Friday, May 6, 2011

ധ്രുവനക്ഷത്രം


കാര്‍ ഒരു വശത്തേക്ക് പാളിപ്പോകുന്നതുകണ്ടാണ് ഞാന്‍ കാര്‍ നിര്‍ത്തിയത്. കുറ്റാകൂരിരുട്ട്. ഹെഡ് ലൈറ്റ് ഓഫാക്കാതെ ഞാന്‍ മെല്ലെ ഡോര്‍ തുറന്ന് പുറത്തിറങ്ങി ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. മരംകോച്ചുന്ന തണുപ്പ്. ഒന്നും കാണാനും വയ്യ. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ പ്രദേശത്ത് വരുന്നത്. എങ്കിലും അതൊരു റബ്ബര്‍ തോട്ടമാണെന്നും അതിന്റെ നടുവിലൂടെയുള്ള പാതയിലാണ് കുടുങ്ങിപ്പോയതെന്നും ഞാന്‍ ഊഹിച്ചു.  ടയറുകളില്‍ കാല് ചവുട്ടി പരിശോധിച്ചപ്പോഴാണ് അതുകണ്ടത്. മുന്‍പിലെ ഇടത് ടയര്‍ പഞ്ചറായിരിക്കുന്നു! നാശം പിടിക്കാന്‍! ഞാന്‍ തലയില്‍ കൈവച്ച് പ്രാകി.

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഗള്‍ഫുകാരന്‍ അച്ചായന്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ അയാള്‍ ക്ഷണിച്ചിട്ട് ഇറങ്ങിപ്പുറപ്പെട്ടതാണ്. വരുന്ന വഴി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയ മറ്റൊരു സുഹൃത്തിനെ അവന്റെ പാളയത്തില്‍ കയറിക്കണ്ടു. അവനോടൊപ്പം ഒരു ചെറിയ കാടുകയറ്റം. അതുകഴിഞ്ഞപ്പോള്‍ നേരമിത്തിരി വൈകിഅതാണ് ഇവിടെയെത്താന്‍ ഇത്രയും വൈകിയത്. അടുത്തെവിടെയോ ആണ് ഗള്‍ഫുകാരന്റെ വീട്. പക്ഷേ, ഈ പാതിരാത്രിയില്‍ എവിടെ പോയി കണ്ടുപിടിക്കാന്‍? ഈ വൃത്തികെട്ട മൊബൈലിന്റെ റേഞ്ച് ആകട്ടെ മണിക്കൂറുകള്‍ക്ക് മുമ്പേ പോയിക്കഴിഞ്ഞിരിക്കുന്നു. ഇവിടുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലേ? ഏതായാലും ഗള്‍ഫുകാരന്‍ കാത്തിരുന്ന് മുഷിഞ്ഞിട്ട് ഉറങ്ങിയിട്ടുണ്ടാവുമിപ്പോള്‍ അല്ലെങ്കില്‍ പറഞ്ഞുപറ്റിച്ചെന്ന് വിചാരിച്ചിട്ടുണ്ടാവും. ഞാന്‍ കൈകള്‍ കൂട്ടിത്തിരുമ്മി ഒരു കോട്ടുവായിട്ടു.

 ഏതായാലും ഹൈറേഞ്ചിലേയ്ക്ക് പോകുവാണെന്ന് കരുതി നല്ലൊരു ജാക്കെറ്റ് എടുത്തത് ഭാഗ്യം! അല്ലെങ്കില്‍ ഇതിനകം ഒടിച്ചെടുക്കേണ്ടി വന്നേനെ. ഞാന്‍ ജാക്കെറ്റ് ഒന്നുകൂടി പിടിച്ചിട്ട് ചുറ്റുപാട് ഒരിക്കല്‍കൂടി വീക്ഷിച്ചു. ടയര്‍ മാറണമെങ്കില്‍ വെളിച്ചം വേണം. വെളിച്ചം വേണമെങ്കില്‍ ഒരു മനുഷ്യജീവിയെയെങ്കിലും കാണണം. പക്ഷേ, അടുത്തെങ്ങും ആള്‍ത്താമസം ഉള്ളതിന്റെ വിദൂരലക്ഷണം പോലും കാണുന്നില്ല. എന്നാലും വിശാലമായ റബ്ബര്‍ തോട്ടമുള്ള സ്ഥിതിയ്ക്ക് ഒരു എസ്റ്റേറ്റ് ബംഗ്ലാവെങ്കിലും കാണേണ്ടതല്ലേ? സിനിമയിലൊക്കെ അങ്ങനല്ലേ. ഞാന്‍ അല്‍പ്പം കൂടി മുന്നോട്ട് നീങ്ങി ഒന്നുകൂടി വിഹഗവീക്ഷണം നടത്തി. പെട്ടെന്ന് എന്തിലോ കണ്ണുടക്കിയതുപോലെ... ഞാന്‍ സൂക്ഷിച്ചുനോക്കി.

അത്....അത് വെളിച്ചത്തിന്റെ ഒരു തരിയല്ലേ? ശരിയായിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ അങ്ങുദൂരെ നിന്ന് ഏതോ ചുവന്ന വെളിച്ചത്തിന്റെ ഒരു ചെറിയ തരി! എന്റെ  ചുണ്ടുകളില്‍ ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നുഈശ്വരന് നന്ദി! പൂര്‍വ്വാധികം ഊര്‍ജ്ജസ്വലനായി ഞാന്‍ കാറില്‍ നിന്ന് ബാഗുമെടുത്ത് ആ വെളിച്ചത്തിലേയ്ക്ക് നടക്കാന്‍ തുടങ്ങി. നടക്കുമ്പോള്‍, നടക്കുന്നത് ഒരു പാതയിലൂടെയാണോ അല്ലെയോ എന്ന് ഞാന്‍ ആലോചിച്ചില്ല. നടക്കുന്നത് എതിലൂടെയോ, അത് തന്നെ പാത. റബ്ബര്‍ തോട്ടത്തിലെ കരിയിലമെത്തയ്ക്ക്  അടിയില്‍ നല്ല മൂത്തയിനം അണലികള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, അതൊന്നും എനിക്ക് വിഷയമായിരുന്നില്ല. ഒരു ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ വെളിച്ചത്തിന്റെ ഉറവിടത്തില്‍ എത്തണം.

