Tuesday, December 22, 2009

മോളിയില്ലാത്ത ക്രിസ്മസ്

ക്രിസ്മസ്നു നാളുകളെ ബാക്കിയുള്ളൂ. മഞ്ഞുമൂടിയ മരച്ചില്ലകളിലും പാതയോരങ്ങളും വര്‍ണ്ണ ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരവിപ്പിക്കുന്ന തണുപ്പിലും സന്തോഷത്തിന്റെ ചൂട് ഒട്ടും ആറിയിട്ടില്ല. എങ്ങും തെളിയുന്ന ദീപങ്ങള്‍ മഞ്ഞില്‍ കൂടുതല്‍ ഭംഗിയുള്ളതായി.

കഴിഞ്ഞ ക്രിസ്മസ്നു പുല്‍ക്കൂട്‌ ഒരുക്കിയതും ക്രിസ്മസ് കേക്ക് അലങ്കരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ. വെളുത്ത ക്രിസ്മസില്‍ വര്‍ണ്ണ അലങ്കാരങ്ങളും ദീപങ്ങളും ആഘോഷത്തിനു മാറ്റ് കൂട്ടി. മോളിയും തോമാസും അയല്‍ വീട്ടുകാരായ നാരായണനെയും സുരേഷിനെയും വിളിച്ചിരുന്നു. എല്ലാരും ചേര്‍ന്നൊരു മേളം തന്നെയായിരുന്നു. നാട്ടില്‍ പോയില്ലെങ്കിലും എല്ലാരും അടുത്തുള്ള മാതിരി ഒരു പ്രതീതിയായിരുന്നു അന്ന്. വീഡിയോ ചാറ്റ് വഴി അപ്പനെയും സഹോദരങ്ങളെയും കാണുകയും വിഷ് ചെയ്യുകയും എല്ലാം ഓര്‍മയില്‍ ഓടി മറയുന്നു.

കുഞ്ഞും നാളില്‍ ക്രിസ്മസ് കാരോള്‍ എന്നും പറഞ്ഞു അയല്‍ വീടുകളില്‍ പോയി പണം പിരിവു നടത്തിയതും. മോഹന്‍ലാലിന്‍റെ ക്രിസ്മസ് പടം കാണാന്‍ കൂട്ടുകാരോടൊപ്പം പോയതും എല്ലാം ക്രിസ്മസ് ഓര്‍മ്മകള്‍. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്ന് പാടി മോളിയെ സ്വപ്നം കണ്ടു നടന്ന കാലം.

സ്കൂളില്‍ പോകുന്ന കാലം മുതലേ മോളിയെ അറിയാം. ജോസഫ്‌ മാഷിന്റെ മോള്‍. എന്നാല്‍ കോളേജില്‍ പോയി തുടങ്ങിയപ്പോഴാണ് മോളിയെ പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സ്നേഹ ബന്ധം കല്യാണവും പിന്നെ കുട്ടികളിലുമെത്തി.

നാട്ടില്‍ സര്‍ക്കാര്‍ ഗുമസ്ത പണിയിലാണ് തോമസിന്റെ ജോലി ആരംഭിക്കുന്നത്. പിന്നെ മോളിയെ മിന്നു കെട്ടി കോഴിക്കോട്ടേക്ക് താമസം മാറ്റി. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മോളിയുടെ അന്നത്തെ സേവനം. സേവനം എന്ന് വച്ചാല്‍ മോളി അവിടെ നേഴ്സ് ആയിട്ടായിരുന്നു ജോലി നോക്കിയിരുന്നത്. കോഴിക്കോടിന്റെ നിഷ്കളങ്കതയും സേവന മനസ്കതയും എല്ലാം ഒരു രസമായിരുന്നു.

