Saturday, July 24, 2010
Saturday, July 17, 2010
അമ്മ (ചെറുകഥ)
അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത് തിരിച്ചു വീട്ടിലേക്ക് പോരുമ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു.
എന്റെ ഓര്‍മയില്‍ ആദ്യമായാണ് അമ്മയെ ഒരു ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിക്കേണ്ടി വരുന്നത്. അല്പം ഗുരുതരമായ അവസ്ഥയായിരുന്നതിനാല്‍, പരിശോധനാമുറിയില്‍ സ്കാനിങ്ങ് റിപ്പോര്‍ട്ടും ഫിലിമുകളും ഡോക്ടര്‍ തിരിച്ചും മറിച്ചും നോക്കുന്നതും, അദ്ദേഹത്തിന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറിമാറി വരുന്നതും വല്ലാത്തൊരു ആകാംക്ഷ ഉണ്ടാക്കി. അവസാനം പിരിമുറുക്കത്തിനു അയവു വരുത്തി അദ്ദേഹം പറഞ്ഞു,
‘വിഷമിക്കാനൊന്നുമില്ല, എങ്കിലും കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ’
വീല്‍ചെയറിലിരുത്തി അമ്മയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ മുഖം വല്ലാതെ വാടിയിരുന്നു. പ്രായത്തിനു തളര്‍ത്താന്‍ കഴിയാത്ത സജീവതയുമായി ഓടിച്ചാടി നടന്നിരുന്ന അമ്മക്ക് പെട്ടെന്ന് പത്തു വയസ്സ് കൂടിയത് പോലെ! എന്റെ കയ്യില്‍ പിടിച്ചിരുന്ന അമ്മയുടെ വിരലുകളുടെ വിറയല്‍ ഒരു നോവായി എന്നിലും അരിച്ചു കയറാന്‍ തുടങ്ങി.
പെട്ടെന്ന് ബ്രേക്കിട്ടതിന്റെ കുലുക്കവും, റോഡില്‍ ഉച്ചത്തില്‍ ടയറുരഞ്ഞതിന്റെ ശബ്ദവും പിന്നെ ഡ്രൈവറുടെ ആരോടോ ഉള്ള ഉച്ചത്തിലുള്ള ശകാരവും കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.
‘ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!’
‘എന്തു പറ്റി?’
‘ഏതോ ഒരു തള്ള കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നു. ഇപ്പോള്‍ നമ്മുടെ വണ്ടിയുടെ മുന്നില്‍ ചാടിയേനേ, എന്തായാലും രക്ഷപ്പെട്ടു’
അപ്പോഴാണ് ഞാന്‍ കാറിനടുത്ത് നില്‍ക്കുന്ന പ്രായമായ സ്ത്രീയെ ശ്രദ്ധിച്ചത്. ഒരല്പം മുഷിഞ്ഞ വസ്ത്രങ്ങള്‍, വെള്ളി കെട്ടിയ തലമുടി, കുഴിഞ്ഞു താണ ക്ഷീണിച്ച കണ്ണുകളില്‍ വല്ലാത്തൊരു ദയനീയത. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറംകൈ കൊണ്ടു തുടച്ച്, ചുണ്ടുകടിച്ചുപിടിച്ച് വിതുമ്പലൊതുക്കാന്‍ പാടുപാടുന്ന ഒരു സ്ത്രീ. ആ ക്ഷീണിച്ച മുഖത്ത് അപ്പോഴും എന്തോ ഒരൈശ്വര്യം ബാക്കി നില്‍ക്കുന്നത് പോലെ.
കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തി,
‘എന്തു പറ്റി, എവിടേക്കാണ് പോകേണ്ടത്?’
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയര്‍ത്തി അവര്‍ എന്നെ നോക്കി, പിന്നെ യാചനയുടെ സ്വരത്തില്‍ ചോദിച്ചു,
‘മോനേ, എന്നേയും കൂടി കൊണ്ടുപോകാമോ?’
‘അതിപ്പോള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാതെ ...?’
അതിനിടയില്‍ അപ്പോഴും കലിയടങ്ങിയിട്ടില്ലാത്ത ഡ്രൈവര്‍ ഇടപെട്ടു,
‘സാര്‍, ഏതാ എന്താ എന്നൊന്നുമറിയാതെ ആവശ്യമില്ലാത്ത കുരിശൊന്നും എടുത്തു തലയില്‍ വെക്കണ്ട’.
ആ സ്ത്രീയുടെ ദൈന്യത നിഴലിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. കാറിന്റെ വാതില്‍ തുറന്നു കൊടുത്തു. ഡ്രൈവറുടെ നീരസത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ചു.
ഉടുത്തിരുന്ന സെറ്റ്മുണ്ടിന്റെ കോന്തല കടിച്ചു പിടിച്ച് കരച്ചിലടക്കാന്‍ പാടുപെട്ട് സീറ്റിന്റെ ഓരം ചേര്‍ന്ന് അവര്‍ ഇരുന്നു.
‘അമ്മക്ക് എവിടേക്കാണ് പോകേണ്ടത്?’
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി! പിന്നെ മുറിഞ്ഞു വീണ വാക്കുകളിലൂടെ അവര്‍ പറഞ്ഞു,
‘എനിക്ക്... എനിക്ക് അറിയില്ല മോനേ’.
