Tuesday, December 16, 2008

ഓര്‍മ്മയിലെ ഒരു ക്രിസ്തുമസ്സ് കരോള്‍


ബംഗ്ലാദേശുകാര്‍ പാകിസ്ഥാന്‍കാരെ തെറി പറഞ്ഞു!
അതും...ഒരു ക്രിസ്തുമസ്സ് കാലത്ത്..!

കോളേജില്‍ വച്ചു നടന്ന ഒരു സംഭവമാണ് ഞാനിവിടെ പറയുന്നത്. കറക്ടായി പറഞ്ഞാല്‍ ക്രിസ്തുമസ്സിന്റെ അവധി തുടങ്ങുന്നതിന്റെ തൊട്ടു മുമ്പുത്തെ ദിവസം.

കാര്യങ്ങളുടെ കിടപ്പ് ശരിക്കും മനസ്സിലാകണമെങ്കില്‍ കോളേജിനെയും ഹോസ്റ്റലിനെയും പറ്റി അല്പം വിവരണം ഇവിടെ ആവശ്യമാണ്.

ഇതു നടക്കുന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചാണ്.
ആണ്‍കുട്ടികള്‍ക്ക് രണ്ടു ഹോസ്റ്റലുകളാണ് അന്നവിടെ ഉണ്ടായിരുന്നത്(ഇന്നും അങ്ങിനെയാണെന്നു തോന്നുന്നു),പാകിസ്ഥാനും ബംഗ്ലാദേശും.
ഞങ്ങള്‍ താമസിച്ചിരുന്നത് പാകിസ്ഥാനിലായിരുന്നു. ഞങ്ങളുടെ ഹോസ്റ്റല്‍ വളരെ വലുതും നിയന്ത്രണാതീതവും അതെല്ലാം പോരാഞ്ഞ് പലതരം ‘ജീവി‘കളുടെ ആവാസകേന്ദവുമായിരുന്നു അന്ന്!
അച്ചടക്കം നന്നേ കുറവായിരുന്നെന്നു മാത്രമല്ല കോളേജിലെ എല്ലാവിധ കോമാളിത്തരങ്ങളുടെയും ഉടമസ്ഥാവകാശവും ഞങ്ങള്‍ക്കു സ്വന്തമായിരുന്നു.

ബംഗ്ലാദേശുകാരകട്ടെ നല്ലവരും പെണ്‍കുട്ടികളുടെയെല്ലാം ഉത്തമോദഹാരണങ്ങളായി ജീ‍വിക്കുന്നവരും ആയിരുന്നു. അവര്‍ ദിവസവും നല്ലകാര്യങ്ങള്‍ മാത്രം ചെയ്ത് ജീവിച്ചു പോയി.
“നിങ്ങള്‍ക്കെന്താ അവരെപ്പോലെയാകാന്‍ മേലേ..?”
ചില പെണ്‍കുട്ടികള്‍ അവരുടെ സൊഫ്റ്റ് കോര്‍ണറുകളോട് ചോദിച്ചു!

പെണ്‍കുട്ടികള്‍ക്ക് പ്രധാനമായും മൂന്ന് ഹോസ്റ്റലുകളായിരുന്നു നിലവില്‍.
അമ്പലം, പള്ളി, കുളം എന്നീ പേരുകളില്‍ അവ അറിയപ്പെട്ടു.

ഇനി സംഭവത്തിലേക്ക് മടങ്ങി വരാം.

അന്ന്, അതായത് ക്രിസ്തുമസ്സിന്റെ അവധിയുടെ തലേ ദിവസം ഏതാണ്ട് ആറരമണി ആയിക്കാണും.
ഞാനും റെജി ചെറിയാനും മറ്റും വോളീബോള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
(റെജി ഇന്നു നമ്മോടൊപ്പം ഇല്ല.അകാലത്തില്‍ അവന്‍ എല്ലാവരെയും വിട്ടു പോയി.
അവനിന്നൊരു വേദനിക്കുന്ന ഓര്‍മ്മയാണ്. അതിനെപ്പറ്റി പിന്നൊരിക്കല്‍ പറയാം.)

