Saturday, January 30, 2010

ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമ




ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമ



കേരളത്തില്‍ നിന്നെത്തുന്ന ഗ്രാമീണ സ്ത്രീയുടെ
സ്വത്വം ഗള്‍ഫു മായി ഇടപെടുന്നതെങ്ങനെയാണ് ?

കരയ്ക്ക്‌ പിടിച്ചിട്ട മത്സ്യം ജീവ വായു തിരയും പോലെ വായുപോലുമില്യാത്ത
ശൂന്യതയില്‍ സ്വയം ഇല്ലാതാകും പോലെ .ഇതെന്റെ ശരീരമല്ല എന്ന് ആത്മാവും
ഇതെന്റെ ആത്മാവല്ല എന്ന് ശരീരവും നിരന്തരം സംഘര്‍ഷത്തില്‍ അകപ്പെടുന്ന
സ്ത്രീ ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ്‌ ഗള്‍ഫ്‌ .

പുരുഷന്റെ ഭൌതികമായ ആധികള്‍ മാത്രമേ പ്രവാസ ജീവിതത്തിന്റെ പ്രമേയമായിഎഴുത്തില്‍ ആവിഷ്ക്കരിക്കപ്പെടാറുള്ളൂ.
ഹൌസ് വൈഫ്‌ എന്ന അപമാനകരമായ പ്രയോഗം പുരുഷനോടോപ്പമുള്ള ഓരോ സ്ത്രീയുടെയും ഐഡന്റിറ്റി റദ്ദാക്കുന്നു .
അവിടുന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒന്‍പതു അക്കത്തില്‍
മാത്രം ആകുന്നു പിന്നെ ആ ജീവിതം ..

പ്രവാസി സ്ത്രീയുടെ ജീവിത സംഘര്‍ഷം കലയില്‍ ആവിഷ്കരിക്കപ്പെടുന്നത്
അപൂര്‍വ മാണെന്നിരിക്കെ , അതിനു സെല്ലുലോയ്ഡു ഭാഷ്യമു ണ്ടാകുന്നത്,അതും പൂര്‍ണ്ണ മായും ഒരു ഗള്‍ഫ് രാജ്യത്ത് നിന്നു ,അത്യപൂര്‍വമാകുന്നു .

ബൂലോകത്ത് നിന്ന് സ്മരണിക എന്ന ബ്ലോഗുടമ വയനാട്ടുകാരനായ അജിത് നായര്‍ , ബഹറനിനില്‍ വച്ച് ചിത്രീകരിക്കുന്ന മുഴുനീളചിത്രമാണു "നിലാവ്"
പ്രവാസികളൂടെ കഥ പലരും പറഞ്ഞിട്ടുണ്ട് അജിതിന്റെ തന്നെ "വേഷങ്ങള്‍"
ജീവിക്കാന്‍ മറ്റു മാര്‍ഗമില്ല്ലാതെ നാടുവിട്ട പച്ചമനുഷ്യരുടെ
ജീവിതത്തിന്റെ വൈഷമ്യങ്ങളും മുറവിളികളും മിഴിവോടെ, മികവോടെ പറഞ്ഞ ചിത്രം " സിനര്‍ജി 2008" ഹ്രസ്വ ചിത്ര മേളയിലെ മികച്ചകഥയ്ക്കും തിരക്കഥയ്ക്കും അവാര്‍‌ഡ് നേടീ. അജിത് വീണ്ടും പുതുമയുള്ള വിത്യസ്ഥമായ ഒരു വീക്ഷണത്തില്‍ ഇതാ പ്രവാസിയുടെ മനസ്സിലെ ആരും തുറക്കാത്ത ഒരേട് മനോഹരമായി ചിത്രീകരിക്കുന്നു . "നിലാവ്"..

ബഹറിനില്‍ നിന്നാണ് ഈ പ്രമേയം സിനിമയാകുന്നത് .ബഹറിനില്‍ വെച്ചു
പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനി മ കൂടിയാണിത്.
അജിത്‌ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "നിലാവ് " .
ഈ സിനിമയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരുമടക്കമുള്ള അണിയറ
പ്രവര്‍ത്തകരെല്ലാം ബഹറിനിലെ പ്രവാസി മലയാളികളാണ് .