പകച്ചിരിക്കുന്നതിനിടയില്‍ ‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ’ എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ എന്നെയൊന്നു നോക്കി!
‘അപ്പോള്‍ പിന്നെ ഇവിടെ എങ്ങനെയെത്തി, എവിടെയാണ് വീട്?'
‘ഉം..വീട്!'
അവര്‍ പുറത്തേക്ക് നോക്കി ഏറെനേരം നിശ്ശബ്ദയായി ഇരുന്നു.
പിന്നെ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുതുടച്ച് അവര്‍ പറഞ്ഞു തുടങ്ങി.
"എനിക്കുമുണ്ടായിരുന്നു മോനേ ഒരു വീടും, വീട്ടുകാരുമൊക്കെ..... ഭര്‍ത്താവു സ്നേഹമുള്ള ആളായിരുന്നു, ആകെയുള്ളൊരു മോന്‍ പഠിക്കാന്‍ നല്ല മിടുക്കനും. നാട്ടിന്‍പുറത്തെ ഒരു പെണ്ണിന് സന്തോഷിക്കാന്‍ ഇതൊക്കെ പോരെ? ഞാനും വളരെ സന്തോഷത്തിലാ കഴിഞ്ഞിരുന്നെ. പക്ഷെ, ആ സന്തോഷം അധികനാളുണ്ടായില്ല. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണം... അതോടെ എന്റെ സന്തോഷമൊക്കെ തീര്‍ന്നു. എന്നാലും മകന് വേണ്ടി ജീവിച്ചു. ജീവിതത്തിന്റെ നല്ല പ്രായത്തില്‍ വിധവയാകേണ്ടി വന്നപ്പോള്‍ വീട്ടുകാരും, നാട്ടുകാരുമൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതായിരുന്നു...... പക്ഷെ, എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മകനെ ഒരു കരയെത്തിച്ചപ്പോള്‍, വിജയിച്ചു എന്ന തോന്നലായിരുന്നു. സ്നേഹവും ബഹുമാനവുമൊക്കെ ആവശ്യത്തിലേറെ അവനും തിരിച്ചു തന്നിരുന്നു."
നിറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും തുടച്ച് അവര്‍ തുടര്‍ന്നു.
‘മകന്റെ കല്യാണം കഴിഞ്ഞതോടെയാണ് അവന്‍ എന്നില്‍ നിന്നും കുറേശ്ശേയായി അകലാന്‍ തുടങ്ങിയത്. ഓരോരോ കാരണങ്ങള്‍ പറഞ്ഞു സ്വത്തുക്കള്‍ ഓരോന്നായി അവന്‍ എഴുതി വാങ്ങിയപ്പോഴെല്ലാം അവയെല്ലാം അവനു തന്നെയുള്ളതാണല്ലോ എന്ന ആശ്വാസമായിരുന്നു. അവസാനം ഏതോ ലോണിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് വീട് കൂടി അവന്റെ പേരില്‍ എഴുതി വാങ്ങി. അതോടെ വീട്ടിലെ എന്റെ സ്ഥാനം ഒരു ജോലിക്കാരിയുടേത് മാത്രമായി. എന്നിട്ടും എല്ലാം സഹിച്ചത്,അവന്‍ എന്റെ മകനല്ലേ എന്നോര്‍ത്താണ്. പിന്നെ, മനസ്സിന്റെ വേവലാതിയും പ്രായവും കൊണ്ടാകാം ഓരോ രോഗങ്ങള്‍ എന്നെ പിടികൂടിയതോടെ ഞാന്‍ അവര്‍ക്ക് ഒരു ബാധ്യതയായി. കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തിയ എന്റെ മകന് എന്നേ കാണുന്നത് പോലും ചതുര്‍ത്ഥിയായി!'
ഏങ്ങലടികള്‍ ഒന്നൊതുങ്ങിയപ്പോള്‍ അവര്‍ തുടര്‍ന്നു.
‘ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്കില്ലാതെ പോയി!’
‘പിന്നെ ഇപ്പോള്‍, ഇവിടെ എങ്ങിനെയെത്തി?'
‘ഒരുപാടു നാളു കൂടിയാ, ഇന്നലെ മകന്‍ എന്നോട് സ്നേഹത്തോടെ സംസാരിച്ചത്, ‘നാളെ ഞാന്‍ ഗുരുവായൂരിനടുത്ത് ഒരാവശ്യത്തിന് പോകുന്നുണ്ട്, വേണമെങ്കില്‍ അമ്മയും പോന്നോളൂ, അവിടെ തൊഴാം’ എന്നു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മരുമോള് കൂടി നിര്‍ബന്ധിച്ചപ്പോള്‍, അവസാനം എന്റെ പ്രാര്‍ത്ഥനകളൊക്കെ ദൈവം കേട്ടല്ലോ എന്ന ആശ്വാസമായിരുന്നു. പിന്നെ, വെളുപ്പിനേ എപ്പോഴോ ആണ് ഇവിടെ എത്തിയത്.
