Monday, October 10, 2011

വരുവാനില്ലിനിയൊരു വിപ്ലവം


അര്‍ദ്ധരാത്രിയായിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അഞ്ചുവയസുകാരന്‍ മകനോട്‌, 
"മോനെന്താ ഉറങ്ങാത്തത്‌ ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
 ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട് കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന് ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍   കഴിയുമാറുള്ള ഒരു കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു  .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ  ഞാന്‍  ഉഴറി...

കുട്ടികള്‍ക്ക് വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു കൊടുക്കാന്‍ എന്നില്‍ ഒരു കഥയും  ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു. 
നാടോടിക്കഥകളും ഫാന്റസി കഥകളും  മുത്തശ്ശിക്കഥകളും  ഇന്ന്  നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കുന്നു.ഒടുവില്‍  ആ പഴയ കഥ,  'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .

  ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."

 "വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം  കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ  അവന്റെ  കുഞ്ഞുകൈകളെന്നെ വിലക്കി .

'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....


 പിന്നെ ഏതു കഥ പറയണമെന്ന   ചോദ്യത്തോടെ  ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു  പറഞ്ഞാലെന്താ  ? ഈ ടീവി ചാനലിലൊക്കെ  കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ  പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത്  പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.

 ആദ്യം അവന്റെ ജിജ്ഞാസയില്‍ ഒന്ന്  അമ്പരന്നുവെങ്കിലും അവനോടു എന്തു പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും  യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള    വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ  എന്റെ മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി. 

 പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.  

പക്ഷേ,
അന്നു  രാത്രി  എന്റെ കണ്ണുകളെ  എത്ര മാത്രം ഇറുക്കിയടച്ചിട്ടും,  പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ  തീരാദുഖത്തിലാഴ്ത്തിക്കൊണ്ട് കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....   ഭീഭത്സമായ  രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക്  കുറുകെ വന്നു കറുത്ത  നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...

ഏതോ  ദാരുണമായ ദുരന്തമേറ്റുവാങ്ങി  നിരാലംബരായിപ്പോയ പാവം മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍  കവര്‍  ചിത്രത്തിലെ ദയനീയതയില്‍ നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍  നിറഞ്ഞാടി. അവരുടെ  ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട്‌ അവര്‍ പൊലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....

അണഞ്ഞു പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു  വിപ്ലവവും വരാനില്ലെന്ന്  ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ  കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍ 
കൊണ്ട് ചെവി രണ്ടും പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍  അത് വീണ്ടും  അലയടിച്ചുകൊണ്ടേയിരുന്നു...

ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ  ആ പഴയ ചുവന്ന കൊടികള്‍ക്ക്  ഇപ്പോള്‍  നിറം തീരെ മങ്ങിയിരിക്കുന്നു.  പണ്ട് കാഹളം മുഴക്കിയിരുന്ന  ഇന്കിലാബ്  വിളികളുടെ  പ്രതിധ്വനികള്‍ പോലും വലിയ വലിയ വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത്‌   ഇപ്പോള്‍ തീരെ  പ്രതിഫലിക്കാതായിരിക്കുന്നു...


 ഇനി  ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും  ഞാന്‍ പ്രതീക്ഷകളോടെ  വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.... നിദ്ര തഴുകാന്‍ ഇനി ഏതു കഥയാണ് ഓര്‍ത്തെടുക്കേണ്ടതെന്ന്  അപ്പോഴും എനിക്കു നിശ്ചയമില്ലായിരുന്നു. 
ഏതോ മധുരസ്വപ്നത്തിന്റെ  പുഞ്ചിരിയില്‍  നിഷ്കളങ്കമായി അടുത്തു കിടന്നുറങ്ങുന്ന  മകന്‍. പക്ഷേ നാളെയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്‍കുവാന്  പ്രകൃതി എന്താണ്  ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുമ്പോഴും  പുറത്തെ വന്യമായ  ഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

Tuesday, September 13, 2011

പിതൃതര്‍പ്പണം (കഥ )



ഒരു വൈകുന്നേരം അയാള്‍ , അച്ഛനെയും തോളിലേറ്റി നടക്കുകയായിരുന്നു. ഒരാളെ ചുമലിലേറ്റി ഏറെ ദൂരം നടക്കുമ്പോള്‍ ചുമലുകളും കൈകളും വേദനിക്കുന്നുണ്ടെങ്കിലും ഒരു വാഹനത്തിലും കയറാന്‍  മെനക്കെടാതെ നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലായിരുന്നു  അയാള്‍ ഓരോ ചുവടുകളും മുന്നോട്ടു വെച്ചത്. ഒരുപക്ഷേ, അച്ഛനെ   ഈ ഒരു ദിവസം കൂടി ചുമന്നാല്‍ മതിയല്ലോ എന്ന ആശ്വാസമായിരിക്കാം അപ്പോള്‍  അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്ന് തോന്നുന്നു.

അച്ഛനെ ചുമലിലേറ്റിക്കൊണ്ട്  പോകുന്നത് കൊണ്ടോ  അതോ ഇത്ര കാലമായിട്ടും ഈ  വാര്‍ദ്ധക്യത്തെ ചുമക്കുന്നുവല്ലോ  എന്നൊക്കെയുള്ള, പുച്ഛഭാവത്തിലുള്ള സഹതാപ കണ്ണുകളെ അവഗണിച്ചു അയാള്‍ വളരെ പതുക്കെപ്പതുക്കെ എന്നാല്‍ , ദൃഡനിശ്ചയത്തോടെ   ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുത്തു.
 
     ഇതേ പോലെ തന്നെയുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു  ആ 
അച്ഛനും ..ജരാനരകള്‍ ബാധിച്ചപ്പോള്‍ മകനും അവന്റെ ഭാര്യക്കും മക്കള്‍ക്കും താന്‍ ഒരു ബാധ്യത ആവുന്നതിന്റെ ഉല്‍ക്കണ്ഠയും ശയ്യാവലംബമായതിന്റെ വേദനയും ക്ഷീണവും, ഭാര്യ മരിച്ചതോടെ  ഏകാകിയും നിരാലംബനുമായി പോയവന്റെ നിരാശയും എല്ലാം  കണ്ണുനീര്‍ വറ്റി കുഴിഞ്ഞു പോയ ആ കണ്ണുകളില്‍  കരുവാളിച്ചിരുന്നു.
 
    അയാള്‍ അച്ഛനോട് എങ്ങോട്ട് പോകുന്നു എന്തിനു പോകുന്നു എന്നൊന്നും പറഞ്ഞിരുന്നില്ല. അച്ഛന്‍ അതൊട്ട്‌ ചോദിച്ചതുമില്ല... പക്ഷേ ആ മുഖത്ത് തന്നെ  എങ്ങോട്ട്  കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കയോ ആകാംക്ഷയോ തെല്ലും ഇല്ലായിരുന്നു.ഭാര്യ മരിച്ചതോടെ ശരീരവും മനസും തളര്‍ന്നു കഴിഞ്ഞ അയാളെ സംബന്ധിച്ചിടത്തോളം എവിടെ പോയാലും എല്ലാം ഒരു പോലെയായിരുന്നു. ഒരു മരണത്തില്‍ കുറഞ്ഞതൊന്നും ആ അച്ഛനും ആഗ്രഹിച്ചിരുന്നില്ലയെന്ന് തോന്നുന്നു.
 
         അവര്‍ക്കിടയില്‍  പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു .ഇനിയൊന്നും പറയാനില്ലെന്ന് അച്ഛനും, ഇനിയൊന്നും കേള്‍ക്കാനില്ലെന്നു മകനും തീരുമാനിച്ചത് പോലെ  അവരുടെ പാതയില്‍   ഒരു മൌനം പുതഞ്ഞു കിടന്നിരുന്നു .

            അച്ഛനെയും ചുമന്നു കൊണ്ട് അയാള്‍  ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തെരുവും കടന്നു വിജനമായ ഒരു കടല്‍ത്തീരത്തേക്കാണ് പോയത്.എന്തുകൊണ്ടോ എന്നും പ്രക്ഷുബ്ധമായിരുന്ന തിരമാലകള്‍  വളരെ ശാന്തമായാണ്  അന്ന്  തീരങ്ങളെ തഴുകിയത് .അയാള്‍ അച്ഛനെ ചുമലില്‍ നിന്ന്  താഴെ  ഇറക്കി അടുത്തു കണ്ട ഒരു മണല്‍ത്തിട്ടയില്‍ മെല്ലെ ചാരി കിടത്തി.

            ഇത്ര സമയം അച്ഛനെ  ചുമന്നു കൊണ്ട് നടന്നതിനാല്‍ അയാളും ക്ഷീണിച്ചു പോയിരുന്നു .അച്ഛനെ കിടത്തിയതിന്റെ തൊട്ടടുത്തു തന്നെയിരുന്നു അയാളും  കുറച്ചു സമയം വിശ്രമിച്ചു.ഇടയ്ക്കു അയാള്‍ അച്ഛനെ പാളി നോക്കിയപ്പോള്‍ വാര്‍ധക്യത്തിന്റെ  അവശതയാല്‍ കുഴിഞ്ഞു പോയ കണ്ണുകള്‍ അങ്ങ് വിദൂരതയില്‍ നട്ടു  നിര്‍വികാരതയോടെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.ഇടയിലെപ്പോഴോ  അച്ഛന്റെ കണ്ണുകളും അയാളുടെ കണ്ണുകളും തമ്മിലുടക്കിയപ്പോള്‍ ,
 അച്ഛന്റെ കണ്ണുകളിലെ ദയനീയത താങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ടോ എന്തോ അയാള്‍ കണ്ണുകള്‍ വളരെ വേഗം പിന്‍വലിച്ചു .

