Sunday, August 26, 2012

ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം

ഈയെഴുത്തു കൂട്ടം: ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം: തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘ...

Sunday, July 1, 2012

പതിവ്


ഇന്ന ദിവസം ഇത്രമണിക്കുള്ള  ട്രൈനിന്നു തലവെച്ച്  അയാള്‍ മരിക്കുമെന്ന് പ്രവചിച്ച ജോത്സ്യന്റെ പ്രവചനത്തേയും അയാളുടെ വിശ്വാസത്തേയും കാത്തു സൂക്ഷിക്കാന്‍ വേണ്ടി മാത്രം അയാള്‍ ആ ദിവസം കൃത്യ സമയത്ത് തന്നെ റെയില്‍ പാലത്തില്‍ തല ചേര്‍ത്ത് വെച്ച് അതെ ട്രെയിനിന്റെ ഇരമ്പലിന്നു കാതോര്‍ത്ത് കിടന്നു .
പക്ഷെ ആ രണ്ടുപേരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അന്നും ട്രെയിന്‍ പതിവ് പോലെ വൈകി ഓടികൊണ്ടിരുന്നു 

Monday, January 9, 2012

ഡ്യൂപ്ലിക്കേറ്റ്‌ ദാമോദരന്‍ (കഥ )

ഡ്യൂപ്ലിക്കേറ്റ്‌ ദാമോദരന്‍ (കഥ )

"ബസ്സിടിച്ച് മരിച്ച അജ്ഞാതനായ മദ്ധ്യവയസ്കനെ തിരിച്ചറിഞ്ഞു

'രണ്ടു ദിവസം മുന്‍പ് അതിരാവിലെ  റോഡ്‌ മുറിച്ചു കടക്കുമ്പോള്‍  ബസ്സിടിച്ച് മരിച്ച  മധ്യവയസ്ക്കനായഅജ്ഞാതന്‍,' ദാമോദരന്‍  എന്ന 'ഡ്യൂപ്ലിക്കേറ്റ്‌ ദാമുവാണ് ' എന്ന് സ്വന്തം മകന്‍ മോര്‍ച്ചറിയില്‍
തിരിച്ചറിഞ്ഞു.


      ഡിസംബറിലെ തണുപ്പുള്ള സായന്തനത്തിലും എന്റെ  കൈകള്‍  വിയര്‍ത്തു.... കയ്യിലിരുന്ന പത്രവും.
ആ വാര്‍ത്ത ശരിയാണോ എന്ന് ഉറപ്പിക്കാന്‍  ഒന്നുകൂടെ മനസ്സുയിരുത്തി വായിച്ചു .....

      'മരിക്കുന്നതിന്റെയന്ന് അച്ഛന്‍  വീട്ടില്‍  വന്നിരുന്നുവെന്നും കോലായിലിരുന്ന് എന്തൊക്കെയോ ഓര്‍ത്ത് വിതുമ്പി കണ്ണുകള്‍ നിറഞ്ഞിരുന്നു , പിന്നെ ആരോടും ഒന്നും ഉരിയാടാതെ  ഇറങ്ങിപ്പോവുകയായിരുന്നെന്നും, എന്നാല്‍ അച്ഛനന്ന് ഒരു തുള്ളി മദ്യം പോലും കഴിച്ചിരുന്നില്ലെന്നും "
പോലിസിന്നോട്   മകന്‍ വിതുമ്പി. 

വല്ലാത്തൊരസ്വസ്ഥത... പത്രം മടക്കി  മടിയില്‍  വച്ച് കണ്ണുകള്‍ ഇറുകിഅടച്ചു സീറ്റിലേക്ക് ചാഞ്ഞു.....

         നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു ഞാന്‍ .. ബസ്സ്‌ പിന്നിലേക്ക് പായിക്കുന്ന കാഴ്ചകളില്‍ കാടുകയറുന്ന ചിന്തകളെ ചങ്ങലക്കിട്ട്,അലസമായി എന്തൊക്കെയോ ഒര്‍ത്തിരിക്കുമ്പോഴാണ് സായാഹ്ന പത്രവുമായി ഒരാള്‍ കടന്നു വന്നത് . 

     പത്രധര്‍മ്മത്തിനുപരി അരച്ചാണ്‍ വയറിന്റെ ഉള്‍വിളി അവന്റെ ദയനീയമായ രൂപത്തിലും ഭാവത്തിലും നിന്ന് വായിച്ചെടുക്കാന്‍  കഴിഞ്ഞിട്ടാവണം വാര്‍ത്ത വായിക്കാനുള്ള മനസ്സില്ലാഞ്ഞിട്ടും ഞാനാ  ആ പത്രം വാങ്ങിച്ചത്.
ഒരു രൂപ നാണയ തുട്ടിന്റെ തിടുക്കം ആ മുഖത്ത് നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ കൊടുക്കുന്നത് 
കിട്ടിയിട്ട് വേണം അടുത്ത വായനക്കാരനിലേക്ക് വാര്‍ത്തകളുമായി ഓട്ടപാച്ചിലിന്റെ വേഗതയുടെ അളവ് കോല്‍ നിശ്ചയി
ക്കാന്‍.നോട്ടം അവനില്‍ നിന്നും പറിച്ചെടുത്ത് പത്രതാളുകളില്‍  കണ്ണോടിച്ചു  ... എല്ലാം രാഷ്ടിയ വാര്‍ത്തകള്‍.. ‍അല്ലെങ്കില്‍ രാഷ്ടിയ നേതാവിന്റെ കവല പ്രസംഗങ്ങള്‍.. അതുമല്ലെങ്കില്‍ ഏതെങ്കിലും  കൊട്ടേഷന്‍ കൊലപാതകം.. അതില്‍ കവിഞ്ഞൊന്നും ഇന്നത്തെ വാര്‍ത്തകളില്‍നിന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയുള്ള ചിന്തയില്‍ പത്രം മറിക്കുമ്പോഴാണു മനസ്സിനെ അസ്വസ്ഥമാക്കിയ ആ വാര്‍ത്തയില്‍ കണ്ണുടക്കിയത് ...