മുന്നോട്ട് നടക്കുംതോറും ആ ചുവന്ന വെളിച്ചത്തിന്റെ തരി ഒരു ധ്രുവനക്ഷത്രംപോലെ എനിക്ക് തോന്നിത്തുടങ്ങി. കൂരിരുട്ടില്‍ വഴി അറിയാതെ ഉഴലുന്ന യാത്രികര്‍ക്ക് വഴികാട്ടുന്ന ധ്രുവനക്ഷത്രം പോലെ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ണിയേശുവിനെ കാണാന്‍ കിഴക്ക് നിന്ന് പുറപ്പെട്ട മൂന്ന് രാജാക്കന്‍മാര്‍ക്ക് വഴികാട്ടിയായി ഒരു ധ്രുവനക്ഷത്രം ഉണ്ടായിരുന്നു. അതുപോലെ തനിക്കും വഴികാട്ടിയായി ധ്രുവനക്ഷത്രം പോലെ ഒരു വെളിച്ചം. ക്രിസ്മസ്സിന് ഇനി ഒരാഴ്ച കൂടി മാത്രമേയുള്ളൂ എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. പെട്ടെന്ന് ഞാന്‍ നിന്നു. ജീവിതത്തില്‍ ആദ്യമായി കാണുന്ന ഈ സ്ഥലത്ത്, ഈ പാതിരാവില്‍ ഒരു ചുവന്ന വെളിച്ചത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നില്‍ മറ്റേതെങ്കിലും നിയോഗം? എന്തേ പെട്ടെന്ന് അങ്ങനെ ചിന്തിച്ചത്? എന്റെ ഉള്ളില്‍ കാരണം അറിയാത്ത ഒരു നേര്‍ത്ത ഭയം അരിച്ചിറങ്ങി. മുന്നോട്ട് പോകണോ? അതോ, പിന്തിരിയണോ? പിന്തിരിഞ്ഞിട്ട് എന്തുചെയ്യാന്‍? മുന്നോട്ട് പോകുക തന്നെ.

ധൈര്യം സംഭരിച്ച് ഞാന്‍ മുന്നോട്ട് നടന്നു. ഇപ്പോള്‍, ആ ചുവന്ന വെളിച്ചത്തിന്റെ ഉറവിടം വ്യക്തമാണ്. അതൊരു ക്രിസ്മസ്സ് നക്ഷത്രമായിരുന്നു. ചുവന്ന കടലാസുകള്‍ കൊണ്ടുണ്ടാക്കി ഉള്ളില്‍ ഒരു വൈദ്യുത ബള്‍ബ് എരിയുന്ന ഭംഗിയുള്ള ഒരു ക്രിസ്മസ്സ് നക്ഷത്രം. അതേതോ വീടിന്റെ ഉമ്മറം ആണെന്നുള്ളത് തീര്‍ച്ച. ക്രിസ്മസ്സ് നക്ഷത്രം ഇട്ടെങ്കില്‍ അത് മനുഷ്യവാസമുള്ള വീട് തന്നെ. തീര്‍ച്ച. ആ ചിന്ത എന്നെ ചെറുതായൊന്ന് ആശ്വസിപ്പിച്ചു.

കുറച്ചുകൂടി നടന്നുകഴിഞ്ഞപ്പോള്‍ ഞാന്‍ ആ വീടിന്റെ മുന്നിലെത്തി. ഓലപ്പുളി കൊണ്ട് ഉണ്ടാക്കിയെടുത്ത മനോഹരമായ ആ ക്രിസ്മസ്സ് നക്ഷത്രത്തിലേക്ക് നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞുഈ കൂരിരുട്ടത്ത് എനിക്ക് വഴികാട്ടിയായ പ്രിയനക്ഷത്രമേ, നിനക്ക് നന്ദി! നക്ഷത്രത്തിന്റെ  അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആ വീടാകമാനം ഒന്നുനോക്കി. ചുവരുകളില്‍ സിമന്‍റ് പൂശിയിട്ടില്ലാത്ത ഒരു ചെറിയ വീട്. അടഞ്ഞുകിടന്ന ജാലകത്തിന്റെ വിടവിലൂടെ മങ്ങിയ വെളിച്ചം അരിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ വീട്ടുകാര്‍ ഉറങ്ങിയിട്ടില്ല. രണ്ടും കല്‍പ്പിച്ച് ഞാന്‍ വാതില്‍പ്പാളിയില്‍ ചെറുതായി ഒന്നുമുട്ടി. പെട്ടെന്ന്, ആ മുട്ട് കേള്‍ക്കാനിരുന്നത് പോലെ പാളികള്‍ മലര്‍ക്കെ തുറന്നു. സത്യത്തില്‍, ഇതുകണ്ട് ഞാനൊന്ന് ഞെട്ടി. വാതില്‍ തുറന്നത് ചട്ടയും മുണ്ടും ധരിച്ച, തലമുടി പഞ്ഞിപോലെ വെളുത്ത, ഐശ്വര്യമുള്ള ഒരു അമ്മച്ചിയായിരുന്നു. അവര്‍ ഒരു വടികുത്തിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

ഞാന്‍...എന്റെ കാര്‍... പുറത്തേക്ക് കൈചൂണ്ടി തുടരുന്നതിനുമുമ്പ് അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു,

 ഒന്നും പറയേണ്ടാ. പകല്‍ മുഴുവന്‍ മോനേ കാത്തിരുന്ന് മടുത്തു. ഞാന്‍ കരുതി ഇനി വരവുണ്ടാവില്ലെന്ന്. എന്തായിത്ര താമസിച്ചത്?”