           സൂര്യന്‍ അതിന്റെ  ഊര്‍ജപ്രഭാവം കെടുത്തി വെച്ച്  മെല്ലെ ആ കടലില്‍ താഴ്ന്നമരുമ്പോള്‍ അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ്  അയാള്‍ 
 , തന്റെ ഭൂതകാലത്തിലേക്ക് ഒന്ന് ചികഞ്ഞു നോക്കിയത്.

      അച്ഛനും അമ്മയ്ക്കും ഒറ്റ മകനായതുകൊണ്ട് വളരെ ലാളിച്ചും ഏറെ വാത്സല്യത്തോടും  കൂടിയാണ് അയാളെ അവര്‍ വളര്‍ത്തിയത്‌ .  മകന്റെ ഒരാവശ്യവും  എതിര്‍ക്കാതെ  
അവന്റെ സന്തോഷം അവരുടെ സന്തോഷമായി  കണ്ടു നടത്തിക്കൊടുത്തിരുന്നു. അവര്‍ക്ക് കിട്ടാതെ പോയ ഉന്നത വിദ്യാഭ്യാസം, വളരെ കഷ്ടപ്പെട്ടിട്ടായാലും അവനു  നല്‍കിപ്പോന്നു. അവരുടെ ആഗ്രഹങ്ങളും  പ്രതീക്ഷകളും കാത്തു സൂക്ഷിച്ചു കൊണ്ട് ആ മകന്‍  എല്ലാത്തിലും ഉന്നത വിജയങ്ങള്‍ തന്നെ  നേടിയെടുത്തു. അവന്റെ വളര്‍ച്ചയില്‍ അവര്‍  രണ്ടു പേരും അഭിമാനം കൊണ്ടു .ആ വിജയങ്ങള്‍ ഉയര്‍ന്ന ഉദ്യോഗവും നേടിയെടുക്കാന്‍ അവനെ സഹായിച്ചു.
 
              കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടമാണ്  എന്നു പറഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു ഉറപ്പിച്ചു വളരെ ആര്‍ഭാടമായി തന്നെ അവരുടെ വിവാഹം നടത്തിക്കൊടുത്തു .അതില്‍ പിറന്ന  രണ്ടു  കുട്ടികളുമായി സസന്തോഷം  ജീവിക്കുന്നതിനിടയില്‍,   പൊടുന്നനെയാണ് അയാളുടെ അമ്മയുടെ മരണം.അമ്മയുടെ മരണത്തിനു ആ കുടുബം വലിയ വില കൊടുക്കേണ്ടി വന്നു. ആ മരണം  അച്ഛനെ വല്ലാതെ ഉലച്ചു  കളഞ്ഞു .അതോടെ തളര്‍ന്നു  പോയ അച്ഛന്‍ പിന്നെ ഒരു തരം വിഷാദത്തിലേക്കാണ്  വഴുതി വീണത്‌ .
       പിന്നീട് ഒരിക്കലും അതില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തവണ്ണം  ഒരു വല്ലാത്ത  ഉന്മാദാസ്ഥയിലേക്കായിരുന്നു അച്ഛന്റെ മാറ്റം.തികച്ചും ഒരു  ഭ്രാന്തനെ പോലെ.....അയാള്‍ സഹതാപപൂര്‍വ്വം,  ക്ഷമയോടെ  അച്ഛനെ പരിപാലിച്ചുവെങ്കിലും ഭാര്യയുടെയും  മക്കളുടെയും പെരുമാറ്റം  അവജ്ഞയോടെയും  പരിഹാസത്തോടെയും കൂടിയായിരുന്നു . അതില്‍  അയാള്‍ക്കുള്ള വിഷമത്തെക്കുറിച്ച്   അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുന്നതല്ലാതെ ഒട്ടും തന്നെ കുറയുന്നില്ലായിരുന്നു.
 
        ഈ കാര്യത്തില്‍ അയാള്‍ക്ക് സങ്കടവും അതിലേറെ തന്റെ നിസ്സഹായതയില്‍  ആത്മനിന്ദയുമൊക്കെ തോന്നിയെങ്കിലും അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു ...ഭാര്യയുടേയും മക്കളുടെയും, അച്ഛനോടുള്ള  പെരുമാറ്റം ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നതല്ലാതെ അതില്‍ ഒരു മാറ്റവും ഇല്ലാതെ നിരന്തരം തുടര്‍ന്നു. ഇന്ന് , ഭാര്യയും മക്കളും ഒറ്റക്കെട്ടായി നിന്ന്   അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കണം  എന്ന് അയാള്‍ക്ക് ഉഗ്രശാസന കൊടുത്തിരിക്കയാണ്...!!
 
       വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു, അവിടെ കിടന്നു നരകിച്ചു മരിക്കാന്‍  അച്ഛനെ വിട്ടു കൊടുക്കാന്‍ അയാള്‍ക്കു  മനസ് വന്നില്ല . അങ്ങനെയാണ് അയാള്‍  ,എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനെയും കൊണ്ട് പ്രക്ഷുബ്ദമായ മനസുമായി  ഈ കടല്‍ത്തീരത്തേക്കു  വന്നത്.
 
        എന്നാല്‍ ആ അച്ഛനോട്  മകനുള്ള കടപ്പാടിന്റെ പേരിലായാലും  ധാര്‍മികതയുടെ പേരിലായാലും ഇപ്പോള്‍ അയാളൊരു ആത്മസംഘര്‍ഷത്തിലാണ്. അയാളുടെ ഉള്ളില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അച്ഛനെ ഉപേക്ഷിച്ചാല്‍,  അയാളുടെ മുന്‍തലമുറയിലെ അവസാന കണ്ണിയാണ്  പൊട്ടിപ്പോകുന്നത് എന്ന ബോധം,അതോടൊപ്പം ഭാര്യയുടെയും മക്കളുടെയും മുന്നില്‍ എന്തു  പറയും എന്നറിയാതെ ജീവിതം  ഒരു വലിയ സമസ്യയായി അയാള്‍  തളര്‍ന്നിരുന്നു  പോയി .സ്വന്തം മനസാക്ഷിയോട്  തന്നെ നീതി പുലര്‍ത്താനാവാത്ത  അയാളുടെ ഹൃദയമിടിപ്പിന്റെ വേഗതയില്‍ ശ്വോസോച്ച്വാസം ഉച്ചസ്ഥായിലായി .
 
     സ്വന്തം മകന്റെ ഓരോ സ്പന്ദനങ്ങളും ശരിക്കറിയുന്ന ആ അച്ഛന്‍   അയാളുടെ ഓരോ പ്രവര്‍ത്തിയില്‍ നിന്നും എല്ലാം ഗ്രഹിച്ചു. മകനെ വളരെ വാത്സല്യത്തോടെ അടുത്തു വിളിച്ചു പറഞ്ഞു,
"മകനേ, ഈ കടല്‍ത്തിരമാലകളിലാണ്  ഞാന്‍ എന്റെ അച്ഛനെ ഉപേക്ഷിച്ചത്. അതു   പോലെ തന്നെ നീ എന്നെയും ഈ കടലില്‍ തന്നെ ഉപേക്ഷിക്കുക . എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട് .
ദേ നോക്കു, .... ഇവിടെയാണ്,ഈ തിരകളിലാണ്  ഞാന്‍ എന്റെ അച്ഛനെ തള്ളിയിട്ടു തിരിഞ്ഞു നടന്നത്.  പക്ഷേ എന്നെ ഇവിടെ  തന്നെ  ഉപേക്ഷിക്കരുത്  അങ്ങ്  ദൂരെ വളരെ ആഴം കൂടുതല്‍ ഉള്ളയിടത്തേക്കു     വലിച്ചെറിയൂ " എന്ന് പറഞ്ഞു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അപ്പോഴും ഒരു പുഞ്ചിരി അച്ഛന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നു
 
         അച്ഛനില്‍ നിന്ന് അതു ശ്രവിച്ച അയാള്‍ സ്തബ്ധനായി..! എന്നാല്‍, പെട്ടന്ന്  തന്നെ  മനോനില വീണ്ടെടുത്തെങ്കിലും അയാളുടെ വിറയല്‍ മാറിയിരുന്നില്ല. പിന്നെ ഒട്ടും സമയം പാഴാക്കാതെ വിറയാര്‍ന്ന കൈകളാല്‍   അച്ഛനെ വാരിയെടുത്ത് , നനഞ്ഞു കുതിര്‍ന്ന മണല്‍ത്തരികളില്‍ ഉറച്ച കാല്‍വെപ്പോടെ അലയടിച്ചു വരുന്ന  തിരമാലകളെക്കാള്‍ വേഗത്തില്‍  നടന്നകന്നു.
 
