുഖന്‍ ജ്യോത്സ്യന് ഒരു കണ്ണി പുകയില കൈക്കൂലിയായി കൊടുത്തു. അതിന്‍ പ്രകാരം മണിയറയില്‍ നാണം കുണുങ്ങി ഇരിക്കുകയായിരുന്നു അറുമുഖന്‍. കല്യാണപ്പെണ്ണിന് നട്ടില്‍ വീടില്ലാത്തതിനാലും ഉള്ള വീട് അങ്ങ് അമേരിക്കാവിലായതിനാലും എല്ലാ ചടങ്ങുകളും ഗോവിന്ദചെട്ടിയാരുടെ വീട്ടില്‍ വെച്ച് തന്നെയാണ് നടത്തിയത്. സമയം ഒരു ഒന്‍പത് ഒന്‍പതര ഒന്‍പതേ മുക്കാല്‍ ആയപ്പോള്‍ അറുമുഖന്റെ ഡാന്‍സ് മേറ്റ്സ് എല്ലാവരും ചേര്‍ന്ന് നവവധുവിനെ കുരവയിട്ടു മണിയറയിലേക്ക് പതുക്കെ കടത്തി നിര്‍ത്തി വാതിലടച്ചു. തന്റെ മാത്രം സ്വന്തമായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അറുമുഖന് നാണകം വന്നു. കട്ടിലില്‍ അനന്ദശയനത്തില്‍ കിടന്ന അവന്‍ തന്റെ നവവധുവിനെ തന്റെ അടുത്തേക്ക് ക്ഷണിച്ചു. മന്ദം മന്ദം നടന്നു വരുന്ന തന്റെ വധുവിന്റെ നടത്തത്തില്‍ എന്തോ പന്തികേടുണ്ടെന്ന് അറുമുഖന് തോന്നി.അറുമുഖന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് നേരെ ‘പഞ്ചവര്‍ണ്ണ’ത്തിന്റെ അടുത്തേക്കു ചെന്നു,
“എന്നാ പഞ്ചവര്‍ണ്ണം എന്നാച്ച്? കാലില്‍ എന്നാച്ച്?’
പഞ്ചവര്‍ണ്ണം നാണത്താല്‍ മുഖം കുനിച്ച് കാല്‍ നഖം കൊണ്ട് നിലത്ത് വരച്ചു.എങ്കിലും ആ കാലുകളൊന്ന് കാണുവാന്‍ വേണ്ടി അറുമുഖന്‍ തന്റെ ജീവിതത്തിലെ ആദ്യ സാഹസം കാണിച്ചു. അവന്‍ പഞ്ചവര്‍ണ്ണത്തിന്റെ സാരി കാല്‍മുട്ടോളം പൊക്കി!
ആ കാഴ്ച്ച കണ്ട് അറുമുഖന്‍ ഞെട്ടി! തന്റെ എല്ലാമെല്ലാമായ പഞ്ചവര്‍ണ്ണത്തിന്റെ കാലുകളില്‍ രണ്ടിലും വലിയ രണ്ട് മന്തുകള്‍, മന്തെന്നു പറഞ്ഞാല്‍ പെരു മന്ത്, ഇത്രയും മുന്തിയ മന്തുകള്‍ ആ ദേശത്തൊന്നും അറുമുഖന്‍ കണ്ടിട്ടില്ല. കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്‍ക്കകള്‍,ചേമ്പിന്‍ വിത്തുകള്‍, ഹൊ എന്തൊരു മന്ത്! ഇത് ചതിയാണ്, ബ്രോക്കര്‍ പളനിമുത്തുവിന്റെ ചതി! അറുമുഖന്‍ ആകെ ബേജാറിലായി.എങ്കിലും പഞ്ചവര്‍ണ്ണത്തിന്റെ തലയില്‍ യാതൊരു വിധ മുഴകളും ഇല്ലാത്തതില്‍ അവന്‍ സന്തോഷിച്ചു. മാത്രമല്ല ഇക്കാര്യം പുറത്തു പറഞ്ഞാല്‍ അറുമുഖനെ അമേരിക്കയിലേക്ക് കൊണ്ട് പോകില്ലയെന്നു പഞ്ചവര്‍ണ്ണം ഭീഷണിപ്പെടുത്തി!
അങ്ങിനെ രണ്ട് മൂന്നു നാള്‍ അറുമുഖന്‍ പഞ്ചവര്‍ണ്ണത്തിന്റെ പേന്‍ മുട്ടി നാളുകള്‍ കഴിച്ചു.അങ്ങിനെ തിരുവോണം വന്നെത്തി.ഈ തിരുവോണത്തിന് മരുമകള്‍ വെച്ച് വിളമ്പണമെന്ന് ഗോവിന്ദചെട്ടിയാര്‍ ഉത്തരവിറക്കി. അതിന്‍ പ്രകാരം പഞ്ചവര്‍ണ്ണം അതി മാരകമായ ഒരു സദ്യയൊരുക്കി എല്ലാവരേയും ഉണ്ണാന്‍ ക്ഷണിച്ചു.