സമ്പന്നനായ പുരുഷന്റെ ഭാര്യയായി ഇവിടെയെത്തുന്ന ലക്ഷ്മി
എന്ന നാട്ടിന്‍ പുറത്ത് കാരിയായ സ്‌ത്രീയാണ്‌ നിലാവി ലെ കേന്ദ്ര കഥാ
പാത്രം . നാട്ടിലെ തറവാട് വിലക്കണമെന്ന് ഭര്‍ത്താവിന്റെ നിര്‍ബന്ധം .
നാട്ടിലെത്തി ആധാരം പുതിയ ഉടമക്ക് കൈമാറിയ അവര്‍ ഒരേയൊരു ദിവസം ആ വീട് തനിക്കു മാത്രമായി തരാന്‍ ഭര്‍ത്താവിനോട് ആവശ്യ പ്പെടുന്നു .
അന്ന് അവിടെ ഒറ്റയ്ക്ക് കഴിയാന്‍ അനുവദിച്ചു കിട്ടിയ ആ ദിവസം കൊണ്ട്
അതുവരെയുള്ള ജീവിതത്ത്തിലൂടെയെല്ലാം അവര്‍ തിരിച്ചുപോകുന്നു .
പണ്ട് പഠിച്ച സ്കൂള്‍ , പുഴ ,പാട വരമ്പുകള്‍ ,ഒന്നിനുമല്ലാതെ കാത്തു
നിന്ന ഇട വഴികള്‍ ........എല്ലാം തിരിച്ചു കിട്ടിയ
ആ ഒരു ദിവസം കൊണ്ട് അവര്‍ സഞ്ചരിച്ചു തീര്‍ത്തു .



അന്യന്റെ യായി മാറിയ ആ വീട്ടില്‍ ഒറ്റയ്ക്ക് ,
ഒരായുസ്സിന്റെ അനുഭവങ്ങളില്‍ നിന്നു വീണ്ടും ഇവിടെയ്ക്ക് ......
രക്ഷപ്പെടാനാകാത്ത വിധം ,മേരുക്കങ്ങളില്ലാത്ത ഒരു തരം ജീവിതത്തിലേക്ക്
എടുത്തെ റിയപ്പെടുന്ന ലക്ഷ്മിയുടെ
മനസ്സു പലതരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നു . അവയോടു അവര്‍
സംഭ്രമാജനകമായും ഭ്രാന്ത മായും ,നിസ്സംഗയായുമാണ് പ്രതികരിക്കുന്നത്
.ഇതിനിടെ അവരുടെ മനസ്സിന് മറ്റൊരു മനുഷ്യന്റെ സഹവാസം ലഭിക്കുന്നു .അത്
ബന്ധനങ്ങളുടെ സകല യുക്തികളെയും നിഷേധിക്കുന്ന ബന്ധമാണ്
.വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത ബന്ധമാണ് .പരിമിതികളെ
നിസ്സഹായമാക്കുന്ന ബന്ധമാണ് .

പ്രിയ നന്ദന്റെ സൂഫി പറഞ്ഞ കഥ എന്ന സിനിമയില്‍ വേഷമിട്ട സുനിത
നെടുങ്ങാടിയാണ് ലകഷ്മിയുടെ വേഷത്തില്‍ . പ്രമുഖ ബാല സാഹിത്യകാരന്‍
പി .നരേന്ദ്ര നാഥിന്റെ മകളാണ് യുവ തലമുറയിലെ ശ്രദ്ധേയ ഗായിക കൂടിയായ
സുനിത .സുനിതയുടെ ഭര്‍ത്താവ് സുനില്‍ നെടുങ്ങാടി ബഹറിനില്‍ സ്വകാര്യ
കമ്പനിയില്‍ ജോലി ചെയ്യുന്നു .എം .ജി ശശിയുടെ ജാനകി എന്ന ചിത്രത്തിലും
സുനിത വേഷമിട്ടിട്ടുണ്ട് .