കുഞ്ഞറഷഫ് ഓടിവന്നു പറഞ്ഞു.
“എടാ..എല്ലാവന്മാരും കളിച്ചതൊക്കെ മതി. വേഗം വന്നോ..നമുക്ക് ക്രിസ്തുമസ്സ് കരോളിനു പോകണം...!”
കുഞ്ഞറഷഫ് ഒരു കുഞ്ഞനായിരിക്കാം..എന്നിരുന്നാലും അവനെ ഒരിക്കലും അവഗണിക്കുവാന്‍ പറ്റുമായിരുന്നില്ല..കാരണം അവനെല്ലാ സീനിയറുമാരുടെയും വക്താവായിരുന്നു. എന്തെങ്കിലും അപരാധം അവന്റെ കണ്ണില്‍പ്പെട്ടാല്‍പ്പിന്നെ ഞങ്ങളുടെ പണി കഴിഞ്ഞതു തന്നെ!
“കരോളോ..മനസ്സിലായില്ല..!”
റെജി പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല. ഇനി വല്ലതും പറഞ്ഞു അഷറഫിനെ വിഷമിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഞാനാലോചിച്ചു.
‌“എല്ലാവനും വേഗം ഹോസ്റ്റലില്‍ വരണം..”
അഷറഫ് മിന്നിമറഞ്ഞു.

കളി കഴിഞ്ഞ് വിയര്‍ത്ത് കുളിച്ചു നിന്ന ഞങ്ങള്‍ ഹോസ്റ്റലില്‍ ചെന്നു.
ബൈജു മാത്യു എന്ന സുന്ദരനായ സീനിയര്‍, ക്രിസ്തുമസ്സ് കരോളിനെപ്പറ്റി അവിടെ നിന്നു പറയുന്നതു ഞാന്‍ കണ്ടു.
അതു കേള്‍ക്കന്‍ നില്‍ക്കാതെ ഞാന്‍ മുറിയിലേക്കു പാഞ്ഞു.
“വേഗം റെഡിയായി വരണം..ഇതെന്തൊരു കരോളാണു കര്‍ത്താവേ..ഇതു ഞാന്‍ അറിഞ്ഞതേയില്ലല്ലോ..”
മനസ്സില്‍ ചിന്തകള്‍ അനവധി!
കുളിക്കുവാനുള്ള ഗ്യാപ്പൊന്നും എനിക്കു കിട്ടിയില്ല.
ഞാന്‍ ഹോസ്റ്റലിനു മുമ്പില്‍ വന്നപ്പോഴേക്കും ഒരു ക്രിസ്തുമസ്സ് കരോള്‍ ഗ്രൂപ്പ് അവിടെ തയ്യാറായിരുന്നു.

ബക്കറ്റുകളില്‍ മെഴുകുതികള്‍ കത്തിച്ചു വച്ച് ഒരു ക്രിസ്തുമസ്സ് വര്‍ണ്ണപ്രപഞ്ചം തന്നെ അവിടെ കാണാമായിരുന്നു.
പച്ച, മഞ്ഞ, ചുവപ്പ് എന്നി കളറുകളിലെ ബക്കറ്റുകളില്‍ മെഴുകുതിരികള്‍ കത്തിച്ചു വച്ചാല്‍ അവയെ രാത്രിയില്‍ കാണുന്നത്
വളരെ അത്ഭുതകരമായ കാഴ്ച തന്നെയാണ്.
ബൈജു മാത്യുവിന്റെ മുഖം വര്‍ണ്ണങ്ങളില്‍ ഒരു സൂപ്പര്‍സ്റ്റാറിനെ മുഖം പോലെ എനിക്കു തോന്നി!

ഒരു പ്രശ്നം...ഏതു പാട്ടുകളാണു ഞങ്ങള്‍ പാടുവാന്‍ പോകുന്നത്?
എനിക്കാണെങ്കില്‍ ഒരു പാട്ടും ഓര്‍മ്മയില്‍ വരുന്നതും ഇല്ല.

ബൈജു മാത്യു എന്തൊക്കെയോ ഇംഗ്ലീഷ് പാട്ടുകള്‍ റിഹേഴ്സല്‍ ചെയ്യുന്നുണ്ട്. മലയാളം മീഡിയത്തില്‍ നിന്നും വന്ന എനിക്ക് അവരു പാടിയതൊന്നും മനസ്സിലായതും ഇല്ല. ഇനി ഇത്ര പെട്ടെന്നെങ്ങിനെയാണീ ഇംഗ്ലീഷ് പാട്ടുകള്‍ പാടുക..? ഞാനൊരു വിഷമകരമായ സ്ഥിതിയിലകപ്പെട്ടു!
ജെ.പി എന്ന ഒരു സീനിയര്‍ അവിടെ വേറൊരു കോച്ചിംഗ് ക്യാമ്പ് നടത്തുണ്ടായിരുന്നു.അവിടെ ആര്‍ക്കും ചെല്ലാം..ഏതു പാട്ടും പാടാം. ഒരേയൊരു മുദ്രാവാക്യം..കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനുമറിഞ്ഞിരിക്കണം! അവിടുത്തെ കോച്ചിംഗിനൊന്നും സത്യത്തില്‍ എനിക്കു സമയം കിട്ടിയില്ല.