ഒരു ബസ്സപകടത്തിന്റെ വാര്‍ത്ത എന്നതിലപ്പുറം മറ്റൊന്നും തോന്നിയില്ല ആദ്യം...
വായിച്ചു വന്നപ്പോഴാണ് മരണപ്പെട്ടത്  ഞങ്ങളുടെ  ദാമുവേട്ടനാണ് യെന്നു തിരിച്ചറിഞ്ഞത്  

ദാമുവേട്ടന്‍ ... മനസ്സ് കുറേ പിന്നിലേക്ക് പായുകയായിരുന്നു..
 
ദാമുവേട്ടനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലാദ്യം ഓടിയെത്തുന്നത് കള്ളു കുടിച്ചു  പാടുന്ന ആ പഴയ പാട്ടാണ് .

"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ..............."

         ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍  പോകുന്ന വഴി വക്കില്‍  മദ്യ ലഹരിയില്‍ കണ്ണുകള്‍ചുവപ്പിച്ചു കാലുകള്‍  വേച്ചു വേച്ചു  ഏതെങ്കിലുമൊരു  മതിലില്‍  ചാരിയത്  പോലെ നിന്ന്   ഒരു കൈ കൊണ്ട്  ചെവി കൂര്‍പ്പിച്ചു വെച്ച്  ദാമുവേട്ടന്‍പാടുമായിരുന്നു  ....ഇത്രമാത്രം ഈണത്തില്‍ പാടുന്ന  വേറെഒരാളെ ഞങ്ങള്‍ കണ്ടിട്ടില്ലായിരുന്നു.
         തന്നിലെ ആവസാന ഊര്‍ജ്ജത്തിന്റെ  ഉറവയും വറ്റി വരളുന്നതുവരെ ആ  പാട്ട്  തുടര്‍ന്നുകൊണ്ടിരിക്കും.
അവസാനം ആ മതിലില്‍തന്നെ അങ്ങനെ മലര്‍ക്കും.  ചില്ലപ്പോള്‍ വീണ്ടും   ഉന്മാദലഹരി  സിരകളില്‍ പടര്‍ത്താന്‍  എഴുന്നേറ്റു്  ഷാപ്പിലേക്ക്  തന്നെ വീണ്ടും....ഷാപ്പ്‌ പൂട്ടുന്നത്  വരെ  മദ്യപ്പിച്ചു  ആ രാത്രികള്‍   അവിടെ  തന്നെ വെളുപ്പിക്കുബോഴും ആ ഗാനം ആ ചുണ്ടുകളില്‍  കള്ളിന്റെ നുരയോടെപ്പം  പതയുന്നുണ്ടാവും. 
എനിക്ക് ഓര്‍മ്മ വെച്ച നാള്‍മുതല്‍ ദാമുവേട്ടന്‍  ഇങ്ങനെ തന്നെയായിരുന്നു . കള്ളും കുടിച്ച്,  കുളിക്കാതെ ജടപിടിച്ച മുടിയുമായി,  മുഷിഞ്ഞു കീറിയ കുപ്പായവും നാറുന്ന ഒറ്റമുണ്ടും .ഒരു ഊര്  തെണ്ടിയുടെ എല്ലാ വേഷ പകര്‍ച്ചയിലും പൂര്‍ണനായിരുന്നു  ഞങ്ങളുടെ ദാമുവേട്ടന്‍.

           ഞങ്ങള്‍  കുട്ടികള്‍ക്ക് , കുറച്ചു കാലത്തെ കൌതുകത്തിനു ശേഷം,  പരിഹസിച്ച് ചിരിക്കാനും കല്ലെടുത്തെറിഞ്ഞ് ഉപദ്രവിക്കാനും മാത്രമുള്ള ഒരു കോമാളിയിലേക്കുള്ള ദാമുവേട്ടന്‍റ പരിവര്‍ത്തനം വളരെ വേഗമായിരുന്നു. 
എന്റെ സുഹൃത്ത് ബിനുവിന്റെ അച്ഛന്‍ ബാലേട്ടനാണ് ദാമുവേട്ടന്റെ ഭൂതകാലത്തെ  കുറിച്ച്  ഞങ്ങളോട്  ആദ്യം പറഞ്ഞു തന്നത് .

