Friday, January 23, 2009

നമഃനാമി

ഒരു ഞായറാഴ്ചയാണ് അയാളെത്തിയത്. അവധിദിവസമായിരുന്നിട്ടും മിക്കവാറും എല്ലാവരും കവലയിലുണ്ടായിരുന്നു. പതിവ് വെടിവട്ടകാരുടെ സങ്കേതമായ ആല്‍ത്തറയിലെ ആളുകള്‍ പക്ഷെ അപരിചിതനെ കണ്ടപ്പോള്‍ അല്പം ഭയത്തോടെ എഴുന്നേറ്റു.
ചൈതന്യം ഉണ്ടെങ്കിലും ക്രൌര്യതയുടെ മിന്നലാട്ടമുള്ള മുഖം.

"ആരാ."

നീരു പതിയെ ചോദിച്ചു..
അപരിചിതന്‍ ഒരു ചോദ്യചിഹ്നത്തോടെ നീരുവിനെ നോക്കി.

"അല്ല ഞാന്‍ ചുമ്മാതെ ചോദിച്ചതാ..വെറുതെ..."

ആഗതന്‍ ഏവരേയും മാറി മാറിനോക്കി..

"ഞാന്‍ നമഃനാമി ... നാമമില്ലതവനെന്നോ നാമത്തെ നമിക്കുന്നവനെന്നോ വിളിക്കാം.. അല്ലെങ്കില്‍ അവനെ നാമം എന്ന് വിളിക്കുന്നു.. അവനെ നമിക്കുന്നു.."

എല്ലാവരും പരസ്പരം നോക്കി.. മദ്യപുരിയില്‍ അല്ലെങ്കിലും സാഹിത്യപണ്ഡിതരോ സംസ്കൃതമുന്‍ഷികളോ ഇല്ലല്ലോ..
അയാളുടെ മറുപടിയില്‍ എല്ലാവരും ഗുരുവിനെ കണ്ടെത്തി..
ദിവസങ്ങള്‍ കഴിയുന്നോറും അയാളുടെ പ്രാധാന്യം ആല്‍ത്തറയിലും ഏറിയേറി വന്നു.

കല്യാണത്തിനും മരണത്തിനും ജനനത്തിനും അയാളില്ലാതെ അയാളുടെ പ്രാര്‍ത്ഥനയില്ലാതെ പൂര്‍ണതയാവില്ലെന്ന ഗതിവന്നു.
പക്ഷെ മാണിമുത്തശ്ശിയുടെ മന്ത്രവാദത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ക്രമേണ മന്ത്രവാദത്തിന്‍റെ സാത്വികമായതല്ല ആഭിചാരമായതാണ് മാണിമുത്തശ്ശിയുടെതെന്നു ജനക്കൂട്ടത്തെ വിശ്വസിപ്പിച്ച വരത്തന്‍ സ്വാമിപതിയെ ഗ്രാമത്തിലെ നിയന്ത്രണം കൈയടക്കി എന്നുവേണം പറയാന്‍.

പക്ഷെ ഒരു ദിവസം ഒരാളെത്തി..വീണ്ടും ഒരപരിചിതന്‍ ഗ്രാമത്തില്‍ എത്തിയതുകണ്ട ഗ്രാമവാസികള്‍ ഒത്തുകൂടി.. പുറംലോകവുമായി അധികം ബന്ധമില്ലാത്ത മദ്യപുരിയില്‍ വീണ്ടും അപരിചിതനായ ഒരുവന്‍ വീണ്ടും..
ഗ്രാമത്തിലെ ആസ്ഥാനഗുണ്ടകളായ പാമു,തോന്ന്യാസി തുടങ്ങിയവര്‍ ആഗതനെ കൈയ്യേറ്റം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.

"ഞാന്‍ ദീപാങ്കുരന്‍. പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.. നിങ്ങള്‍ ഇതുവരെ പാദസേവ ചെയ്ത വരത്തന്‍ ഒരു ക്രിമിനല്‍ ആണ്.
ഇന്‍റര്‍പോള്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ച ഒരു വന്‍ ക്രിമിനല്‍.
നമഃനാമി ഹൂം.. അവന് പേരെ ഇല്ല. എതുപേരും സ്വീകരിക്കും.
ഇപ്പോള്‍ ഒരു പക്ഷെ ബിനാമിയായി ഏതെങ്കിലും ആല്‍ത്തറയിലോ പള്ളിമുറ്റത്തോ കാണും..


ആരും വരാത്ത ഈ ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാനായി വന്നതാണ്. സാറ്റലെറ്റ് ഫോണ്‍ വഴി ഇവിടെയിരുന്നു എല്ലാവരുമായി ബന്ധപ്പെടും.. അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇവന്‍റെ കൈക്കൂലി പട്ടികള്‍ ഉണ്ട്. അവരുടെ സഹായത്താല്‍ എന്നെ സസ്പെന്‍ഷനില്‍ ആക്കി.. അവനെ കൊന്നുവേണം എനിക്ക് ജോലിയില്‍ തിരികെ കയറാന്‍.."