തട്ടുകടയില്‍ നിന്നും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മകന്‍ പറഞ്ഞു, ‘അമ്മ ഇവിടിരിക്ക്, ഞാന്‍ മൊബൈല്‍ എടുക്കാന്‍ മറന്നു, കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും അടുത്ത ബൂത്തില്‍ നിന്നും അത്യാവശ്യമായി ഒന്നു ഫോണ്‍ ചെയ്തിട്ട് വരാം’. എന്നും പറഞ്ഞു അവന്‍ അന്നേരം പോയതാണ്, പിന്നെ ഇപ്പോള്‍ ഈ സമയം വരെ ഞാന്‍ ഇവിടെ കാത്തിരുന്നു. ഇപ്പോഴാണ് മോനേ എനിക്ക് മനസ്സിലായത്, അവനെന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്ന്!’
ഇരു കൈകളിലും മുഖം പൊത്തി അവര്‍ പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി.
‘എങ്കില്‍ ഞാന്‍ അമ്മയെ വീട്ടില്‍ കൊണ്ട് വിടട്ടേ?’
‘ഇനി ആ വീട്ടിലേക്ക് ചെന്നാല്‍ എന്നെ അവര്‍ കൊന്നുകളയില്ല എന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും മോനേ?'
അവരുടെ മെലിഞ്ഞ കൈവിരലുകള്‍ കയ്യിലെടുത്ത് ഞാന്‍ ചോദിച്ചു,
‘എങ്കില്‍ അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട്പോകട്ടേ, ജോലിക്കാരിയായല്ല, എന്റെ കുട്ടികളുടെ മുത്തശ്ശിയായി?’
അവരുടെ മുഖത്ത് ഒരു നിമിഷം കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു.
‘വേണ്ട മോനേ, നാളെ ഒരു പക്ഷേ നിങ്ങള്‍ക്കും ഞാനൊരു ബാധ്യതയാകും. ഇനി മറ്റൊന്ന് കൂടി സഹിക്കാനുള്ള ത്രാണി എനിക്കില്ല! കഴിയുമെങ്കില്‍, ബുദ്ധിമുട്ടാവില്ലെങ്കില്‍... ഏതെങ്കിലുമൊരു അനാഥാലയത്തില്‍ എന്നെ ഒന്നെത്തിച്ചു തരുമോ കുട്ടി?’
ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അമ്പരന്നു; എവിടെയാണിപ്പോള്‍ അനാഥാലയം അന്വേഷിച്ചു പോവുക! പൊടുന്നനെയാണ് ഒരു സുഹൃത്ത്, തനിക്ക് ഓഹരിയായി കിട്ടിയ തറവാട് ‘സ്നേഹാശ്രമം’ എന്ന പേരില്‍ അനാഥരായ വൃദ്ധര്‍ക്ക് താമസിക്കാനുള്ള ഒരു ഷെല്‍റ്റര്‍ പോലെ നടത്തുന്ന കാര്യം ഓര്‍മ്മ വന്നത്. പലപ്പോഴും അതിന്റെ നടത്തിപ്പിനായി ഞാനും സംഭാവന നല്‍കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ അവനെ മൊബൈലില്‍ വിളിച്ചു, കാര്യങ്ങളൊക്കെ കേട്ടതോടെ ‘വന്നോളൂ, ഉള്ള സ്ഥലത്ത് ശരിയാക്കാം’ എന്നു പറഞ്ഞതോടെ ആശ്വാസമായി.
പിന്നെ ‘സ്നേഹാശ്രമത്തില്‍’ ആ അമ്മയെ ഏല്‍പ്പിച്ച് മടങ്ങാനൊരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു,
‘അമ്മ വിഷമിക്കരുത്, ഇടയ്ക്കു ഞാന്‍ വരാം‘
യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞു,
‘അടുത്ത ജന്മത്തിലെങ്കിലും ഇങ്ങനെയൊരു മകന്റെ അമ്മയാകാനുള്ള ഭാഗ്യം ഈശ്വരന്‍ എനിക്ക് തരട്ടെ’
കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
പിന്നെ ഡ്രൈവറോട് പറഞ്ഞു,
'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'
ചിത്രത്തിന് കടപ്പാട്:വീണ വിജയ്
Saturday, July 10, 2010
സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ (ചെറുകഥ)
ഒരല്പം ഈര്‍ഷ്യയോടെയാണ് തലയുയര്‍ത്തിയത്, സാധാരണ ക്യാബിനിലേക്ക് കടന്ന് വരുന്നവര്‍ കതകില്‍ മുട്ടിയിട്ടേ ഉള്ളിലേക്ക് വരാറുള്ളു, പ്രത്യേകിച്ചും നന്ദേട്ടന്‍.
നന്ദേട്ടന്‍ കമ്പനിയിലെ ഡ്രൈവര്‍ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ പ്രായവും, സ്നേഹപൂര്‍വ്വമായ പെരുമാറ്റവും കാരണം എല്ലാവര്‍ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ എല്ലാവരും നന്ദേട്ടന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു.
‘എന്ത് പറ്റി നന്ദേട്ടാ?’
മറുപടി കിട്ടാതെ വന്നപ്പോള്‍ ജോലി നിര്‍ത്തി വച്ച് വീണ്ടും മുഖമുയര്‍ത്തി. നന്ദേട്ടന്റെ വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന മുഖം കണ്ടപ്പോള്‍ അമ്പരപ്പ് തോന്നി.
‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’
നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു കുടിച്ചു.
‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’
നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു കുടിച്ചു.
‘എന്താണ് പറ്റിയത് നന്ദേട്ടാ, ആര്‍ക്കെങ്കിലും...എന്തെങ്കിലും പ്രശ്നങ്ങള്‍...?’
‘എന്റെ, എന്റെ മോള്‍ ഒരു കടുംകൈ ചെയ്തു സാര്‍’
പൊടുന്നനെ മേശപ്പുറത്ത് വച്ചിരുന്ന കയ്യിലേക്ക് നെറ്റി ചേര്‍ത്ത് നന്ദേട്ടന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.തോളില്‍ മെല്ലെ തടവിയ എന്റെ കൈ, രണ്ട് കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് നന്ദേട്ടന്‍ പറഞ്ഞു,
‘എന്റെ മക്കള്‍ക്ക് വേണ്ടി മാത്രമാണ് സാര്‍ ഈ വയസ്സുകാലത്തും ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത്. കുട്ടികളെ പഠിപ്പിച്ച് ഒരു നല്ല നിലയിലാക്കാന്‍, മോള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കാന്‍.’
‘അതിനിപ്പോള്‍ എന്താ ഉണ്ടായത്?’
ഗ്ലാസ്സിലിരുന്ന വെള്ളം ഒറ്റവലിക്ക് നന്ദേട്ടന്‍ കുടിച്ചു തീര്‍ത്തു.
‘സാറിനോട് ഞാനിപ്പോ എന്താ പറയുക. മോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോഴാണ് പ്രശസ്തമായ ഒരു സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രതീക്ഷ പോലെ അവള്‍ പഠിക്കുകയും ആദ്യ വര്‍ഷം നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ ഒക്കെ പൂവിടുന്ന സന്തോഷത്തിലായിരുന്നു സാര്‍ ഞങ്ങള്‍’.
‘പിന്നെ എന്ത് സംഭവിച്ചു?’
‘സയന്‍സിന് ട്യൂഷന്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് അടുത്തുള്ള പോസ്റ്റ്ഗ്രാഡുവേഷനൊക്കെ കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തിയത്. അവള്‍ വീട്ടില്‍ വന്ന് ക്ലാസ്സെടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി.’
‘ആദ്യമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്യൂഷന്‍. പിന്നെ പിന്നെ ട്യൂഷന്‍ സമയത്ത് അവര്‍ കതകൊക്കെ അടച്ചിടാന്‍ തുടങ്ങി. അതെന്തിനാണെന്ന ഭാര്യയുടെ ചോദ്യത്തിന് പഠിത്തത്തിന് ശല്യമുണ്ടാകാതിരിക്കാനാണെന്ന മറുപടിയാണ് മോള്‍ കൊടുത്തത്’‘.
നന്ദേട്ടന്റെ മനോവ്യഥ മുഴുവന്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ ഒന്നും ചോദിക്കന്‍ തോന്നിയില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു.
‘പിന്നെ, അടച്ചിട്ട കതകിന് പിന്നിലെ കളിചിരികള്‍ കൂടി വന്നപ്പോഴാണ് ഒരു ദിവസം ഭാര്യ അതിനേക്കുറിച്ച് ചോദിച്ചത്. ഒരല്പം ദേഷ്യത്തിലായിരുന്നു മോള്‍ പ്രതികരിച്ചത് - “പിന്നെ എപ്പോഴും മിണ്ടാതിരുന്നു പഠിക്കാന്‍ പറ്റുമോ അമ്മെ“ എന്ന്.’
‘പിന്നെയാണ് സാറേ, ഒരു ദിവസം ആ മുറിയിലെ അടക്കിപ്പിടിച്ച സംസാരമൊക്കെ കേട്ട് അവള്‍ ചെന്ന് നോക്കുമ്പോള്‍ ലോകത്ത് ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടത്. രണ്ട് പെണ്‍കുട്ടികളും കൂടി മോളുടെ ബെഡ്ഡില്‍ ... പരിസരബോധം മറന്ന് ഒന്നായി ...!‘
‘സഹിക്കാന്‍ കഴിയാതെ അവള്‍ മോളേ വഴക്ക് പറയുകയോ, അടിക്കുകയോ ഒക്കെ ചെയ്തു. ട്യൂഷനും നിര്‍ത്തി. ഞാനറിഞ്ഞാല്‍ ദേഷ്യപ്പെടുമോ, വിഷമിക്കുമോ എന്നൊക്കെ കരുതിയാവണം അവള്‍ ഇതൊന്നും എന്നെ അറിയിച്ചില്ല സാറേ’.
‘ഇപ്പോള്‍ രണ്ട് ദിവസം മുമ്പ് സ്ക്കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത് മോള്‍ പല ദിവസവും സ്കൂളില്‍ ചെല്ലാറില്ലെന്ന്. പിന്നെ അന്വേഷിച്ചപ്പോഴറിഞ്ഞു അവള്‍ മിക്ക ദിവസവും നേരേ പോകുന്നത് ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്കാണെന്ന്.‘
‘ഇന്നലെ ഭാര്യ ഇത് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി സാറേ. ആറ്റ് നോറ്റ് വളര്‍ത്തിയ മോള്‍... എങ്ങനെ സഹിക്കും ഞാന്‍. ആ ദേഷ്യത്തിന് മോളേ ഫോണ്‍ വിളിച്ച് വായില്‍ വന്നതൊക്കെ പറഞ്ഞു. ഇങ്ങനെയായാല്‍ പഠിപ്പ് നിര്‍ത്തും എന്നൊക്കെ ഞാന്‍ പറഞ്ഞു സാറേ. ഇനി ആ ടീച്ചറേ കാണാന്‍ പോയാല്‍ വീട്ടില്‍ നിന്ന് പുറത്ത് വിടില്ല എന്നും ആ ദേഷ്യത്തില്‍ പറഞ്ഞ് പോയി...