        എന്റെ ഗ്രാമത്തിലെ ഏക സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു  ദാമുവിന്റെ അച്ഛന്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന  ദാമു  കുടുംബത്തിന്റെ കുല തൊഴില്‍  വളരെ വേഗം പഠിച്ചെടുക്കുകയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ പയ്യനായ ദാമുവിന് പ്രായം പതിനൊന്നു വയസ്സ് മാത്രം. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന നിര്‍ദ്ദന കുടുംബം.പാരമ്പര്യം കാത്തു സൂക്ഷിക്കാനും കുടുംബം  പോറ്റാന്നുമായി  ദാമുവും പഠനത്തോട് വിടപറഞ്ഞ് അച്ഛന്റെ വഴി തന്നെ സ്വീകരിച്ചു.

        തട്ടാപ്പണിയില്‍   അയാള്‍ നേടിയെടുത്ത പ്രാവീണ്യം  അയല്‍ ദേശത്ത് പോലും  പ്രചരിച്ചത്  വളരെ  പെട്ടെന്നായിരുന്നു.. അടുത്ത ഗ്രാമത്തില്‍ നിന്ന് പോലും  ആവശ്യക്കാര്‍  വന്നു തുടങ്ങി. 

തട്ടാനെ സ്നേഹിച്ച പെണ്ണുങ്ങളെയൊക്കെ നൈരാശ്യത്തിലേക്ക് വലിച്ചറിഞ്ഞ്, ഇപ്പോഴുള്ള യുവാക്കളുടെ ഒരു ദുശ്ശീലവുമില്ലാത്ത ദാമു, അമ്മ കാണിച്ചു കൊടുത്ത പെണ്ണിനെ തന്നെ കല്യാണവും കഴിച്ചു.

     അമ്മ, കണ്ടു ഇഷ്ടപ്പെട്ട   പെണ്ണിനെ തന്നെ വിവാഹം ചെയ്തുവെങ്കിലും ,അമ്മിണി സുന്ദരിയായിരുന്നു. പക്ഷെ അവര്‍,ദാമുവിനൊപ്പം സ്വര്‍ണ്ണത്തെയും  സ്നേഹിച്ചിരുന്നു. 
എന്ത്  ആഭരണം   പണിതാലും  അത് പോലെ ഒന്ന് അമ്മിണിക്കും പണിഞ്ഞു കൊടുക്കാന്‍ ദാമു നിര്‍ബന്ധിതനായി .... 

      സ്വര്‍ണ്ണപണിക്കാരനായ ദാമു അങ്ങനെയാണ്  അനുപാതത്തില്‍ കൂടുതല്‍ ചെമ്പ്, സ്വര്‍ണ്ണത്തില്‍  ‍ചേര്‍ത്ത് തുടങ്ങിയത് .. ആരാലും പിടിക്കപെടാതെ വര്‍ഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കെ അവര്‍ക്ക് മൂന്ന് മക്കള്‍  ജനിക്കുകയും  ദാമുവില്‍ ജരാനരകള്‍  ബാധിച്ചു തുടങ്ങുകയും  ചെയ്തിരുന്നു.

       അമ്മിണിക്ക് സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിയും,പെണ്മക്കളുടെ വിവാഹത്തെക്കുറിച്ചും മറ്റു കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കയും ദാമുവേട്ടനെ വീണ്ടും വീണ്ടും സ്വര്‍ണ്ണപ്പണിയില്‍   കള്ളത്തരം  കാണിക്കാന്‍  പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.

പക്ഷേ, ഒരു  കള്ളം എത്ര കാലം മൂടി വെക്കാന്‍സാധിക്കും? 

       അയാളുടെ കഷ്ടകാലത്തിന് ദാമുവേട്ടന്‍  പണിത ഒരു സ്വര്‍ണ്ണമാല, ഒരിക്കല്‍  ഏതോ തട്ടാന്‍ മാറ്റുരച്ച് നോക്കിയപ്പോള്‍ , അതില്‍  ചെമ്പിന്റെ അംശം കൂടുതലായി കണ്ടു. അത് അറിഞ്ഞവര്‍ ഒക്കെയും അവരുടെ ഉരുപടിക്കളുടെ മാറ്റ്  നോക്കാന്‍ തട്ടാന്മാരെ തേടി പരക്കം പായാന്‍ തുടങ്ങി.   കള്ളത്തരം  കണ്ടു  പിടിച്ചവര്‍  തങ്ങളുടെ  അമളി  മറ്റുള്ളവര്‍  അറിഞ്ഞാലുണ്ടാകുന്ന  നാണകെടോര്ത്ത്   എല്ലാം  മൂടി  വയ്ക്കാന്‍  ശ്രമിച്ചുവെങ്കിലും  സംഭവം  എങ്ങനെയോ   നാട്ടില്‍  പാട്ടായി .കേട്ട് അറിഞ്ഞവര്‍ ഒക്കെ മൂക്കത്ത്  വിരലുവെച്ചു .ഇത് പോലെ ഒരു ചതി നാട്ടുകാര്‍ ദാമുവില്‍ നിന്ന്  ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അത് വരെ  എല്ലാവര്ക്കും പ്രിയപ്പെട്ട തട്ടാനായിരുന്ന ദാമുവേട്ടന്‍  എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത് വളരെ വേഗത്തിലായിരുന്നു.
ആരാണ് ആദ്യം ദാമുവിനെ ഡ്യൂപ്ലിക്കേറ്റ്‌ എന്ന് വിളിച്ചത് എന്ന്  ആര്‍ക്കും  അറിയില്ല ..  എന്തായാലും പിന്നീടങ്ങോട്ട്  ദാമുവേട്ടന്‍, എല്ലാവര്ക്കും  ഡ്യൂപ്ലിക്കേറ്റ്‌ദാമുവായി .

