എവിടെ നിന്നോ വന്ന ഒരു മെയിലിനു നന്ദി!!
രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു...
ബര്‍ത്തില്‍ നിന്ന് മിനറല്‍ വെള്ളത്തിന്റെ കുപ്പി ഉരുണ്ട് മടിയില്‍ വീണപ്പോള്‍ ശരത് ഞെട്ടി എഴുന്നേറ്റു. നോക്കിയപ്പോള്‍ നീരജ ഈ രംഗം കണ്ട് ഊറി ചിരിക്കുന്നു. അയാള്‍ ചമ്മല് ഒന്ന് മറയ്ക്കാന്‍ ശ്രമിച്ചിട്ട് ചുറ്റും നോക്കി. സമാധാനം! ആരും കണ്ടില്ലെന്ന് തോന്നുന്നു. എല്ലാവരും തല കുമ്പിട്ട് മയങ്ങുകയാണ്. അയാള്‍ മാളുവിനെ നോക്കി. അവള് നീരജയുടെ മടിയില്‍ തല വച്ച് തളര്‍ന്നുറങ്ങുകയാണ്. ശ്വാസംമുട്ടല്‍ കാരണം തലേന്ന് രാത്രി ഉറക്കം ശരിയായില്ല പാവത്തിന്.
പുറത്തേക്കൊന്ന് കണ്ണോടിച്ചിട്ട് അയാള്‍ ചോദിച്ചു,
"അടുക്കാറായോ?"
ഒരു മണിക്കൂര്‍ കൂടി ഉണ്ടെന്ന് പറഞ്ഞിട്ട് നീരജ വീണ്ടും വനിതാ മാസികയില്‍ തല പൂഴ്ത്തി.
ഓര്‍ക്കാപ്പുറത്തുള്ള യാത്രയെക്കുറിച്ച് ശരത് വെറുതെ ആലോചിച്ചു. അടുത്ത പ്രൊജക്റ്റ് തുടങ്ങുന്നതിന് മുമ്പ് അവിചാരിതമായി വീണുകിട്ടിയ ഒരു ഇടവേള. കൂര്‍ഗില്‍ താമസിക്കുന്ന അമ്മാവന്റെ കോട്ടേജില്‍ പോയാല്ക്കൊള്ളാമെന്നുണ്ടായിരുന്നു നീരജയ്ക്ക്. പക്ഷെ അമ്മ സുഖമില്ലാതെ ഇരിക്കുന്നതിനാല്‍ എടപ്പാളിന് തന്നെ പോയേക്കാമെന്ന് അവള് തന്നെയാണ് പറഞ്ഞത്. അവള്‍ക്ക് അമ്മയെ ജീവനുതുല്യം സ്നേഹമാണ്. അമ്മയില്ലാതെ വളര്‍ന്നവളാണ് നീരജ. അമ്മയാണെങ്കില്‍ ആ കുറവൊട്ടറിയിച്ചിട്ടുമില്ല. അതാവണം അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ രഹസ്യം. അവള് പല തവണ അമ്മയെ നിര്‍ബന്ധിച്ചതാണ് ബാംഗ്ലൂരില്‍ വന്ന് താമസിക്കുവാന്‍. പക്ഷെ കേള്‍ക്കണ്ടേ. അപ്പോള്‍ പതിവ് പല്ലവി ആവര്‍ത്തിക്കും.
"എന്റെ ശീലങ്ങള്‍ക്കൊന്നും അവിടെ ശരിയാവില്ല കുട്ട്യേ. മാത്രമല്ല, ഇവിടാകുമ്പോള്‍ എന്റെ കൃഷ്ണനും ശാസ്താവുമൊക്കെയില്ലേ?"
താനില്ലെങ്കില്‍ കൃഷ്ണനും ശാസ്താവുമൊക്കെ നാടുവിട്ടുപോകുമെന്നാണ് അമ്മയുടെ വിചാരം.
അമ്മയോട് സ്നേഹമുണ്ടെങ്കിലും ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന നീരജയ്ക്ക് കേരളത്തോട് അത്ര വലിയ പഥ്യം ഒന്നുമില്ല. പക്ഷെ, മാളു അങ്ങനെയല്ല. അവള് തന്നെപ്പോലെയാണ്. ഒരു മണിക്കൂര്‍ വീണുകിട്ടിയാല്‍ ഒന്ന് നാട്ടില്‍ പോയി വന്നാലോ എന്നാലോചിച്ചുകളയും. നാലുകെട്ടും കാവും കുളവും പൂവാലിപ്പയ്യുമൊക്കെയാണ് അവളുടെ മനസ്സിലെപ്പോഴും. നാട്ടിലേക്ക് പോകുന്നു എന്ന് അപ്രതീക്ഷിതമായി കേട്ടപ്പോഴുണ്ടായ സന്തോഷത്താല്‍ തിമിര്‍ത്തത് മൂലമാണ് ശ്വാസംമുട്ടുണ്ടായതുതന്നെ. അവളെപ്പോലെ തുള്ളിതീര്ത്തില്ലെങ്കിലും തിമിര്‍പ്പ് തന്റെ ഉള്ളിലും ഉണ്ടായിരുന്നല്ലോ? നാടിനെക്കുറിച്ചുള്ള ചിന്തകളോരോന്നും ഉത്സവങ്ങളാക്കുന്നവര്ക്ക് എങ്ങനെ തിമിര്ക്കാതിരിക്കാനാവും?
"ഇപ്പോള്‍ സ്കൂളിന്റെ വരാന്തയിലോ അതോ അമ്പലപ്പറമ്പിലോ? എവിടെയാ നില്‍ക്കുന്നത്?"
തന്റെ ഓര്‍മ്മച്ചിത്രങ്ങളിലേക്ക് വിരല്‍ ചൂണ്ടി നീരജ കളിയാക്കുന്നത് കേട്ട് ശരത് അവളെ നോക്കി. ഫ്ലാറ്റിന്റെയും കോണ്‍വെന്റ് സ്കൂളിന്റെയും വരാന്തകള്‍ കണ്ടുവളര്ന്നവളോട് നാട്ടിന്‍പുറത്തെ സ്കൂളിന്റെ വരാന്തയെപ്പറ്റി പറഞ്ഞിട്ടെന്ത് വിശേഷം?
