Thursday, December 4, 2008

ഭൂമിഗീതം

എന്റെതും നിന്റെതും
എന്റെ ,നിന്റെതല്ല

ഭൂമി തിളയ്ക്കുന്നു
നക്ഷത്രങ്ങള്‍ വിളങ്ങുന്നു

പഴയ കടലിന്റെ ഓളങ്ങളില്‍ നക്ഷത്രം തിളങ്ങുന്നു
ഭൂമിയും നക്ഷത്രവും എല്ലാം പഴയത്
കടല്‍ക്കരകള്‍ പഴയതായി
കാണുന്നതും കണ്ടതുമെല്ലാം പഴയത്
പക്ഷേ
പഴയ ആളുകള്‍ എവിടെപ്പോയി ?
നിത്യവും കണ്ടിരുന്നവര്‍
പിന്നെ ഒരിക്കലും കാണാതെ എവിടെപ്പോയി ?

കോടതിയും കേസുകളുമായി ഓടിയിരിക്കണം

കറുത്ത കോട്ടിട്ട വക്കീലന്മാരുമായി പോയിരിക്കണം
തീര്‍ച്ചയായും ഓടിയിരിക്കണം
തലമുതല്‍ മുടിവരെയും
തിരിച്ചും മറിച്ചും പരിശോധിച്ച്
തീര്‍പ്പ് കല്‍പ്പിക്കാത്ത വിധിയുമായി
തോല്‍ക്കാത്ത മനസുമായി
തീര്‍ച്ചയായും ഓടിയിരിക്കണം .

ഇവിടെയാണ്‌ ഭൂമി കിടന്നത്
തണല്‍ മരങ്ങളുടെ നിഴലുകള്‍ വീണ

ഈ തടാകത്തിനരികിലായി
നിശ്ചലമായാണ് ആ പഴയ ഭൂമി കിടന്നത്
ഈ മലനിരകളും ,തടാകങ്ങളും എല്ലാം പഴയത്
പുതിയതായി ,പുതിയതായി ഒന്നും കാണുന്നില്ല
മലയും ,കുന്നും ,വെള്ളപ്പൊക്കങ്ങളും ,സുനാമിയും
ഭൂകമ്പവും , ആണവ യുദ്ധങ്ങളും എല്ലാം
പുതിയ പിന്‍ഗാമികളെ തേടുകയാവാം

മലവെള്ളത്തില്‍ ഒലിച്ചിറങ്ങിയ
പഴയ ഒരു പാഴ്തടി പോലെ

വക്കീലും നിയമവും സാമ്രാജ്യങ്ങളും പ്രഭുക്കന്മാരും
ഇവിടെ ഒലിച്ചിറങ്ങി

താഴ്വാരങ്ങളില്‍ എങ്ങോ പോയേക്കാം
ഈ താഴ്വരകളില്‍ അവരുടെ നിലവിളികള്‍
ഇപ്പോഴും മുഴങ്ങുന്നു
അവര്‍ വിളിച്ചു പറയുകയാണ്‌
നിങ്ങള്‍ ,നിങ്ങള്‍ ,നിങ്ങളാണ് ഞങ്ങളെ നശിപ്പിച്ചത്‌


ഞാനും നിങ്ങളുമായി എന്ത് ബന്ധം ?

എന്റെതെല്ലാം എന്റെതു മാത്രം
എനിക്ക് മാത്രം അവകാശപ്പെട്ടത്
എനിക്കിവിടെ നില നില്‍ക്കണം
അതാ ....
ദൂരെ കാണുന്ന ആ വലിയ പഴയ മരം പോലെ
എനിക്ക് വലുതാകണം .
നിങ്ങള്‍ക്കെന്നെ താങ്ങുവാന്‍ കഴിയില്ലെങ്കില്‍
ഞാന്‍ എന്തിന് നിങ്ങളെ താങ്ങണം ?

