സായാഹ്നവെയിലില്‍ തിരക്കൊഴിഞ്ഞ സബര്‍ബന്‍ പാതയിലൂടെ കാറോടിച്ചുകൊണ്ടിരുന്നപ്പോള്‍ സ്റ്റീവ് പീറ്റേഴ്സണ് എന്ന് യുവനോവലിസ്റ്റ് സ്വയം പറഞ്ഞുപഠിപ്പിക്കുകയായിരുന്നു, ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാന്‍ പോകുന്നതുമായ കാര്യങ്ങള്‍ മനസ്സിനെ തെല്ലും ബാധിക്കില്ലെന്ന്. എന്നിരുന്നാല്‍ തന്നെയും, അയാളുടെ ഹൃദയം പതിവിലും വേഗത്തില്‍ മിടിച്ചു.
എവിടെയായിരുന്നു ഈ യാത്രയുടെ തുടക്കം? അയാള്‍ ഓര്‍ത്തു.
പത്തുമണിക്കുള്ള പതിവ് കോഫി പകുതി കുടിച്ചിട്ട് എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ അടുത്ത അധ്യായത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ഡേവിഡ് പീറ്റേഴ്സണ് വിളിച്ചത്.
എവിടെയായിരുന്നു ഈ യാത്രയുടെ തുടക്കം? അയാള്‍ ഓര്‍ത്തു.
പത്തുമണിക്കുള്ള പതിവ് കോഫി പകുതി കുടിച്ചിട്ട് എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ അടുത്ത അധ്യായത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ഡേവിഡ് പീറ്റേഴ്സണ് വിളിച്ചത്.
"സ്റ്റീവ്, ഇന്ന് നിന്നെ തിരക്കി ഒരു ചെറുപ്പക്കാരന് ഇവിടെ വന്നിരുന്നു. ഒരു കെവിന് വില്‍സ്മിത്ത്. അയാള്‍ പറഞ്ഞത്..."
ഒന്ന് നിര്‍ത്തിയിട്ട് മുറിഞ്ഞ വാക്കുകളില്‍ പീറ്റേഴ്സണ് പറഞ്ഞു,
"അയാള്‍....അയാള്‍ നിന്റെ... സഹോദരനാണെന്ന്"
സ്റ്റീവിന് ചിരിക്കാന്‍ തോന്നി. ഡേവിഡ് പീറ്റേഴ്സണിന്റെയും മേരി പീറ്റേഴ്സണിന്റെയും വളര്ത്തുമകന് സ്റ്റീവ് പീറ്റേഴ്സണിന് അയാള്‍ അറിയാത്ത കെവിന് വില്‍സ്മിത്ത് എന്ന സഹോദരനോ?
"ഡാഡ്, ആര് യൂ ജോക്കിങ്ങ്?"
"നോ, മൈ സണ്‍" ഡേവിഡ് പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു,
"അവന് നിന്റെ പാതി സഹോദരനാണ്. മെറിവില്‍ ലോസണ് സ്ട്രീറ്റില്‍ താമസിക്കുന്ന കെയ്റ്റ് വില്‍സ്മിത്ത് എന്ന നിന്റെ അമ്മയുടെ മകന്."
അവിചാരിതമായ ഒരു നിശ്ശബ്ദത ഉണ്ടായി.
അവിചാരിതമായ ഒരു നിശ്ശബ്ദത ഉണ്ടായി.
എങ്കിലും വേണ്ടെന്ന് നിഷേധിക്കാന്‍ സ്റ്റീവിന് അധികമാലോചിക്കേണ്ടിവന്നില്ല. കാരണം, സാല്‍വേഷന്‍ ആര്‍മിയുടെ ഓര്‍ഫനേജില്‍ നിന്ന് ദത്തെടുത്ത് സ്നേഹവും വാല്സല്യവും ആവോളം കൊടുത്തുവളര്‍ത്തിയ ഡേവിഡും മേരിയുമല്ലാതെ ആരാണ് അയാളുടെ മാതാപിതാക്കള്‍? മനസ്സ് അനുവദിക്കാന്‍ കൂട്ടാക്കുന്നില്ല.
പക്ഷെ, ഡാഡിയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ദ്ദേശം തള്ളിക്കളയാന്‍ സ്റ്റീവിന് മനസ് വന്നില്ല. കാണാന്‍ വരുന്ന അര്‍ദ്ധസഹോദരനെ അധിക്ഷേപിച്ച് ഇറക്കിവിടരുതെന്ന് പറഞ്ഞ് ഡേവിഡ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.