മറുപടിയൊന്നും പറയാതെ അയാള്‍ ചിരിച്ചു.
അടുത്ത സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ പട്ടാളയൂണിഫോം ധരിച്ച ഒരു യുവാവ് അയാളുടെ സമീപം വന്നിരുന്നു. പെട്ടെന്ന് ശരത് ശിവറാമിനെക്കുറിച്ചോര്ത്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടിലേക്കുള്ള ഇതുപോലൊരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അയാളെ കണ്ടുമുട്ടിയത്.
ശരത്തിന്റെ ഓര്‍മ്മകളില്‍ ആ ദിവസം ഒരിക്കല്‍ക്കൂടി കടന്നുവന്നു.
കാര്‍ഗില്‍ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ സമയം. ഒഴിവുണ്ടായിട്ട് നാട്ടിലേക്ക് പോയതല്ല. അമ്മയുടെ കാലുവേദന കലശലായെന്ന് അമ്മാവന് വിളിച്ചുപറഞ്ഞു. ഇംഗ്ലീഷ് മരുന്നിലൊന്നും അമ്മയ്ക്ക് വിശ്വാസമില്ല. ടൌണിലെ രാമന്‍വൈദ്യരുടെ ആയ്യുര്വ്വേദവൈദ്യശാലയില് കൊണ്ടുപോകണം. തിരക്കുകള്‍ താല്‍ക്കാലികമായി മാറ്റിവച്ച് നാട്ടിലേക്ക് പുറപ്പെട്ടത് അതുകൊണ്ടാണ്.
നാട്ടില്‍ നിന്ന് മടങ്ങിച്ചെല്ലുമ്പോള്‍ ആരംഭിക്കേണ്ട പുതിയ പ്രോജെക്റ്റായിരുന്നു യാത്രയിലുടനീളം തലയ്ക്കുള്ളില്‍. മാത്രമല്ല, പ്രൊജക്റ്റ് ലീഡര്‍ എന്ന നിലയ്ക്കുള്ള ആദ്യസംരംഭം. അതിനെ ചൊല്ലിയുള്ള ആകുലതകള്‍ മുഴുവന്‍ മനസ്സിനുള്ളില്‍ കുത്തിനിറച്ച് വീര്‍പ്പുമുട്ടി ഇരിക്കുമ്പോഴായിരുന്നു എതിര്‍വശത്തെ സീറ്റില്‍ അയാള്‍ വന്നിരുന്നത്. തലയുയര്‍ത്തി നോക്കിയപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു. ദിവസവും കണ്ടുമുട്ടുന്ന അനേകം സഹയാത്രികരില്‍ ഒരാള്‍. അതിനപ്പുറം പ്രത്യേകിച്ചൊന്നും തോന്നിയില്ല അയാളെ ആദ്യം കണ്ടിട്ട്.
പക്ഷെ, പിന്നീട് സംഭവിച്ചതൊന്നും അങ്ങനെയായിരുന്നില്ല. ആയിരം സഹയാത്രികരില്‍ ഒരാള്‍ മാത്രമായിരുന്നില്ല അയാള്‍.
പിന്നിലേക്ക് തല ചായിച്ച്, കണ്ണുകളടച്ച് തീവണ്ടിയുടെ താളത്തിനൊത്ത് മനസ്സില്‍ താളം പിടിച്ചുതുടങ്ങിയപ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്.
മറുതലയ്ക്കല്‍ ആരോ എന്തോ പറഞ്ഞതുകേട്ട് ശരത് ഒന്ന് ഞെട്ടി. ആ അന്ധാളിപ്പില്‍ തന്നെ പിന്നെയുമെന്തൊക്കെയോ കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ സംഭാഷണം അവസാനിച്ചപ്പോള്‍ പല്ല് ഞെരിച്ചുകൊണ്ട് ആരെയോ അയാള്‍ ശപിച്ചു.
നാശം പിടിച്ചവന് കമ്പനി ചാടാന്‍ കണ്ട സമയം!
അന്നേ സൂചിപ്പിച്ചതാണ് അവനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്. അടുത്ത ആഴ്ചയില്‍ തുടങ്ങേണ്ട പ്രോജെക്റ്റാണ്. ഷെഡ്യൂള്‍ സ്ലിപ്പാകുമോ ഈശ്വരാ? പുതിയ റിസോഴ്സിന് മറ്റ് പ്രോജെക്റ്റുകളിലുള്ള പങ്കാളിത്തം... അവന് കൊടുക്കേണ്ട ട്രെയിനിംഗ്... ഓര്‍ത്തിട്ട് ഭ്രാന്ത് പിടിക്കുന്നു.
ശരത് പെട്ടെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തിട്ട് പ്രൊജക്റ്റ് പ്ലാന്‍ പരതി. എന്തുചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒന്നും ബുദ്ധിയില്‍ വരുന്നില്ല എന്നതാണ് സത്യം. യാത്ര മതിയാക്കി തിരിച്ചുപോയാലോ? പക്ഷെ, അമ്മ...? വൈദ്യശാലയില്‍ അമ്മാവന് കൊണ്ടുപോകുമെന്ന് കരുതാം. പക്ഷെ, വരാമെന്ന് പറഞ്ഞ വാക്ക് തെറ്റിച്ചാല്‍ അമ്മ ബാംഗ്ലൂരില്‍ വന്ന് തല്ലും.
"എന്താ സര്, പെട്ടെന്നൊരു പരിഭ്രമം പോലെ?"
ശരത്തിന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം, നേരത്തെ സൂചിപ്പിച്ച ചെറുപ്പക്കാരന് ചോദിച്ചു. അല്‍പ്പം മുമ്പ് അയാളുടെ കൈയില്‍ നിന്ന് ഒരു ഇന്ത്യാ ടുഡെ വാങ്ങി വായിച്ചിരുന്നു. കുറച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതിന്റെ സ്വാതന്ത്ര്യത്തിലാവണം ചോദിച്ചത് .