ആയിടക്കു അമേരിക്കയിലുള്ള കറിയാച്ചന്‍ ഒരു വിസയുടെ കാര്യവും അങ്ങനെ മോളിക്ക് ജോലിയും തരപ്പെടുത്തി. നാട്ടിലെ നഴ്സിംഗ് പഠനവും ജോലിയും ഉപകാരമായെങ്കിലും ഇവിടെ വന്നിട്ട് ഒരുപാട് ടെസ്റ്റുകള്‍ പാസ്സകേണ്ടി വന്നു നേഴ്സ് ആയി ജോലി കിട്ടാന്‍. ഡിസംബര്‍ മാസത്തില്‍ വന്നതും കൊടും ശൈത്യത്തില്‍ ജീവിച്ചു തുടങ്ങിയതും ഒരു രസമായിരുന്നു.

അമേരിക്കയില്‍ വന്നെങ്കിലും തോമസിന് ജോലി ഇല്ലായിരുന്നു. മോളിയുടെ വിസ പോരായിരുന്നു തോമസിന് ജോലി കിട്ടാന്‍. അങ്ങിനെ ഗ്രീന്‍ കാര്‍ഡിനെ പറ്റി ചിന്തയും എല്ലാം ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മരവിക്കുന്ന തണുപ്പത്ത് വെറുതെ ഇരുത്തം ഒരു തരം ഭ്രാന്തു രൂപത്തിലായി. പിന്നെ മദ്യവും ഇറച്ചിയും ചായയെക്കള്‍ വില കുറഞ്ഞു കിട്ടിയത് ഭാഗ്യം. ഒരു ടൈം പാസ്‌.

കറിയാച്ചന്റെ ബന്ധുവിന് പലചരക്ക് കട ഉണ്ടായിരുന്നു. അങ്ങേരുടെ ശുപാര്‍ശ ഒരു ജോലി തരപ്പെടുത്തി. ഗുമസ്ത പണിയില്‍ നിന്നും ബിസിനസ്‌ലേക്കുള്ള കാല്‍വെപ്പ്‌ എന്ന് വേണം അതിനെ കരുതാന്‍. അധികം താമസിയാതെ ജോയ് സന്താനമായി പിറന്നു. പിന്നെ ജീവിതം പച്ച പിടിച്ചു തുടങ്ങി. കുറച്ചു വര്‍ഷത്തെ പലചരക്ക് കട നടത്തിപ്പ് പരിചയം ഒരു കട തുടങ്ങുന്നതില്‍ എത്തിച്ചു. ആ സംരഭം ഇന്ന് മധ്യ അമേരിക്കയില്‍ ഒരു വന്‍ ബിസിനസ്‌ ആയി വളര്‍ന്നു. തോമസ്‌ മുതലാളിയായി. പിന്നെ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി. നാട്ടില്‍ നിന്നും നടീ നടന്മാരെ കൊണ്ട് വന്നു പ്രോഗ്രമ്മുകള്‍ അങ്ങിനെ തോമസിന്റെ കൂടെ മദ്യസേവ ചെയ്യാത്ത നടന്മാര്‍ ഇല്ലെന്ന സ്ഥിതിയായി.

കഴിഞ്ഞ മെയ്‌ മാസം മോളി ജോയ്ക്കൊപ്പം നാട്ടിലേക്കു പോയി. മോളിയുടെ അപ്പന് സുഖമില്ലായിരുന്നു. തോമസ്സും പോകാനിരുന്നതാണ്. ബിസിനസ്‌ ഏല്‍പ്പിക്കാന്‍ ആളില്ലാത്ത കാരണം പോയില്ല. കോഴിക്കോട്ടെ സ്വകാര്യ നഴ്സിംഗ് ഹോം മോളിയെ അവരുടെ വാര്‍ഷിക ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നു. ജോയ്ക്ക് അതിലൊന്നും താല്‍പ്പര്യമില്ലാത്തതിനാല്‍ മോളി തനിച്ചാണ് പോയത്.