15 വര്‍ഷമായി ബഹറിനിലുള്ള അജിത്‌ നായര്‍ ,ഇവിടത്തെ ഓരോ മലയാളിക്കും
ചിരപരിചിതമായ സ്ഥലങ്ങളാണ് നിലാവിന്റെ ലോക്കെഷനുകളായി തിരഞ്ഞെടുത്തത് .
മനാമ,ഹൂറ ,സല്‍മാനിയ ,സല്ലാക് ബീച്ച് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്
.നാട്ടില്‍ നിന്നു വിഭിന്നമായ പ്രകൃതിയയതിനാല്‍ ക്യാമറയിലും മറ്റും ചില
സാങ്കേതിക മാറ്റങ്ങളോടെയാണ് ചിത്രീകരണം നടത്തിയത് .സല്‍മാനിയ സ്റ്റുഡിയോ ആണ് ഔട്ട്‌ ഡോര്‍ യൂണിറ്റ് .

ബഹറിനിലെ പൊതു ജീവിതത്തില്‍ പല മേഖലകളില്‍ ഇടപെട്ടു
കൊണ്ടിരിക്കുന്ന മലയാളികളാണ് അഭിനേതാകളടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍
.
സുരേഷ് കരുണാകരന്‍ ,ഹരിദാസ്,ഡോ.ബാബു രാമചന്ദ്രന്‍ ,സേതു, സനുരാജ് ,ശ്രീകല,, നേഹ ,മന്ദീപ് സിംഗ് ,അമ്പിളിക്കുട്ടന്‍, നിവേദ്യമേനോന്‍, അല്‍താഫ്,
നന്ദു ,രാമു, അദ്വൈത് ,ദേവന്‍ ,ചന്ദ്രദാസ്,പ്രശാന്ത്, സംഗീത സുജിത്,
സുബൈര്‍ ഷംസ് എന്നിവരാണ് അഭിനേതാക്കള്‍

ശബ്ദ ലേഖനവും മിശ്രണവും ജോസ് ഫ്രാന്‍സിസ് ,
സി .ബി .ഉണ്ണി ഛായാ ഗ്രഹണം ,
അജിത്‌ നായര്‍ എഴുതി റെജി വയനാട് സംഗീതം നല്‍കി
കെ.എസ്‌ ചിത്ര പാടിയ രാവില്‍ നിലാ മഴ കീഴില്‍ എന്ന ഗാനവും ചിത്രത്തിലുണ്ട് .
ന്യൂ സ്കൈ പ്രൊ ഡ കഷന്സിന്റെ ബാനറില്‍ അജിത്‌ നായരും
ഹരിദാസുമാണ് നിര്‍മാണം . സോണി ജോര്‍ജാണ് കലാസംവിധാനം .രാമു,
ബിന്നി, ഷെരീഫ് , ഷാജി എന്നിവരാണ്‌ സഹ സംവിധായകര്‍ .

ഡോക്യുമെന്ററി സംവിധായകനും, ചായഗ്രാഹകാനും കലാ പ്രവര്‍ത്തകനുമായ
അജിത്‌ നായരുടെ ഹ്രസ്വ ചിത്രത്തിന് ബഹറിനിലെ ഹ്രസ്വ ചിത്ര മേളയില്‍
അംഗീകാരം ലഭിച്ചിട്ടുണ്ട് .വയനാട് സ്വദേശിയാണ് .



ഗള്‍ഫ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുകയും അസാധാരണ ഘട്ടങ്ങളിലൂടെ
കടന്നുപോകുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രത്തിന് സുനിത നെടുങ്ങാടിയുടെ
ജീവിതത്തില്‍ സാമ്യങ്ങളേതുമില്ല. കാരണം, സുനിതയുടെ പ്രവാസ ജീവിതം
നാട്ടിലേതിനേക്കാള്‍ ചടുലവും സര്‍ഗാത്മകവുമായിരുന്നു. എന്നിട്ടും,
'നിലാവ്' എന്ന സിനിമയിലെ ഏകാന്തയായ നായികയുടെ മനസ്സും ശരീരഭാഷയും
ദിവസങ്ങള്‍ കൊണ്ട് സുനിത സ്വന്തമാക്കിക്കഴിഞ്ഞു.

ബഹ്‌റൈനില്‍ വച്ച് ചിത്രീകരിക്കുന്ന ആദ്യ സമ്പൂര്‍ണ മലയാള സിനിമയായ
'നിലാവി'ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുനിത നെടുങ്ങാടിയുടെ മൂന്നാമത്തെ സിനിമയാണ് 'നിലാവ്'. പ്രിയനന്ദന്റെ 'സൂഫി പറഞ്ഞ കഥ'യിലെ നായികാവേഷവും എം.ജി ശശിയുടെ 'ജാനകി' എന്ന ചിത്രത്തിലും അഭിനയിച്ചശേഷമാണ് അവര്‍ ബഹ്‌റൈനിലെത്തുന്നത്.