നന്ദേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി.
‘എല്ലാം എന്റെ മോള്‍ കേട്ട് നിന്നതേയുള്ളു. എല്ലാം നേരെയാകും എന്ന് ആശ്വസിച്ചതായിരുന്നു. പക്ഷെ എന്റെ കുഞ്ഞ്, രാത്രി എല്ലാവരും കിടന്നപ്പോള്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ചു സാര്‍, സമയത്തിന് കണ്ടത് കൊണ്ട് എന്റെ മോള്‍ ...’
നന്ദേട്ടന്‍ വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. അടുത്ത് ചെന്ന് മെല്ലെ തോളില്‍ തട്ടി,
‘നന്ദേട്ടാ, ഇന്ന് തന്നെ നാട്ടില്‍ പൊക്കോളൂ. ടിക്കറ്റിനും മറ്റും വേണ്ട ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തോളാം. പിന്നെ, നാട്ടില്‍ ചെന്നാല്‍ മോളോട് ദേഷ്യവും, പരിഭവവും ഒന്നും കാണിക്കരുത്. എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’
ഒന്നും മിണ്ടാതെ തലയാട്ടിയതേയുള്ളു നന്ദേട്ടന്‍. പിന്നെ കാബിന്‍ ഡോര്‍ തുറന്ന്, തല താഴ്ത്തി എല്ലാം തകര്‍ന്നവനേപ്പോലെ ആ പാവം മനുഷ്യന്‍ നടന്ന് പോകുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
Sunday, July 4, 2010
ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം
ആദ്യം ആരും ശ്രദ്ധിച്ചില്ല
മൈതാനത്തിന്റെ തെക്കു വശത്തുകൂടി, 14- നമ്പര്‍ ജേഴ്സി ഇട്ട, റൈറ്റ് ഫോര്‍വേര്‍ഡ് കെ.റ്റി.മോഹന്‍ മന്ദമന്ദം മുന്നേറി…മിഡ്-ഹാഫ് കഴിഞ്ഞപ്പോഴേക്കുമ്, കാണികള്‍ ആര്‍ത്തിരമ്പി.
സെമി ഫൈനല്‍ ആണ് . എതിര്‍ ടീം ചില്ലറക്കാരല്ല . തൃശൂര്‍ പോലിസ് ക്ലബ് ആണ് , നാട്ടിന്‍ പുറത്തുകാരായ ഞങ്ങളുടെ ജവാന്‍ ആര്‍ട്സ് ക്ലബിനോട് ഏറ്റു മുട്ടുന്നത് … സ്വന്തമായി ഷൂസ് പോലും വാങ്ങാതെ കളിച്ചു പഠിച്ച പിള്ളേരാണ് , പോലീസു കാരോട് കളിക്കുന്നത് .
അങ്ങനെ പേരുകേട്ട ക്ലബ് ഒന്നുമല്ല ..30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍പുറത്തെ ക്ലബ്ബുകള്‍ എങ്ങനെയെന്നു എല്ലാവര്ക്കും ഓര്മയുണ്ടായിരിക്കും . അങ്ങനെ യുള്ള ക്ലബ്ബുകളുടെ ഒരു “poor cousin” ആയിരുന്നു ഈ ക്ലബ് . 1962 ഇല്‍ ഇന്‍ഡോ -ചൈന യുദ്ധ കാലത്ത് ഉണ്ടാക്കിയതാനത്രേ . അങ്ങനെ ദേശസ്നേഹ സൂചകമായി ജവാന്‍ എന്ന പേര് വന്നു എന്ന് , പിന്നീട് പൊട്ടി മുളച്ച പല “ചരിത്രകാരന്മാര്‍ ” സാക്ഷ്യപെടുത്തുന്നു .
കോളേജില്‍ പഠിച്ചിരുന്ന ഞങ്ങളെ പോലെ കുറച്ചു പേരെ മാറ്റി നിര്‍ത്തിയാല്‍ , എല്ലാവരും ശരിയായ നാട്ടിന്പുറത്തുകാര്‍ . പകല്‍ മുഴുവന് പാടത്ത് ജോലി ചെയ്തും , കൂലിവേല ചെയ്തും , തൃശൂര്‍ മാര്‍ക്കറ്റില്‍ മാങ്ങ വില്‍ക്കാന്‍ പോയും നടന്ന പിള്ളേരായിരുന്നു അധികവും . ഒരു പ്രത്യേക സമുദായത്തിന് വേണ്ടി , ഒരു പ്രത്യേക രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയുള്ള ഒരു ക്ലബ് എന്നൊരു വിമര്‍ശനം ആദ്യം മുതലേ ഉണ്ടായിരുന്നു . ആറാം വാര്‍ഡിലെ ഈ ക്ലബിലേക്ക്, പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലെ കുട്ടികള്‍ മെംബെര്‍ഷിപ് എടുക്കാന്‍ പോലും വന്നില്ല .