ഇതുകേട്ട്, എന്റെ പാദങ്ങള്‍ക്കടിയിലൂടെ ഒരു തരിപ്പ് മുകളിലേയ്ക്ക് കയറി നട്ടെല്ലിലൂടെ തലച്ചോറിലെത്തി. ഈശ്വരാ! ഇതേതോ ദുര്‍മന്ത്രവാദിനി അല്ലെങ്കില്‍ പ്രേതം തന്നെ! അല്ലെങ്കില്‍ ഈ രാത്രിയില്‍ എനിക്ക് വേണ്ടി കാത്തിരുന്നതുപോലെ...?

 തണുപ്പത്ത്  നിക്കാതെ കേറി വാ മോനേ.

അവര്‍ സംശയിച്ചുവിറച്ച് നിന്ന എന്റെ  കൈയില്‍ പിടിച്ച്  അകത്തേക്ക് വലിച്ചു. ദുര്‍ബലമായ ആ കൈകള്‍ തൊട്ടപ്പോള്‍ ഐസില്‍ തൊടുന്നതുപോലെ എനിക്ക് തോന്നി. വിറച്ചുനിന്ന എന്നെ അകത്താക്കി അമ്മച്ചി കതകടച്ച് തണുപ്പിനെ പ്രാകിയിട്ട് ധൃതിയില്‍ വടിയും കുത്തി ഉള്ളിലേയ്ക്ക് പോയി.

എന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയിരുന്നു. ഞാന്‍ പേടിച്ചരണ്ട കണ്ണുകളോടെ ചുറ്റും കണ്ണോടിച്ചു. മുറിയുടെ ഒരു കോണില്‍ ഒരു പഴയ ചാരുകസേരയില്‍ അമ്മച്ചിയെക്കാള്‍ പ്രായമുള്ള ഒരു അപ്പച്ചന്‍ ഇരിപ്പുണ്ടായിരുന്നു. വാര്‍ദ്ധക്യം വിളിച്ചോതുന്ന ആ കണ്ണുകളില്‍ ഒരുതരം നിസ്സംഗതയും മരവിപ്പും വായിച്ചെടുക്കാമായിരുന്നു. അപ്പച്ചന്‍ കണ്ണടയ്ക്കാതെ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇനി ഇതും ഒരു പ്രേതമാണോ? ഞാന്‍ സംശയിച്ചു.

മെഴുക്ക് പുരണ്ട ഭിത്തികളില്‍ യേശുവിന്റെയും മാതാവിന്റെയും പുണ്യവാളന്‍മാരുടെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ഏതായാലും പ്രേതങ്ങളും മന്ത്രവാദികളൊന്നുമല്ല. സമാധാനം! 

അതുകണ്ടിട്ടാവണം, അപ്പച്ചന്‍ ഒരു പുഞ്ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു, 

മോന്‍ പേടിക്കേണ്ടാ. ഞങ്ങള്‍ പ്രേതാത്മാക്കളൊന്നുമല്ല. ആര്‍ക്കും വേണ്ടാത്ത രണ്ടു മനുഷ്യാത്മാക്കള്‍.

ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് മേശപ്പുറത്ത് തയ്യാറാക്കി വച്ചിരുന്ന ചോറും പലതരം കറികളും കാണുന്നത്.

രാവിലെ മുതല്‍ അവള്‍ പറയുകയാണ് നിങ്ങള്‍ ഇന്ന് വരുമെന്ന്. അതിനുള്ള ഒരുക്കങ്ങളാണ് ഈ കാണുന്നതൊക്കെ. ഈ വിഭവങ്ങളും പുറത്ത് തൂക്കിയിരിക്കുന്ന നക്ഷത്രവുമെല്ലാം.

 ഇതുകേട്ട് ഞാന്‍ അമ്പരന്നുപോയി. എന്നെ പ്രതീക്ഷിച്ചിരിക്കുകയോ?  ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞില്ല.

 അത് പറഞ്ഞിട്ട് വീടിന്റെ മച്ചിലേക്ക് നോക്കി അപ്പച്ചന്‍ എന്തോ ആലോചിച്ചുകിടന്നു.

എന്തോ ദുരൂഹതയുണ്ടല്ലോ ഇതില്‍? കെട്ടഴിക്കാന്‍ കഴിയാത്തവിധം കുരുക്കുള്ള ഒരു സമസ്യ! ഇതെങ്ങനെ അഴിക്കും?

 അടുക്കളയില്‍ എന്തോ ചൂടാക്കുകയും വറക്കുകയും ചെയ്യുന്ന കൊത്തിപിടിപ്പിക്കുന്ന മണവും ശബ്ദവും. അമ്മച്ചി വീണ്ടും എന്തൊക്കെയോ ഒരുക്കുകയാണ്.

 മോന്‍ ഇറച്ചിയും മീനുമൊക്കെ കഴിക്കുമല്ലോ. അല്ലേ?” അമ്മച്ചി കൈയില്‍ വറുത്ത ഇറച്ചികഷണങ്ങളുമായി മുറിയിലേയ്ക്ക് വന്നു.