സദ്യ തിന്നാന്‍ തയ്യാറായി വന്ന അറുമുഖനും അപ്പന്‍ ഗോവിന്ദ ചെട്ടിയാരും ഒരോ വിഭവം വിളമ്പുമ്പോഴും ഞെട്ടിക്കോണ്ടിരുന്നു. കാരണം പഞ്ചവര്‍ണ്ണം ഉണ്ടാക്കിയത് ഒരു അമേരിക്കന്‍ സദ്യയായിരുന്നു. ബ്രെഡ് ടോസ്റ്റും,അമേരിക്കന്‍ ചോപ്സെയുമൊക്കെ ആ ഗ്രാമത്തില്‍ തന്നെ ആദ്യമായിരുന്നു.ബര്‍ഗ്ഗറും സാന്റ്വിച്ചുകളും കണ്ട് രണ്ട് ചെട്ടിയാന്മാരും അന്തം വിട്ടിരുന്നു. എങ്കിലും വിശക്കുന്ന വയറിനെ പട്ടിണിക്കിടരുതല്ലോ എന്നോര്‍ത്ത് രണ്ട് പേരും അതെല്ലാം കുശാലായി തട്ടിവിട്ടു. പായസത്തിന് പകരം കിട്ടിയ ഫ്രൂട്ട് സലാഡ് അവര്‍ ആര്‍ത്തിയോടെ അകത്താക്കി.അങ്ങിനെ ഒരു മോഡേണ്‍ ‍ഓണസദ്യ അവര്‍ വിശാലമായി ആസ്വദിച്ചു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗോവിന്ദചെട്ടിയാര്‍ക്ക് വിളി വന്നു. പ്രകൃതിയുടെ അതി മാരകമായ വിളി.അധികം വൈകാതെ അറുമുഖനും വിളിവന്നു. അവര്‍ മത്സരിച്ച് ഓട്ടപ്രദക്ഷിണം റൂമില്‍ നിന്നും കക്കൂസിലേക്കും, തിരിച്ചും നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ക്ഷീണിതനായ ഗോവിന്ദ ചെട്ടിയാര്‍ അറുമുഖനെ അടുത്ത് വിളിച്ച് കൊണ്ട് പറഞ്ഞു,

“മകനേ നല്ലോരു ഓണമായിട്ട് അപ്പന് അകെയുള്ള ഓണക്കോടിയായ ഈ ട്രൌസറൊന്ന് ഇടാന്‍ കൊതിയായെടാ!“

“ഞാന്‍ ആ മോഹം എപ്പൊഴെ ഉപേക്ഷിച്ചു അപ്പാ...”

ഗുണപാഠം: ഓണത്തിന് നാടന്‍ സദ്യ കഴിക്കുക, മോഡേണ്‍ സദ്യ വേണ്ട കാരണം ബാക്ടീരിയ അല്ല! ഒരു പക്ഷേ നിങ്ങളും ട്രൌസറിടാന്‍ കൊതിച്ചാലോ??

ഏല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു!

18 comments:

ഏറനാടന്‍ said...

വാഴക്കോടന്‍സ് ഓണപ്പോസ്റ്റിന്‌ തേങ്ങ ദാ പിടി..

ഠേ...ഠ് ഠേ..

തേങ്ങാചമ്മന്തിയാക്കാം.

Patchikutty said...

എന്റമ്മോ എന്തൊരു പോസ്റ്റ്‌. എവിടുന്ന് എവിടെ വരെ പോയി എന്റെ വാഴേ... എന്തായാലും കൊള്ളാം.നല്ലത് വരട്ടെ... സംഭവാമി യുഗേ യുഗേ :-)

മീര അനിരുദ്ധൻ said...

“മകനേ നല്ലോരു ഓണമായിട്ട് അപ്പന് അകെയുള്ള ഓണക്കോടിയായ ഈ ട്രൌസറൊന്ന് ഇടാന്‍ കൊതിയായെടാ!“


വാഴക്കോടാ !ചിരിപ്പിച്ച് കളഞ്ഞല്ലോ.എന്തായാലും നാടൻ സദ്യേടെ ഏഴയലത്തു വരുമോ അമേരിക്കൻ സദ്യ.

Anil cheleri kumaran said...

ഗംഭീരം... ഓണാഘോഷം..

Unknown said...

ഹ ഹ ഹ ഹ...വാഴേ കലക്കി.