ആ വിമര്‍ശനത്തില്‍ സത്യവും ഉണ്ടായിരുന്നു . അങ്ങനെയാണ് ക്ലബ്ബിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നതായി പ്രഖ്യാപിച്ചത് . സാമുദായിക വിമര്‍ശനം ഒരു പരിധി വരെ കുറച്ചു എങ്കിലും , രാഷ്ട്രീയ വിമര്‍ശനം പിന്നെയും തുടര്‍ന്ന് . ക്ലബ്ബിന്റെ മുകളില്‍ കെട്ടി വച്ചിരിക്കുന്ന കോളാമ്പി പോലുള്ള ലൌഡ് സ്പീക്കറിലൂടെ വൈകുന്നേരങ്ങളില്‍ ചലച്ചിത്രഗാനങ്ങ ള്‍ അലയടിച്ചു . തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തായിരുന്നു ഏറ്റവും രസകരം . രാഷ്ട്രീയ ചൂട് തലയ്ക്കു പിടിച്ച നൂറു കണക്കിന് ആള്‍ക്കാരാണ് ആര്‍ത്തു വിളിക്കാന്‍ തയ്യാറായി എത്തിയ്രുന്നത് .. ഇന്നത്തെ പോലെ ടെലിവിഷനില്‍ ഓരോ മിനുട്ടിലും വരുന്ന അപ്പ്‌ഡേറ്റ്‌സ് ഇല്ല ..ഓരോ മണിക്കൂറിലും ഈ കോളാമ്പി തരുന്ന വാര്‍ത്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു …
ഈ ക്ലബ്ബിന്റെ ഹാളില്‍ നിന്നാണ് നിന്നാണ് മുല്ലനേഴി കയ്യടിച്ചു തന്റെ കവിത ചൊല്ലി കേള്പിച്ചത് . ഓരോ വരിയുടേയും അവസാന വാക്ക് കൊണ്ടു , അടുത്ത വരി സൃഷ്ടിക്കുന്ന ആ കസര്‍ത്ത് അന്ന് ഒരു പുതിയ അനുഭവമായിരുന്നു .
എടക്കുന്നി വിളക്ക്
വിളക്കിന്മേല്‍ തിളക്കം
തിളങ്ങണ പൊന്നു
പോന്നണിഞഞ്ചാന
ആനക്ക് കോലം
കോലം കേറുമ്പോള്‍
കാലം മാറുമ്പോള്‍
കതിന മുഴക്കം
ജില് ജില് ജില്ലം
ജില് ജില് ജില്ലം
കൊച്ചു കൊച്ചു വാക്കുകള്‍ക്കിടയിലും പ്രത്യയശാസ്ത്രപരമായ ഒരു കതിന അതില്‍ ഒളിപ്പിച്ചിരുന്നോ ?
ജവാന്‍ ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിക്കാന്‍ ആബാല വൃദ്ധം എല്ലാവരും ഇരച്ചു കയറി . അഭിനയത്തിന്റെ a b c d അറിയാത്ത ഞാനടക്കം .സ്ത്രീ കഥാപാത്രങ്ങള്‍ ഏറ്റവും കുറവുള്ള നാടകങ്ങള്‍ ആണ് അന്ന് തിരഞ്ഞെടുത്തിരുന്നത്. അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടണ്ടേ ? രണ്ടു സ്ത്രീകള്‍ ഉള്ള നാടകമാണെങ്കില്‍ല്‍ , ഒരു റോള്‍ നാട്ടിലെ ഒരുത്തനെക്കൊണ്ട് സ്ത്രീ വേഷം കെട്ടിച്ചു . മേജര്‍ റോളില്‍ മാത്രം പുറത്തു നിന്നു വരുത്തി .
തൃശൂര്‍ ലിസ്സി എന്ന് സ്വയം പരിചയപെടുത്തിയ ഒരു കോലമായിരുന്നു ഞങ്ങളുടെ നായിക . തൃശൂര്‍ എല്‍സി അല്പം പ്രസിദ്ധ ആയതുകൊണ്ടാവും , അങ്ങനെ സ്വയം ഒരു ലേബല്‍ ഇട്ടതു . ഒരു വിറകു കൊള്ളിയില്‍ സാരി ചുറ്റിയ പോലെ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ സ്ത്രീ . ഭരതന്റെ “വെങ്കല ”ത്തിലെ നടത്തറ കനകം എത്ര ഭേദം ..യുവാക്കള്‍ എല്ലാവരും നടിയുടെ ചുറ്റും കൂടി . മത്സരിച്ചു ഓരോരുത്തരും വീട്ടിലേക്കു ഊണ് കഴിക്കാന്‍ ക്ഷണിച്ചു . ഇത്രയധികം ആരാധകരെ ഒന്നിച്ചു കിട്ടിയ മിസ്സ് .വിറകുകൊള്ളി ഹര്‍ഷ പുളകിതയായി .