ഞാന്‍ അതെയെന്ന് തലയാട്ടി. കഴിക്കാനായി ക്ഷണിച്ചപ്പോള്‍ ഞാന്‍ കൈകഴുകി ഉണ്ണാനിരുന്നു. സത്യത്തില്‍ ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. ഉച്ചയ്ക്ക് എന്തോ കഴിച്ചതാണ്. പിന്നെ, വൈകുന്നേരം  ചായയും ഒരു മുളക് ബജ്ജിയും. ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനോര്‍ത്തു, ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും രുചിയുള്ള ഭക്ഷണം കഴിക്കുന്നത്. വറത്തരച്ച കോഴിക്കറി, പോത്തിറച്ചി ഉലര്‍ത്തിയത്, ഉണക്കചെമ്മീന്‍ പുളിയിട്ട് വറ്റിച്ചത്, കാച്ചിയ മോര്, വാഴക്കൂമ്പ് തോരന്‍, അവിയല്‍...ചിലതൊക്കെ തണുത്തിരുന്നെങ്കിലും രുചിയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

എല്ലാം മോന് വേണ്ടി ഉണ്ടാക്കിയതാ.”, അമ്മച്ചി മൂന്നാല് പ്രാവശ്യം ഈ വാചകം തന്നെ ആവര്‍ത്തിക്കുന്നത് കേട്ടു.

വേണ്ടെന്ന് പറഞ്ഞിട്ടും അമ്മച്ചി അടുത്തിരുന്ന് പിന്നെയും കോരിയിട്ട് തന്നുകൊണ്ടിരുന്നു. അപ്പോഴും സംശയത്തിന്റെ ചുഴിയില്‍ കിടന്ന് വട്ടം കറങ്ങുകയായിരുന്നു എന്റെ മനസ്സപ്പോഴും. ഒരുപക്ഷേ, മറ്റാരെയെങ്കിലും ഇവര്‍ പ്രതീക്ഷിച്ച് ഇരുന്നിട്ടുണ്ടാവും. ഇവര്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ആരെയോ. അയാള്‍ ആയിരിക്കുമെന്ന് കരുതിയാവും തന്നെ സല്‍ക്കരിക്കുന്നത്. ഇനി അയാള്‍ അല്ല താനെന്ന്‍  അറിയുമ്പോള്‍...?

ഊണ് കഴിഞ്ഞ് കൈകഴുകി ഞാന്‍ ഒരു കസേരയില്‍ വന്നിരുന്നു. അപ്പോഴാണ്‌ കാറിന്റെ ടയര്‍ പഞ്ചറായ കാര്യം അപ്പച്ചനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെ തന്നെ അത് ശരിയാക്കാമെന്ന് അപ്പച്ചന്‍ ഉറപ്പ് നല്‍കി. പാത്രമെല്ലാം തിരികെ അടുക്കളയില്‍ വച്ചിട്ട് അമ്മച്ചി വടിയും കുത്തി അരികില്‍ വന്നുനിന്നു. അവര്‍ക്ക് എന്തോ ചോദിക്കാനുണ്ട് എന്ന്‍ എനിക്ക് തോന്നി. എന്നാല്‍, ചോദ്യം ചുണ്ടുകളില്‍ ഉറഞ്ഞുകൂടുന്നതിന് മുമ്പ് ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. അവര്‍ ചുളിഞ്ഞ കണ്ണുകള്‍ ഒന്ന് ചിമ്മിയിട്ട് ചോദിച്ചു,

 എന്റെ ഫെലിക്സ്….അവന്‍...അവന്‍...സുഖമായി ഇരിക്കുന്നോ?”

ഞാന്‍ അമ്പരന്നുപോയി. ഫെലിക്സോ? അതാര്? ഞാന്‍ സംശയത്തോടെ സ്വയം ചോദിച്ചു.

 മോന് ഒരുപാട് കൂട്ടുകാര്‍ ഉണ്ടാവുമല്ലോ. അതുകൊണ്ടുചിലപ്പോള്‍ പെട്ടെന്ന് അവന്റെ പേര് ഓര്‍ക്കില്ലായിരിക്കും. എന്നാലും ഒന്നാലോചിച്ച് നോക്ക്. 

അമ്മച്ചിയുടെ തളര്‍ന്ന വാക്കുകള്‍ കേട്ട് ഞാന്‍ അവരുടെ പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളിലേയ്ക്ക് നോക്കി എന്തുപറയണമെന്നറിയാതെയിരുന്നു. അങ്ങനെ പേരുള്ള ഒരാള്‍...?

 ഫെലിക്സ് ഞങ്ങളുടെ ഒറ്റമോനായിരുന്നു. ചാരുകസേരയില്‍ തലയ്ക്ക് പിന്നില്‍ കൈകള്‍ പിണച്ചുവച്ച് മുകളിലേയ്ക്കെവിടെയോ നോക്കി അപ്പച്ചന്‍ പറഞ്ഞുതുടങ്ങി.

 എല്‍. പി. സ്കൂള്‍ അദ്ധ്യാപകന്‍ മാത്യൂസിനും ഭാര്യ മറിയാമ്മയ്ക്കും ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഗീവര്‍ഗീസ് പുണ്യാളന്‍ കൊടുത്ത കണ്ണിലുണ്ണി. ഫെലികുട്ടന്‍ എന്ന ഫെലിക്സ് മാത്യു. അപ്പന്‍ കാണിച്ചുകൊടുത്ത നേരിന്‍റെ വഴികളിലൂടെ അവന്‍ നടന്നു. മുതിര്‍ന്നപ്പോള്‍ എപ്പഴോ, ആ നേര് നടപ്പാക്കാന്‍ വാക്കിലും ചിന്തയിലും പൃവര്‍ത്തിയിലും  തീക്ഷ്ണമായ ചുവപ്പ് വേണമെന്ന് ആരോ അവനെ ഉപദേശിച്ചു. ആ നിമിഷം അവന്‍ വഴി മാറി ചിന്തിച്ചുതുടങ്ങി. അപ്പനും അമ്മയ്ക്കും മകനെ ആദ്യമായി നഷ്ടപ്പെട്ടത് അവിടെയാണ്. പിന്നെ, പള്ളിയില്‍ നിന്ന് കുടുബത്തിനൊട്ടാകെ വിലക്ക് ഭീഷണി നേരിട്ടപ്പോള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ മാത്യൂസിന്  അവനോട് പറയേണ്ടിവന്നു. 