മലയാളിയുടെ നിരവധി തലമുറകളുടെ ബാല്യങ്ങളെ കഥ പറഞ്ഞുറക്കിയ പ്രമുഖ
ബാലസാഹിത്യകാരന്‍ പി. നരേന്ദ്രനാഥിന്റെ മകളാണ്, പുതിയ തലമുറയിലെ ശ്രദ്ധേയ ഗായിക കൂടിയായ സുനിത.

ബഹ്‌റൈന്‍ മലയാളികളുടെ ഈ ചലച്ചിത്ര സംരംഭത്തില്‍ അപ്രതീക്ഷിതമായാണ് സുനിതപങ്കാളിയായത്. സുനിതയുടെ ഭര്‍ത്താവ് സുനില്‍ നെടുങ്ങാടി ഒരു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നു. 'നിലാവി'ന്റെ സംവിധായകന്‍ അജിത് നായരും സുനിലുമായുള്ള സൗഹൃദത്തിലൂടെയാണ് ഈ വേഷം സുനിതയെതേടിയെത്തിയത്.

ശബ്ദത്തിനെന്നപോലെ, സംഗീതമാണ് സുനിതയുടെ അഭിനയത്തിനും വഴക്കം
നല്‍കുന്നത്. 'സൂഫി പറഞ്ഞ കഥ'യില്‍ പാടാനെത്തിയ സുനിതയുടെ ഭാവപ്രകടനം
കണ്ട് പ്രിയനന്ദന്‍ ഗായികക്കുപകരം നായികാവേഷത്തിലേക്ക്
തെരഞ്ഞെടുക്കുകയായിരുന്നു

നിലാവിന്റെ ഓഡിയോ സീ.ഡി. പ്രകാശന ചടങ്ങ്



റേഡിയോ വോയ്സ് ചെയര്‍മാന്‍ ...പി. ഉണ്ണികൃഷ്ണന്‍ ....പ്രശസ്ത ഗായിക ഷീലാ
മണിക്ക് നല്‍കുന്നു ...
സംവിധായകന്‍ അജിത്‌ നായര്‍ , നിര്‍മാതാവ് ഹരിദാസ് എന്നിവര്‍ സമീപം ....

അവലംബം- കെ കണ്ണന്‍ മാധ്യമം

Saturday, December 26, 2009

നന്മ വരട്ടെ

അയല്പക്കത്തൊന്നും കളിക്കാൻ പോകാനോ ,കഥാപുസ്തകങ്ങളോടു കൂട്ടുകൂടാനോ അനുവാദമില്ലായിരുന്ന ആ പെൺകുട്ടിക്ക് സ്വന്തമായുണ്ടായിരുന്നത് പിൻ‌വശത്തെ ജാലകത്തിലൂടെ കിട്ടുന്ന ഇത്തിരി മഴക്കാഴ്ചകളും,സ്കൂളിലും കോളേജിലും പോകുന്ന വഴിക്കു കണ്ടിരുന്ന പതിവുകാഴ്ചകളും, അപൂർവ്വമായിമാത്രം പുറത്തുപോകുമ്പോൾ കിട്ടിയിരുന്ന അത്ഭുതക്കാഴ്ചകളും മാത്രമായിരുന്നു എന്നും .ജാലകം തരുന്ന ഇട്ടാവട്ടക്ക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുന്ന മനസ്സ് അതിന്റെയപ്പുറത്തെ മായക്കാഴ്ചകളിലേക്കൊന്നിറങ്ങിനോക്കും.നട്ടുച്ചക്കു പോലും വെയിലിനെ കടത്തിവിടാതിരിക്കാൻ മൂടൽമഞ്ഞിനെയോമനിച്ചു വളർത്തുന്ന കരിം‌പച്ച വൃക്ഷത്തലപ്പുകൾ മറച്ചുപിടിച്ചിരിക്കുന്ന സ്വർഗ്ഗത്തിലേക്കൊരിക്കൽ നീണ്ടവെള്ളുടുപ്പിന്റെ ഞൊറിവുകൾ വിടർത്തി പതിയെ നടന്നു പോകുമെന്ന് മനസ്സിലുറപ്പിക്കും.ആരുമറിയാതെ സംഘടിപ്പിച്ച് ഒളിപ്പിച്ചുവച്ച് വായിക്കുന്ന ചിത്രപുസ്തകങ്ങളിൽ നിന്നുമൊപ്പിയെടുക്കുന്ന സ്വപ്നങ്ങളിൽ മഞ്ചാടിമണികൾക്കും,അപ്പൂപ്പൻ‌താടിക്കും ഇല്ലാനിറങ്ങൾ നൽകിയോമനിക്കും.ഭ്രാന്തിപ്പെണ്ണെന്ന വിളിക്ക് പുല്ലുവിലകൽ‌പ്പിക്കും.