മൂന്നാം തരം പൈങ്കിളി നാടകം ആയാല്‍ പോലും അതിലെ സംഭാഷണങ്ങളില്‍ അല്പം മാറ്റം വരുത്തി “പുരോഗമന ” നാടകം ആക്കുന്ന വിദ്യ അന്നുണ്ടായിരുന്നു . ദുഷ്ടനായ ഒരു മുതലാളി ആണെങ്കില്‍ , അയാളെ ഖദര്‍ ജുബ്ബ ധരിപ്പിച്ചു “ഒന്നാം തിയതി ഗുരുവായൂരില്‍ പോകണം ” എന്നൊരു ഡയലോഗ് എഴുതി ചേര്‍ത്തു. മുഹലാളിയുടെ പാദസേവകനായ ഒരു പള്ളീലച്ചന്‍ ഉണ്ടെങ്കില്‍ , നായകനെ കൊണ്ടു അച്ചന്‍റെ മുഖത്ത് നോക്കി “1959 ഇല്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ , ഇങ്ങനെ ചെയ്തില്ലേ ” --- എന്നൊക്കെ ചോദിപ്പിച്ചു . അങ്ങനെ നാടകം പുരോഗമന നാടകമായി .
നാടകം ഡയറക്റ്റ് ചെയ്യാന്‍ വന്നത് “കവി ബാലന്‍ ” ആയിരുന്നു . ഗ്രാമത്തിലെ ഏക കവി . നാടകകൃത്ത്. സാഹിത്യകാര്യങ്ങളെകുറിച്ച് സംസാരിക്കാനും സംവദിക്കാനും കഴിവുള്ള ഏക വ്യക്തി . പക്ഷെ സംസാരിക്കാന്‍ ഒരാളെ കിട്ടാതെ അദ്ദേഹം വിഷമിച്ചു. ആരെയെങ്കിലും ഒതുക്കത്തില്‍ കയ്യില്‍ കിട്ടിയിട്ട് വേണ്ടേ ? .. രാത്രി ഒരു മണി വരെ നീണ്ടു നിന്ന റിഹേഴ്സലുകള്‍. പിറ്റേ ദിവസം ശ്യാമള ഉള്ളിലെ സന്തോഷം മറച്ചു വച്ചു , അസഹ്യത കാണിച്ചു പറയന്നു “ ബാലോപ്പ ഈ പിള്ളേര്‍ക്ക് നാടകം പഠിപ്പിക്കാന്‍ പോകുന്ന കാരണം ഉറക്കം തീരെയില്ല ”
വര്‍ഷങ്ങള്‍ക്കു ശേഷം സത്യജിത് റേയുടെ “നായക് ” കണ്ടപ്പോഴാണ് , ബാലേട്ടനെ പോലുള്ള ആള്‍ക്കാരെ പണ്ട് അവഗണിച്ചത് ശരിയായില്ല എന്ന് തോന്നിയത് . ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാതെ, കല്‍ക്കട്ടയില്‍നിന്നു ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യേണ്ടി വന്ന പോങ്ങച്ചക്കാരനായ ബോളിവുഡ് നടനും ( uttam kumaar ), അവിചാരിതമായി നടനെ കയില്‍ കിട്ടിയ സ്കൂപ്പ് ഇന്റര്‍വ്യൂ ചെയ്യുന്ന പത്രപ്രവര്‍ത്തക ( sharmila tagore ) .24 മണിക്കൂര്‍ നീണ്ടു നിന്ന യാത്രയില്‍ , അയാളുടെ മുഖം മൂടികള്‍ ഓരോന്നായി പൊഴിയുന്നു . അയാള്‍ പണ്ട് നാടകം കളിച്ചിരുന്ന വായനശാലയും , അതിലെ കമ്യൂ ണിസ്റ്റ്കാരനുമായ ശങ്കര്‍ദായും അയാളെ മാനസികമായി വേട്ടയാടുന്നു .
ഓരോ ഗ്രാമത്തിലും ഇത്തരം കഥാപാത്രങ്ങളുണ്ട്. ചരിത്രത്തില്‍ നമുക്ക് മുന്‍പേ നടന്നു പോയവര്‍ . കലയും സാഹിത്യവും കവിതയു നാടകവുമായി നമ്മെ സമീപിച്ചപോഴെല്ലാം , നമ്മള്‍ കളിയാക്കി അടക്കി ചിരിച്ചവര്‍ . സ്വാര്‍ത്ഥമായ ഒരു അജണ്ടയും ഇല്ലാതെ , കലോപാസനക്ക് വേണ്ടി നടന്ന ആ കൂട്ടരെ നമ്മള്‍ വേണ്ട പോലെ പരിഗണിചിട്ടുണ്ടോ ?
ആ ക്ലുബിനെയാണ് ഇന്ന് പഞ്ചായത്തിലെ എല്ലാവരും കൂടി സപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമത്തിന്റെ അഭിമാനം ആകാന്‍ പോകുന്ന സമയത്ത് രാഷ്ട്രീയവും, ജാതിയും , മതവും , മൂന്നാം വാര്‍ഡ് - ആറാം വാര്‍ഡ് തര്‍ക്കവും മറന്നു എല്ലാവരും കളി കാണാനെത്തി .. ഹൈ സ്കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു ഗെയിം. ഗാലറി ഒന്നുമില്ല ,, എല്ലാവരും ഇഷ്ടമുള്ള സ്ഥലത്ത് നിന്നു കളി കാണുന്നു . ചിലര്‍ കളം മാറി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു കളി കാണുന്നു . “റഫറി നമ്മളെ ചതിക്കുമോ ” എന്ന് ഭയപ്പെടുന്നു .