ഒരു നശിച്ച നിമിഷത്തില്‍...ഞാനങ്ങനെ...

 അപ്പച്ചന്‍ മുഴുമിപ്പിക്കാതെ നിര്‍ത്തിയപ്പോള്‍ ചുളിഞ്ഞ കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ ഉരുണ്ടുതാഴേക്ക് പൊഴിയുന്നത് ഞാന്‍ കണ്ടു. അമ്മച്ചി ഒന്നും മിണ്ടാതെ തലകുനിച്ച് എന്തോ ആലോചിക്കുകയായിരുന്നു. അവര്‍ മെല്ലെ എഴുന്നേറ്റ് പറഞ്ഞു,

 ഏതായാലും മോന്റെ കിടക്ക ഞാനൊന്നുകൂടി കുടഞ്ഞുവിരിച്ചിട്ട് വരാം.

അവര്‍ മെല്ലെ വടിയും കുത്തി ഉള്ളിലേയ്ക്ക് പോയി. അമ്മച്ചി അകത്തേക്ക് പോയെന്ന് ഉറപ്പായപ്പോള്‍ അപ്പച്ചന്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു,

 ഇറക്കി വിട്ട എന്നോടുള്ള ദേഷ്യം അവന് കാണും. എന്നെ കാണണ്ടാ. ഞാന്‍ സഹിച്ചോളാം. പക്ഷേ…. അവള്‍... അവള്‍ എന്തുപിഴച്ചു? പെറ്റ തള്ളയല്ലേ? ഒന്ന് വന്ന് കണ്ടൂടെ അവന്?” 

ആ പാവം വൃദ്ധന്‍ കരയാറായപോലെ തോന്നി.

 അവന്‍ പോയ അന്നുമുതല്‍ ഓരോ രാത്രിയിലും അവന്റെ കിടക്ക വിരിച്ച്  ഇവള് കാത്തിരിക്കും, രാവേറെ ചെന്നാലും അവന്‍ വരുമെന്ന് പ്രതീക്ഷിച്ച്

അപ്പച്ചന്റെ വാക്കുകള്‍ ഒരു വേദനയോടാണ് ഞാന്‍ കേട്ടിരുന്നത്. ഈ തകര്‍ന്ന മനുഷ്യരോട് എന്താണ് പറയേണ്ടത്? അറിയില്ല.

 ഇന്ന് രാവിലെ എഴുന്നേറ്റത് മുതല്‍ അവള്‍ പറയുകയാണ്, ഫെലിക്സിനെ അറിയാവുന്ന ആരോ ഒരാള്‍ ഇന്നെത്തുമെന്ന്, ക്ഷണിക്കപ്പെടാത്ത അതിഥിയായി.”

എന്തുപറയണമെന്നാലോചിച്ച് വാക്കുകള്‍ പരതുമ്പോള്‍ ഒരു വിങ്ങലായി ആ വാക്കുകള്‍ വീണ്ടും കേട്ടു,

 ഇനി, അവളുടെ തോന്നലുകള്‍ പോലെ, മോനറിയാവുന്നവരില്‍ ആരെങ്കിലും ഉണ്ടോ ഫെലിക്സ് മാത്യു എന്ന പേരില്‍ ഒരു വിപ്ലവകാരി?”

വിപ്ലവകാരിയായ ഫെലിക്സ് മാത്യു. ഞാന്‍ സ്വയം പറഞ്ഞുനോക്കി. എവിടെയെങ്കിലും ഓര്‍മ്മകളില്‍ ഈ പേരുണ്ടോ? ഒരു ഫോട്ടോ കാണാന്‍ തരപ്പെടുമോ എന്നോര്‍ത്തുകൊണ്ട് ഞാന്‍ ചുറ്റും നോക്കി. ഭിത്തിയില്‍  ലാമിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ഒരു പഴയ കളര്‍ ഫോട്ടോയിലേയ്ക്ക് എന്റെ നോട്ടം നീണ്ടുചെന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റുചെന്ന് ആ ഫോട്ടോയിലേയ്ക്ക് സൂക്ഷിച്ചുനോക്കി. ഇത്...?

പോകുന്നതിന് കുറച്ചുനാള്‍ മുമ്പ് അവന്‍ എടുത്ത ഫോട്ടോയാ, കൂട്ടുകാരന്റെ ക്യാമറയില്‍ അയാളുടെ സംശയത്തോടുള്ള നോട്ടം കണ്ട് അപ്പച്ചന്‍ പറഞ്ഞു.

എന്റെ ഓര്‍മ്മകളില്‍ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള നഗരവാസം തെളിഞ്ഞുവന്നു. തലസ്ഥാനനഗരിയിലെ സ്വാമിയുടെ ലോഡ്ജില്‍ രണ്ടു മുറികള്‍ക്കപ്പുറമുള്ള ചെറിയ മുറിയില്‍, വാക്കിലും നോട്ടത്തിലും തീപ്പൊരി ചിതറുന്ന ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. അവനെ മറ്റുള്ളവര്‍ വിപ്ലവകാരി എന്ന് വിളിച്ചിരുന്നു. ചില സന്ധ്യകളില്‍ അവനോട് സംസാരിക്കുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ അവന്റെ വാക്കുകള്‍ കേട്ട് ഞാനും ഒരു വിപ്ലവകാരി ആയേക്കുമോയെന്ന് സംശയിച്ചിരുന്നു.

എനിക്കിപ്പോള്‍  ഓര്‍ക്കാന്‍ കഴിയുന്നുണ്ട്, അവന്റെ പേര് ഫെലിക്സ് എന്നായിരുന്നു. കൂട്ടുകാരുടെ സഖാവ് ഫെലിക്സ്.

തലസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ തനിനിറം തുറന്നുകാട്ടാന്‍ അവന്‍ നടത്തിയ ശ്രമങ്ങളുടെ ഇടയില്‍ ഒരു ദിവസം പെട്ടെന്ന് അവനെ കാണാതായി. ദിവസങ്ങള്‍ക്ക് ശേഷം പോലീസിലുള്ള ഒരു സുഹൃത്തില്‍ നിന്നും അതീവരഹസ്യമായ ഒരു കാര്യം അറിയാനിടെയായി. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഫെലിക്സ് കാണാതായതിന്റെ പിറ്റേന്ന്, തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ തിരിച്ചറിയാത്ത നിലയില്‍ കാണപ്പെട്ട, ആരും ഏറ്റെടുക്കാനില്ലാതെ പൊതുശ്മശാനത്തില്‍ സംസ്കരിച്ച  ഛിന്നഭിന്നമായ അനാഥപ്രേതം ഫെലിക്സ് മാത്യുവിന്റെതായിരുന്നുവെന്ന്. അതൊരു നടുക്കുന്ന സത്യമായിരുന്നു. പിന്നീട്, പലസ്ഥലങ്ങളില്‍ ഉള്ള വാസം. ക്രമേണ, ഓര്‍മ്മകളില്‍ നിന്ന് ആ പേരും സംഭവവും മാഞ്ഞുതുടങ്ങി. പിന്നീടൊരിക്കലും ഈ പേര് ഓര്‍ക്കേണ്ടിവന്നിട്ടില്ല, ഈ നിമിഷം അത് വീണ്ടും ഓര്‍മ്മകളില്‍ തെളിയുന്നതുവരെ.

ഫെലിക്സിന്റെ ഫോട്ടോയുടെ മുന്നില്‍ നിന്നപ്പോള്‍ ദേഹമാകെ കുളിര് കോരുന്നതുപോലെ എനിക്ക് തോന്നി. ആകെ ഒരു വിറയല്‍ ബാധിച്ചപോലെ.

 മോനറിയുമോ അവനെ?” കിടക്ക വിരിച്ചിട്ട് തിരികെ വന്ന അമ്മച്ചി ചോദിച്ചു.

 എന്താണ് പറയേണ്ടത്? ഞാന്‍ നിന്നുരുകുകയായിരുന്നു. എന്നെങ്കിലും വരുമെന്ന് കരുതി ഇവര്‍ കാത്തിരിക്കുന്ന ഇവരുടെ പൊന്നുമോന്‍ ഇനി ഒരിക്കലും തിരികെ വരില്ലെന്നോ? ഈശ്വരാ!! ഈ പരീക്ഷണത്തിന് എന്നെ തന്നെ നീ തെരഞ്ഞെടുത്തല്ലോ? പെട്ടെന്നും ഒരു ധൈര്യം സംഭരിച്ച് ഒരു ചിരി മുഖത്ത് വരുത്തി ഞാന്‍ തിരിഞ്ഞിട്ട് പറഞ്ഞു,

 പിന്നെ....നല്ല അസ്സലായി അറിയും. തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ എന്റെ  മുറിയുടെ തൊട്ടടുത്ത് തന്നെയായിരുന്നു അവന്റെയും മുറി. അവനവിടെ ഒരു ബുക്ക് സ്റ്റാളില്‍ ചെറിയ ജോലിയൊക്കെയുണ്ട്.

അമ്മച്ചിയുടെ മുഖം ബള്‍ബിട്ടപോലെ തെളിഞ്ഞു. അവര്‍ ആവേശത്തോടെ എന്റെ അടുത്ത വാക്കിനായി കാതോര്‍ത്തുനിന്നു.

 കുറച്ചുകഴിഞ്ഞ് ഞാന്‍ അവിടെ നിന്ന് സ്ഥലം മാറി പോയിരുന്നു. എന്നാലും ഇടയ്ക്കിടെ പോകുമ്പോഴെല്ലാം അവനെ കണ്ടിരുന്നുകഴിഞ്ഞ തവണ കണ്ടപ്പോഴും പറഞ്ഞിരുന്നു, ജോലി കുറച്ച് മെച്ചമായിട്ടുവേണം അപ്പനെയും അമ്മയെയും വന്ന് കാണാനെന്ന്. പിന്നെ....നിങ്ങളോട് അവന് ഒരു പിണക്കവുമില്ലെന്ന്.

ഇതുകേട്ട് അമ്മച്ചി ഭിത്തിയിലേയ്ക്ക് തല ചായിച്ച് തേങ്ങിക്കരഞ്ഞു. അവരുടെ കണ്ണീര്‍ എന്റെ ഹൃദയത്തില്‍ വീണുപൊള്ളി. ഈ മുഖംമൂടി അണിഞ്ഞ് അധികനേരം പിടിച്ചുനില്‍ക്കാനാവില്ല. ഞാന്‍ ക്ഷീണം ഉണ്ടെന്ന് പറഞ്ഞിട്ട്  ഉറങ്ങാനായി മുറിയിലേയ്ക്ക് നടന്നപ്പോള്‍ അമ്മച്ചി കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു,

 ഒരുപാട് നാളുകള്‍ക്ക് ശേഷം എനിക്കിന്ന് നല്ലതായി ഒന്നുറങ്ങണം, മനസ്സ് നിറയെ സന്തോഷത്തോടെ.

 ഞാന്‍ അതുകേട്ട് തിരിഞ്ഞുനോക്കാതെ നിന്നു. അതുകണ്ടിട്ടാവണം, അമ്മച്ചി പറഞ്ഞു,

 മോന്‍ പോയി കിടന്നോ. നാളെ പുലര്‍ച്ചെ കാണാം.

 മുറിയിലേയ്ക്ക് നടന്നപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു, ഫെലിക്സ്, നീ എന്നോടു പൊറുക്കണം. നിന്റെ അമ്മച്ചിയോട് എനിക്ക് കള്ളം പറയേണ്ടിവന്നു.

