Wednesday, August 19, 2009

സന്ധ്യ

കനകാംബരങ്ങള്‍ക്കു ചായം പകര്‍ന്നൊരു സന്ധ്യേ
പകലിന്‍റെ ലാഭനഷ്ടങ്ങള്‍ക്കു തോതു കുറിക്കുന്ന സന്ധ്യേ
പകരു നിന്‍ കയ്യിലെ പുസ്തകത്താളിന്‍മേല്‍
കാലം കുറിച്ചിട്ട കണ്ണുനീര്‍ക്കവിത തന്‍ ചൂടും
പകലിന്‍റെയുച്ച വെയില്‍ നിനക്കേകിയ
ദുഃഖസത്യങ്ങളും ഒരു പഴമ്പാട്ടും
തേടുന്നു സത്യം..., തിരിച്ചറിഞ്ഞീടുവാന്‍
പോകുന്നു നീണ്ടൊരീ വഴിയിലൂടിന്നു ഞാന്‍


നേരിന്‍റെ നേരായി വഴി കിടക്കുന്നിതാ
രാവില്‍ മറച്ചൊരീ നഗ്ന സത്യങ്ങളും
മണ്ണിന്‍റെ മാതൃസ്തനം ചുരത്തുന്നൊരീ
നോവിന്‍റെ ക്ഷീരസമുദ്റ്രങ്ങള്‍ കാണ്മു ഞാന്‍

മറവി തന്‍ മാറില്‍ മുഖം ചേര്‍ത്തവര്‍ ചെയ്ത
ക്രൂര വിനോദം മറക്കാന്‍ കൊതിക്കവേ
പോകുന്ന വഴികളീലൊരു കനല്‍ പാതയായ്
പൊന്തുന്നു ജീവിത യാഥാര്‍ത്ഥ്യ വേളകള്‍...

പോരും അഹന്തയും മാറ്റുരച്ചീടുന്ന
മനസ്സെന്ന മാന്ത്രികക്കോട്ടകള്‍ കണ്ടു ഞാന്‍
ഇരവായ് മനുഷ്യനെ കാര്‍ന്നു തിന്നീടുന്ന
വഞ്ചനക്കോലങ്ങള്‍ നോക്കിച്ചിരിക്കവേ
രാഗവും, ദ്വേഷവും; മണ്ണില്‍ മതങ്ങളായ്
മനസ്സില്‍ വൃണങ്ങളായ്, കണ്ണില്‍ അസൂയ തന്‍-
തീനാളമായ് പെയ്തിറങ്ങിയ
കലിയുടെ താണ്ഡവ നൃ്ത്തവും കണ്ടു ഞാന്‍...


ക്രൂരമായുള്ളൊരീ ചെയ്തികള്‍ കണ്ടു നി-
ന്നുരുകുന്ന സൂര്യനെ കണ്ടു ഞാന്‍
നിണത്തില്‍ കുളിച്ചൊരീ കൈകള്‍ കണ്ടോ
അതോ ഇന്നിന്‍റെ കണ്ണിലെ തീയു കണ്ടോ
ഭയം വിറപ്പിക്കുന്നു പ്രകൃതിയെ
ഭൂകമ്പമായ് കൊടും കാറ്റായിക്കാണുന്നു നാമിതും
വെറും കലികാല ലീലയായ് കാണുന്നു നാമിതും

ആത്മാവു കത്തിയെരിഞ്ഞമര്‍ന്നീടുന്ന
നാടിന്‍റെ ബീഭത്സ രൂപവും ഭാവവും
കണ്ടെന്‍റെ കണ്ണിലെ ചൈതന്യ ധാരകള്‍
മങ്ങിപ്പൊലിഞ്ഞങ്ങു ബാഷ്പമായ് മാറവേ

ചിന്തിച്ചു ഞാന്‍ മനുഷ്യനായിരുന്നെങ്കില്‍
ഞാനീ മനുഷ്യനല്ലായിരുന്നെങ്കില്‍...

അകലെ നിന്നാരോ ഉയര്‍ത്തുന്നു മോഹന
സ്വപ്നങ്ങള്‍ ചാലിച്ച സപ്തവര്‍ണ്ണക്കൊടി
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുവാന്‍ വേണമെന്‍
ആത്മച്ചമതയാല്‍ ആഭിചാരക്രിയ !
സത്യവും നീതിയും കത്തുന്നൊരീ ഹോമ-
കുണ്ഡത്തില്‍ ഹോമിക്ക വേണമെന്‍ ജീവിതം !

ചിന്തിപ്പു ഞാന്‍ മനുഷ്യനായിരുന്നെങ്കില്‍
ഞാനീ മനുഷ്യനല്ലായിരുന്നെങ്കില്‍...