ഒരു ശരാശരി മലയാളിയുടെ ജിജ്ഞാസയ്ക്ക് എന്ത് മറുപടി പറയണമെന്നറിയാതെ ഇരിക്കുമ്പോള്‍ ശിവറാം എന്ന് സ്വയം പരിചയപ്പെടുത്തിയ അയാള്‍ വിനയപുരസ്സരം വീണ്ടും ചോദിച്ചു,
"ഞാന്‍ സാറിന്റെ സ്വകാര്യതയെ ആക്രമിക്കുകയല്ലല്ലോ?"
ശരത് ചിരിച്ചു.
"ഒരിക്കലുമല്ല. ഞാനൊരു ഇടിത്തീ വീണതിന്റെ ആഘാതത്തില്‍ ഇരിക്കുകയായിരുന്നു."
അമ്പരന്നുപോയ ശിവറാമിനോട് ആ ഇടിത്തീ എന്തായിരുന്നുവെന്നും അതെങ്ങനെ സംഭവിച്ചുവെന്നും ശരത്തിന് വിവരിക്കേണ്ടിവന്നു. കൂട്ടത്തില്‍ സോഫ്റ്റ്വെയര് ജീവിതത്തിന്റെ ഇത്തിരി പൊങ്ങച്ചവും. സത്യത്തില്‍, തികച്ചും അപരിചിതനായ അയാളോട് അതൊന്നും വിളമ്പേണ്ട ആവശ്യമില്ലായിരുന്നു. പക്ഷെ എന്തോകൊണ്ടോ, ശിവറാമിന്റെ പ്രകൃതം ശരത്തിന് നന്നേ ബോധിച്ചു. മാത്രമല്ല, കേള്‍ക്കാന്‍ സുഖമല്ലാത്ത ഒരു വാര്‍ത്ത കേള്‍ക്കുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇത്തരം സംഭാഷണങ്ങള്‍ക്ക് കഴിയുമെന്ന് അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. കൂട്ടത്തില്‍, ശരത്തിന്റെ സംഭാഷണ ശീലമാകട്ടെ നാട്ടിന്പുറത്തുകാര് പറയുന്നത് പോലെ വാ പോയ കോടാലിയും.
"ഇതെന്താണ് സാര്‍ ഒരു എക്സല്‍ ഷീറ്റ് പോലെ?"
ലാപ്ടോപിലെ പ്രൊജക്റ്റ് പ്ലാനിങ്ങ് ഡോക്യുമെന്റിനെക്കുറിച്ചാണ് ശിവറാം ചോദിച്ചതെന്ന് ശരത്തിന് മനസ്സിലായി.
"ഇതുപ്രകാരമാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്."
സംശയിച്ചു നിന്ന ശിവറാമിനോട് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ അയാള്‍ സമ്മതമെന്ന് പറഞ്ഞു.
പിന്നെയൊരു പ്രഭാഷണമായിരുന്നു. അയാളുടെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ആ പഴയ ഗസ്റ്റ് ലക്ചറര്‍ സടകുടഞ്ഞെഴുന്നേറ്റു. പക്ഷെ, 'വിദ്യാര്‍ത്ഥി'യായി മാറിയ ശിവറാമിന് അത് രസകരമായി തോന്നുന്നുവെന്ന് അയാളുടെ മുഖം വ്യക്തമാക്കി.
പ്രൊജെക്ടിന്റെ ജീവിതചക്രം മുഴുവന്‍ മനസ്സിലാകുന്ന ഉദാരണസഹിതം ശരത് വിശദീകരിച്ചു. പ്ലാനിംങ്ങ്, ഷെഡ്യൂളിങ്ങ്, ഡെഡ് ലൈന്‍, ഇഷ്യൂ, റിസ്ക്... അങ്ങനെ പലതും. ഒരു പ്രൊജെക്ടിന്റെ ഇടയില്‍ ഓരോ അംഗവും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണെന്നും അയാള്‍ ശിവറാമിന് മനസ്സിലാക്കിക്കൊടുത്തു. ചില വേളകളില്‍ ആത്മഹത്യ ചെയ്തുകളഞ്ഞാലോ എന്നുപോലും ആലോചിച്ചു പോയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ശിവറാം ചിരിച്ചുകൊണ്ട് ചോദിച്ചു,
"പക്ഷെ, ഈ പ്രയാസങ്ങളൊക്കെ മറികടക്കാനുള്ള ശമ്പളം നിങ്ങള്‍ക്ക് കിട്ടുന്നില്ലേ?"
സാധാരണ സോഫ്റ്റ്വെയര് എഞ്ചിനീയര്മാരെപ്പോലെ ഒരു നേര്‍ത്ത അഹങ്കാരത്തിന്റെ കുളിരില്‍ മറച്ചുവച്ച ഉള്‍പ്പുളകത്തോടെ ശരത് പറഞ്ഞു,
"എന്ത് ശമ്പളം. എത്ര ശമ്പളം തന്നാലും രാവും പകലും ഞങ്ങളുടെ തലച്ചോറ് പിഴിയുന്നതിന് പകരമാവില്ല അത്."
ശിവറാം ഇതുകേട്ട് പുഞ്ചിരിച്ചു. അല്‍പ്പസമയം മൌനമായി ഇരുന്നതിനുശേഷം അയാള്‍ ചോദിച്ചു,
"അപ്പോള്‍ യുദ്ധവും ഒരു പ്രൊജെക്ടാണ്. അല്ലേ സാര്‍?"
ശിവറാമിന്റെ അപ്രതീക്ഷിതമായ ചോദ്യത്തിന് പെട്ടെന്ന് എന്ത് മറുപടി പറയണമെന്നറിയാതെ ശരത് നിന്നു. ആലോചിച്ചുനോക്കിയപ്പോള്‍ ശരിയാണെന്ന് അയാള്‍ക്കും തോന്നി. ഡെഡ് ലൈനൊന്നും മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയാത്ത വിജയം എന്ന ലക്ഷ്യം നേടാനുള്ള ഒരു വലിയ പ്രൊജക്റ്റ്.