കാറില്‍ പോയിക്കൊണ്ടിരിക്കുന്ന തോമസ്സിന്റെ മനസ്സിലേക്ക് കുറെ ഓര്‍മ്മകള്‍. ഈ വര്‍ഷം തോമസ്സ്നു ക്രിസ്മസ് ആഘോഷമില്ല. ജോയ് കൂടുകാരുടെ വീട്ടില്‍ പോകും.

പിന്നെയും മോളി തോമസ്സിന്റെ മനസ്സിലേക്ക്. കോഴിക്കോട്ടെ സ്ഫോടനത്തില്‍ മോളിയും ചെറു കഷണങ്ങള്‍ ആയി.

വെന്തിപ്പൂക്കള്‍ മണക്കുന്ന ഡിസംബര്‍.....

ലീല എം ചന്ദ്രന്‍

ഓര്‍മ്മകള്‍ എന്നെ കാലങ്ങള്‍ക്കു പിന്നിലേയ്ക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു.
ഗ്രാമത്തിലെ കുന്നിന്‍ മുകളിലെ കൊച്ചു പള്ളി.
ഇന്നത്തെ ഏതൊരു കൂറ്റന്‍ പള്ളിയേക്കാളും ഭംഗിയും പ്രൗഡിയും അന്നതിനുണ്ടായിരുന്നു.
ശാന്തിയുടെ സങ്കേതം ആയിരുന്നു അത്‌.
വെള്ള ഉടുപ്പിട്ട പാതിരിയും കന്യാസ്ത്രിമാരും
കാവല്‍ മാലാഖമാരെപ്പോലെ ഞങ്ങളെ നയിച്ചു.
പൂക്കളും ബലൂണും വര്‍ണ്ണക്കടലാസ്സുകളും കൊണ്ട്‌ ഞങ്ങള്‍
മത്സരിച്ചൊരുക്കിയ പുല്‍ക്കൂട്ടിനരികില്‍,
മെഴുകു തിരികളും കത്തിച്ച്‌
ഉണ്ണി ഈശോയുടെ പിറവിയും കാത്തിരുന്ന
ഡിസംബറിലെ തണുപ്പേറിയ രാത്രികള്‍ ....!!!
കൂട്ട മണികള്‍ അകമ്പടി ആകുന്ന ആ ദിവ്യ നിമിഷങ്ങളില്‍
പ്രാര്‍ഥനാ ഗീതങ്ങളുമായി
വികാരിയച്ചന്‍ പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കിടത്തുന്നതു കാണാന്‍,
ആ കുഞ്ഞിക്കാലുകളില്‍ സ്നേഹ ചുംബനങ്ങള്‍ അര്‍പ്പിക്കാന്‍
എന്തൊരാവേശമായിരുന്നു.
കരോള്‍ സംഘത്തോടൊപ്പം പെട്രോമാക്സിന്റെ വെളിച്ചത്തില്‍
വീടുകള്‍ തോറും കയറിയിറങ്ങാനും
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി...
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം ...
എന്നുറക്കെപ്പാടാനും എന്തൊരുത്സാഹമായിരുന്നു
ക്രിസ്മസ്‌ അപ്പൂപ്പന്റെ കയ്യില്‍ നിന്നും കിട്ടുന്ന മിട്ടായിക്കു പോലും
ഇന്നത്തേക്കാള്‍ സ്വാദായിരുന്നു....!!
ഒക്കെ പഴങ്കഥകള്‍.....!!!!
എങ്കിലും,
ചെവിയില്‍ ഒരു ബാന്റു മേളം ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്‌
മെഴുകുതിരികളില്‍ നിന്നും ഉരുകി വീഴുന്ന ചുടു തുള്ളികള്‍
സുഖമുള്ളൊരോര്‍മ്മയായി
മനസ്സില്‍ നിറയുന്നുണ്ട്‌.
അതെ, എനിക്ക്‌ നിശ്ചയമായും അറിയാം
എന്റെ ഉണ്ണി ഈശോയ്ക്ക്‌ *വെന്തിപ്പൂവിന്റെ മണം ആയിരുന്നു
*ചെണ്ടുമല്ലിപ്പൂ.