           അപ്പോള്‍ ചുറ്റിനും അന്ധകാരം പരത്തിക്കൊണ്ട്‌ സൂര്യന്‍ പൂര്‍ണമായും കടലില്‍ താഴ്ന്നിരുന്നു....  അതു വരെ ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍   രൌദ്രത്തോടെ കടല്‍ത്തീരത്തേക്ക്  ആഞ്ഞടിച്ചുകൊണ്ടിരുന്നു.... 

Monday, September 12, 2011

ഉയരം ഒരു ഫ്രെയിമില്‍ ഒതുങ്ങിയപ്പോള്‍ :)

ഏറ്റവും  ഉയരം കൂടിയത്  ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ! (ബുര്‍ജ് ഖലിഫ )

Monday, September 5, 2011

സഫലം




ഒന്ന്

കുളി കഴിഞ്ഞ്, നനഞ്ഞ തോര്‍ത്തും പുതച്ച് പാടവരമ്പത്തൂടെ നടന്നപ്പോള്‍ സേതുവിന് എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. തീവണ്ടിയുടെ തിങ്ങിനിറഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരു രാത്രി മുഴുവന്‍ കഴിഞ്ഞതിന്റെ അസ്കിത അമ്പലക്കുളത്തില്‍ ഒന്നുമുങ്ങിക്കുളിച്ചപ്പോള്‍ മാറിക്കിട്ടി. പുതുജീവന്‍ പകരുന്ന ഈ അമ്പലക്കുളത്തിനെക്കുറിച്ച് പറഞ്ഞാല്‍ ലോഡ്ജിലെ സഹവാസികള്‍ക്ക് തമാശയാണ്. ക്ലോറിന്‍ മണക്കുന്ന പൈപ്പ് വെള്ളം തന്നെ അവര്‍ക്ക് പത്ഥ്യം. ഇത്തവണ ഓണം കൂടാന്‍ ജോസഫിനേയും നാദിര്‍ഷായേയും ക്ഷണിച്ചതാണ്. ഫോണ്‍ ചെയ്തപ്പോള്‍ അമ്മ കൂടി നേരിട്ട് ക്ഷണിച്ചു. പക്ഷെ വരണ്ടേ മൊശകോടന്മാര്‍. അവന്മാര്‍ക്ക് വേറെ ഏതോ പരിപാടിയുണ്ടത്രെ. വെള്ളമടി പരിപാടി തന്നെ. അല്ലാതെന്താ? സേതുവിന് ചിരിപൊട്ടി.

പാടത്തിനക്കരെ എവിടെയോ ഓണപ്പാട്ട് മുഴങ്ങുന്നു. വായനശാലയില്‍ ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുന്നുണ്ടാവും. കബഡികളിയും മരംകയറ്റവും ഉണ്ടാവും. ഒന്നുപോയി ആളുകാണിച്ചാലോ? അയാളാലോചിച്ചു. ഏതായാലും സദ്യയുണ്ടിട്ടാവാം. അത്രടം വരെ ഒന്നു പോയില്ലേല്‍ പിന്നെ എന്തോണം?

വഴിയില്‍ കണ്ട പലരും ചോദിച്ചു, ജോലിയെക്കുറിച്ചും താമസിക്കുന്ന നഗരത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം. നാട്ടുകാര്‍ക്ക് മറ്റുള്ളവരെക്കുറിച്ച് എല്ലാമറിയണം. അതവരുടെ അവകാശം പോലെയായിരുന്നു. ഇതൊക്കെ പലവട്ടം ചോദിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാലും, 

"ഈശ്വരാ, ആളുകള്‍ക്കെന്തെല്ലാമാ അറിയേണ്ടത്? നമ്മുടെ കാര്യങ്ങളില്‍ നമ്മളേക്കാള്‍ ശ്രദ്ധ മറ്റുള്ളവര്‍ക്കാണെന്നു തോന്നും."

കണ്ണാടിയില്‍ നോക്കി മുടി ചീകി ഒതുക്കുന്നതിനിടയില്‍ സേതു പറഞ്ഞു. ഇതുകേട്ട് പാര്‍വ്വതിയമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

"ചെമ്പകശ്ശേരിലെ കുട്ടീടെ മേല്‍ അത്രയ്ക്കുണ്ട് ശ്രദ്ധയെന്ന് കൂട്ടിക്കൊള്ളൂ."

"ങും. നല്ല ശ്രദ്ധ. പരദൂഷണം പറയാന്‍. അല്ലാതെന്തിനാ?"

അയാള്‍ പുറത്തേയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ അടുക്കളയില്‍ നിന്ന് പാര്‍വ്വതിയമ്മ വിളിച്ചുപറഞ്ഞു,

"ഉണ്ണ്യേ, മൂന്ന് ഇല വെട്ടിക്കൊള്ളൂ."

ഇതുകേട്ട്, സേതു അടുക്കളയിലേക്കു ചെന്ന് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു,

"ശ്രീക്കുട്ടിക്കും ഇലയിടുന്നുണ്ടോ?"

പാര്‍വ്വതിയമ്മ ഒന്നും മിണ്ടിയില്ല. അയാള്‍ ഒരു പരിഹാസച്ചിരിയോടെ തുടര്‍ന്നു,

"അമ്മേ. സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ ചൈനീസും ഇറ്റാലിയനും കിട്ടുമ്പോള്‍  അമ്മയുടെ ഈ വളിച്ച സാമ്പാറും പുളിച്ച അവിയലും തിന്നാന്‍ അവള്‍ വരുമെന്നുതോന്നുന്നുണ്ടോ?"

അയാള്‍ പറഞ്ഞതുകേട്ട് പാര്‍വ്വതിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതുകണ്ട് സേതു ചിരിച്ചുപോയി.

"അയ്യേ! ഞാനൊരു തമാശ പറഞ്ഞതുകേട്ട് പാര്‍വ്വതിയമ്മ ഇങ്ങനെ കരയാന്‍ തുടങ്ങിയാലോ?"

അയാള്‍ അമ്മയുടെ കണ്ണുകള്‍ ഒപ്പിയിട്ട് അവരെ തോളത്ത് ചേര്‍ത്തുപിടിച്ചു പുറത്തേക്ക് നടന്നു.

"ഞാന്‍ നേരമ്പോക്ക് പറഞ്ഞതല്ലേ അമ്മേ. അവള്‍ വരും. വര്‍ഷങ്ങള്‍ക്കുശേഷം നമ്മളോടൊപ്പമിരുന്ന് തിരുവോണമുണ്ണാന്‍ അവള്‍ വരും."

അതവരുടെ വിശ്വാസമായിരുന്നു. കഴിഞ്ഞ പതിനാറ് തിരുവോണദിനങ്ങളില്‍ സദ്യയൊരുക്കി പാര്‍വ്വതിയമ്മ ശ്രീക്കുട്ടിയെ കാത്തിരുന്നു, അവള്‍ വരുമെന്ന പ്രതീക്ഷയോടെ. അമ്മയെ കളിയാക്കിയെങ്കിലും സേതുവും പ്രതീക്ഷിക്കുന്നു, പതിനാറു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ഉത്രാടസന്ധ്യയില്‍ പൂക്കളിറുക്കാന്‍ പോയി കാലുവഴുതി കുളത്തില്‍ വീണുമരിച്ച ഇരട്ടസഹോദരി ഓണമുണ്ണാന്‍ വരുമെന്ന്.

തണുത്തുറഞ്ഞ മരണത്തിന്റെ നീലവിരിക്കപ്പുറം പോയ ശ്രീക്കുട്ടി ഒരിക്കലും മടങ്ങിവരില്ല എന്ന സത്യം അവര്‍ക്കറിയാമായിരുന്നു. എങ്കിലും, അവര്‍ പ്രതീക്ഷിച്ചു, വെറുതെ, അവളുടെ സാന്നിദ്ധ്യം ഒരു കുളിര്‍കാറ്റായെങ്കിലും അവിടെയുണ്ടാകുമെന്ന്.

പടിക്കല്‍ ഒരു കാര്‍ വന്നുനില്‍ക്കുന്ന ശബ്ദം കേട്ട് പാര്‍വ്വതിയമ്മയും സേതുവും പുറത്തേയ്ക്കുചെന്നു. അവര്‍ സംശയിച്ചു നിന്നപ്പോള്‍ കസവ് സാരി ഉടുത്ത ഒരു യുവതി ചിരിച്ചുകൊണ്ട് കാറില്‍ നിന്നിറങ്ങി അവരുടെ അടുത്തേയ്ക്ക് വന്നു. 

ഒരുനിമിഷം അവരിരുവരെയും പുഞ്ചിരിച്ചുകൊണ്ട് മാറിമാറി നോക്കിയ ശേഷം അവള്‍ ചോദിച്ചു,

"അമ്മയ്ക്കും സേതുവിനും എന്നെ മനസ്സിലായില്ലേ?" 

യുവതിയുടെ ചോദ്യം കേട്ട് പര്‍വ്വതിയമ്മ അങ്കലാപ്പിലായി. അവര്‍ സേതുവിനെ നോക്കി. അയാളും സംശയത്തോടെ നില്‍ക്കുകയായിരുന്നു. 

"പക്ഷെ, കഴിഞ്ഞ ഉത്രാടത്തിന് സ്നേഹം പകര്‍ന്നുതന്ന ഈ അമ്മയെയും മകനെയും എനിക്ക് മറക്കാന്‍ കഴിയില്ല."