പിന്നെ എന്റെയോര്‍മ്മ ഞങ്ങളെല്ലാ ലേഡീസ് ഹോസ്റ്റലുകളിലും പോയി ക്രിസ്സ്തുമസ്സ് കരോളു നടത്തുന്നതാണ്.

എല്ലാ ഹോസ്റ്റലുകളിലും പെണ്‍കുട്ടികല്‍ മലയാളി മങ്കമാരെപ്പോലെ അണിഞ്ഞൊരുങ്ങി നിന്ന് ഞങ്ങളെ സ്വീകരിച്ചു!
നിലവിളക്കുകള്‍ കൊളുത്തി സെറ്റുസാരികളുമണിഞ്ഞുനിന്ന അവരില്‍, ഞങ്ങളില്‍ പലരുടെയും സ്വപ്നങ്ങള്‍ സ്വായൂജ്യമണഞ്ഞു.!
അറുബോറന്‍ പാട്ടുകളായിരുന്നു ഞങ്ങള്‍ പാടിയത്!
ബക്കറ്റുകളില്‍ കാറ്റാടിയുടെ കമ്പുകളടിച്ച് ആരൊക്കെയോ, എന്തൊക്കെയോ പാട്ടുകള്‍ പാടി!
ഏതു പാട്ടാണ് ഞങ്ങള്‍ പാടിയിരുന്നതെന്ന് എനിക്കൊരോര്‍മ്മയും ഇല്ല.
പിറകില്‍ നിന്നവരെരെല്ലാം തെറിപ്പാട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന താളത്തിലുള്ള എന്തോ ആയിരുന്നു പാടിയിരുന്നത്!
അത് തെറിപ്പാട്ടണെന്നു കരുതി ചിലര്‍ അതും പാടി!

അരിയുണ്ട, ഉപ്പേരി, ഹലുവ, പിന്നെ ഒരുപ്പാടു മധുരപലഹാരങ്ങള്‍ തുടങ്ങിയവ ഞങ്ങള്‍ എല്ലാ ലേഡീസ് ഹോസ്റ്റലുകളില്‍ നിന്നും വയറുനിറയെ കഴിച്ചു.ഇങ്ങിനെയുള്ള ക്രിസ്തുമസ്സുകള്‍ വരേണമേയെന്ന് എല്ലാവരും മനസ്സില്‍ കര്‍ത്താവിനോടപേക്ഷിച്ചു!

പിന്നെ ഞങ്ങളെല്ലാം ഹോസ്റ്റലിന്റെ മുമ്പില്‍ വന്നു വിശ്രമിക്കുമ്പോള്‍ക്കണ്ട കാഴ്ച ഇന്നും എന്റെ മന്നസ്സില്‍ നിന്നും മായുന്നില്ല!

ഒരു ക്രിസ്തുമസ്സ് രഥം അതാ ഉരുണ്ടു വരുന്നു!
ക്രിസ്തുമസ്സ് ഫാദറും പിന്നെ കുളിച്ചു സുന്ദരന്മാരായ കുറെ പയ്യന്മാരും. മനോഹരമായ ക്രിസ്തുമസ്സ് ഗാനങ്ങള്‍ രഥത്തില്‍ നിന്നും കേള്‍ക്കാം. ഒരു മൊബൈല്‍ ക്രിസ്തുമസ്സ് ട്രീയും അതിനോടൊപ്പം ഉണ്ടായിരുന്നു!ബംഗ്ലാദേശുകാരുടെ ക്രിസ്തുമസ്സ് കരോളായിരുന്നു അത്!

ഈ സന്നാഹങ്ങളുമായി ലേഡീസ് ഹോസ്റ്റലുകളില്‍ അവര്‍ കയറിയിയിറങ്ങുന്നത് ഞങ്ങള്‍ നോക്കി നിന്നു.

കുറെ നേരം കഴിഞ്ഞപ്പോള്‍ അതേ ബംഗ്ലാദേശി ടീം ഞങ്ങളുടെ ഹോസ്റ്റലിന്റെ മുമ്പില്‍ വന്നു നിന്ന് ഞങ്ങളെ പൂരത്തെറി വിളിക്കുവാന്‍ തുടങ്ങി!
അവരുടെ ക്രിസ്തുമസ്സ് ഫാദര്‍ ചാക്കോ ആ കോസ്റ്റ്യൂമെല്ലാം അഴിച്ചുകളഞ്ഞ് തന്റെ തനി സ്വരൂപത്തിലായി മാറിക്കഴിഞ്ഞിരുന്നു!

എന്താണാവോ ഇതിന്റെ കാര്യം..?
എനിക്കൊന്നും മനസ്സിലായില്ല.
ഞങ്ങളും അവന്മാരെ തിരിച്ചു തെറി വിളിച്ചു.