“മോനെന്താ  സൊപ്പനം കാണുവാ?”

ഞെട്ടി കണ്ണു തുറന്നു.. തൊട്ടടുത്ത സീറ്റില്‍  ദാമുവേട്ടന്‍.. അതെ മഞ്ഞ പല്ലുകള്‍ പുറത്തു  കാണിച്ചു  വലിയ വായില്‍  ചിരിക്കുന്നു.

നിലത്തു വീണ പത്രത്തിലും ദാമുവേട്ടന്റെ മുഖത്തും ഞാന്‍  മാറി മാറി നോക്കി. അമ്പരപ്പും പേടിയുമൊക്കെ മുഖത്ത് മിന്നി മായുന്നു .."ദാമുവേട്ടന്‍...!! ഇതെങ്ങനെ..? "

“മോന്‍  പേടിക്കണ്ട..  പത്രം കയിലെടുത്തു  ആ ചിത്രം തൊട്ടു കാണിച്ചു  എന്നോട്   പറഞ്ഞു " ഇത്   ഞാനാ തന്നെ മോനെ  .....” വീണ്ടും മഞ്ഞളിച്ച  ചിരി.

മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി എന്നാലും അല്‍പ്പം ഭയത്തോടെ ചോദിച്ചു,“എന്താപ്പായിദ്  ദാമുവേട്ടാ ?യിങ്ങള് അന്നു കള്ള്കുടിച്ചിട്ടില്ലെന്നു മോന്  പറഞ്ഞല്ലോ ... പിന്നെന്താ ..?”

പതിവു ചിരിയോടെ ദാമുവേട്ടന്‍  പറഞ്ഞു, “ പത്രത്തിലുള്ളത്  പോലെ  ഒരു അപകടം ഒന്നുല്ലട്ടോ ....   ഞാന്‍  സ്വയം  ചാടിയതാ മോനെ ..? .... ബസ്സിടിച്ച്   ചത്താല്  പൈസ  കിട്ടൂല്ലേ  .. അതുകൊണ്ട് ന്റെ മോളെയെങ്കിലും  കെട്ടിക്കാലോന്ന്‍  വെച്ചിട്ടാ ഞാന്‍   ....വേറെയൊരു   വകയില്ലായിട്ടാ ...... ”

അത് വരെ ചിരിക്കുകയായിരുന്ന ദാമുവേട്ടന്‍ പെട്ടന്ന് ശോക ഭാരത്താല്‍ തല കുനിച്ചു അങ്ങനെയിരിപ്പായി  ....

പാവം ദാമുവേട്ടന്‍,

ഡ്യൂപ്ലിക്കേറ്റ് എന്ന പേര്  വന്നതോടെ നാട്ടുകാര്‍   സ്വര്‍ണ്ണം പണിയാന്‍വേണ്ടി പട്ടണങ്ങളിലേക്ക് പോയിതുടങ്ങി.സ്വര്‍ണ്ണ പണി കുറഞ്ഞതോടെ ഭാര്യാ അമ്മിണിയുടെയും മക്കളുടെയും  കുറ്റപെടുത്തലുകള്‍ കൂടി കൂടി  വന്നു .ചതിയനായ ദാമുവിനെ നാട്ടുകാര്‍ക്ക് മാത്രമല്ല വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വീട്ടിലും അയാള്‍ ഒറ്റപ്പെട്ടു.ഈ ഒറ്റപ്പെടല്‍ ദാമുവേട്ടനെ വിഷാദരോഗത്തിലേക്കും അതില്‍ നിന്ന് പിന്നെ മദ്യത്തിന്റെ കരാളഹസ്തങ്ങളിലേക്കുമാണ് നയിച്ചത് .  

ആര്‍ക്ക്  വേണ്ടി ജീവിച്ചോ അവർ തന്നെ അയാളെ  വീട്ടില്‍നിന്നും പുറത്താക്കി പടിയടച്ചപ്പോള്‍  പിന്നെയുള്ള ജീവിതം കട വരാന്തകളില്‍പറിച്ചു നട്ടു. പക്ഷേ അപ്പോഴും  അയാള്‍ക്ക് അവരെ വെറുക്കാന്‍ സാധിച്ചിരുന്നില്ല, അവര്‍ എന്നും അയാളുടെ നോക്കെത്തും ദൂരത്ത്  നിന്ന് കൊണ്ട്   ഭൂമിയെ  ചുറ്റുന്ന ഒരു ഉപഗ്രഹം മാത്രമായി അയാള്‍  മാറി. ഇത്രയും കാലം ജീവിച്ചതും  അവര്‍ക്കുവേണ്ടി  മാത്രമാണ്  ഇനിയുള്ള  ജീവിതവും അവര്‍ക്ക് വേണ്ടി മാത്രമായിരുന്നു 

എന്റെ മനസ്സ് കഴിഞ്ഞ കാലത്തിലെ ചിന്തകളില്‍  കുരുങ്ങി...