ബാഗ് വച്ച് കിടക്കയില്‍ വന്ന് വീഴുമ്പോള്‍ ഞാന്‍ ഓര്‍ത്തു. ഇതായിരുന്നോ എന്റെ നിയോഗം? കൂരിരുട്ട് നിറഞ്ഞ പാതയില്‍ നിന്ന് മരങ്ങള്‍ക്കിടയിലൂടെ ഫെലിക്സിന്റെ സാന്നിദ്ധ്യമുള്ള കൊച്ചുവീട്ടിലേയ്ക്ക് എന്നെ വലിച്ചിഴച്ച ആ ചുവന്ന വെളിച്ചം കേവലം ഒരു ക്രിസ്മസ്സ് നക്ഷത്രത്തിന്റെതായിരുന്നോ? അല്ലെന്ന് ഉറപ്പ്. ഫെലിക്സ് മാത്യുവിന്റെ ആത്മാവെന്ന ധ്രുവനക്ഷത്രം. അതായിരുന്നു ആ വെളിച്ചം. ഞാന്‍ കണ്ണുകള്‍ മെല്ലെ അടച്ചു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഈ നാടും, വീടും, ക്രിസ്മസ്സ് നക്ഷത്രവും, അപ്പച്ചനും അമ്മച്ചിയുമെല്ലാം...


ചില്ലുജാലകത്തിലെ മഞ്ഞുതുള്ളികളില്‍ വെയില്‍ തട്ടിയപ്പോള്‍ ഞാന്‍  ഞെട്ടി എഴുന്നേറ്റ് വാച്ചില്‍ നോക്കി. മണി ഏഴ് കഴിഞ്ഞിരിക്കുന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട്  ഉറങ്ങിപ്പോയതറിഞ്ഞില്ല.  ഞാന്‍ എഴുന്നേറ്റ് വെളിയിലേയ്ക്ക് ചെന്നു. ഇന്നലെ അപ്പച്ചന്‍ ഇരുന്നിരുന്ന ചാരുകസേരയില്‍ ഇപ്പോള്‍ അമ്മച്ചിയാണ് ചാരിക്കിടന്നുറങ്ങുന്നത്‌. അപ്പച്ചന്‍ നിലത്തിരുന്ന് അമ്മച്ചിയുടെ നീട്ടിയ കാലുകളില്‍ ചാരി ഇരിക്കുകയാണ്. തുറന്നിട്ട ജാലകത്തിലൂടെ ഒരു നേര്‍വരയായി എത്തിയ പുലര്‍വെയില്‍ അമ്മച്ചിയുടെ മുഖത്ത് പതിച്ചപ്പോള്‍ ആ മുഖം ഒന്നുകൂടി ഐശ്വര്യമേറിയ പോലെ അയാള്‍ക്ക് തോന്നി. ഒരു നേര്‍ത്ത പുഞ്ചിരിയുമുണ്ട്. എന്റെ കാല്‍പ്പെരുമാറ്റം കേട്ട് അപ്പച്ചന്‍ നിലത്തുനിന്ന് മെല്ലെ എഴുന്നേറ്റു.

ഇനി വൈകുന്നില്ല. ഞാന്‍ ഇറങ്ങുകയാണ്.

 അപ്പച്ചന്‍ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു. 

“എന്റെ സുഹൃത്ത് ഇവിടെ അടുത്തെവിടെയോ ആണ് താമസം. ഞാന്‍ അങ്ങോട്ട് പോകുകയാണ്. അമ്മച്ചി ഉണരുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞാല്‍ മതി.

 അപ്പച്ചനോട് യാത്ര ചോദിച്ച് ഞാന്‍ ബാഗും തൂക്കി പുറത്തേയ്ക്ക് നടന്നു.

 മോനേ, ഒരു നിമിഷം.

 ഞാന്‍ നിന്നപ്പോള്‍ അപ്പച്ചന്‍ അടുത്തുവന്ന് എന്റെ കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു, 

മോന്‍ ഇന്നലെ രാത്രി ഇവളോട് തീരെ ചെറിയ ഒരു കള്ളം പറഞ്ഞു. അല്ലേ?” 

ഞാന്‍  അത്ഭുതത്തോടെ ആ വൃദ്ധനെ നോക്കിനിന്നപ്പോള്‍ ഒരു പരാജിതനെപ്പോലെ അദ്ദേഹം പറഞ്ഞു,

 പക്ഷേ എന്റെ കുഞ്ഞ് ഈ ലോകത്തില്ലെന്ന സത്യം എനിക്കറിയാം."

ഒരു സ്ഫടികപാത്രം താഴെ വീണുടഞ്ഞുചിതറി, അതില്‍ ഒരു ചില്ല് കഷണം നെഞ്ചില്‍ വന്നുതറച്ചതുപോലെ എനിക്ക് തോന്നി. തൊണ്ടിമുതലോടൊപ്പം പിടിക്കപ്പെട്ട മോഷ്ടാവിനെ പോലെ തല കുനിച്ചുനിന്നപ്പോള്‍ അപ്പച്ചന്റെ തളര്‍ന്ന വാക്കുകള്‍ വീണ്ടും ഞാന്‍ കേട്ടു,

"എങ്കിലും അവന്‍ സുഖമായി ഇരിക്കുന്നു എന്ന സന്തോഷത്തോടെ അവള്‍....എന്റെ മറിയ....പോയി, എന്നെ തനിച്ചാക്കി.