ഇതുകേട്ട്, സേതുവിന്റെ കണ്ണുകള്‍ വിടര്‍ന്നു. മനസ്സില്‍ നിന്ന് മറവിയുടെ മേഘപാളികള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അയാള്‍ നേര്‍ത്ത സംശയത്തോടെ ചോദിച്ചു,

"ശ്രീ...ശ്രീലക്ഷ്മി?"

അവള്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

പാര്‍വ്വതിയമ്മയ്ക്കും അവളെ മനസ്സിലായിക്കഴിഞ്ഞിരുന്നു. അവര്‍, ശ്രീലക്ഷ്മിയുടെ കൈകളില്‍ പിടിച്ചുകൊണ്ടുപറഞ്ഞു,

"സത്യത്തില്‍ കുട്ടി ഞങ്ങളെയൊക്കെ മറന്നിട്ടുണ്ടാവുമെന്നാ കരുതിയത്."

"മറക്കാനോ? നല്ല കാര്യായി!"

അവള്‍ പാര്‍വ്വതിയമ്മയുടെ കൂടെ അകത്തേയ്ക്ക് നടന്നപ്പോള്‍  പൂമുഖത്തിണ്ണയിലെ അരമതിലില്‍   ചമ്രംപടിഞ്ഞിരുന്ന്, കണ്ണീരിന്റെ നനവുള്ള ആ ഉത്രാടനാളിന്റെ ഓര്‍മ്മകളിലൂടെ സേതു തിരിഞ്ഞുനടന്നു. കണ്ണീരണിഞ്ഞ വാടിത്തളര്‍ന്ന ഒരു മുഖം... മറക്കാന്‍ കഴിയില്ല, ആ ദിവസം.

രണ്ട് 

പൂമുഖത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടുചെന്നുനോക്കിയതാണ്. വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു യുവതി. അവള്‍ വല്ലാതെ വിയര്‍ത്തുതളര്‍ന്നിരുന്നു. അയാള്‍  അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. 

കോലായിലേയ്ക്ക് വന്ന പാര്‍വ്വതിയമ്മയെ കണ്ട് ആ യുവതി ചാടി എഴുന്നേറ്റു. അവളോട് ഇരുന്നോളാന്‍ പറഞ്ഞിട്ട് അവര്‍ ചോദിച്ചു,

"കുട്ടി ഏതാ? മനസ്സിലായില്ലാ."

മറുപടി ഉണ്ടായില്ല. പകരം അവള്‍ കുടിക്കാനിത്തിരി വെള്ളം ചോദിച്ചു.

കൊടുത്ത വെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവള്‍ അല്‍പനിമിഷം കണ്ണുകള്‍ അടച്ച് ഇരുന്നു. പാര്‍വ്വതിയമ്മ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

ശ്രീലക്ഷ്മി. അതായിരുന്നു അവളുടെ പേര്. കുറച്ചകലെയുള്ള പ്രസിദ്ധമായ ഒരില്ലത്തിലെ പെണ്‍കുട്ടി. ശ്രീലക്ഷ്മി എന്ന പേരുകേട്ടപ്പോള്‍ പാര്‍വ്വതിയമ്മയും സേതുവും പരസ്പരം നോക്കി. സാമ്പത്തികമായി ഞെരുക്കം വന്നപ്പോള്‍, പണ്ട് തറവാട്ടിലെ സ്വത്ത് കേസ് വാദിക്കാന്‍ വന്ന വക്കീലിനോട് ഒരു സഹായം അഭ്യര്‍ത്ഥിച്ച് എത്തിയതാണ് ചെറുവാശ്ശേരിയില്‍. പക്ഷെ, സഹായിക്കണമെങ്കില്‍ അയാളോടൊപ്പം കിടക്ക പങ്കിടണം എന്നുകെട്ടപ്പോള്‍ കരഞ്ഞുകൊണ്ട് അവിടെനിന്നിറങ്ങി ഓടിയതാണ്. എന്തുചെയ്യണമെന്നറിയാതെ ഉഴറിയ മനസ്സ്. എങ്ങനെയോ അറിയാതെ ഇവിടെയെത്തി.

അവളുടെ കണ്ണീര്‍ പാര്‍വ്വതിയമ്മയുടെയും കണ്ണുകളെ നനയിച്ചു.

സാമ്പത്തികബുദ്ധിമുട്ടുണ്ടായിട്ടുകൂടി  ബി. കോം വരെ പഠിച്ചുവത്രെ. ആദ്യമൊക്കെ ചേച്ചി സഹായിച്ചിരുന്നു. ചേച്ചിയുടെ ശാന്തിക്കാരനായിരുന്ന ഭര്‍ത്താവിനു കിട്ടുന്ന തുച്ഛമായ ശമ്പളമായിരുന്നു രണ്ടു കുട്ടികളും കൂടിയുള്ള ആ കുടുംബത്തിന്റെ ഏക വരുമാനം. കുറച്ചുകഴിഞ്ഞപ്പോള്‍, അവര്‍ക്കൊരു ഭാരമാണെന്ന് സ്വയം മനസ്സിലാക്കിയ ശ്രീലക്ഷ്മി പിന്നീടവരെ ആശ്രയിച്ചില്ല. ഒഴിവു സമയങ്ങളില്‍ വസ്ത്രങ്ങള്‍ തുന്നിയും ട്യൂഷനെടുത്തും പഠനത്തിനുള്ള രൂപാ സമ്പാദിച്ച് അവള്‍ നല്ല മാര്‍ക്കോടെ ബിരുദമെടുത്തു. തുടര്‍ന്നും പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, വീട്ടിലെ അവസ്ഥയില്‍ അവള്‍ ആ ആഗ്രഹം മാറ്റിവച്ചു. പട്ടണത്തിലെ ഒരു ചെറിയ തുണിക്കടയില്‍ തുച്ഛമായ ശമ്പളത്തില്‍ ഉണ്ടായിരുന്ന ജോലി രണ്ടാഴ്ചയ്ക്ക് മുമ്പ് നഷ്ടപ്പെട്ടുവത്രെ. 

ഇത്രയും കേട്ട് കഴിഞ്ഞപ്പോള്‍ സേതുവിന് ആ യുവതിയോട് വല്ലാത്ത ആദരവ് തോന്നി. അതിന് കാരണം ഉണ്ട്. പഠിക്കാനുള്ള എല്ലാ സൌകര്യങ്ങള്‍ ഉണ്ടായിട്ടും ജീവിതത്തെ വെറും നാടകവേദിയാക്കിയവര്‍ ഏറെയുണ്ട്. വലിയകോയിക്കലെ അധികാരിയുടെ മകള്‍ ഭാഗ്യലക്ഷ്മി തന്നെ ഉത്തമ ഉദാഹരണം. സമ്പന്നതയുടെ നടുവിലാണ് ആ കുട്ടി പിറന്നുവീണത്. അവള്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ കാറിലാണ് വന്നിരുന്നത്. അന്നൊരുപാട് അസുയ തോന്നിയിരുന്നു ഭാഗ്യലക്ഷ്മിയോട്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവളെ നഗരത്തിലെ ഏതോ മുന്തിയ സ്കൂളില്‍ പ്ലസ്സ്ടൂവിന് ചേര്‍ത്തു. പക്ഷെ, പരീക്ഷയില്‍ തോറ്റ്, കുറെയേറെ പേരുദോഷവുമായി ഭാഗ്യലക്ഷ്മി തിരികെപോന്നു. ആവശ്യത്തിലേറെയുള്ള പണവും നഗരത്തിലെ പുതിയ സൌഹൃദങ്ങളുമായിരുന്നു അതിന് കാരണം. പക്ഷെ, ദാരിദ്ര്യവും നിസ്സഹായതയും മാത്രം കൈമുതലായുള്ള ഒരു പാവം പെണ്‍കുട്ടി ഇവിടെ ജീവിതത്തോട് സധൈര്യം പൊരുതി നില്‍ക്കുന്നു, തോല്‍ക്കാന്‍ മനസ്സില്ലാതെ.

"ഉണ്ണ്യേ, ഈ കുട്ടി എന്‍. എസ്സ്. എസ്സിലാ പഠിച്ചതത്രെ."

പാര്‍വ്വതിയമ്മ പറഞ്ഞതുകേട്ട് അയാള്‍ ചോദിച്ചു,

"ഏതു ബാച്ച്?"

"2002-2005 ബി. ക്കോം. ബാച്ച്."

"ഞാനും ആ ബാച്ച് തന്നെ. ഫിസിക്സ്. പക്ഷെ, കണ്ടതായി ഓര്‍ക്കുന്നില്ല."

2002-2005. അതേ ബാച്ച്. അപ്പോള്‍ തന്റെ പ്രായം. സേതു ആലോചിച്ചു. അതെന്നുപറയുമ്പോള്‍...ശ്രീക്കുട്ടി ഉണ്ടായിരുന്നെങ്കില്‍ അവളുടെ പ്രായം... തന്റെ ഇരട്ടസഹോദരിയുടെ പ്രായം. സേതുവിന്റെ മനസ്സിലെവിടെയോ ഒരു മുറിവുണ്ടായി. അയാള്‍ പാര്‍വ്വതിയമ്മയെ നോക്കി. അവരും ഇതുതന്നെ ആലോചിക്കുകയായിരുന്നു.

"ന്റെ ശ്രീക്കുട്ടീടെ പ്രായം!"