ശിവറാമിന്റെ അപ്രതീക്ഷിതമായ ചോദ്യത്തിന് പെട്ടെന്ന് എന്ത് മറുപടി പറയണമെന്നറിയാതെ ശരത് നിന്നു. ആലോചിച്ചുനോക്കിയപ്പോള്‍ ശരിയാണെന്ന് അയാള്‍ക്കും തോന്നി. ഡെഡ് ലൈനൊന്നും മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയാത്ത വിജയം എന്ന ലക്ഷ്യം നേടാനുള്ള ഒരു വലിയ പ്രൊജക്റ്റ്.
അയാള്‍ പറഞ്ഞത് ശരിയാണെന്ന് ശരത് തലകുലുക്കി സമ്മതിച്ചു.
ശിവറാം പിന്നീട് പറഞ്ഞത് യുദ്ധത്തെക്കുറിച്ചാണ്.
തന്ത്രങ്ങളില്‍ മെനഞ്ഞെടുത്ത മിലിട്ടറി പ്ലാനിങ്ങിന്റെയും പട്ടാളം എന്ന റിസോഴ്സസിന്റെയും പിന്‍ബലത്തില്‍ വിജയം എന്ന ടാര്‍ഗറ്റ് ലക്ഷ്യമാക്കി പണിതുയര്‍ത്തുന്ന യുദ്ധം എന്ന പ്രൊജെക്ടിനെക്കുറിച്ച് ശിവറാം സംസാരിച്ചുകൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ ശരത്തിനെക്കൊണ്ട് ചിന്തിപ്പിക്കുകയായിരുന്നു.
പ്രൊജക്റ്റ് പ്ലാനിങ്ങ് തെറ്റിയാല്‍ മുകളില്‍ നിന്നൊരു തെറിവിളി. അല്ലെങ്കില്‍ ഒരു സാമ്പത്തിക പരിഹാരം. പക്ഷെ, യുദ്ധമുഖത്ത് പദ്ധതി പിഴച്ചാല്‍ പകരം കൊടുക്കേണ്ടത് ജീവനാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ശരത്തിന് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു. കൂടുതല്‍ പണം മോഹിച്ച് ഒരു കമ്പനിയില്‍ നിന്നും മറ്റൊന്നിലേക്ക് ചാടുന്ന ഒരു യുവജനതയെ പരോക്ഷമായി സൂചിപ്പിച്ച്, ശിവറാം പറഞ്ഞു,
"ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ചാടുന്ന പട്ടാളക്കാരന്റെ മനസ്സില്‍ ധനമോഹം അല്ല, രാജ്യത്തിന്റെ ആത്മാഭിമാനമാണ്."
അയാളുടെ വാക്കുകള്‍ക്ക് അസ്ത്രത്തിന്റെ മൂര്‍ച്ചയുണ്ടെന്ന് ശരത്തിന് തോന്നി.
പട്ടാളക്കാര്‍ക്ക് കിട്ടുന്ന അത്ര മികച്ചതൊന്നുമല്ലാത്ത ശമ്പളസ്കെയിലിനെക്കുറിച്ച് അയാള്‍ പറഞ്ഞപ്പോള്‍ ശരത്തിന്റെ മനസ്സിലേക്കോടി വന്നത് മറ്റൊന്നായിരുന്നു. ഒരുതവണ ശമ്പളവര്‍ദ്ധന തന്നില്ലെങ്കില്‍ മറ്റുള്ളവരെ ശപിച്ച് കാലം കഴിക്കുന്ന താന്‍ ഉള്‍പ്പെടുന്ന സമൂഹം. എത്ര കിട്ടിയാലും സായിപ്പ് പിഴിയുന്ന ബുദ്ധിയുടെ പേരും പറഞ്ഞ് പിച്ചകണക്ക് പറയുന്നവര്‍. അല്ലെങ്കില്‍, അര്‍ഹിക്കുന്നതിലും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന ഹുങ്കിന്റെ ആള്‍രൂപങ്ങള്‍. പഠിച്ചിറങ്ങുമ്പോള്‍ തന്നെ പതിനായിരങ്ങള്‍ കൈനീട്ടി വാങ്ങുന്ന ഒരു യുവജനത കാണുന്നത് പബ്ബുകളും നൈറ്റ് ക്ലബുകളും ഫാഷന്‍ ഷോകളും പഞ്ചനക്ഷത്രസൌകര്യങ്ങളും മാത്രമാണ്. അവര്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം കാണാതെ വെട്ടിപ്പിടിച്ച് നേടിയ കോട്ടയില്‍ നിന്നടര്‍ന്നു വീണ ഇഷ്ടടികയെ ചൊല്ലി വ്യാകുലപ്പെടുന്നു.
"പ്രാരാബ്ധക്കാരാണ് അവരില്‍ ഏറെയും. വലിയ സ്വപ്നങ്ങളൊന്നുമില്ല പലര്‍ക്കും. അച്ഛനമ്മ മാരുടെ ആരോഗ്യം, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം, പിരിഞ്ഞുചെല്ലുമ്പോള് തല ചായ്ക്കാന്‍ ഒരു കൂര... അങ്ങനെ പരിമിതങ്ങളായ മോഹങ്ങള്‍ മാത്രം."
അയാള്‍ ഒരു ചെറുപുഞ്ചിരിയോടെ അത് പറഞ്ഞപ്പോള്‍ സ്വയം ചെറുതായതുപോലെ ശരത്തിന് തോന്നി. നിമിഷങ്ങള്‍ക്ക് മുമ്പാണ്, മാസം തോറും വാങ്ങുന്ന വലിയ ശമ്പളം വെറും തുച്ഛമാണെന്ന് വീമ്പിളക്കി ഞെളിഞ്ഞിരുന്നത്.