Sunday, December 20, 2009

ഒരു ക്രിസ്മസ് ദിനത്തില്‍ ...

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....




കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

ക്രിസ്മസ് നേരമ്പോക്ക്:

"ക്രിസ്മസ്, ഓണം, ഭക്രീദ് തുടങ്ങിയ കാലങ്ങളിലാണല്ലോ മാംസപ്രേമം കൊടുമ്പിരിക്കൊള്ളുന്നത്. ഈ ദിവസങ്ങളില്‍ എത്ര കോഴികളെയും മറ്റുമാണ് നാം സാപ്പിടുന്നത്. വീട്ടില്‍ വിരുന്നുകാര്‍ വരുന്നെങ്കില്‍ കോഴീടെ പിറകേയായിരിക്കും, അല്ലെങ്കില്‍ അവര്‍ക്കും തൃപ്തി ആവില്ല!! കോഴീടെ കാര്യം 'കട്ടപ്പുക' തന്നെ. ചിലപ്പോള്‍ അവരായിരിക്കും ഈ ദിനങ്ങളെ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നത് അല്ലേ!!! ചിന്തകള്‍ കാടുകേറിപ്പോകുന്നോ..? ഓ.. ഇപ്പോഴാ ഓര്‍ത്തത്‌ അക്കാര്യം മറന്നുപോയി ... എടാ.. (കസിന്‍) നീ ടൌണിലെക്കാണോ രണ്ടു കിലോ ചിക്കന്‍ വാങ്ങിച്ചോ ട്ടോ... വരുമ്പോള്‍ ബീവറെജമ്മാവനെ കണ്ടു ആശംസകളും വാങ്ങിച്ചോ.. മറക്കല്ലേ .... ക്രിസ്മസല്ലേ !!!"

അവരൊക്കെയില്ലാതെ നമുക്കെന്താഘോഷം... അന്നും, ഇന്നും, എന്നും ....


*** ക്രിസ്മസ് ത്സരാശംള്‍ ***




ചിത്രം കടപ്പാട്:ഗൂഗിള്‍ ഇമേജസ്

Saturday, November 14, 2009

കാപ്പിലാന്‍, നിങ്ങളെന്നെ(യും) നിരൂപകനാക്കി..:)

ഗൂഗിൾ അമ്മാവൻ കനിഞ്ഞരുളിയ സൌജന്യമായ ബ്ലോഗ് വന്നതിനു ശേഷം, ബൂലോകത്ത് എത്തിപ്പെട്ടതിനു ശേഷം മാത്രം എന്തൊക്കെയോ എഴുതിത്തുടങ്ങിയ ഒരു വ്യക്തിയാണ് ഞാൻ. എല്ലാ പോസ്റ്റുകൾക്കും സുഹൃത്തുക്കളായ നിങ്ങൾ വാഹ്..വാഹ്. അടിപൊളി, കലക്കൻ!! എന്നൊക്കെ കമന്റിട്ട് എന്നെ അങ്ങ് സന്തോഷിപ്പിക്കുകയും ചെയ്തു.


ഇപ്പോ ഈ ബ്ലോഗ് എനിക്കൊരു ഭാരമായി മാറിയൊ എന്നു തന്നെ ഞാൻ ചിന്തിച്ചുപൊകുന്നു. ദിനേന ഞാൻ ഒരു പൊസ്റ്റ് ചെയ്തില്ലെങ്കിൽ എന്റെ വായനക്കാരായ നിങ്ങൾ എന്നിലെ സർഗപ്രതിഭയെ സംശയിക്കില്ലെ? അത് കൊണ്ട് എന്തെങ്കിലും എഴുതിയല്ലേ പറ്റൂ.