“ന്നാലും ന്റെദാമുവേട്ടാ...” ചോദിക്കാനാഞ്ഞ ചോദ്യം പകുതിയില്‍  മുറിഞ്ഞു വീണു...അപ്പോള്‍ തൊട്ടടുത്ത സീറ്റ്‌ ശൂന്യമായിരുന്നു .... ഒക്കെയും തന്റെ തോന്നലായിരുന്നോ..?

ആ സീറ്റ്‌ ഞാന്‍ ഒന്ന് തൊട്ടു നോക്കി.അവിടെ ഒരു ആള്‍പെരുമാറ്റത്തിന്റെ ചൂടും ചൂരും അപ്പോഴും തങ്ങി നിന്നിരുന്നു .

സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും ഞാന്‍ കണ്ട സ്വപനത്തിന്റെ  ഓര്‍മകളില്‍ മനസ്സ് വല്ലാത്ത മരവിപ്പിലായിരുന്നു..ദാമുവേട്ടന്‍   ആത്മഹത്യാ ചെയ്തുവെന്ന സത്യം  വിശ്വസിക്കാനാവുന്നില്ല.....അയാള്‍ ചെയ്തത്  ന്യയീകരിക്കാന്‍ വേണ്ടിയെല്ലെങ്കിലും നാട്ടുകാര്‍ മൊത്തം വെറുത്താലും അയാള്‍ ജീവിച്ചു തീര്‍ത്തത്  ഒന്നും അയാള്‍ക്ക് വേണ്ടിയായിരുന്നില്ല.

അങ്ങനെയുള്ള ദാമുവേട്ടന്റെ അദൃശ്യമായ  സാന്നിധ്യം പുളിച്ച കള്ളിന്റെ മണമായി ഒരു നിഴല്‍ പോലെ  എന്നെ ചൂഴ്ന്നു നിന്നിരുന്നു..    അകലെയെവിടെയോ നിന്ന്  അപ്പോഴും ആ പഴയപാട്ട്  വളരെ നേര്‍ത്ത്  നേര്‍ത്ത്‌  കേള്‍ക്കുന്നുമുണ്ടായിരുന്നു..

"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ...............
      
   

Monday, October 10, 2011

വരുവാനില്ലിനിയൊരു വിപ്ലവം


അര്‍ദ്ധരാത്രിയായിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അഞ്ചുവയസുകാരന്‍ മകനോട്‌, 
"മോനെന്താ ഉറങ്ങാത്തത്‌ ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
 ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട് കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന് ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍   കഴിയുമാറുള്ള ഒരു കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു  .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ  ഞാന്‍  ഉഴറി...

കുട്ടികള്‍ക്ക് വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു കൊടുക്കാന്‍ എന്നില്‍ ഒരു കഥയും  ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു. 
നാടോടിക്കഥകളും ഫാന്റസി കഥകളും  മുത്തശ്ശിക്കഥകളും  ഇന്ന്  നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കുന്നു.ഒടുവില്‍  ആ പഴയ കഥ,  'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .

  ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."

 "വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം  കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ  അവന്റെ  കുഞ്ഞുകൈകളെന്നെ വിലക്കി .

'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....


 പിന്നെ ഏതു കഥ പറയണമെന്ന   ചോദ്യത്തോടെ  ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു  പറഞ്ഞാലെന്താ  ? ഈ ടീവി ചാനലിലൊക്കെ  കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ  പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത്  പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.

 ആദ്യം അവന്റെ ജിജ്ഞാസയില്‍ ഒന്ന്  അമ്പരന്നുവെങ്കിലും അവനോടു എന്തു പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും  യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള    വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ  എന്റെ മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി. 

 പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.  

പക്ഷേ,
അന്നു  രാത്രി  എന്റെ കണ്ണുകളെ  എത്ര മാത്രം ഇറുക്കിയടച്ചിട്ടും,  പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ  തീരാദുഖത്തിലാഴ്ത്തിക്കൊണ്ട് കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....   ഭീഭത്സമായ  രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക്  കുറുകെ വന്നു കറുത്ത  നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...

ഏതോ  ദാരുണമായ ദുരന്തമേറ്റുവാങ്ങി  നിരാലംബരായിപ്പോയ പാവം മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍  കവര്‍  ചിത്രത്തിലെ ദയനീയതയില്‍ നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍  നിറഞ്ഞാടി. അവരുടെ  ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട്‌ അവര്‍ പൊലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....

അണഞ്ഞു പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു  വിപ്ലവവും വരാനില്ലെന്ന്  ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ  കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍ 
കൊണ്ട് ചെവി രണ്ടും പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍  അത് വീണ്ടും  അലയടിച്ചുകൊണ്ടേയിരുന്നു...

ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ  ആ പഴയ ചുവന്ന കൊടികള്‍ക്ക്  ഇപ്പോള്‍  നിറം തീരെ മങ്ങിയിരിക്കുന്നു.  പണ്ട് കാഹളം മുഴക്കിയിരുന്ന  ഇന്കിലാബ്  വിളികളുടെ  പ്രതിധ്വനികള്‍ പോലും വലിയ വലിയ വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത്‌   ഇപ്പോള്‍ തീരെ  പ്രതിഫലിക്കാതായിരിക്കുന്നു...