അവശേഷിച്ച തണുത്ത കോഫി മൊത്തിക്കുടിച്ചുകൊണ്ട് അയാള്‍ അപ്രതീക്ഷിതമായി കേട്ട കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിച്ചു. ഒരു നിമിഷം കൊണ്ട് ഒരു അമ്മ...സഹോദരന്!! കണ്ണുചിമ്മുന്ന അത്രയും വേഗത്തില്‍ മാത്രമുണ്ടാകേണ്ട ബന്ധങ്ങളാണോ ഇത്?
അല്ലെന്ന് സ്റ്റീവിനുറപ്പായിരുന്നു. അതാണല്ലോ ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഇരമ്പിയാര്‍ക്കേണ്ട സന്തോഷത്തിന് പകരം നിര്‍വികാരതയുടെ, നിസ്സംഗതയുടെ മരവിപ്പുണ്ടായത്.
കോളിംഗ് ബെല്‍ ശബ്ദിക്കുന്നതുകേട്ട് അയാള്‍ കതകുതുറന്നുനോക്കി. കണ്ണട വച്ച വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്. അത് കെവിന് വില്‍സ്മിത്തായിരുന്നു. സ്റ്റീവ് ഒരുനിമിഷം കെവിനെ അടിമുടിയൊന്ന് നോക്കി. തന്റെ പാതിരക്തം... മനസ്സില്‍ എവിടെയോ ചൂട് പിടിക്കുന്നതുപോലെ! ഹൃദയം താളം തെറ്റി മിടിക്കുന്നുണ്ടോ?
സ്റ്റീവ് അയാളോട് അകത്തേയ്ക്ക് കയറിയിരിക്കാന്‍ പറഞ്ഞു.
ലൌഞ്ചില്‍ ഇരിക്കുമ്പോള്‍ കെവിന് ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുകയായിരുന്നു. പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്ന സ്റ്റീവ് ഇടയ്ക്ക് ഏറുകണ്ണിട്ട് അയാളെ നോക്കി. സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടപ്പുറത്തെ വീട്ടിലെ പയ്യന് അവന്റെ അനിയനെയും കൈപിടിച്ചുനടത്തി സ്കൂളില്‍ പോകുന്ന രംഗം സ്റ്റീവിന്റെ കണ്ണുകളില്‍ തെളിഞ്ഞു. അന്നൊരുപാട് കൊതിച്ചിരുന്നു അങ്ങനൊരു അനിയന്റെ കൈപിടിച്ച്... അവന്റെ കുറുമ്പുകളും സഹിച്ച്....
കെവിന് തലയുയര്‍ത്തിയപ്പോള്‍ അയാള്‍ പെട്ടെന്ന് കണ്ണുകള്‍ പിന്‍വലിച്ചു. അവരുടെ ഇടയില്‍ പരന്ന നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് കെവിന് പറഞ്ഞു,
"ഞാനെന്തുപറഞ്ഞാലും തിരികെ ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷെ, ഒന്നിന്നും എനിക്കുത്തരം ഉണ്ടാവില്ല. തീര്‍ച്ച."
ലൌഞ്ചിലേയ്ക്ക് ചാഞ്ഞിരുന്നുകൊണ്ട് സ്റ്റീവ് അയാളുടെ കണ്ണുകളില്‍ നോക്കി ചോദിച്ചു,
"എനിയ്ക്ക് ചോദിക്കാന്‍ ചോദ്യങ്ങള്‍ ഒന്നുമില്ലെങ്കിലോ?"
കെവിന് ഒന്നുപുഞ്ചിരിച്ചിട്ടുപറഞ്ഞു,
"ആ പറഞ്ഞതിലുമുണ്ട് പറയാത്ത ആയിരം ചോദ്യങ്ങള്‍." വാസ്തവമായിരുന്നു കെവിന് പറഞ്ഞത്.
രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് കെയ്റ്റ് കെവിനോട് അയാളുടെ അര്‍ദ്ധ സഹോദരനെക്കുറിച്ച് പറഞ്ഞതത്രെ. ദത്തെടുത്തവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന കാരണത്താല്‍ ഓര്‍ഫനേജ് അധികൃതര്‍ ആദ്യമൊക്കെ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചു. പിന്നെ, ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവരതിന് തയ്യാറായതെന്ന്.
"ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ മൂത്തസഹോദരനെ ഒന്ന് കാണണമെന്ന് തോന്നി. പിന്നെ...."