പുതിയൊരു അങ്കം കുറിച്ച് കൊണ്ടാണ് അന്ന് പോലിസ് ക്ലബിനെ നേരിട്ടത് . 4-3-3 എന്നാ രീതിക്ക് പകരം ( 4 forward, 3 mid-half, 3 defends ) അന്ന് പുതിയൊരു ടെക്നിക് ആണ് എടുത്തത് . 4-2-4 ആണ് കളിച്ചത് . പോലിസ് ക്ലബിനെ പേടിച്ചു തന്നെയാണ് ദിഫെണ്ട്സ് എണ്ണം കൂടിയത് . ഗോള്‍ അടിച്ചു നാറ്റിച്ചു കളഞ്ഞാലോ എന്നാ പേടി .
കളി ഡ്രോ ആണ് . തീരാന്‍ 5-6 മിനുട്ട് മാത്രം . അതാ , അവസാനം , പോലീസിന് എതിരായി ഒരു കോര്‍ണര്‍ കിക്ക് . ജനം ആകെ ഇരമ്പി മറിഞ്ഞു ….ഇനി നടക്കാന്‍ പോകുന്ന ഓരോ രംഗവും ജനങ്ങള്‍ മുന്‍കൂട്ടി കണ്ടു . കുട്ടന്റെ കോര്‍ണര്‍ കിക്ക് . VN രവിയുടെ ഹെഡ് കിക്ക് .. ഗോളിന്റെ ശരിയായി വീക്ഷിക്കാന്‍ എല്ലാവരും കിഴക്ക് വശത്തെ ഗോള്‍ പോസ്റ്റിന്റെ അടുത്തേക്ക് ഓടി .
കൂക്ക് വിളിയും ബഹളവും ..പോലിസ് ക്ലബ് അല്പം പരിഭ്രമിച്ച മട്ടില്‍ … VN രവിയെ “പൂട്ടാനായി ” പോലീസുകാര്‍ ചുറ്റും വല കെട്ടി . അതാ … കുട്ടന്‍ കോര്‍ണര്‍ കിക്ക് അടിക്കുന്നു . Aerodynamics- ന്റെ എല്ലാ മാനദന്ധങ്ങളേയും ലംഘിച്ചു കൊണ്ടു ഒരു parabolic path ലൂടെ വായുവില്‍ ബോള്‍ ഉയര്‍ന്നു . ഗോള്‍ മുഖത്തെത്തിയ ബോള്‍ താഴെ വീഴുന്നതിനു മുന്‍പ് , 5 അടി മാത്രം ഉയരമുള്ള രവി എങ്ങനെയാണ് ആ ഹെഡ് ചെയ്തത്.??
യെസ്... ഗോള്‍ . പോലീസുകാരുടെ ഗോള്‍ കീപ്പര്‍ ഇടി വെട്ടേറ്റ പോലെ നില്‍ക്കുന്നു . അന്ന് കണ്ടത് പോലെ ഇത്രയും ജനങ്ങള്‍ ആര്‍ത്തിരമ്പി മറിയുന്നത് വേറെ അധികം കണ്ടിട്ടില്ല … നജിമുട്ദീനും , മണിയും , വിക്ടര്‍ മഞ്ഞിലയും കൂടി കേരളത്തിന് സന്തോഷ് ട്രോഫി നേടിയപ്പോള്‍ നാട്ടില്‍ നടന്ന പ്രകടനം ഓര്മ വരുന്നു …. കപില്‍ദേവും കൂട്ടരും കൂടി വേള്‍ഡ് കപ്പ് നേടിയപ്പോള്‍ , ബോംബെ IIT യുടെ ഗേറ്റില്‍ നിന്നു വിദ്യാര്‍ത്ഥികളും , ചെറുപ്പക്കാരും , ലുങ്കിയുടുത്ത മലയാളികക്ലും കൂടി നടത്തിയ പ്രകടനം …… കോണ്‍ഗ്രസിന്റെ കുത്തക സീറ്റ് ആയിരുന്ന മണലൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഇടതു പക്ഷ സ്ഥാനാര്‍ഥി V M സുധീരന്‍ ജയിച്ചത് ….ഇങ്ങനെ ആര്‍ത്തിരമ്പുന്ന ആവേശം
അമീര്‍ഖാന്റെ “ലഗാന്‍” ഒരു സിനിമയാണ് . പക്ഷെ ഈ വിജയം ചരിത്രത്തിന്റെ ഭാഗമാണ് …ഷൂസ് വാങ്ങാന്‍ പോലും കഴിവില്ലാത്ത കുട്ടികള്‍ , പോലിസ് ക്ലബിനോട് കളിച്ചു ജയിച്ചത് ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയായി അവശേഷിക്കുന്നു . സാഹസികരും അലവലാതികലുമായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ , ഒരു ജനകീയ പ്രതയശാസ്ത്രത്തിന്റെ കീഴില്‍ കൊണ്ടു വരുമ്പോഴുള്ള മാറ്റം കൂടിയായിരുന്നോ ?
Subscribe to:
Posts (Atom)