ശിവറാമിന്റെ വാക്കുകള്‍ ശരത്തിന്റെ മനസ്സില്‍ ഒരു കൈയൊപ്പ് പോലെ പതിഞ്ഞു. ഒരു വല്ലാത്ത മാസ്മരികത ഉണ്ടായിരുന്നു അയാളുടെ വാക്കുകളില്‍, ശബ്ദത്തില്‍. കാരിരുമ്പ് പോലത്തെ മനസ്സുറപ്പില്‍ നിന്നുടലെടുത്ത ശബ്ദം. ആരെയും പേരെടുത്തുപറയാതെ, എന്നാല്‍ എല്ലാ പൊങ്ങച്ചങ്ങളെയും അടര്‍ത്തിയെടുത്ത് ഒരു ചുഴിയുടെ അഗാധതയിലേക്ക് വലിച്ചെറിഞ്ഞ ഒരു പ്രവാഹം പോലെ...
ശിവറാം പറഞ്ഞുനിര്‍ത്തിയപ്പോള്‍ മനസ്സില്‍ നിന്ന് പൊങ്ങച്ചത്തിന്റെ ആടയാഭാരണങ്ങള്‍ അഴിഞ്ഞുവീണതുപോലെ ശരത്തിന് തോന്നി. ഒരു ഭാരം ഇറക്കിവച്ചതുപോലെയുള്ള ആശ്വാസം. ഒരു കാര്യം തീര്‍ച്ച. ഒന്നുകില്‍ അയാളൊരു പത്രപ്രവര്‍ത്തകനാണ്. അല്ലെങ്കില്‍ ഒരു സാമൂഹിക ഗവേഷകന്. രണ്ടുമല്ലെങ്കില്‍ ഒരു എഴുത്തുകാരന്.
സംശയം തീര്‍ക്കാന്‍ വേണ്ടി അയാള്‍ ചോദിച്ചു,
"നിങ്ങള്‍ എന്ത് ചെയ്യുന്നു?"
മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ ശിവറാമിന്റെ മൊബൈല്‍ ശബ്ദിച്ചു.
"അതെ, ശിവറാം കര്‍ത്തയാണ്..." അയാള്‍ ഫോണിലൂടെ പേര് പറഞ്ഞപ്പോള്‍ ശരത് ഒരു നിമിഷം ആലോചിച്ചു. ഈ പേര്...? ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ?
ശിവറാം പിന്നെയുമെന്തൊക്കെയോ ഫോണിലൂടെ പറയുന്നതുകേട്ടു. പറഞ്ഞതുമുഴുവന്‍ ഏതോ പെന്ഷന് പേപ്പറിന്റെ കാര്യമാണ്.
ശിവറാം കര്‍ത്താ! കേട്ടുമറന്നതുപോലെ...
ശരത് കണ്ണുകള്‍ ഇറുക്കിയടച്ച് ആ പേരിനെക്കുറിച്ച് തന്നെ ആലോചിച്ചു. പെട്ടെന്ന് ഓര്‍മ്മകളില്‍ ഒരു കൊള്ളിയാന്‍ മിന്നി. അയാള്‍ തലയുയര്‍ത്തി ശിവറാമിനെ നോക്കി. അയാള്‍ മൊബൈല്‍ സംഭാഷണം അവസാനിപ്പിച്ച് കൈയിലിരുന്ന പേപ്പറുകള്‍ മറിച്ച് നോക്കുകയായിരുന്നു.
"ശിവറാം, നിങ്ങളൊരു ജവാനാണോ?"
ശരത്തിന്റെ ചോദ്യം കേട്ട് ശിവറാം തലയുയര്‍ത്തി നോക്കി. പിന്നെ, പുഞ്ചിരിച്ചുകൊണ്ട് മെല്ലെ പറഞ്ഞു,
"അതെ. ലാന്‍സ് നായിക്ക് ശിവറാം കര്‍ത്താ."
അല്‍പ്പം മുമ്പുവരെ ശബ്ദമുഖരിതമായിരുന്ന കൂപ്പയ്ക്കുള്ളില്‍ ആ നിമിഷം കേട്ടത് തീവണ്ടിയുടെ ഇരമ്പല്‍ മാത്രമായിരുന്നു.
ശരത് ചുറ്റും നോക്കി. എല്ലാ യാത്രക്കാരുടെയും സംഭാഷണം നിലച്ചിരിക്കുന്നു. എല്ലാവരും നിശ്ശബ്ദരായി ശിവറാമിനെ തന്നെ നോക്കിയിരിക്കുകയാണ്. എല്ലാ കണ്ണുകളിലും ഒരേ ഭാവം. ശിവറാം കര്‍ത്ത എന്ന പേര് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നു. അതിന് കാരണമുണ്ട്.
മാസങ്ങള്‍ക്കുമുമ്പ് ടെലിവിഷന്‍ ചാനലുകളിലും പത്രത്താളുകളിലും നിറഞ്ഞുനിന്നിരുന്ന ഒരു പേരുണ്ടായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനിടയില്‍ സ്വന്തം ജീവന് വകവെയ്കാതെ മേലുദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ ജീവന് രക്ഷിക്കുകയും ശത്രു സൈന്യത്തിന്റെ ബങ്കറുകള്‍ തകര്‍ത്ത് അവരുടെ പാളയത്തില്‍ മിന്നല്‍പ്പിണര്‍ പായിക്കുകയും ചെയ്ത ഒരു ധീരയോദ്ധാവിന്റെ പേര്. ലാന്‍സ് നായിക്ക് ശിവറാം കര്‍ത്ത എന്ന പേര്. താന്‍ രാജ്യത്തിനുവേണ്ടി ചെയ്തതൊന്നും പ്രശസ്തി പിടിച്ചുപറ്റാനുള്ള ഉപാധിയാകാതിരിക്കാന് വേണ്ടി ഒരു അഭിമുഖസംഭാഷണം പോലും ഒരു മാധ്യമത്തിനും നല്‍കാത്ത ആത്മാഭിമാനമുള്ള ഒരു ഭാരതീയന്റെ പേര്.
ശരത് ശിവറാമിന്റെ ധൈര്യം സ്ഫുരിക്കുന്ന കണ്ണുകളിലേക്കുതന്നെ നോക്കിയിരുന്നു.