© ജയകൃഷ്ണന്‍ കാവാലം

5 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജയകൃഷ്ണൻ,



രാവിലെ ഒരു നല്ല കവിത വായിക്കാൻ പറ്റി എന്ന സന്തോഷത്തിലാണ്

കനകാംബരങ്ങള്‍ക്കു ചായം പകര്‍ന്നൊരു സന്ധ്യേ
പകലിന്‍റെ ലാഭനഷ്ടങ്ങള്‍ക്കു തോതു കുറിക്കുന്ന സന്ധ്യേ
പകരു നിന്‍ കയ്യിലെ പുസ്തകത്താളിന്‍മേല്‍
കാലം കുറിച്ചിട്ട കണ്ണുനീര്‍ക്കവിത തന്‍ ചൂടും
പകലിന്‍റെയുച്ച വെയില്‍ നിനക്കേകിയ
ദുഃഖസത്യങ്ങളും ഒരു പഴമ്പാട്ടും
തേടുന്നു സത്യം..., തിരിച്ചറിഞ്ഞീടുവാന്‍
പോകുന്നു നീണ്ടൊരീ വഴിയിലൂടിന്നു ഞാന്‍


ഈ പല്ലവി തന്നെ വളരെ മനോഹരമായിരിക്കുന്നു.

എല്ലാറ്റിമും സാക്ഷിയായ സൂര്യൻ..എല്ലാം കൊടുത്തിട്ടും ലോകം മുഴുവൻ ചതിയും വഞ്ചനയും മാത്രം നിറഞ്ഞു നിൽ‌ക്കുന്നു.ലോകമാസകലം പ്രകാശമെകി നിൽക്കുന്ന സൂര്യൻ പോലും ഒരു നിമിഷം ചിന്തിച്ചേക്കാം ഞാനെന്തിനു ഇവർക്കായി കത്തിയെരിയുന്നുവെന്ന് !!!

അർത്ഥവും സൌന്ദര്യവും നിറഞ്ഞ കവിത !!!ചില വരികളിലെ ചില വാക്കുകൾ ഒന്നു മിനുക്കിയിരുന്നെങ്കിൽ അല്പം കൂടി മനോഹരമായേനെ എന്ന് മാത്രം

നന്ദി ആശംസകൾ !

കാവാലം ജയകൃഷ്ണന്‍ said...

ഇത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഒന്നാം ക്ലാസ്സ് മുതല്‍ ആത്മസുഹൃത്തായി, ഇണക്കിളികളേപ്പോലെ നടന്നിരുന്ന ഒരു സതീര്‍ത്ഥ്യന്‍റെ ഇന്നും ഉണങ്ങാത്ത മുറിവ് മനസ്സിലേല്‍‍പ്പിച്ച, എന്നിട്ടും അവനോടുള്ള സ്നേഹം വറ്റിപ്പോകാന്‍ കഴിയാത്ത വണ്ണം സ്നേഹിച്ചു പോയ കൂട്ടുകാരന്‍റെ അറ്റു പോയ സ്നേഹത്തിന് നല്‍കിയ പാരിതോഷികമാണ്. അതൊരോണക്കാലമായിരുന്നു. എന്തുകൊണ്ടോ ഇതിന്നിവിടെ പോസ്റ്റ് ചെയ്യണമെന്നു തോന്നി.

അനില്‍@ബ്ലോഗ് // anil said...

നല്ലൊരു കവിത, ഒരുപാട് മനസ്സിരുത്തി എഴുതിയത്, ഒരുപാട് മനസ്സിരുത്തി തന്നെ വായിച്ചു.
ആശംസകള്‍.

ഗീത said...

ശരിയാണ്, ആത്മാര്‍ത്ഥമായി സ്നേഹിച്ചുപോയാല്‍ പിന്നെ എന്തൊക്കെ തെറ്റു ചെയ്താലും കഠിനമായി വെറുക്കാന്‍ കഴിയില്ല.
നല്ല കവിതയാണ് ജയകൃഷ്ണാ.

മാണിക്യം said...

"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍"
എന്ന ആശയത്തിനു തന്ന വരവേല്‍പ്പിനു
ആദ്യം തന്നേ നന്ദി പറയുന്നു
സന്ധ്യയുടെ മനോഹാരിത എത്ര വര്‍ണ്ണിച്ചലും അധികമാവില്ല

"നേരിന്‍റെ നേരായി വഴി കിടക്കുന്നിതാ
രാവില്‍ മറച്ചൊരീ നഗ്ന സത്യങ്ങളും
മണ്ണിന്‍റെ മാതൃസ്തനം ചുരത്തുന്നൊരീ
നോവിന്‍റെ ക്ഷീരസമുദ്രങ്ങള്‍ കാണ്മു ഞാന്‍"

സന്ധ്യയുടെ വര്‍ണന അതിമനോഹരമായി

ഈ ഓണം ആല്‍ത്തറയില്‍" ആഘോഷിക്കാന്‍ എത്തിയതിനു നന്ദി

പൊന്നോണാശംസകള്‍