പാര്‍വ്വതിയമ്മയുടെ ആത്മഗതം കേട്ട് ശ്രീലക്ഷ്മി അവരെ നോക്കി.

സംസാരത്തിലെപ്പഴോ അമ്മയുടെ കാര്യം പരാമര്‍ശിച്ചപ്പോള്‍ അവളുടെ നിയന്ത്രണം വിട്ടു.

"ന്റെമ്മയുണ്ടായിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു."

ശ്രീലക്ഷ്മി മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ വിങ്ങിക്കരഞ്ഞു.

അതുകണ്ട് പാര്‍വ്വതിയമ്മയ്ക്ക് സഹിക്കാനായില്ല. അവരുടെ മാതൃഹൃദയം പിടഞ്ഞു. ആ അമ്മമനസ്സിലേയ്ക്കോടി വന്ന ചിത്രം മറ്റൊന്നായിരുന്നു. ഏതോ ഒരു അന്യഗൃഹഹത്തില്‍ ചെന്ന് നിരാലംബയായ് തേങ്ങിക്കരയാന്‍ ഇടവരുന്ന മകളെ ഓര്‍ത്ത് അലമുറയിടുന്ന ഒരു അമ്മയുടെ ആത്മാവ്! പിന്നെ, നിസ്സഹായതയുടെ... ദൈന്യതയുടെ ഭീകരമുഖം!

ഈ രംഗം കണ്ടുനിന്ന സേതുവിന്റെ കണ്ണുകളിലും നനവുണ്ടായി.

ശ്രീലക്ഷ്മിയുടെ കവിളുകള്‍ തുടച്ചിട്ട്, അവളുടെ മൂര്‍ദ്ധാവില്‍ തലോടിക്കൊണ്ട് പാര്‍വ്വതിയമ്മ ആശ്വസിപ്പിച്ചു,

"മോള് കരയേണ്ട. സ്വന്തം അമ്മയുടെ മുന്നിലാണെന്നുകൂട്ടിക്കൊള്ളൂ." 

അവള്‍ അവിശ്വസനീയതയോടെ പാര്‍വ്വതിയമ്മയെ തലയുയര്‍ത്തി നോക്കി. ഒരു ദേവതയെപ്പോലെ അവരുടെ മുഖം തിളങ്ങുന്നുണ്ടെന്ന് ശ്രീലക്ഷ്മിയ്ക്ക് തോന്നി. ചേതനയില്‍ ഒരാത്മാവിന്റെ കരസ്പര്‍ശമേല്‍ക്കുന്നുണ്ടോ? അവള്‍ സംശയിച്ചു. 


മൂന്ന്

ഉണ്ടിട്ട് പോകാം എന്നുപറഞ്ഞപ്പോള്‍ ആദ്യം നന്ദിയോടെ നിരസിച്ചെങ്കിലും പാര്‍വ്വതിയമ്മയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെ അവഗണിക്കുവാന്‍ ശ്രീലക്ഷ്മിയ്ക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഉച്ചസമയത്ത് വീട്ടില്‍വരുന്നവരെ ഊണ് കൊടുക്കാതെ യാത്ര അയയ്ക്കുന്ന കാര്യം അവര്‍ക്ക് ആലോചിക്കുകകൂടി വയ്യ. ഉത്രാടനാള്‍ കൂടിയാകുമ്പോള്‍ പറയുകയുംവേണ്ടാ.

പാര്‍വ്വതിയമ്മ അവള്‍ക്ക് ഉത്രാടസദ്യ വിളമ്പി. തൊട്ടരികിലായ് സേതുവിനും. ചോറുണ്ണുന്നതിനിടയില്‍ അയാള്‍ ഇടയ്ക്കിടെ ശ്രീലക്ഷ്മിയെ നോക്കി. പാവം. കാട്ടാളനെ കണ്ട് പേടിച്ചോടിയ മാന്‍പേടയെ പോലുണ്ട്. സമൃദ്ധിയോടെ ഓണമുണ്ണുമ്പോള്‍ ചുറ്റും ഇങ്ങനെ കുറെ നീറുന്ന മനുഷ്യജന്മങ്ങളുണ്ടെന്ന് ഓര്‍ക്കാന്‍ കഴിയണം. അല്ലെങ്കില്‍, ഓണത്തിന് എന്തര്‍ത്ഥം?

ശ്രീലക്ഷ്മി യാത്ര പറഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍, ഓണസമ്മാനമായി മകന്‍ കൊടുത്ത ഇരുപതിനായിരം രൂപയുടെ പൊതി അവളുടെ കൈയില്‍ വച്ചുകൊടുത്തിട്ട് പാര്‍വ്വതിയമ്മ പറഞ്ഞു,

"ഇത് കുറച്ച് രൂപയാണ്. നിന്നെപ്പോലൊരു പെണ്‍കുട്ടി പണത്തിനായി ഇങ്ങനലയുന്നത് കാണാന്‍ വയ്യ."

ശ്രീലക്ഷ്മിക്ക് സന്തോഷം കൊണ്ട് കരയണമെന്നുതോന്നി. അവള്‍ കൈകള്‍ കൂപ്പി എന്തുപറയണമെന്നറിയാതെ നിന്നു.

"എനിക്ക്... ഞാന്‍..."

മുഴുമിപ്പിക്കാനാവാതെ വാക്കുകള്‍ മുറിഞ്ഞപ്പോള്‍, അവളുടെ നെറുകയില്‍ തലോടിക്കൊണ്ട് പാര്‍വ്വതിയമ്മ പറഞ്ഞു,

"നോവിക്കുന്നതൊന്നും ഓര്‍ക്കണ്ടാ. സന്തോഷത്തോടെ പോയ് വാ. ഈശ്വരന്‍ നിന്റെ കൂടെയുണ്ടാവും. തീര്‍ച്ച!"

ശ്രീലക്ഷ്മി കുനിഞ്ഞ് അവരുടെ പാദങ്ങളില്‍ തൊട്ടുനമസ്ക്കരിച്ചു. അവളെ തോളത്ത് പിടിച്ച് എഴുന്നേല്‍പ്പിച്ചുകൊണ്ട് പാര്‍വ്വതിയമ്മ പറഞ്ഞു,

"നിനക്ക് നല്ലതേ വരൂ."

ശ്രീലക്ഷ്മി സേതുവിനോടും യാത്ര ചോദിച്ച് പടിയിറങ്ങിപ്പോയി. അവള്‍ പോയി അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ സേതു എന്തോ ഓര്‍ത്തപോലെ മുറിക്കുള്ളില്‍ കയറി ഒരു പൊതിയുമെടുത്ത് പുറത്തേക്കു പോയി.

പാടത്തിനക്കരെ വളവ് തിരിഞ്ഞ് അവള്‍ പോകുന്നത് സേതു കണ്ടു. അയാള്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അവളുടെ അരികിലെത്തിയപ്പോള്‍ വേഗത കുറച്ചിട്ട് വിളിച്ചു പറഞ്ഞു,

"ശ്രീലക്ഷ്മി, ഒന്നു നില്‍ക്കൂ."

ഇതുകേട്ട് ശ്രീലക്ഷ്മി ഞെട്ടിത്തിരിഞ്ഞു നിന്നു. അയാള്‍ കിതച്ചുകൊണ്ട് അരികിലെത്തിയിട്ട് പറഞ്ഞു,

"ഹാവൂ, ഒരുപാട് നാളായി ഇങ്ങനൊന്ന് സൈക്കിള്‍ ചവുട്ടിയിട്ട്. അതിന്റെ അണപ്പാ."

അവള്‍ ഒന്നും പിടികിട്ടാതെ അമ്പരന്നു നിന്നു. കൈയിലിരുന്ന പൊതി ഉയര്‍ത്തിയിട്ട് സേതു പറഞ്ഞു,

"എന്റെ ശ്രീക്കുട്ടിക്കു വേണ്ടി കരുതിയതാ ഇത്."

പെട്ടെന്ന് അബദ്ധം പിണഞ്ഞപോലെ  അയാള്‍ കിതപ്പൊന്നടക്കിയിട്ട് തുടര്‍ന്നു,

"ഓ! പറഞ്ഞപോലെ ശ്രീക്കുട്ടിയെ അറിയില്ലല്ലോ. അല്ലേ?"

ഒരു വേദനകലര്‍ന്ന ചിരിയോടെ സേതു പറഞ്ഞു,

"എന്റെ ഇരട്ടസഹോദരിയായിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഉത്രാടസന്ധ്യയില്‍ അവള്‍ പോയി, എന്നെയും അമ്മയെയും വിട്ട്."

ശ്രീലക്ഷ്മി ഒന്നും മിണ്ടാതെ സേതുവിനെ നോക്കിനിന്നു.

"തിരുവോണപ്പൂക്കളത്തിന് പൂവിറുക്കാന്‍ പോയതാ. രാത്രിയായിട്ടും തിരിച്ചു വന്നില്ല. തിരക്കിപ്പോയവര്‍ പിറ്റേന്ന് പുലര്‍ച്ചയ്ക്കു കണ്ടു... വായനശാലയുടെ പുറകിലെ കുളത്തില്‍... കാലുവഴുതി വീണതാണത്രെ."