ഈശ്വരാ! രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് മഹാവീര്‍ചക്ര വാങ്ങിയ, വെടിയുണ്ടകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച് യുദ്ധം ചെയ്ത ഈ പോരാളിയോടാണല്ലോ ഐ. ടി. ലോകത്തിന്റെ പൊങ്ങച്ചവും ജീവനില്ലാത്ത പ്രൊജക്റ്റ് പ്ലാനിന്റെ മഹത്വവും വിഷമതകളും വിളമ്പിയത്!
അതോര്‍ത്തപ്പോള്‍ ശരത്തിന് ലജ്ജ തോന്നി.
മറ്റ് യാത്രക്കാര്‍ ശിവറാമിന് ഹസ്തദാനം നല്കികൊണ്ടിരുന്നപ്പോള് ശരത് ലാപ്ടോപിലെ പ്ലാനിങ്ങ് ഡോക്യുമെന്റിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അതിലെ അക്കങ്ങളും അക്ഷരങ്ങളും തന്നെ കൊഞ്ഞനം കുത്തുന്നതുപോലെ തോന്നിയപ്പോള്‍ അയാള്‍ ലാപ്ടോപ് അടച്ചുവച്ചു. ഒടുവില്‍, ശിവറാമിന് കൈ കൊടുക്കുവാനുള്ള അവസാനത്തെ ഊഴം ശരത്തിന്റെതായി വന്നു. അയാളുടെ ബലിഷ്ഠമായ കരങ്ങളില്‍ പിടിച്ചുകൊണ്ട് ശരത് പറഞ്ഞു,
"ഈ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല ശിവറാം. ഇന്നുവരെ ഞാന്‍ കരുതിയിരുന്നത് ഞങ്ങള്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍ ഇല്ലെങ്കില്‍ ലോകം മുന്നോട്ട് പോകില്ലെന്നാണ്. പക്ഷെ, ഇന്ന് ആ ധാരണ തെറ്റി."
കൌതുകത്തോടെ എല്ലാം കേട്ടുകൊണ്ടിരുന്ന ശിവറാമിന്റെ കണ്ണുകളില്‍ നോക്കി അയാള്‍ തുടര്‍ന്നു,
"പെരുപ്പിച്ചുകാട്ടിയ അക്കങ്ങള്‍ കൊണ്ട് ഞങ്ങള്‍ പ്ലാനിങ്ങ് നടത്തുമ്പോള്‍ ചോരയും ജീവനും കൊണ്ടാണ് നിങ്ങള്‍ പട്ടാളക്കാരുടെ പ്ലാനിങ്ങ്. ഏതിനാണ് മഹത്വം?"
ശിവറാം ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
അല്‍പ്പം മുമ്പ് വരെ പുലര്‍ത്തിയിരുന്ന ധാരണകളെല്ലാം പൊങ്ങച്ചമെന്ന സോപ്പുലായനി കൊണ്ട് പണിതുയര്ത്തിവിട്ട വെറും കുമിളകള്‍ ആയിരുന്നുവെന്ന് ശരത് അയാളോട് പറഞ്ഞു. ആ കുമിളകള്‍ പൊട്ടിക്കുവാന്‍ ശിവറാം കര്‍ത്ത എന്ന പട്ടാളക്കാരന്റെ യാഥാര്‍ത്ഥ്യബോധം തുളുമ്പുന്ന വാക്കുകളുടെ ചൂട് വേണ്ടിവന്നു.
"സത്യത്തില്‍, ഞങ്ങളെപ്പോലെ സ്വന്തം നേട്ടങ്ങളില്‍ മാത്രം ഊറ്റം കൊണ്ട് അഹങ്കരിക്കുന്ന സോഫ്റ്റ്വെയര് സ്വപ്നജീവികളെക്കാള് ഇന്ത്യക്ക് ഇന്നാവശ്യം നിങ്ങളെപ്പോലെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിക്കുന്ന ധീരയോദ്ധാക്കളെയാണ്."
കുറ്റബോധത്തില്‍ ചാലിച്ച ശരത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ശിവറാം പറഞ്ഞു,
"ഞാനങ്ങനെ വിശ്വസിക്കുന്നില്ല സാര്‍. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വഹിക്കുന്ന പങ്ക് ഈ നാട്ടിലെ ഓരോ കൊച്ചുകുട്ടിക്കും അറിയാം. ആ സമ്പത്ത് കൊണ്ടാണ് രാജ്യം ഞങ്ങളെ തീറ്റിപോറ്റുന്നത്. രാജ്യത്തിന് നിങ്ങളെയും വേണം. ശരിയല്ലേ?"
അയാളുടെ വിവേകപൂര്‍വ്വമായ അഭിപ്രായത്തെ എതിര്‍ക്കുവാന്‍ ശരത്തിന് കഴിഞ്ഞില്ല.
അവര്‍ പിന്നെയും എന്തിനെയൊക്കെയോ പറ്റി സംസാരിച്ചു. മഹാവീര്‍ചക്ര കിട്ടിയെന്നുപറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്നും അമ്മയുടെ പെന്ഷന് പേപ്പര്‍ ശരിയാക്കാന്‍ ഒരു രാഷ്ട്രീയ നേതാവിനെ കാണാന്‍ ഇറങ്ങിത്തിരിച്ചതാണെന്നും ശിവറാം പറഞ്ഞപ്പോള്‍ ശരത് അന്തിച്ചുപോയി.
"നിങ്ങള്‍ക്ക് ഒരു മുന്‍ഗണന കിട്ടേണ്ടതല്ലേ?"
ശിവറാം ചിരിച്ചു. പിന്നെ, പറഞ്ഞു,
"പരാതിയൊന്നുമില്ല സാര്‍. ഈ നാട്ടിലെ സാധാരണക്കാരന് കിട്ടാത്ത നീതിയൊന്നും ഞങ്ങള്‍ക്ക് വേണ്ടാ."