ആ തെറി വിളികള്‍ പൂരപ്പാട്ടുകളുടെ അതിര്‍ത്തികളും അന്നു രാത്രിയില്‍ ലംഘിച്ചു.!


എന്തിനാണു ബംഗ്ലാദേശുകാര്‍ ഞങ്ങളെ തെറിവിളിച്ചത്..?
ഉത്തരം ഇതായിരുന്നു.
പിന്നീടു ഞങ്ങള്‍ മനസ്സിലാക്കിയതാണു കേട്ടോ.!

ബംഗ്ലാദേശുകാര്‍ ക്രിസ്തുമസ്സ് കരോളുമായി വരുന്നെന്ന് എല്ലാ ലേഡീസ് ഹോസ്റ്റലുകളിലും ലെറ്റര്‍ മുഖാന്തിരം അറിയിച്ചിരുന്നു.!

അവര്‍ക്കു വേണ്ടിയായിരുന്നു മലയാളി മങ്കമാര്‍ ഒരുങ്ങിയിരുന്നത്!

ഞങ്ങളുടെ കരോള് മുമ്പേ ചെന്നതിനാല്‍ അവര്‍ ഞങ്ങളെ ബംഗ്ലാദേശുകാരായി തെറ്റിദ്ധരിച്ചു.

അവര്‍ ഒരുക്കിയ വിഭവങ്ങളെല്ലാം ഞങ്ങള്‍ തിന്നു തീര്‍ത്തു!

ഞങ്ങളുടെ സീനിയറന്മാര്‍ പാര പണിയുവാന്‍ കേമന്മാരായിരുന്നു.!

അതായിരുന്നു ബംഗ്ലാദേശ് പാകിസ്ഥാനെ ചീത്ത വിളിക്കുവാനുണ്ടായ കാരണം!

8 comments:

മാണിക്യം said...

വിത്യസ്തമായാ കരോള്‍!!
നല്ല ഒര്‍ജിനാലിറ്റിയുള്ള് കഥയും പാരയും!!
ജെയിംസ് നല്ല പോസ്റ്റ്!!
ക്രിസ്‌മസ്സ് മംഗളങ്ങള്‍...

കാപ്പിലാന്‍ said...

ഹ്ഹഹ ..കരോള്‍ കലക്കി മറിച്ചു.എന്നാലും ബെന്ഗികളുടെ വായില്‍ നിന്നും പച്ചകള്‍ക്ക്‌ തെറി കേള്‍ക്കുക എന്ന് വന്നാല്‍ :)

പാമരന്‍ said...

ഹ ഹ ഹ!!!

ശ്രീ said...

ഹ ഹ. നല്ലൊരു ഓര്‍മ്മക്കുറിപ്പ് തന്നെ. പാര വയ്പ്പും മറ്റും ഇല്ലാതെ എന്ത് കോളേജ് ലൈഫ് അല്ലേ മാഷേ...
:)

തോന്ന്യാസി said...

കരോള്‍ കഥ വായിച്ച് ചിരിച്ചു വയ്യാണ്ടായി...

തനിച്ചിരുന്നു ചിരിയ്ക്കുന്നത് കണ്ട സ്റ്റാഫിനു മുഴുവനും ട്രാന്‍‌സലേറ്റ് ചെയ്തുകൊടുക്കേണ്ടിയും വന്നു...അല്ലേല്‍ മാനേജര്‍ക്ക് പത്യം പുടിച്ചാച്ച് എന്ന് ആണ്ടിപ്പട്ടി പട്ടണം മുഴുവനും പാടി നടക്കും.

ശ്രീ പറഞ്ഞ പോലെ അത്യാവശ്യം പാരവയ്പ്പില്ലാതെ എന്ത് കോളജ് ജീവിതം അല്ലേ.......

ഉപാസന || Upasana said...

:-)

K C G said...

ആ പാരക്കരോള്‍ കൊള്ളാം.
ചീത്ത കേട്ടാലെന്ത്? സംഗതി കലക്കീല്ലേ?
അന്നാ ചീത്ത കേട്ടതുകൊണ്ടല്ലേ ഇന്നും അതോര്‍ത്തു വയ്ക്കുന്നത്. അതു കൊണ്ടല്ലേ നമുക്കു വായിച്ചാസ്വദിക്കാനൊരു ഉഗ്രന്‍ പോസ്റ്റ് കിട്ടിയത്.
വളരെ ഇഷ്ടപ്പെട്ടൂ ജയിംസ്.

നിരക്ഷരൻ said...

കോളേജ് ജീവിതത്തില അനുഭവങ്ങള്‍ക്കെന്നും പത്തരമാറ്റുതന്നെ ഡോക്‌ടറേ...

ക്രിസ്‌മസ്സ് ആശംസകള്‍