അയാള്‍ ഒരുനിമിഷം ഒന്നും മിണ്ടാതെ നിന്നു. പിന്നെ, ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം തുടര്‍ന്നു,

"ഒരു നഷ്ടബോധത്തിന്റെ ഹാംഗോവറില്‍ അവള്‍ക്കുവേണ്ടി കരുതിയതാണ് നൊമ്പരം കലര്‍ന്ന ഈ കുഞ്ഞുസമ്പാദ്യം. വരില്ലെന്ന് അറിഞ്ഞിട്ടുകൂടി... ഓണപ്പുടവയും കളിപ്പാട്ടവുമെല്ലാം വാങ്ങാന്‍."

അയാളെ അത്ഭുതത്തോടെ നോക്കിനിന്ന ശ്രീലക്ഷ്മിയുടെ നേരെ ആ പൊതിക്കെട്ട്  നീട്ടിക്കൊണ്ട് സേതു പറഞ്ഞു,

"ഇനിയിത് തനിക്കിരിക്കട്ടെ."

അവള്‍ വാങ്ങിക്കണമോയെന്നോര്‍ത്ത് മടിച്ചുനിന്നു.

"മടിക്കണ്ടാ. വാങ്ങിച്ചോളൂ."

ശ്രീലക്ഷ്മി വാങ്ങിക്കണോ വേണ്ടയോ എന്നാലോചിച്ച് നിന്നപ്പോള്‍ അവളുടെ കൈയില്‍ ആ പൊതി ഏല്‍പ്പിച്ചിട്ട് അയാള്‍ പറഞ്ഞു,

"എണ്ണിനോക്കിയിയിട്ടില്ല. എന്നാലും, ഏതാണ്ട് മൂവായിരം നാലായിരം രൂപയ്ക്ക് മേലുണ്ടാവും."

വാങ്ങിയ പൊതി അങ്ങനെ തന്നെ പിടിച്ചുകൊണ്ട് ശ്രീലക്ഷ്മി ഒരു പ്രതിമ പോലെ നിന്നു. മനസ്സിനുള്ളില്‍ ഒരു കടലോളം സ്നേഹം നിറച്ചുവച്ച ഇങ്ങനെ രണ്ട് മനുഷ്യജന്മങ്ങളെ അവള്‍ 
ഇതിനുമുമ്പ് കണ്ടിട്ടില്ലായിരുന്നു.

"പിന്നൊരു വിശേഷം കേള്‍ക്കണോ? ഇന്ന് താന്‍ സദ്യ ഉണ്ടത് ശ്രീക്കുട്ടിയ്ക്കുവേണ്ടി ഇട്ട ഇലയിലാണ്."

സേതു ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ അവള്‍ അമ്പരന്നുനിന്നു.

"അത് അമ്മയുടെ ഒരു വിശ്വാസം. അമ്മയുടെ മാത്രമല്ല, എന്റെയും. സ്വര്‍ഗ്ഗം പൂകിയ ഞങ്ങളുടെ ശ്രീക്കുട്ടി ഓണമുണ്ണാന്‍ എത്തുമെന്ന്."

വെയിലിന്റെ കാഠിന്യം വര്‍ദ്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു,

"എന്നാ ഇനി വൈകണ്ടാ. പൊയ്ക്കൊള്ളൂ. ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വരികയോ എഴുതുകയോ ചെയ്താല്‍ മതി."


പൊയ്പ്പോയ ജന്മങ്ങളിലൊന്നില്‍  ഈ മുഖങ്ങള്‍ കണ്ടിട്ടില്ലേ? അവള്‍ സംശയിച്ചു നിന്നു.

"പാര്‍വ്വതിയമ്മ, ചെമ്പകശ്ശേരില്‍, ചെറുവാശ്ശേരി. ഇത്രയും മതി. ഏത് എഴുത്തും ചെമ്പകശ്ശേരിയുടെ പടി കടന്നെത്തും."

സേതുവിന്റെ പുഞ്ചിരിയ്ക്കുന്ന മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അവള്‍ക്ക് ഒരു മഹാസത്യം വെളിവായി. രക്തബന്ധങ്ങള്‍ ഇങ്ങനെയുമുണ്ടാകും.


പോകാനായി സൈക്കിള്‍ തിരിക്കുന്നതിനുമുമ്പ് അയാള്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു,

"സ്ത്രീയുടെ ശരീരത്തിന് ഒരു കടലാസിന്റെ വിലപോലുമില്ലാത്ത ലോകമാണിത്. മാത്രമല്ല, ഈ മുഖം കാണുമ്പോള്‍ ഒരു തുമ്പപ്പൂവാണ് ഓര്‍മ്മ വരുന്നതും."

അയാള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് അവള്‍ ഓര്‍ത്തുനിന്നു.

"അതുകൊണ്ട് പറയുകയാണ്. ഓരോ ചുവടിലും ചതിക്കുഴികള്‍ ഉണ്ടാകും. പ്രലോഭനങ്ങള്‍ ഒരുപാടുണ്ടാകും. എന്നാലും... ഒരിക്കലും... ചീത്തയാകരുത്, ഈ മനസ്സും ശരീരവും."

ശ്രീലക്ഷ്മിയ്ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവള്‍ മുഖം  പൊത്തി തേങ്ങിക്കരഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. 

ഈശ്വരാ! പറഞ്ഞത് അബദ്ധമായോ? ചില നേരമിങ്ങനെയാണ്. എന്തുപറയണമെന്നറിയില്ല. അതും ഒരു പെണ്‍കുട്ടിയോട്. അയാള്‍ അങ്കലാപ്പോടെ ചുറ്റും നോക്കി. ഭാഗ്യം! നിരത്തിലെങ്ങും ആരുമില്ല. 

സേതു കുറ്റബോധത്തോടെ നെറ്റി തടവിക്കൊണ്ടുപറഞ്ഞു,

"ക്ഷമിക്കണം. കരയിക്കാന്‍ വേണ്ടി പറഞ്ഞതൊന്നുമല്ല. എന്റെ ശ്രീക്കുട്ടിയുണ്ടായിരുന്നെങ്കില്‍ തന്റെ പ്രായം കണ്ടേനെ. അവളോട് പറയുന്നതുപോലയെ കരുതിയുള്ളൂ. എന്നാലും... വേദനിപ്പിച്ചൂന്ന് വച്ചാല്‍ മാപ്പ്. ആ കണ്ണുകളൊന്ന് തുടയ്ക്കുവോ?"

ഇതു കേട്ട് അവള്‍ വേഗം കണ്ണുകള്‍ തുടച്ചു.

"വേദനകൊണ്ടല്ല. സന്തോഷം കൊണ്ടാ ഞാന്‍ കരഞ്ഞത്. ആരുമെന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല. എന്റമ്മ പോയതില്‍പ്പിന്നെ ആരുമെന്നെ ഇത്രയ്ക്കു സ്നേഹിച്ചിട്ടില്ലാ."

സേതു ആശ്വാസത്തോടെ പുഞ്ചിരിച്ചു.

"പലരും സഹായിച്ചിട്ടുണ്ട്. പക്ഷെ, ആരും എന്റെ രക്ഷയെ കരുതിയിട്ടില്ല, എന്റെ പരിശുദ്ധിയെ കരുതിയിട്ടില്ല."

ശ്രീലക്ഷ്മിയുടെ സ്വരമിടറി. കൈകള്‍ കൂപ്പി, നിറകണ്ണുകളോടെ അവള്‍ പറഞ്ഞു,

"ചെമ്പകശ്ശേരിലെ അമ്മയ്ക്കും ഈ മകനും എന്നും ഐശ്വര്യങ്ങള്‍ മാത്രമേ ഉണ്ടാകൂ."

ആ ഉച്ചവെയിലില്‍ ഒരു കുളിര്‍ക്കാറ്റ് വീശി. സേതു മെല്ലെ, ആ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് പറഞ്ഞു,

"ഞങ്ങള്‍ക്ക് മാത്രമായി ഐശ്വര്യങ്ങളൊന്നും വേണ്ടാ. ശ്രീലക്ഷ്മിക്കും ഉണ്ടാവണം നന്മകളും ഐശ്വര്യങ്ങളും. എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവും. സന്തോഷത്തോടെ പോയിവരൂ. നല്ലത് മാത്രമേ വരൂ."

സേതുവിന്റെ വാക്കുകളോരോന്നും ആ പാവം ബ്രാഹ്മണയുവതിയുടെ ഉണങ്ങിവരണ്ട മനസ്സില്‍ വരങ്ങളുടെ വര്‍ഷമായ് പെയ്തിറങ്ങി.

നിറഞ്ഞ മനസ്സോടെ അവള്‍ നടന്നകലുന്നതും നോക്കി സേതു നിന്നു.

നാല്

കൈകളില്‍ ആരുടെയോ കൈത്തലങ്ങള്‍ അമരുന്നതറിഞ്ഞപ്പോള്‍ സേതു ഞെട്ടി തലയുയര്‍ത്തി നോക്കി. ശ്രീലക്ഷ്മി വിടര്‍ന്ന കണ്ണുകളോടെ അരികില്‍.


"എന്താ ആലോചിച്ചുകൊണ്ടിരുന്നതെന്ന് എനിക്കൂഹിക്കാം. വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് മനസ്സുകൊണ്ട് വീണ്ടും അനുഗ്രഹിക്കുകയാണെന്നെ. അല്ല്ലേ?"