മഞ് ചെത്തിക്കറിവെക്കുമെന്നാ ഞാന്‍ കരുതിയത്. ആവശ്യത്തിനു മത്തനും ചേമ്പും, പയറുമൊക്കെ ഉണ്ടായിരുന്നില്ലല്ലോ. എന്തായാലും നാടന്‍ തന്നെ മതി...

സച്ചിന്‍ // SachiN said...

ഇനി ഓണ സദ്യ കഴിച്ച് ട്രൌസര്‍ ഇടാന്‍ കൊതിയാവുമൊ എന്നാ ഇപ്പോഴത്തെ ചിന്ത :)

ചിരിപ്പിച്ച് പണ്ടാറടക്കിയല്ലോ വാഴേ! എന്തായാലും ഓണ സദ്യ കഴിഞ്ഞാല്‍ എന്തായാലും വാഴപ്പഴം തിന്നാന്‍ മറക്കില്ല :) കലക്കന്‍ പോസ്റ്റ് വാഴേ!

ഓണാശംസകള്‍

Arun said...

വാഴേ....ചിരിപ്പിച്ചു കളഞ്ഞല്ലോ :)

ഇനി ഓണ സദ്യ തിന്നാനും പേടിയായി, ട്രൌസറിടാന്‍ കൊതിയായാലൊ :)

വാഴയ്ക്കും കുടുംബത്തിനും ഓണാശംസകള്‍!

Sureshkumar Punjhayil said...

Njangalum nadan sadya thanneya undakkunnathu. Kudumba sametham nerathe kshanikkunnu. Vazakkum kudumbathinum njangalude sneham niranja Onam Ashamsakal...!!!

മാണിക്യം said...

"...അച്ഛന്‍ ചെട്ടിയാര്‍ തനിക്കു വേണ്ടതായ മോഡല്‍ പറഞ്ഞ് കൊടുക്കുന്നതു കേട്ട് അറുമുഖന്‍ കാല്‍ നഖം കൊണ്ട് നിലത്ത് കളം വരച്ചു..."

ഇതെങ്ങനാ ഇത്ര കൃത്യമായി ഒരോന്നു വരുന്നേ
ചിരിച്ച് തല തരിച്ചു


സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള
ഒരോണാശംസ നേരുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

ഓണാശംസകള്‍, വാഴക്കോടനും ആല്‍ത്തറക്കും

ramanika said...

മോഡേണ്‍ ‍ഓണസദ്യ വിശാലമായി ആസ്വദിച്ചു!

happy onam!

കണ്ണനുണ്ണി said...

വാഴക്കോടാ ഓണം സ്പെഷ്യല്‍ കലക്കി....
ഞാനും പോയി തനി നാടന്‍ ഓണ സദ്യ ഉണ്ടിടു വരാം നാളെ...ഇന്ന് ഇപ്പൊ നാട്ടിലേക്ക് തിരിക്കുവാ

Typist | എഴുത്തുകാരി said...

വാഴക്കോടന്‍ പറഞ്ഞതല്ലേ, ഇനി എന്തായാലും മോഡേണ്‍ സദ്യ വേണ്ട.
ഓണാശംസകള്‍.

G. Nisikanth (നിശി) said...

Ellaa Aalthara koottukaarkkum ente hrudayam niranja ONASAMSAKAL...

sasneham
nisi
-ONam with eENam-

പകല്‍കിനാവന്‍ | daYdreaMer said...

ശൈലിയില്‍ ഉള്ള വെത്യസ്തത നന്നായി..
എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Anitha Madhav said...

മന്തെന്നു പറഞ്ഞാല്‍ പെരു മന്ത്, ഇത്രയും മുന്തിയ മന്തുകള്‍ ആ ദേശത്തൊന്നും അറുമുഖന്‍ കണ്ടിട്ടില്ല. കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്‍ക്കകള്‍,ചേമ്പിന്‍ വിത്തുകള്‍, ഹൊ എന്തൊരു മന്ത്!

വല്ലാത്ത മന്ത് തന്നെയാണേ...:)

ഓണ സദ്യയെപ്പോലെ ഈ ചിരി സദ്യയും ഇഷ്ടമായി

ഓണാശംസകള്‍

..:: അച്ചായന്‍ ::.. said...

എന്റെ മാഷെ തകര്‍ത്തു കളഞ്ഞല്ലോ ... ഹോ ചെട്ടിയാര് ഓണക്കോടിയായ ട്രൌസറൊന്ന് ഇടാന്‍ ഓടിയ ഓട്ടം ഹിഹിഹി മാഷെ ഹിഹിഹി

നിരക്ഷരൻ said...

:)

എല്ലാ ആല്‍ത്തറ നിവാസികല്‍ക്കും ഓണാശംസകള്‍