അക്ഷരങ്ങൾ മനസ്സിലും,സ്വപ്നത്തിലും കോറിയിട്ടതിനേക്കാൾ അനേകമായിരമിരട്ടി കാഴ്ചകളായിരുന്നു പ്രിയതമൻ കൈപിടിച്ചുകൊണ്ടുപോയ ആ നാട്ടിൽ.അനേകായിരം സൌരയൂധങ്ങളും,ഇന്ദ്രധനുസ്സുകളും നിലത്തിറങ്ങിക്കിടക്കുന്നെന്നു തോന്നി.അതാവാം ആ കൌമാരക്കാരി ജനിച്ചുവീണ മണ്ണിനേക്കാൾ ആ മണൽക്കാടിനെസ്നേഹിച്ചുപോയത്.
അവിടുത്തെ പുലരികൾക്ക് സന്ധ്യകൾക്ക്, മഞ്ഞിന് ,വെയിലിന്, കാറ്റിന് ,കടലിന് ,മാനത്തിന് എല്ലാമെല്ലാം പണ്ടവളുടെ സ്വപ്നങ്ങൾ കൽ‌പിച്ചുകൂട്ടിയ ഇല്ലാനിറങ്ങളും,ഭ്രമാത്മകങ്ങളായ ഛായക്കൂട്ടുകളുമുണ്ടായിരുന്നു.
ഞാൻ വർണ്ണം നൽകിയ അപ്പൂപ്പൻ താടികളും,മഞ്ചാടിമണികളും എല്ലായിടത്തും ചില്ലലമാരികളിൽ നിറഞ്ഞിരുന്ന് എന്നോട് കിന്നാരം പറയുന്നു.ഞാൻ വരച്ചിട്ട പൂക്കൾ വഴിനീളെ നിന്നു ചിരിക്കുന്നു.എല്ലാമെല്ലാം സ്വന്തമാക്കാൻ എനിക്കാകപ്പാടെ രണ്ടുകണ്ണുകളും,സ്വപ്നലോകത്തിന് ഇട്ടാവട്ടവുമല്ലേ ഉള്ളു എന്നുമാത്രമായിരുന്നു സങ്കടം.
വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോഴൊക്കെ നാടെനിക്ക് അന്യമാകുന്നത് പതിയെ തിരിച്ചറിഞ്ഞു.പണ്ടത്തെ ഭ്രാന്തിക്കുട്ടിയുടെ കാഴ്ചകളെ മറച്ചുപിടിച്ചിരുന്ന മരമുത്തശ്ശികൾ കൊലപ്പെട്ടപ്പോഴാണ് ഇപ്പുറത്തെന്നപോലെ അപ്പുറത്തുമവ കാത്തുസൂക്ഷിച്ചിരുന്നത് ശൂന്യതമാത്രമെന്ന് തിരിച്ചറിഞ്ഞത്.പിന്നെന്നോ വിവാഹിതരാകുന്ന പെൺകുട്ടികൾക്കും,പ്രവാസികൾക്കും അനിവാര്യമായ ആ വിധി തന്നെ എനിക്കും വന്നുപെട്ടു.ആ നാട്ടിൽനിന്നും എനിക്കെന്നേക്കുമായി പോരേണ്ടിവന്നു.