ശരത് ഓര്‍ത്തു, മൂര്‍ച്ചയുള്ള വാക്കുകളില്‍ നീതിനിഷേധത്തിനെതിരേയുള്ള നിശ്ശബ്ദ പ്രതിഷേധം.
ട്രെയിനിന്റെ വേഗത കുറഞ്ഞുതുടങ്ങിയപ്പോള്‍ ശിവറാം പുറത്തേക്കുനോക്കി. അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന് അടുത്തുവെന്ന് തോന്നുന്നു. യാത്ര പറഞ്ഞ് പിരിയുന്നതിനുമുമ്പ് ശരത് ഒരിക്കല്‍ക്കൂടി ശിവറാമിന് ഹസ്തദാനം നല്കി. എന്നിട്ട് പറഞ്ഞു,
"ഞാന്‍ ശ്വസിക്കുന്നത് എനിക്കുവേണ്ടി മാത്രമാണ്. പക്ഷെ, നിങ്ങളുടെ ഓരോ ശ്വാസവും നെഞ്ചിലെ തുടിപ്പും ഞങ്ങള്ക്കുവേണ്ടിയാണെന്നറിയാം. നമ്മള് തമിലുള്ള വ്യത്യാസം അതാണ്."
ശരത് മെല്ലെ എഴുന്നേറ്റു. മനസ്സില്‍ നിറഞ്ഞുതുളുമ്പിയ ആദരവിന്റെ ഊര്‍ജ്ജപ്രവാഹം ഒരു വിദ്യുത്ചലനമായി കൈവിരല്ത്തുമ്പുകളിലേക്ക് ഒഴുകിയപ്പോള്‍... അതൊരു സല്യൂട്ട് ആയി മാറിയപ്പോള്‍...
അതായിരുന്നു അയാള്‍ക്ക് ശിവറാമിന് കൊടുക്കാന്‍ കഴിയുമായിരുന്ന ഏറ്റവും വലിയ സമ്മാനം. ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് .
ഒരപൂര്‍വ്വനിമിഷമായിരുന്നു അത്.
"രാജ്യം കാക്കുന്ന പോരാളികളെ വെറും തമാശകഥാപാത്രങ്ങളായി കാണുന്ന എന്റെ ജനതയുടെ പേരില്‍ ഇത്രയുമെങ്കിലും ചെയ്തില്ലെങ്കില്‍ ഞാനൊരു ഭാരതീയനല്ല."
നിറഞ്ഞ മനസ്സോടെ ശരത് ഇങ്ങനെ പറഞ്ഞപ്പോള്‍ മറ്റ് യാത്രക്കാര്‍ എഴുന്നേറ്റുനിന്ന് ആവേശപൂര്‍വ്വം കൈയടിച്ചു. ശിവറാം ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. ധീരനായ ആ പട്ടാളക്കാരന്റെ കണ്ണുകളില്‍ നനവ് പൊടിഞ്ഞു. അയാള്‍ പറഞ്ഞു,
"എനിക്ക് കിട്ടിയ മഹാവീര്ചക്രയേക്കാള് ഞാനിത് വിലമതിക്കുന്നു." നെഞ്ചത്ത് കൈ വച്ച് അയാള്‍ തുടര്‍ന്നു,
"ഈ സല്യൂട്ട് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഒരു ജപമന്ത്രം പോലെ ഞാനിതെന്റെ നെഞ്ചില്‍ സൂക്ഷിക്കും."
ശിവറാമിന്റെ സ്വരമിടറി.
ശരത്തിന് ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായിരുന്നു. അയാള്‍ക്ക് മാത്രമല്ല, മറ്റ് യാത്രക്കാര്‍ക്കും.
സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഒരു പുഞ്ചിരിയിലൂടെ എല്ലാവരോടും ഒരിക്കല്‍ക്കൂടി യാത്ര ചോദിച്ച് ശിവറാം ഇറങ്ങി.
അതിനുശേഷം ഒത്തിരിയൊത്തിരി തീവണ്ടി യാത്രകള്‍. പക്ഷെ, പിന്നീട് ശിവറാമിനെ ഒരിക്കല്‍പ്പോലും കണ്ടുമുട്ടിയിട്ടില്ല. പക്ഷെ, എല്ലാ യാത്രകളിലും ട്രെയിനിന്റെ ഇരമ്പലിനുമപ്പുറം കാതുകളില്‍ മുഴങ്ങിയിരുന്നത് ആ വാക്കുകളാണ്.
"ഈ സല്യൂട്ട് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഒരു ജപമന്ത്രം പോലെ ഞാനിതെന്റെ നെഞ്ചില്‍ സൂക്ഷിക്കും."
"നമ്മളെ കൂട്ടാന്‍ അച്ഛമ്മ സ്റ്റേഷനില്‍ വരുവോ അമ്മേ?"
ഉണര്‍ന്നെഴുന്നേറ്റു പുറത്തെ കാഴ്ചകള്‍ കാണുകയായിരുന്ന മാളു ചോദിക്കുന്നത് കേട്ടു. അപൂര്‍വ്വസുന്ദരമായ ആ കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ മുറിഞ്ഞത് അങ്ങനെയാണ്. വയ്യാണ്ടിരിക്കുന്ന അച്ഛമ്മ എങ്ങനെ സ്റ്റേഷനില്‍ വരാനാണെന്ന് നീരജ ചോദിച്ചപ്പോള്‍ മാളു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.
"എന്നാലും ശിവറാമിന്റെ ഈ-മെയില്‍ ഐ.ഡിയെങ്കിലും അന്ന് വാങ്ങാതിരുന്നത് മോശമായിപ്പോയി."
നീരജ പറഞ്ഞതുകേട്ട് ശരത് അവളെ നോക്കി.