അവളെത്ര കൃത്യമായാണ് അത് പറഞ്ഞത്. സേതു അത്ഭുതപ്പെട്ടു. സമ്മതിച്ചിരിക്കുന്നു എന്നര്‍ത്ഥത്തില്‍ അയാള്‍ പുഞ്ചിരിച്ചു.

ചെമ്പകശ്ശേരില്‍ നിന്ന് പോയതിന് കൃത്യം ഒരു മാസത്തിനുള്ളില്‍  ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ ബ്രാഞ്ചില്‍ ജൂനിയര്‍ അക്കൌണ്ടന്‍റായി ജോലി കിട്ടിയ കാര്യം ശ്രീലക്ഷ്മി പറഞ്ഞു. 


"ഞാനിപ്പോള്‍ വന്നതിന് ഒരുദ്ദേശം കൂടിയുണ്ട്."

സേതുവും പാര്‍വ്വതിയമ്മയും അവളെ സംശയത്തോടെ നോക്കി.


"എട്ടുമാസത്തെ സൌഹൃദത്തിനൊടുവില്‍ ഒരു സുഹൃത്ത് ചോദിച്ചു, എന്നെ വിവാഹം കഴിച്ചോട്ടെയെന്ന്. എന്നെപ്പോലെ തന്നെ, അച്ഛനും അമ്മയുമൊക്കെ മരിച്ചുപോയ ഒരു ഒറ്റപ്പാലത്തുകാരന്‍."

അവരിരുവരെയും മാറിമാറി നോക്കി അവള്‍ പറഞ്ഞു,

"ഒരു തീരുമാനം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ചെറുവാശ്ശേരിയില്‍ അമ്മയും ഒരാങ്ങളയുമുണ്ട്, അവരോട് അനുവാദം ചോദിക്കണമെന്ന്."

മനസ്സിന്റെ തിരശ്ശീലയില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നിമറഞ്ഞപോലെ സേതുവിന് തോന്നി.

ഉത്രാടസന്ധ്യ...അമ്പലക്കുളം...പിന്നെ...?

"സേതൂട്ട്യേ..."

ഒരു എട്ടു വയസ്സുകാരി വിളിച്ചോ? അയാള്‍ സംശയിച്ചു. മേലെ മനയ്ക്കലെ കുഞ്ഞാത്തോലിനൊപ്പം ആമ്പല്‍പ്പൂ പൊട്ടിക്കാന്‍ പോകുമ്പോള്‍ അനുവാദം ചോദിക്കുവാന്‍ ശ്രീക്കുട്ടി ഇങ്ങനെ വിളിച്ചിരുന്നു.

"സേതൂട്ട്യേ, അത്രടം വരെ ചെല്ലാന്‍ കുഞ്ഞാത്തോല് വിളിക്കണ്. ഞാന്‍ പൊയ്ക്കോട്ടെ?"

രണ്ടര മിനിറ്റിന് മൂപ്പവകാശം കിട്ടിയ ഏട്ടന്‍ ഗൌരവത്തില്‍ തലയാട്ടിക്കൊണ്ട് പറയും,

"പോയിവാ."

പിന്നെ, അടുത്ത് വിളിച്ചിട്ട് ഒരു സ്വകാര്യം പറയും,

"പിന്നേയ്... എനിക്കും കൊണ്ടു വരണം ആമ്പല്‍പ്പൂ."

അനുവാദം കൊടുത്തതിന്റെ പ്രതിഫലമാണ് ആവശ്യപ്പെട്ടത്.

ഇപ്പോഴും സഹോദരനോട് അനുവാദം ചോദിക്കുന്നു. പക്ഷേ, ശ്രീക്കുട്ടിയല്ല...ശ്രീലക്ഷ്മി...അതോ ശ്രീക്കുട്ടി തന്നെയോ?

സേതുവിന്റെ കണ്ണുകളില്‍ നനവ് പൊടിഞ്ഞു. അയാള്‍ മെല്ലെ എഴുന്നേറ്റ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

"ശ്രീലക്ഷ്മിയുടെ ജീവിതം തീരുമാനിക്കേണ്ടത് ശ്രീലക്ഷ്മി തന്നെയാണ്. മാത്രമല്ല, സ്നേഹിക്കുന്നവരുടെ തീരുമാനങ്ങള്‍ക്ക് എതിര് നില്‍ക്കാന്‍  എനിക്കാവില്ല. അമ്മയ്ക്കും അങ്ങനെ തന്നെ." 

സേതു അമ്മയെ നോക്കി. എല്ലാവരുടെയും ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു.


സേതുവിനും പാര്‍വ്വതിയമ്മയ്ക്കും ഓണപ്പുടവകളുമായാണ് ശ്രീലക്ഷ്മി എത്തിയത്. അവളുടെ കൈയില്‍ നിന്നും അവ ഏറ്റുവാങ്ങുമ്പോള്‍ അമ്മയുടെയും മകന്റെയും ഹൃദയം നിറഞ്ഞുകവിഞ്ഞു. ആദ്യമായാണ് ഇങ്ങനൊരനുഭവം. വാക്കുകള്‍ക്കു ചൊരിയാന്‍ കഴിയുന്നതിലുമധികം സ്നേഹവും സംതൃപ്തിയും കണ്ണുനീര്‍ മുത്തുകള്‍ക്കുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. 

ആരും കാണാതെ സേതു കണ്ണുകള്‍ തുടച്ചു. പാര്‍വതിയമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

വര്‍ത്തമാനം കഴിഞ്ഞ് പാര്‍വ്വതിയമ്മ ഓണസദ്യ വിളമ്പി. ശ്രീലക്ഷ്മി എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ ഉണ്ണാനിരുന്നില്ല. അതായിരുന്നു ചെമ്പകശ്ശേരിലെ അമ്മയുടെ സ്വഭാവം. എല്ലാവരെയും ഊട്ടിയിട്ടുമാത്രം ഉണ്ണുക എന്ന നിര്‍ബന്ധം. ഓണമായാലും വിഷുവായാലും അതങ്ങനെ തന്നെ. 

ഊണ് കഴിഞ്ഞ് ഒന്നുവിശ്രമിച്ചിട്ട് ശ്രീലക്ഷ്മി സേതുവിനോടൊപ്പം തൊടിയിലും പറമ്പിലും വെറുതെ നടക്കാനിറങ്ങി. കണ്ണെത്താദൂരത്ത് കിടക്കുകയാണ് ചെമ്പകശ്ശേരി തറവാടിന്റെ ഭൂസ്വത്ത്.

"ഒരു കൊച്ചു ജന്മിയാണല്ലേ?"

ശ്രീലക്ഷ്മി കളിയാക്കിയതുകേട്ട് സേതു ചിരിച്ചു.

അയാള്‍ ചുറ്റും നോക്കി. എന്നിട്ട്, നഷ്ടബോധത്തിന്റെ മധുരമോലുന്ന വേദനയോടെ പറഞ്ഞു,

"ഞാനും ശ്രീക്കുട്ടിയും ഓടിക്കളിച്ചു വളര്‍ന്ന മണ്ണാ. പണ്ട് പൂവാലിപ്പയ്യിന്‍റെ കിടാവിനെ ഇവിടെ മുഴുവനിട്ടോടിക്കും, ഞങ്ങള്‍ രണ്ടാളും കൂടിയിട്ട്." 

കണ്ണുകള്‍ക്കു മുന്നില്‍ ഓര്‍മ്മചിത്രങ്ങള്‍ തെളിഞ്ഞപ്പോള്‍ സേതുവിന്റെ ചുണ്ടുകളില്‍ ഒരു വരണ്ട പുഞ്ചിരി വിടര്‍ന്നു. കുറെക്കൂടി നടന്നിട്ട്, അല്‍പം ദൂരെയായ് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തെങ്ങ് ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു,

"അതിനു താഴെയാണ് ശ്രീക്കുട്ടി ഉറങ്ങുന്നത്." 

ഓര്‍മ്മകള്‍ സേതുവിനെ നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് ശ്രീലക്ഷ്മിക്കു മനസ്സിലായി. അവള്‍ വിഷയം മാറ്റിക്കൊണ്ട് മറ്റെന്തോ പറഞ്ഞു. പക്ഷെ, യഥാര്‍ത്ഥത്തില്‍ അയാള്‍ നൊമ്പരപ്പെടുകയായിരുന്നില്ല. അനുഭവിക്കുകയായിരുന്നു, പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞുപോയ ഇരട്ടസഹോദരിയുടെ അദൃശ്യസാമീപ്യത്തിന്റെ തലോടല്‍. ആരോടാണ് നന്ദി പറയേണ്ടത്? ശ്രീക്കുട്ടിയോടോ, അതോ ശ്രീലക്ഷ്മിയോടോ? 

മടങ്ങിയെത്തി, ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശ്രീലക്ഷ്മി പാര്‍വ്വതിയമ്മയോട് സേതുവിന്റെ കല്യാണക്കാര്യത്തെക്കുറിച്ച് ചോദിച്ചു,

"ഏതോ ഒരുത്തിയെ നോക്കി വച്ചിട്ടുണ്ടത്രെ. ഒരു വര്‍ഷം കഴിഞ്ഞിട്ടുമതി കല്യാണമെന്ന് അവര്‍ 
 തീരുമാനിച്ചുറച്ചിരിക്കുകയാ. പിന്നെ ഞാനെന്തു പറയാന്‍?"