പിന്നെ പതിയെപ്പതിയെ മണൽക്കാഴ്ചകളുമൊന്നൊന്നായെനിക്കന്യം വന്നു.ഒറ്റജാലകത്തിനപ്പുറം ചായമടർന്ന മതിലും,പൂഴിനിറഞ്ഞ ഇടവഴിയും വല്ലപ്പോഴുമുള്ള ഒച്ചയനക്കങ്ങളും മാത്രമായവ ഒതുങ്ങിപ്പോയി.ശൂന്യത പതിയെയെന്നിൽ പടർത്തിക്കൊണ്ടിരിക്കുന്ന വിഷാദരോഗം എന്റെ കുഞ്ഞുങ്ങളിലേക്ക് പടരുമോ എന്നെന്നിലെയമ്മ വ്യാകുലപ്പെടാൻ തുടങ്ങി.
നാട്ടിലെ മഴയെയും പ്രകൃതിയെയും നാട്ടുവഴികളെയും ഞാൻ പ്രണയിച്ചുതുടങ്ങി.എന്റെ മക്കളുടെ ബാല്യത്തിൽ നിന്ന് മഴയിറുത്തുമാറ്റാൻ ഞങ്ങൾക്കവകാശമില്ലെന്ന് മനസ്സുപറഞ്ഞു.മനസ്സില്ലാമനസ്സോടെ പ്രിയനോടും മണൽ‌പ്പാടത്തോടും വിടപറഞ്ഞ് ഞാൻ പ്രവാസം അവസാനിപ്പിച്ചു.
ആവാൻ കഴിയാഞ്ഞതെല്ലാം മക്കളെ ആക്കുക എന്ന സ്വാർത്ഥത എല്ലാ മാതാപിതാക്കൾക്കുമെന്നപോലെ എനിക്കുമുണ്ട്.സ്വപ്നം കാണാനവർക്ക് ഒരുതടസ്സവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.എവിടെയെങ്കിലും വയൽക്കരയിലോ കുളക്കരയിലോ ആകാം വീടെന്ന് ഞാൻ പറഞ്ഞതിനു പുല്ലുവിലകിട്ടി.കൊള്ളാവുന്ന സ്ഥലത്തെ ഇപ്പോഴത്തെ “തറവില” അനുസരിച്ച് ഇടത്തരക്കാരായ ഞങ്ങൾക്ക് സ്വന്തമാക്കാനായത് വെറും പതിനഞ്ച് സെന്റ് ഭൂമി.തരിശുഭൂമിക്കു നടുവിൽ തലയുയർത്തി നിൽക്കുന്ന വീടുകണ്ട് നിരാശപ്പെടാൻ പോയില്ല.

മഴവീണുകുതിർന്ന മണ്ണിൽ അജ്ജിയുടെ പേരുചൊല്ലി ഇലഞ്ഞിയും,കണിക്കൊന്നയും വെൺചെമ്പകവും നട്ടു.ഓണത്തിനു പൂക്കളമൊരുക്കാൻ എന്റേം അടുത്ത വീട്ടിലേം ഉണ്ണികൾക്കു മുഴുവനും പൂകിട്ടാൻ നിലത്തും,മതിലിലും മുഴുവn തെച്ചിയും,മുല്ലയും,ജമന്തിയും,വാടാർമല്ലിയും,വാടാർമല്ലിയും,അരളിയും ,കുങ്കുമവും,ശംഖുപുഷ്പവും,കോളാമ്പിയും.നാലുമണിപ്പൂവും ,പവിഴമല്ലിയും,മഞ്ഞമന്ദാരവും,ഡാലിയയും,ഓർക്കിഡും പടർത്തി .(അടുത്ത ഓണത്തിന് ആൽത്തറയിൽ കളമിടാൻ പൂവപ്പിടി എന്റെ മുറ്റത്തുനിന്ന്.)അടുക്കളപ്പുറത്ത് പേരയും,ചാമ്പയും,വാഴയും.മാവും,റം‌പ്യൂട്ടാനും,അരിനെല്ലിയും,ലൂവിക്കയും,നാരകവും,മുരിങ്ങയും
തെങ്ങും,മങ്കോസ്റ്റിനും കൈകോർത്തു നിൽക്കുന്നുണ്ട്.കീഴാർനെല്ലിയും,ഉഴിഞ്ഞയും,തുളസിയും,കറുകയും,മുയൽച്ചെവിയും,മുക്കുറ്റിയും,നിലപ്പനയും,തഴുതാമയും,വെറ്റിലക്കൊടിയും,തുമ്പയും,ബ്രഹ്മിയും,കഞ്ഞുണ്ണിയും ഒപ്പം കൂട്ടിനുണ്ട്.നിറയെ പൂമ്പാറ്റകളും,അണ്ണാർക്കണ്ണന്മാരും,കിളികളുമുണ്ട്.