 ഇനി  ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും  ഞാന്‍ പ്രതീക്ഷകളോടെ  വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.... നിദ്ര തഴുകാന്‍ ഇനി ഏതു കഥയാണ് ഓര്‍ത്തെടുക്കേണ്ടതെന്ന്  അപ്പോഴും എനിക്കു നിശ്ചയമില്ലായിരുന്നു. 
ഏതോ മധുരസ്വപ്നത്തിന്റെ  പുഞ്ചിരിയില്‍  നിഷ്കളങ്കമായി അടുത്തു കിടന്നുറങ്ങുന്ന  മകന്‍. പക്ഷേ നാളെയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്‍കുവാന്  പ്രകൃതി എന്താണ്  ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുമ്പോഴും  പുറത്തെ വന്യമായ  ഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

Tuesday, September 13, 2011

പിതൃതര്‍പ്പണം (കഥ )



ഒരു വൈകുന്നേരം അയാള്‍ , അച്ഛനെയും തോളിലേറ്റി നടക്കുകയായിരുന്നു. ഒരാളെ ചുമലിലേറ്റി ഏറെ ദൂരം നടക്കുമ്പോള്‍ ചുമലുകളും കൈകളും വേദനിക്കുന്നുണ്ടെങ്കിലും ഒരു വാഹനത്തിലും കയറാന്‍  മെനക്കെടാതെ നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലായിരുന്നു  അയാള്‍ ഓരോ ചുവടുകളും മുന്നോട്ടു വെച്ചത്. ഒരുപക്ഷേ, അച്ഛനെ   ഈ ഒരു ദിവസം കൂടി ചുമന്നാല്‍ മതിയല്ലോ എന്ന ആശ്വാസമായിരിക്കാം അപ്പോള്‍  അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്ന് തോന്നുന്നു.

അച്ഛനെ ചുമലിലേറ്റിക്കൊണ്ട്  പോകുന്നത് കൊണ്ടോ  അതോ ഇത്ര കാലമായിട്ടും ഈ  വാര്‍ദ്ധക്യത്തെ ചുമക്കുന്നുവല്ലോ  എന്നൊക്കെയുള്ള, പുച്ഛഭാവത്തിലുള്ള സഹതാപ കണ്ണുകളെ അവഗണിച്ചു അയാള്‍ വളരെ പതുക്കെപ്പതുക്കെ എന്നാല്‍ , ദൃഡനിശ്ചയത്തോടെ   ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുത്തു.
 
     ഇതേ പോലെ തന്നെയുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു  ആ 
അച്ഛനും ..ജരാനരകള്‍ ബാധിച്ചപ്പോള്‍ മകനും അവന്റെ ഭാര്യക്കും മക്കള്‍ക്കും താന്‍ ഒരു ബാധ്യത ആവുന്നതിന്റെ ഉല്‍ക്കണ്ഠയും ശയ്യാവലംബമായതിന്റെ വേദനയും ക്ഷീണവും, ഭാര്യ മരിച്ചതോടെ  ഏകാകിയും നിരാലംബനുമായി പോയവന്റെ നിരാശയും എല്ലാം  കണ്ണുനീര്‍ വറ്റി കുഴിഞ്ഞു പോയ ആ കണ്ണുകളില്‍  കരുവാളിച്ചിരുന്നു.
 
    അയാള്‍ അച്ഛനോട് എങ്ങോട്ട് പോകുന്നു എന്തിനു പോകുന്നു എന്നൊന്നും പറഞ്ഞിരുന്നില്ല. അച്ഛന്‍ അതൊട്ട്‌ ചോദിച്ചതുമില്ല... പക്ഷേ ആ മുഖത്ത് തന്നെ  എങ്ങോട്ട്  കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കയോ ആകാംക്ഷയോ തെല്ലും ഇല്ലായിരുന്നു.ഭാര്യ മരിച്ചതോടെ ശരീരവും മനസും തളര്‍ന്നു കഴിഞ്ഞ അയാളെ സംബന്ധിച്ചിടത്തോളം എവിടെ പോയാലും എല്ലാം ഒരു പോലെയായിരുന്നു. ഒരു മരണത്തില്‍ കുറഞ്ഞതൊന്നും ആ അച്ഛനും ആഗ്രഹിച്ചിരുന്നില്ലയെന്ന് തോന്നുന്നു.
 
         അവര്‍ക്കിടയില്‍  പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു .ഇനിയൊന്നും പറയാനില്ലെന്ന് അച്ഛനും, ഇനിയൊന്നും കേള്‍ക്കാനില്ലെന്നു മകനും തീരുമാനിച്ചത് പോലെ  അവരുടെ പാതയില്‍   ഒരു മൌനം പുതഞ്ഞു കിടന്നിരുന്നു .

            അച്ഛനെയും ചുമന്നു കൊണ്ട് അയാള്‍  ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തെരുവും കടന്നു വിജനമായ ഒരു കടല്‍ത്തീരത്തേക്കാണ് പോയത്.എന്തുകൊണ്ടോ എന്നും പ്രക്ഷുബ്ധമായിരുന്ന തിരമാലകള്‍  വളരെ ശാന്തമായാണ്  അന്ന്  തീരങ്ങളെ തഴുകിയത് .അയാള്‍ അച്ഛനെ ചുമലില്‍ നിന്ന്  താഴെ  ഇറക്കി അടുത്തു കണ്ട ഒരു മണല്‍ത്തിട്ടയില്‍ മെല്ലെ ചാരി കിടത്തി.