ഇതു കേട്ട്, സേതു വിളറിപ്പോയി. അമ്മ ഇത്രയ്ക്കങ്ങോട്ട് കേറിപ്പറയുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. അയാള്‍ പാര്‍വ്വതിയമ്മയെ ഗൂഢമായി നോക്കി. സേതുവിന്റെ ചമ്മല്‍ കണ്ട് ശ്രീലക്ഷ്മി ചിരിച്ചുപോയി. അവളുടെ ചിരികണ്ട് അയാളും ചിരിച്ചു.

ഒടുവില്‍, ഉച്ചവെയിലൊന്നാറിയപ്പോള്‍ ശ്രീലക്ഷ്മി പോകാനായി എഴുന്നേറ്റു. അവളോട് കുറച്ചുനേരം കൂടി സംസാരിച്ചിരുന്നാല്‍ കൊള്ളാമെന്നുണ്ടായിരുന്നു പാര്‍വ്വതിയമ്മയ്ക്ക്.

അത് മനസ്സിലാക്കിയപ്പോലെ അവരുടെ കൈപിടിച്ച് ശ്രീലക്ഷ്മി പറഞ്ഞു,

"ഇനിയും ഞാന്‍ വരും. ഇതിപ്പോള്‍ എന്റെ കൂടി വീടല്ലേ."

കാറിനടുത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു,

"മദ്രാസിലെ ഏതെങ്കിലും ഒരു രജിസ്റ്ററോഫീസില്‍ വച്ചാവും. പിന്നെ, അമ്പലത്തില്‍ വച്ചൊരു താലികെട്ട്. തീയതി തീരുമാനിച്ചാലുടന്‍ ഞാന്‍ ട്രെയിന്‍ ടിക്കറ്റ് അയച്ചുതരും. രണ്ടാളും അവിടെയുണ്ടാവണം."

ഇതുപറയുമ്പോള്‍ ശ്രീലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞു. കാറില്‍ കയറുന്നതിനുമുമ്പ് ശ്രീലക്ഷ്മി പാര്‍വ്വതിയമ്മയുടെ പാദങ്ങളില്‍ തൊട്ടുവണങ്ങി. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് അവര്‍ പറഞ്ഞു,

"നന്നായി വരും. എവിടായിരുന്നാലും നന്മയേ ഉണ്ടാകൂ നിനക്ക്."

അവള്‍ കാറില്‍ കയറിയിരുന്നപ്പോള്‍ ഡോര്‍ അടച്ചുകൊണ്ട് സേതു പറഞ്ഞു,

"കല്യാണത്തിന് മുമ്പ് അവധി കിട്ടിയാല്‍ രണ്ടാളുംകൂടി ഇങ്ങോട്ട് പോന്നേക്കൂ. നമ്മള്‍ക്കിവിടെ അടിച്ചുപൊളിക്കാം. "

ശ്രീലക്ഷ്മി  ചിരിച്ചു. കാര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു,

"സേതൂട്ടീ, ഭാവി നാത്തൂനാരെ എന്റെ അന്വേഷണം അറിയിക്കാന്‍ മറക്കരുത്."

അയാള്‍ ചിരിച്ചുകൊണ്ട് മറക്കില്ലെന്ന് തലയാട്ടി.

അവരോട് ഒരിക്കല്‍ക്കൂടി യാത്ര ചോദിച്ച് ശ്രീലക്ഷ്മി പോയി. ഒരു കല്യാണക്കച്ചേരിയുടെ മേളം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നതുപോലെ സേതുവിന് തോന്നി. വിവാഹം കഴിഞ്ഞ് നിറകണ്ണുകളോടെ ഭര്‍തൃഗൃഹത്തിലേയ്ക്ക് പോകുന്ന ശ്രീക്കുട്ടി. ഓര്‍മ്മകളില്‍ താലോലിച്ച ഒരു സുന്ദരസ്വപ്നമായിരുന്നു അത്. ഒരിക്കലും നടക്കില്ല എന്നറിയാമായിരുന്നിട്ടുകൂടി പിന്നെയും പിന്നെയും കണ്ട സ്വപ്നം. അതില്‍ ഇങ്ങനൊരു യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ? ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. കല്യാണമണ്ഡപത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്നതിനുമുമ്പ്  നിറകണ്ണുകളോടെ മാറിലേക്കു ചായുന്ന, അനിയത്തിയുടെ മൂര്‍ദ്ധാവില്‍ ചുണ്ടുകളമര്‍ത്തി, വിറയ്ക്കുന്ന കൈത്തലം ശിരസ്സില്‍ ചേര്‍ത്ത് അനുഗ്രഹിക്കുന്ന ഒരു വല്ല്യേട്ടന്റെ നിര്‍വൃതിയില്‍  സേതു സ്വയം മറന്നുനിന്നു.

കാര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ അയാള്‍ തിരിഞ്ഞ് അമ്മയെ നോക്കി. അവര്‍ കണ്ണുകള്‍ ഒപ്പുകയായിരുന്നു. പാര്‍വ്വതിയമ്മയെ ചേര്‍ത്ത് പിടിച്ച് സേതു തിരിഞ്ഞുനടന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ചെമ്പകശ്ശേരില്‍ മുഴങ്ങുകയായിരുന്നു 'സേതൂട്ട്യേ' എന്ന വിളി. പാര്‍വ്വതിയമ്മ അത് പറഞ്ഞപ്പോള്‍ അയാളും ഓര്‍ത്തു. ശരിയാണ്. ഒരു അനിയത്തിക്കുട്ടിയായി അനുവാദം ചോദിക്കുമ്പോഴും ഒരു ഏട്ടത്തിയായി ശാസിക്കുമ്പോഴും ശ്രീക്കുട്ടി അങ്ങനെ വിളിച്ചിരുന്നു. 

"സേതൂട്ട്യേ..."

അങ്ങനെ അവള്‍ വിളിക്കുന്നതുകേള്‍ക്കാന്‍ ഒരു പ്രത്യേക സുഖമായിരുന്നു.

പൂമുത്തിണ്ണയിലേക്ക് കയറിയപ്പോള്‍ പാര്‍വ്വതിയമ്മയുടെ രണ്ടു തോളുകളിലും പിടിച്ചുകൊണ്ട് സേതു ചോദിച്ചു,

"അമ്മയുടെ കാത്തിരിപ്പ് വെറുതേയായില്ല. അല്ലേ?"

"എന്തേ?"

"എന്നെങ്കിലും ഒരു ഓണത്തിന് ശ്രീക്കുട്ടി എത്തുമെന്നായിരുന്നല്ലോ അമ്മയുടെ പ്രതീക്ഷ. ഇന്നെത്തിയില്ലേ, അമ്മയോടൊപ്പമിരുന്ന് ഓണമുണ്ണാന്‍ അമ്മേടെ ശ്രീക്കുട്ടി. "

ഒരുനിമിഷം മൌനം പാലിച്ച ശേഷം പാര്‍വ്വതിയമ്മ പറഞ്ഞു,

"ശരിയാ. ഇന്ന് വന്നുപോയത് ന്റെ ശ്രീക്കുട്ടിയാ."

അവരുടെ ശബ്ദമിടറി. 

സേതു പുഞ്ചിരിച്ചുകൊണ്ട് അമ്മയെ ചേര്‍ത്തുപിടിച്ചു. പാര്‍വ്വതിയമ്മ കരഞ്ഞില്ലന്നെയുള്ളൂ. രക്തബന്ധങ്ങള്‍ക്കപ്പുറം ഒരു ബന്ധമില്ലെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ, നിര്‍വ്വചനാതീതമായ മറ്റേതോ ഒരു ബന്ധത്തിന്റെ വേരുകള്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് പടരുന്നു. അല്ലെങ്കില്‍ ശ്രീക്കുട്ടി ശ്രീലക്ഷ്മിയായി വരില്ലല്ലോ. ശരിയാണ്. പൂര്‍വ്വജന്മങ്ങളേതോ ഒന്നില്‍ ശ്രീലക്ഷ്മി കൂടെയുണ്ടായിരുന്നു. തറവാടിന്റെ നടുമുറ്റത്ത്... യക്ഷിക്കാവിന്റെ തണലില്‍... അമ്പലക്കുളക്കടവില്‍... സ്ക്കൂളില്‍... അല്ല, അതിനും മുമ്പ്, സ്വന്തം സഹോദരിയായി അമ്മയുടെ ഉദരത്തില്‍. ഈശ്വരാ! മനസ്സ് എങ്ങോട്ടാണ് പായുന്നത്? ഈ ചിന്തകളെല്ലാം ശ്രീക്കുട്ടി അറിയുന്നുണ്ടോ ആവോ. ഉണ്ടാവും ആത്മാവിന് അതിനുള്ള ശക്തിയുണ്ടല്ലോ. സേതു പൂമുഭിത്തിയില്‍ മാല ചാര്‍ത്തി അലങ്കരിച്ചിരുന്ന ഫോട്ടോയിലേക്ക് നോക്കി. അതിലിരുന്ന് ശ്രീക്കുട്ടി പുഞ്ചിരിച്ചു. ഓണനിലാവിന്റെ വിശുദ്ധിയുണ്ടായിരുന്നു ആ പുഞ്ചിരിയ്ക്ക്