ഇതിനിടയിലെങ്ങോട്ടാണെന്റെ സ്വപ്നങ്ങളൊന്നോടെ പടിയിറങ്ങിപ്പോയത്?മനസ്സിലെ വർണ്ണങ്ങളപ്പാടെയടർന്നത്?
എന്തിനാണു ഞാനിന്നും പിടഞ്ഞുകൊണ്ടിരിക്കുന്നത്..

നുറുങ്ങുകളായി ചിതറിയ എന്റെയാത്മാവിന്റെയൊരു ശകലം ആ മണൽക്കാട്ടിലെയേതോ മുൾപ്പടർപ്പിലിന്നും അടർന്നുപോരാനാകാതെ കുരുങ്ങിക്കിടപ്പുണ്ടാകണം.മനുഷ്യനെന്നും അക്കരപ്പച്ചകൾ മാത്രമാണു സ്വന്തം അല്ലേ?

എല്ലാ ആൽത്തറനിവാസികൾക്കും പുതുവത്സരാശംസകൾ!ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ.പ്രളയങ്ങളുടെ,കൊടുങ്കാറ്റുകളുടെ,യുദ്ധങ്ങളുടെ,മതവർഗ്ഗീയ ലഹളകളുടെ,പട്ടിണിയുടെ,സ്ഫോടനങ്ങളുടെ മറ്റുദുരന്തങ്ങളുടെ ഒക്കെ ജീവിച്ചിരിക്കുന്ന ഇരകൾക്കായി പ്രാർത്ഥനയുടെ ഒരു തിരിനാളം.

Thursday, December 24, 2009

ദേവ ഗീതം

അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..


ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ


മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു


ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം



(ഒരു പഴയ പോസ്റ്റ്.. ഈ സന്തോഷനാളില്‍ ആല്‍‌ത്തറയിലെ സുഹൃത്തുക്കള്‍ക്കായ് വീണ്ടും ..)

Wednesday, December 23, 2009

ഭൂമിയും വാനവും പൂക്കും ഡിസംബര്‍


ആകാശത്തായിരം നക്ഷത്രക്കുഞ്ഞുങ്ങള്‍
പൂത്തിരി കത്തിച്ച രാത്രിയൊന്നില്‍
ഭൂമിയില്‍ സ്നേഹത്തിന്‍ പാലൊളി തൂകുവാന്‍
ഭൂജാതനായ ശ്രീ യേശുനാഥാ

രാജാധിരാജന്‍ നീയെങ്കിലും പാരിതില്‍
വന്നു പിറന്നതോ പുല്‍ത്തൊഴുത്തില്‍
സത്യമാം ദൈവത്തിന്‍ പുത്രാ ഒരിക്കലെന്‍
ഹൃത്തില്‍ വെളിച്ചമായ് വന്നുദിക്കൂ

ജീവിത വീഥിയില്‍ ഘോരാന്ധകാരത്തില്‍
പ്രാരാബ്ട മുള്‍മുടി ചൂടി ഞാന്‍ നീങ്ങുമ്പോള്‍
പാപക്കുരിശിന്റെ ഭാരം വഹിക്കവാന്‍
നാഥാ എനിയ്ക്ക് നീ ശക്തി നല്‍കൂ

ഭൂമിയും വാനവും പൂക്കും ഡിസംബറില്‍
മാലാഖമാര്‍ ദിവ്യ ഗാനം പൊഴിക്കുമ്പോള്‍
ദേവാധിദേവനാം നാഥന്‍ ജനിക്കുന്നു
വാഴ്ത്തുക വാഴ്ത്തുക ദിവ്യ നാമം.




(സ്നേഹരൂപനായ യേശുനാഥന്റെ തിരുമുന്‍പില്‍ എന്റെ എളിയ കവിത സമര്‍പ്പിക്കുന്നു)
എല്ലാവര്‍ക്കും ക്രസ്തുമസ്
നവവത്സര ആശംസകളോടെ : രഘുനാഥന്‍