ഭൂമിഗീതം ഞാന്‍ കേള്‍ക്കുകയാണ്
ഭൂമി കരയുകയാണോ
അതോ
സന്തോഷങ്ങള്‍ അടക്കി വെയ്ക്കാന്‍ ആകാതെ
പൊട്ടി പൊട്ടി ചിരിക്കുകയോ ?
എന്തോ ഞാന്‍ ഒരു വലിയ ശബ്ദം കേള്‍ക്കുന്നു
ഒരുകൂട്ടം വലിയ തിരമാലകള്‍ തീരത്തേക്ക്
അലച്ചു കയറുന്നത് പോലെ
ഭൂമി കരയുകയാവണം .

എന്റെ ധൈര്യം ഒലിച്ചിറങ്ങി
എനിക്കിനി ധൈര്യവാനാകാന്‍ കഴിയില്ല
ഞാന്‍ എന്നെ തിരിച്ചറിയുകയാണ്
പഴയ ശവപറമ്പിലെ
ചിതലെരിക്കാത്ത ശവപ്പെട്ടിക്കുള്ളിലെ
ഒരിക്കലും മരിക്കാത്ത തണുത്ത ആത്മാവ്
തേങ്ങുന്നതുപോലെ ഞാന്‍ തേങ്ങുകയാണ് .



7 comments:

ജിജ സുബ്രഹ്മണ്യൻ said...

പഴയ ശവപറമ്പിലെ
ചിതലെരിക്കാത്ത ശവപ്പെട്ടിക്കുള്ളിലെ
ഒരിക്കലും മരിക്കാത്ത തണുത്ത ആത്മാവ്
തേങ്ങുന്നതുപോലെ ഞാന്‍ തേങ്ങുകയാണ്


തേങ്ങീട്ട് ഒരു കാര്യോം ഇല്ല.ഉറക്കെ ഉറക്കെ അലറിക്കരയണം.എന്നാലേ ആരെലും ഒക്കെ കേള്‍ക്കൂ !!

നല്ല ഗവിതാ

വികടശിരോമണി said...

ദൂരെ കാണുന്ന ആ വലിയ പഴയ മരം പോലെ
എനിക്ക് വലുതാകണം .
നിങ്ങള്‍ക്കെന്നെ താങ്ങുവാന്‍ കഴിയില്ലെങ്കില്‍
ഞാന്‍ എന്തിന് നിങ്ങളെ താങ്ങണം ?
ആര് ആരോട് എപ്പോൾ പറഞ്ഞു?
കവേ,നമസ്കാരം.

വിദുരര്‍ said...

ഈ ഭൂമി, ഈ മേല്‍ മണ്ണ്‌ ശവങ്ങളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഈ ശവലോകത്തേക്കാണ്‌ ഓരോ കുഞ്ഞും തന്റെ ആദ്യകാലടി വെക്കുന്നത്‌. അതുകൊണ്ടാവാം ആ പൊട്ടിക്കരച്ചില്‍... എന്നാല്‍ ഈ ഭൂമി തളിര്‍പ്പുകള്‍കൊണ്ട്‌, പുതുമകൊണ്ട്‌, പൂവിടല്‍കൊണ്ട്‌ പുതുനാമ്പുകളാല്‍ പുതുക്കികൊണ്ടേയിരിക്കുന്നു അതുകൊണ്ടാവാം ആ പൊട്ടിച്ചിരി.....
(വെറുതെ ഒരു കമന്റ്‌. :)

കാവാലം ജയകൃഷ്ണന്‍ said...

ഫൂമിഗീതം കൊള്ളാല്ലോ കാപ്പിലാനെ...

ആശംസകള്‍

Lathika subhash said...

“ഭൂമി കരയുകയാണോ
അതോ
സന്തോഷങ്ങള്‍ അടക്കി വെയ്ക്കാന്‍ ആകാതെ
പൊട്ടി പൊട്ടി ചിരിക്കുകയോ ?”
കൊള്ളാം കാപ്പിലാനേ.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍........... :)

Unknown said...

മലവെള്ളത്തില്‍ ഒലിച്ചിറങ്ങിയ
പഴയ ഒരു പാഴ്തടി പോലെ
വക്കീലും നിയമവും സാമ്രാജ്യങ്ങളും പ്രഭുക്കന്മാരും
ഇവിടെ ഒലിച്ചിറങ്ങി

കൊള്ളാം... ഭാവുകങ്ങൾ