ആ പറഞ്ഞത് ശരിയായിരുന്നു. അന്നത്തെ ആ ആകസ്മികതയുടെ ഇടയില്‍ അതിനൊന്നും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. പക്ഷെ, അയാളെ ഇന്നും മറന്നിട്ടില്ല. ഒരിക്കലും മറക്കാന്‍ കഴിയുകയുമില്ല. കാരണം ശിവറാമുമായുള്ള കൂടിക്കാഴ്ച ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു. സ്വയം സൃഷ്ടിച്ച മിഥ്യാധാരണകളുടെ പുറന്തോടിനുള്ളില്‍ തല പൂഴ്ത്തി ജീവിക്കുന്ന എല്ലാ കൂര്മ്മവതാരങ്ങള്ക്കുമായുള്ള ഒരോര്‍മ്മപ്പെടുത്തല്‍.
അയാളിപ്പോള്‍ എവിടെയായിരിക്കും? തലയ്ക്ക് പിന്നില്‍ കൈകള്‍ പിണച്ചുവച്ച് ശരത് ആലോചിച്ചു.
ഒരുപക്ഷെ, മഞ്ഞുപെയ്യുന്ന അതിര്‍ത്തിയില്‍ ജാഗരൂകനായി... അല്ലെങ്കില്‍ പട്ടാളബാരക്കിലെ അരണ്ട വെളിച്ചത്തില്‍ വിരഹവേദന കലര്‍ന്ന അക്ഷരങ്ങളിലൂടെ കണ്ണോടിച്ച് ഒരു നെടുവീര്‍പ്പോടെ...
ട്രെയിനിന്റെ വേഗത കുറഞ്ഞു. ഒരു യാത്രയുടെ അന്ത്യമാവുന്നു, ഓര്‍മ്മകള്‍ പിന്നെയും ബാക്കി വച്ച്.
14 comments:
ആല്‍ത്തറയിലെ പോസ്റ്റിനു നന്ദി.
ഒരു നീണ്ടകഥ. ആദ്യംമുതല്‍ അവസാനം വരെ ഒന്ന് ശ്വാസം പോലും വിടാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ജീവനുള്ള കഥ. ഇതിനു നീളം കൂടി എന്ന് പറയാനാവില്ല. ശിവറാമിനെ പോലുള്ള ജവാന്മാരുള്ളതു കൊണ്ടാണ് നമ്മള് സധൈര്യം നാട്ടില്‍ ഉണ്ട് ഉറങ്ങി ജീവിക്കുന്നത്. അതേ മനസ്സില്‍ ഒരു സല്യൂട്ട് എല്ലാ ജവാന്മാര്ക്കുമായി നീക്കി വയ്ക്കുന്നു. മനോഹരമായ രീതിയില്‍ ഈ ട്രൈന്‍ യാത്ര പറഞ്ഞു വച്ചു.
ഓർമ്മകൾ ഒരുപാടായി ചിന്തിപ്പിക്കുന്ന കഥ, വളരെ നന്നായി.
കഥ വളരെ നന്നായി.
അനുഭവം പോലെ തോന്നി.
വളരെ നന്നായി പറഞ്ഞ കഥ. ഓരോരുത്തരെയും ചിന്തിപ്പിക്കുന്ന കഥ.
വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില് (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന് ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു
വായിച്ചു പ്രോത്സാഹിപ്പിച്ചതിനു നന്ദി, മാണിക്യം ചേച്ചി, മിനി ടീച്ചര്‍, എക്സ്-പ്രവാസിനി, തെച്ചിക്കോടന്
വായിക്കാന്‍ അല്പം താമസിച്ചു പോയി....
ക്ഷമാപണം..
നന്നായിട്ടുണ്ട്...
ആശംസകള്‍
നന്ദി, രഘുനാഥന്
ജീവനുള്ള കഥ...ഒരു അനുഭവ
കുറിപ്പുപോലെ തോന്നി...
ഇത് വായിക്കാന്‍ ഇത്രയും
വൈകിയല്ലോ എന്നൊരു സങ്കടം...
"എത്ര ശമ്പളം തന്നാലും രാവും പകലും
ഞങ്ങളുടെ തലച്ചോറ് പിഴിയുന്നതിന് പകരമാവില്ല അത്." ഇത് ഒരുപാടു സുഹൃത്തുക്കള്‍
പറഞ്ഞു കേട്ടിട്ടുള്ളതാണ്. അവരോടു എനിക്കിനി
പറയണം, ഈ കഥയൊന്നു വായിക്കാന്‍...
കഥാ നായകനെ പോലെ ഈ ലോകം മൊത്തം എന്റെ ലാപ്ടോപ്-ഇല് ആണ് എന്ന് അഹങ്കരിച്ചു നടക്കുന്ന, ഭൂമി കറങ്ങുന്നത് തന്നെ ഞാന്‍ തയാറാക്കിയ timesheet പ്രകാരം ആണ് എന്ന് ധരിക്കുന്ന, മൂഡ സ്വര്‍ഗത്തിലെ രാജാവായ ഒരു ടിപ്പിക്കല്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആണ് ഞാനും !!! യഥാര്ത്യതിലേക്ക് തിരിഞ്ഞു നോക്കുവാന്‍ എല്ലാ സോഫ്റ്റ്വെയര് രാജാക്കന്മാരും ഈ കഥ വായിച്ചിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിമനോഹരമായ കഥ. അഭിനന്ദനങ്ങള്‍.
ലിപി, ശ്യാം, വായച്ചതിനും അഭിനന്ദിച്ചതിനും വളരെയധികം നന്ദി
"ഞാന്‍ ശ്വസിക്കുന്നത് എനിക്കുവേണ്ടി മാത്രമാണ്. പക്ഷെ, നിങ്ങളുടെ ഓരോ ശ്വാസവും നെഞ്ചിലെ തുടിപ്പും ഞങ്ങള്ക്കുവേണ്ടിയാണെന്നറിയാം. നമ്മള് തമിലുള്ള വ്യത്യാസം അതാണ്."
ഷാബു ചേട്ടാ . എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഓരോ വാക്കും ചിന്തനീയമ്.. അഭിനന്ദനങ്ങള്‍..
വളരെ ചിന്തനീയം
നല്ല കഥ
ആശംസകള്‍
അതിമനോഹരമായ കഥ... അഭിനന്ദനങ്ങള്‍..
Post a Comment