പെട്ടെന്ന് ഒരു ആരവം കേട്ടു.. സ്ത്രീകള്‍ അലറിവിളിച്ചുകൊണ്ട് ഓടിയെത്തി..

"സാറേ ചതിച്ചു.. ആ സ്വാമി പോയപ്പോള്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൊണ്ടാ പോയത്.."

സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു..
ദീപാങ്കുരന്‍ ചിരിച്ചു..

"നിങ്ങളുടെ മാനം പോയില്ലല്ലോ.. ഭാഗ്യം.."

"സാറേ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.. അവനെ പിടിക്കാന്‍.."

ജനക്കൂട്ടം ഒറ്റകെട്ടായി പറഞ്ഞു..
പക്ഷെ ആ സമയം തായ് ലന്‍ഡിലെ ഫൂക്കേതില്‍ കുങ്ങ്ഫൂ പഠിപ്പിച്ചുകൊണ്ടിരുന്ന നമഃനാമി അല്ല നീമിയന്‍ചാണൂ അട്ടഹസിച്ചു..

ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..

9 comments:

ദീപക് രാജ്|Deepak Raj said...

ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊള്ളാം....കുറെ ചോദ്യങ്ങൾ അവശേഷിയ്കുന്നു..

ദീപാങ്കുരൻ അയാളെ പിടിയ്ക്കുമോ?

മാണി മുത്തശ്ശി നിരാശ മൂത്ത് ആത്മഹത്യാ ശ്രമം നടത്തുമോ? ( ആത്മഹത്യ ചെയ്യില്ല..ചുമ്മാ പറഞ്ഞ് സന്തോഷിപ്പിയ്കുകയേ ഉള്ളൂ)...

അയാളിൽ നിന്നു വിദ്യ അഭ്യസിച്ച കുട്ടികളുടെ ഗതി എന്താവും?

എന്തായാലും ഇവിടുത്തെ ചായ സമയത്ത് ലഘുഭക്ഷണം കിട്ടിയതു പോലെ ഉണ്ടായിരുന്നു ഇതു വായിച്ചപ്പോൾ..അവതരണം അസലായി !

പ്രയാണ്‍ said...

തോന്ന്യാശ്രമത്തില്‍നിന്നിറങ്ങി ആല്‍ത്തറയില്‍ വന്നിരുന്ന് തോന്ന്യാക്ഷരങ്ങള്‍ വിളംബിത്തുടങ്ങിയോ മകനേ.....?

ജിജ സുബ്രഹ്മണ്യൻ said...

ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..

ഇത് എവിടെയൊക്കെയോ കൊള്ളുന്നല്ലോ !!

ദീപക് രാജ്|Deepak Raj said...

ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു ബന്ധവുമില്ല.. അതേപോലെ ഇവരാരും ആശ്രമാവാസികളുമല്ല..
ബിജു എന്നത് തിരുന്തോരത്തും കണൂരും കാസര്‍കോട്ടും കോട്ടയത്തും ഇല്ലേ... അതുപോലെ ഈ നാടും നാട്ടാരും അട്ടപ്പാടിയ്ക്കടുത്ത് മദ്യപുരിയിലെവാസികളാണ്..

സസ്നേഹം
ദീപക് രാജ്

പ്രതികരണം അനുസരിച്ച് അടുത്ത ഭാഗം വരും.. ആരും പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ഭാഗം അല്ലെങ്കില്‍ കഥയുടെ അന്ത്യം സ്വയം കണ്ടെത്തുക..

പ്രതികരിച്ചാല്‍ ഞാന്‍ എഴുതാം..

വികടശിരോമണി said...

എന്താണാവോ ഇതിന്റെയൊക്കെ ഉദ്ദേശം:)

കാപ്പിലാന്‍ said...

ഉം ഉം നടക്കട്ടെ .

നിരക്ഷരൻ said...

ആല്‍ത്തറയില്‍ ഡിക്‍ടറ്റീവുകളും നിരങ്ങാന്‍ തുടങ്ങിയോ ?
നടക്കട്ടെ നടക്കട്ടെ :) :)

മാണിക്യം said...

സുനിലേ
നാവില്‍ ഗുളികന്‍ നിന്ന നേരത്താണൊ ഇത് എഴുതിയത്?
“മാണി മുത്തശ്ശി നിരാശ മൂത്ത് ആത്മഹത്യാ ശ്രമം നടത്തുമോ? ( ആത്മഹത്യ ചെയ്യില്ല..
ചുമ്മാ പറഞ്ഞ് സന്തോഷിപ്പിയ്കുകയേ ഉള്ളൂ)....”
അനുഭവിക്കുന്നു!!