സാഹിത്യ ഭാഷയിൽ പറഞ്ഞാൽ എന്റെ അന്തരാത്മാവിന്റെ അഗാധതയിൽ നിന്നും നിർഗമിക്കേണ്ട സർഗ്ഗപ്രതിഭയുടെ (ഹൊ..!) ഉറവ വറ്റിയെന്നൊക്കെ പറയാമെങ്കിലും, ഇങ്ങനെ ദിവസവും പോസ്റ്റ് ചെയ്ത് ചെയ്ത് ഇപ്പോ ഒന്നും എഴുതാൻ ബാക്കിയില്ലെന്നായിരിക്കുന്നു എന്നതാ സത്യം!. അപ്പൊ പിന്നെ തുടരെ പോസ്റ്റിങ്ങ് നടക്കണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ ബൂലോകത്തെ വലിയ വലിയ എഴുത്തുകാരുടെ പോസ്റ്റിനെ എടുത്ത് അതേകുറിച്ച് ഒരാസ്വാദനം അല്ലെങ്കിൽ നിരൂപണം അങ്ങെഴുതുക (ഇവ തമ്മിലുള്ള വിത്യാസമൊന്നും മാന്യ വായനക്കാർ ചോദിച്ചേക്കരുത്).


അങ്ങിനെ നിരൂപിക്കാൻ ആ പോസ്റ്റ് ഇട്ടയാളുടെ അനുവാദമൊന്നും ചോദിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ബ്ലോഗ് ഉടമയ്ക്ക് ഇഷ്ടപെട്ടാലെന്താ ഇല്ലെങ്കിലെന്താ..? നമ്മൾ നിരൂപിക്കും പോസ്റ്റെല്ലാം നമ്മുടെതാവും പൈങ്കിളിയേ എന്നല്ലേ പ്രമാണം?


എന്നാപ്പിന്നെ ആദ്യം ബുലോകത്തെ പ്രശസ്ത ബ്ലൊഗറായ മമതയുടെ ഒരു കൊച്ചു "വലിയ" കവിത തന്നെ ഞാൻ അങ്ങ് നിരൂപിച്ച് തുടങ്ങാം (ദൈവമേ അനുഗ്രഹിക്കണേ..!)


മമതയെക്കുറിച്ച് പറയുകയാണെങ്കിൽ ഭർത്താവിന്റെയും രണ്ട് കുട്ടികളുടേയും കാര്യങ്ങൾ നൊക്കണം വീട്ടുകാര്യങ്ങൾ നൊക്കണം എല്ലാം കഴിഞ്ഞ് കിട്ടുന്ന അല്പ സമയത്തേയ്ക്ക് ഓടിവന്ന് പെട്ടെന്ന് ഒരു പോസ്റ്റ് ചെയ്തു നമ്മളെ സന്തോഷിപ്പിക്കുന്ന ഒരു വലിയ വ്യക്തിത്വത്തിനുടമയാണവർ. പലപ്പോഴും പവർകട്ട് സമയത്തും തുലാമാസത്തിലെ കാറ്റിലും മഴയിലും കറണ്ട് പോകുന്ന സമയത്തുമൊക്കെ മെഴുകുതിരിയുടെ അരണ്ട വെട്ടത്തിൽ പോലും കവിതകൾ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാറുണ്ടെന്നാ കേട്ട് കേൾവി. ഇത്ര ത്യാഗമനോഭാവമുള്ള ഒരാളുടെ കവിത നിരൂപിക്കാതിരിക്കുന്നത് ശരിയല്ലല്ലൊ.

മമതയുടെ ഏറ്റവും പുതിയ കവിത. അവർ അറിഞ്ഞൊ അറിയാതെയോ അവരുടെ ഈ കവിതയ്ക്ക് ജപ്പാനിലെ ഹൈക്കുവുമായി സാമ്യമുണ്ടെന്ന് പറയാതെ വയ്യ.