ഞാന്‍ ഒരു ഞെട്ടലോടെ തലയുയര്‍ത്തി അപ്പച്ചനെ നോക്കി. പിന്നെ, ചാരുകസേരയില്‍ ശാന്തമായി ഉറങ്ങുന്ന അമ്മച്ചിയേയും. എന്റെ കൈയില്‍ നിന്ന് അറിയാതെ ബാഗ് താഴെ വീണു. ഞാന്‍ വേഗം ചെന്ന് അവരുടെ വാടിയ കൈത്തണ്ട ഉയര്‍ത്തി പള്‍സ് നോക്കി. പക്ഷേ, അവസാനത്തെ ശ്വാസവും ആ ഇളംചൂട് നിറഞ്ഞ  ശരീരത്തില്‍ നിന്നടര്‍ന്നുമാറി നൂലഴിച്ചുവിട്ട പട്ടം കണക്കെ മെല്ലെ പറന്നുയരുകയായിരുന്നു.

തല കുമ്പിട്ടുനിന്ന്‌ കണ്ണീര്‍ വാര്‍ക്കുന്ന അപ്പച്ചന്റെ  കൈകള്‍ കൂട്ടിപ്പിടിച്ച് കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു,

എന്നോട് പൊറുക്കണം. ഞാന്‍... എനിക്ക് മുഴുമിപ്പിക്കാനായില്ല. അപ്പച്ചന്‍ എന്റെ തോളത്ത് മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു,

 എയ്, സത്യത്തില്‍ ഞാന്‍ മോനോട് നന്ദി പറയുകയാണ്. എന്റെ മറിയക്ക് നഷ്ടപ്പെട്ടുപോയ ആ പഴയ സന്തോഷം തിരികെ കൊടുത്തതിന്."

ആ വൃദ്ധന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.

ഏതായാലും ഇനി മോനിവിടെ നില്‍ക്കണ്ടാ. പൊയ്ക്കൊള്ളൂ. ഞാന്‍...ഞാന്‍ ഇവളുടെ കൂടെ....കുറച്ചുനേരം ഒറ്റയ്ക്കിരിക്കട്ടെ.

ഞാന്‍ ഒരിക്കല്‍ക്കൂടി ശാന്തമായി ഉറങ്ങുന്ന അമ്മച്ചിയുടെ മുഖത്തേയ്ക്ക് നോക്കി, ഒന്നും പറയാതെ തിരിഞ്ഞുനടന്നു. ഫേസ് ബുക്കിലെ സുഹൃത്തിനെ കാണാനായി ഇറങ്ങിത്തിരിച്ച എന്റെ ഒരു നിയോഗം ഇവിടെ പൂര്‍ത്തിയാകുന്നു. ഒരിക്കലും വന്നിട്ടില്ലാത്ത ഒരു നാട്ടില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു ജീവിതങ്ങളിലേയ്ക്ക് അവിചാരിതമായി എന്നെ നയിച്ച ആ ക്രിസ്മസ് നക്ഷത്രം ഒരു ധ്രുവനക്ഷത്രമായി എന്റെ ഉള്ളില്‍ കത്തിജ്ജ്വലിക്കുകയായിരുന്നു അപ്പോഴും.




അവലംബം: The Lodestar എന്ന ഇംഗ്ലീഷ് കവിത

9 comments:

ഏ.ആര്‍. നജീം said...

സ്നേഹത്തിനു പകരം വക്കാൻ അമ്മ എന്നതിനു പകരം മറ്റൊന്നില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു മാതൃദിനത്തിൽ തന്നെ അമ്മയുടെ സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു കഥ വായിക്കാനായതിൽ സന്തോഷം..നല്ല ശൈലി പിന്നെ ഒരുപാട് ചുരുക്കി എഴുതാൻ ശ്രമിച്ചതിന്റേതാകാം.. പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചത് പോലെ...

അഭിനന്ദനങ്ങൾ

പാര്‍ത്ഥന്‍ said...

കാത്തിരിപ്പ് തുടരുന്ന അമ്മമാരെ ആര് ആശ്വസിപ്പിക്കും?

കുഞ്ഞൂസ്(Kunjuss) said...

സ്നേഹത്തിന്റെ തിരിനാളം കൊളുത്തി കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കുമായി....

മാണിക്യം said...

“അവന്‍ പോയ അന്നുമുതല്‍ ഓരോ രാത്രിയിലും അവന്റെ കിടക്ക വിരിച്ച് ഇവള് കാത്തിരിക്കും, രാവേറെ ചെന്നാലും അവന്‍ വരുമെന്ന് പ്രതീക്ഷിച്ച്”..............
അമ്മ!
എല്ലാ അമ്മമാരും മക്കളെ കാത്തിരിക്കും എത്ര നാളായാലും..

മാതൃദിനാശംസകള്‍..........

നിരക്ഷരൻ said...

മാതൃദിനാശംസകൾ

Unknown said...

നല്ലകഥ.
മനസ്സില്‍ തട്ടിയ വായന സമ്മാനിച്ചു.

Echmukutty said...

ഇങ്ങനെ എത്ര അമ്മമാരുണ്ടാവും ഈ ഭൂമിയിൽ....കാത്ത് കാത്തിരുന്ന്..

അഭിനന്ദനങ്ങൾ

പാവപ്പെട്ടവൻ said...

കണ്ണുനനയിപ്പിച്ച ഒരു നല്ല കഥ. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.വീടുവിട്ടിറങ്ങിയ ഓരോ വിപ്ലവകാരിയുടെയും അമ്മ മനസ് ഇതുതന്നെയാണ്.ആശംസകൾ

Cibin Sam said...

കൊള്ളം..വളരെ നന്നായി പ്രേസേന്റ്റ്‌ ചെയ്തിരിക്കുന്നു..വായിക്കുമ്പോള്‍ നെഞ്ചില്‍ എവിടെയൊക്കെയോ ഒരു മുള്ള് കൊണ്ട് ഉരക്കുന്ന പ്രതീതി..ഒരു അമ്മയുടെ കാത്തിരിപ്പിന്റെ കഥ...