            ഇത്ര സമയം അച്ഛനെ  ചുമന്നു കൊണ്ട് നടന്നതിനാല്‍ അയാളും ക്ഷീണിച്ചു പോയിരുന്നു .അച്ഛനെ കിടത്തിയതിന്റെ തൊട്ടടുത്തു തന്നെയിരുന്നു അയാളും  കുറച്ചു സമയം വിശ്രമിച്ചു.ഇടയ്ക്കു അയാള്‍ അച്ഛനെ പാളി നോക്കിയപ്പോള്‍ വാര്‍ധക്യത്തിന്റെ  അവശതയാല്‍ കുഴിഞ്ഞു പോയ കണ്ണുകള്‍ അങ്ങ് വിദൂരതയില്‍ നട്ടു  നിര്‍വികാരതയോടെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.ഇടയിലെപ്പോഴോ  അച്ഛന്റെ കണ്ണുകളും അയാളുടെ കണ്ണുകളും തമ്മിലുടക്കിയപ്പോള്‍ ,
 അച്ഛന്റെ കണ്ണുകളിലെ ദയനീയത താങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ടോ എന്തോ അയാള്‍ കണ്ണുകള്‍ വളരെ വേഗം പിന്‍വലിച്ചു .

           സൂര്യന്‍ അതിന്റെ  ഊര്‍ജപ്രഭാവം കെടുത്തി വെച്ച്  മെല്ലെ ആ കടലില്‍ താഴ്ന്നമരുമ്പോള്‍ അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ്  അയാള്‍ 
 , തന്റെ ഭൂതകാലത്തിലേക്ക് ഒന്ന് ചികഞ്ഞു നോക്കിയത്.

      അച്ഛനും അമ്മയ്ക്കും ഒറ്റ മകനായതുകൊണ്ട് വളരെ ലാളിച്ചും ഏറെ വാത്സല്യത്തോടും  കൂടിയാണ് അയാളെ അവര്‍ വളര്‍ത്തിയത്‌ .  മകന്റെ ഒരാവശ്യവും  എതിര്‍ക്കാതെ  
അവന്റെ സന്തോഷം അവരുടെ സന്തോഷമായി  കണ്ടു നടത്തിക്കൊടുത്തിരുന്നു. അവര്‍ക്ക് കിട്ടാതെ പോയ ഉന്നത വിദ്യാഭ്യാസം, വളരെ കഷ്ടപ്പെട്ടിട്ടായാലും അവനു  നല്‍കിപ്പോന്നു. അവരുടെ ആഗ്രഹങ്ങളും  പ്രതീക്ഷകളും കാത്തു സൂക്ഷിച്ചു കൊണ്ട് ആ മകന്‍  എല്ലാത്തിലും ഉന്നത വിജയങ്ങള്‍ തന്നെ  നേടിയെടുത്തു. അവന്റെ വളര്‍ച്ചയില്‍ അവര്‍  രണ്ടു പേരും അഭിമാനം കൊണ്ടു .ആ വിജയങ്ങള്‍ ഉയര്‍ന്ന ഉദ്യോഗവും നേടിയെടുക്കാന്‍ അവനെ സഹായിച്ചു.
 
              കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടമാണ്  എന്നു പറഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു ഉറപ്പിച്ചു വളരെ ആര്‍ഭാടമായി തന്നെ അവരുടെ വിവാഹം നടത്തിക്കൊടുത്തു .അതില്‍ പിറന്ന  രണ്ടു  കുട്ടികളുമായി സസന്തോഷം  ജീവിക്കുന്നതിനിടയില്‍,   പൊടുന്നനെയാണ് അയാളുടെ അമ്മയുടെ മരണം.അമ്മയുടെ മരണത്തിനു ആ കുടുബം വലിയ വില കൊടുക്കേണ്ടി വന്നു. ആ മരണം  അച്ഛനെ വല്ലാതെ ഉലച്ചു  കളഞ്ഞു .അതോടെ തളര്‍ന്നു  പോയ അച്ഛന്‍ പിന്നെ ഒരു തരം വിഷാദത്തിലേക്കാണ്  വഴുതി വീണത്‌ .
       പിന്നീട് ഒരിക്കലും അതില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തവണ്ണം  ഒരു വല്ലാത്ത  ഉന്മാദാസ്ഥയിലേക്കായിരുന്നു അച്ഛന്റെ മാറ്റം.തികച്ചും ഒരു  ഭ്രാന്തനെ പോലെ.....അയാള്‍ സഹതാപപൂര്‍വ്വം,  ക്ഷമയോടെ  അച്ഛനെ പരിപാലിച്ചുവെങ്കിലും ഭാര്യയുടെയും  മക്കളുടെയും പെരുമാറ്റം  അവജ്ഞയോടെയും  പരിഹാസത്തോടെയും കൂടിയായിരുന്നു . അതില്‍  അയാള്‍ക്കുള്ള വിഷമത്തെക്കുറിച്ച്   അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുന്നതല്ലാതെ ഒട്ടും തന്നെ കുറയുന്നില്ലായിരുന്നു.
 