അവരുടെ കവിത ദേ, ഇങ്ങനെ

തേങ്ങാക്കുല..
മാങ്ങാക്കുല…
പഴത്തൊലി…!


ഹോ..! എന്താ ഒരു കവിത..!
മൂന്നു വ്യത്യസ്ഥ തലങ്ങളിലേയ്ക്ക് വായനക്കാരെ കവിയത്രി കൂട്ടികൊണ്ട് പോകുകയാണ് ഈ കവിതയിലൂടെ.


തേങ്ങക്കുല


കേരനിരകളാടുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ ഐശ്വര്യത്തിന്റേയും സമ്പത്‌സമൃദ്ധിയുടേയും പ്രതീകം. റോഡുവക്കിൽ ഇളനീർ കച്ചവടക്കാര്‍ കെട്ടിത്തൂക്കുന്ന തേങ്ങക്കുലയെ ഇവിടെ നമ്മൾ ഓർമ്മിപ്പിക്കപ്പെടുകയാണു.


മാങ്ങാക്കുല


തേങ്ങാക്കുല പോലെതന്നെ നമ്മുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഈ മാങ്ങാക്കുലയും. ചെറുപ്പത്തിൽ സ്കൂളിലേയ്ക്കുള്ള വഴിയിൽ ഒരു മാങ്ങാക്കുല കണ്ടാൽ കല്ലെറിയാത്തവർ ഇക്കൂട്ടത്തിൽ വിരളമായിരിക്കും സംശയമില്ല. മാത്രമോ, മാങ്ങാ ഇല്ലാത്ത ഒരു മീൻകറിയെക്കുറിച്ചു നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയുമോ. വിലകുറഞ്ഞ "ബ്രാൻഡ്" വാങ്ങി വീക്കെന്റ് ആഘോഷിക്കുന്ന പാവം ചെറുപ്പക്കാർക്ക് അതിന്റെ അരുചിക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത് ഈ മാങ്ങാ കൊണ്ടുള്ള അച്ചാറാണല്ലോ

അവസാന വരി

പഴത്തൊലി

സത്യത്തിൽ എനിക്കത്ഭുതം തോന്നുകയാ. എത്ര സാമൂഹിക പ്രദിബദ്ധതയുള്ള കവിത. പഴത്തൊലി വളരെ അപകടകാരിയാണ്, അത് വഴിയിൽ അലക്ഷ്യമായി വലിച്ചെറിയരുത്. അഥവാ വഴിയിൽ പഴത്തൊലി കണ്ടാലും ചവിട്ടരുത് വീഴും എന്ന് കവിയത്രി നമ്മുക്ക് പരോക്ഷമായി പറഞ്ഞു തരികയാണ് ഇവിടെ.

ഈ കവിയത്രിക്കും ഇത്പൊലെ നല്ല നല്ല കവിതകൾ എഴുതുന്ന എനിക്കും എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.

എന്റെ ആദ്യ നിരൂപണം നിങ്ങൾക്ക് ഇഷ്ടമായോ എന്ന് ഞാൻ ചോദിക്കുന്നില്ല, അതിന്റെ കാര്യവുമില്ല. എനിക്കിഷ്ടമുള്ളത് പോലെ ഞാൻ നിരൂപിക്കും. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വായിക്കുക.


ഇനി വള്ളത്തോൾ , കുമാരനാശാൻ, മധുസൂദനൻ നായർ തുടങ്ങി പാബ്ലോ നെരൂദയുടെ കവിതകൾ വരെ ഞാൻ ചിലപ്പോ എടുത്ത് നിരൂപിച്ചെന്നിരിക്കും. ജാഗ്രതൈ..!



കുമ്പസാരം :

എന്റെ പ്രിയ സുഹൃത്തായ കാപ്പിലാന്റെ നിരൂപണമാണ് എന്നെ ഇത്തര ഒരു നിരൂപണത്തിന് പ്രേരിപ്പിച്ചത്...