        ഈ കാര്യത്തില്‍ അയാള്‍ക്ക് സങ്കടവും അതിലേറെ തന്റെ നിസ്സഹായതയില്‍  ആത്മനിന്ദയുമൊക്കെ തോന്നിയെങ്കിലും അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു ...ഭാര്യയുടേയും മക്കളുടെയും, അച്ഛനോടുള്ള  പെരുമാറ്റം ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നതല്ലാതെ അതില്‍ ഒരു മാറ്റവും ഇല്ലാതെ നിരന്തരം തുടര്‍ന്നു. ഇന്ന് , ഭാര്യയും മക്കളും ഒറ്റക്കെട്ടായി നിന്ന്   അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കണം  എന്ന് അയാള്‍ക്ക് ഉഗ്രശാസന കൊടുത്തിരിക്കയാണ്...!!
 
       വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു, അവിടെ കിടന്നു നരകിച്ചു മരിക്കാന്‍  അച്ഛനെ വിട്ടു കൊടുക്കാന്‍ അയാള്‍ക്കു  മനസ് വന്നില്ല . അങ്ങനെയാണ് അയാള്‍  ,എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനെയും കൊണ്ട് പ്രക്ഷുബ്ദമായ മനസുമായി  ഈ കടല്‍ത്തീരത്തേക്കു  വന്നത്.
 
        എന്നാല്‍ ആ അച്ഛനോട്  മകനുള്ള കടപ്പാടിന്റെ പേരിലായാലും  ധാര്‍മികതയുടെ പേരിലായാലും ഇപ്പോള്‍ അയാളൊരു ആത്മസംഘര്‍ഷത്തിലാണ്. അയാളുടെ ഉള്ളില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അച്ഛനെ ഉപേക്ഷിച്ചാല്‍,  അയാളുടെ മുന്‍തലമുറയിലെ അവസാന കണ്ണിയാണ്  പൊട്ടിപ്പോകുന്നത് എന്ന ബോധം,അതോടൊപ്പം ഭാര്യയുടെയും മക്കളുടെയും മുന്നില്‍ എന്തു  പറയും എന്നറിയാതെ ജീവിതം  ഒരു വലിയ സമസ്യയായി അയാള്‍  തളര്‍ന്നിരുന്നു  പോയി .സ്വന്തം മനസാക്ഷിയോട്  തന്നെ നീതി പുലര്‍ത്താനാവാത്ത  അയാളുടെ ഹൃദയമിടിപ്പിന്റെ വേഗതയില്‍ ശ്വോസോച്ച്വാസം ഉച്ചസ്ഥായിലായി .
 
     സ്വന്തം മകന്റെ ഓരോ സ്പന്ദനങ്ങളും ശരിക്കറിയുന്ന ആ അച്ഛന്‍   അയാളുടെ ഓരോ പ്രവര്‍ത്തിയില്‍ നിന്നും എല്ലാം ഗ്രഹിച്ചു. മകനെ വളരെ വാത്സല്യത്തോടെ അടുത്തു വിളിച്ചു പറഞ്ഞു,
"മകനേ, ഈ കടല്‍ത്തിരമാലകളിലാണ്  ഞാന്‍ എന്റെ അച്ഛനെ ഉപേക്ഷിച്ചത്. അതു   പോലെ തന്നെ നീ എന്നെയും ഈ കടലില്‍ തന്നെ ഉപേക്ഷിക്കുക . എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട് .
ദേ നോക്കു, .... ഇവിടെയാണ്,ഈ തിരകളിലാണ്  ഞാന്‍ എന്റെ അച്ഛനെ തള്ളിയിട്ടു തിരിഞ്ഞു നടന്നത്.  പക്ഷേ എന്നെ ഇവിടെ  തന്നെ  ഉപേക്ഷിക്കരുത്  അങ്ങ്  ദൂരെ വളരെ ആഴം കൂടുതല്‍ ഉള്ളയിടത്തേക്കു     വലിച്ചെറിയൂ " എന്ന് പറഞ്ഞു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അപ്പോഴും ഒരു പുഞ്ചിരി അച്ഛന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നു
 
         അച്ഛനില്‍ നിന്ന് അതു ശ്രവിച്ച അയാള്‍ സ്തബ്ധനായി..! എന്നാല്‍, പെട്ടന്ന്  തന്നെ  മനോനില വീണ്ടെടുത്തെങ്കിലും അയാളുടെ വിറയല്‍ മാറിയിരുന്നില്ല. പിന്നെ ഒട്ടും സമയം പാഴാക്കാതെ വിറയാര്‍ന്ന കൈകളാല്‍   അച്ഛനെ വാരിയെടുത്ത് , നനഞ്ഞു കുതിര്‍ന്ന മണല്‍ത്തരികളില്‍ ഉറച്ച കാല്‍വെപ്പോടെ അലയടിച്ചു വരുന്ന  തിരമാലകളെക്കാള്‍ വേഗത്തില്‍  നടന്നകന്നു.
 
           അപ്പോള്‍ ചുറ്റിനും അന്ധകാരം പരത്തിക്കൊണ്ട്‌ സൂര്യന്‍ പൂര്‍ണമായും കടലില്‍ താഴ്ന്നിരുന്നു....  അതു വരെ ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍   രൌദ്രത്തോടെ കടല്‍ത്തീരത്തേക്ക്  ആഞ്ഞടിച്ചുകൊണ്ടിരുന്നു....