അയാള്‍ മുഴുമിപ്പിക്കാതെ നിര്‍ത്തിയപ്പോള്‍ ബാക്കി എന്താണെന്ന് ഊഹിക്കാന്‍ സ്റ്റീവിന് പ്രയാസമുണ്ടായില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസവക്കിടക്കയില്‍ ഉപേക്ഷിച്ചുപോയ മകനെ ഒരിക്കല്‍ക്കൂടി കാണണമെന്ന് അമ്മയ്ക്ക് മോഹം.
സത്യം. കെവിന് പിന്നീട് തുടര്‍ന്നുപറഞ്ഞതും ഇത് തന്നെയായിരുന്നു.
അയാളോട് ഇറങ്ങിപ്പോകണം എന്നുപറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഡാഡിയ്ക്ക് കൊടുത്ത വാക്ക് സ്റ്റീവ് ഓര്‍ത്തു. മറ്റെന്തെങ്കിലും പറയാനുണ്ടോ എന്നുചോദിച്ചപ്പോള്‍ ആ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കിയിട്ടാവണം കെവിന് മെല്ലെ എഴുന്നേറ്റു.
"ഇനിയൊന്നും പറയാനില്ല."
അയാള്‍ യാത്ര പറഞ്ഞ് പുറത്തേയ്ക്ക് നടന്നു. വാതിലിനടുത്തെത്തിയപ്പോള്‍ ഒന്നുനിന്നിട്ട് കെവിന് പറഞ്ഞു,
"കാണണം എന്ന് തോന്നുന്നെങ്കില്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ വരണം. അവിടെ ക്യാന്‍സര്‍ യൂണിറ്റിലുണ്ടാവും മമ്മ. നിങ്ങളെക്കാള്‍ മുമ്പേ മരണം കടന്നുവരാതിരുന്നാല്‍..."
കെവിന് മുഴുമിപ്പിക്കാതെ ബാക്കി നിര്‍ത്തിയപ്പോള്‍ ഹൃദയത്തില്‍ എന്തോ കൊളുത്തിവലിയ്ക്കുന്നതുപോലെ സ്റ്റീവിന് തോന്നി. ഒരു തലോടലിന്റെ കടപ്പാട് പോലും ആ സ്ത്രീയോടില്ല. എന്നിട്ടും ഉള്ളിലെവിടെയോ ഒരു പുകച്ചില്‍.... ഒരു അലയാഴിയുടെ ഇരമ്പല്‍...
വാതിലടഞ്ഞ ശബ്ദം കേട്ട് അയാള്‍ നോക്കി. കെവിന് പോയിക്കഴിഞ്ഞിരുന്നു. അയാളോട് എന്തെങ്കിലും ചോദിക്കാന്‍ ബാക്കിയുണ്ടായിരുന്നോ?
ഇല്ല. ഒന്നുമില്ല. എല്ലാം തോന്നല്‍ മാത്രമാണ്. സ്റ്റീവ് സ്വയം പറഞ്ഞുവിശ്വസിപ്പിച്ചു. എങ്കിലും പിന്നെയും എന്തൊക്കെയോ പറയാന്‍ ബാക്കിവച്ചപോലെ...
അയാള്‍ ഒരു സിഗരറ്റ് കത്തിച്ച് ചുണ്ടത്ത് പിടിപ്പിച്ച് ബാല്‍ക്കണിയില്‍ പോയിനിന്നു. അവിടെ നിന്നാല്‍ സ്ട്രീറ്റിന്റെ അങ്ങേയറ്റം കാണം. അതിനുമപ്പുറം മൈതാനം. അവിടെ ആരൊക്കെയോ ഫുട്ബോള്‍ കളിക്കുന്നു. അപ്പോള്‍ അയാളുടെ മനസ്സില്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലും അതിലെ കഥാപാത്രങ്ങളുമായിരുന്നില്ല. ഒരു തരി ചൂട് പകരാന്‍ അരികെ അമ്മയില്ലാതെ തൊണ്ടകീറി കരയുന്ന ഒരു ചോരക്കുഞ്ഞിന്റെ വലിഞ്ഞുമുറുകിയ മുഖം... വലിച്ചെറിയപ്പെട്ടവന്റെ നിസ്സഹായത... നിഷേധിക്കപ്പെട്ട മുലപ്പാല്‍ ചോരയായി ഹൃദയത്തിന്റെ ഭിത്തികളിലൂടെ വാര്‍ന്നിറങ്ങുന്നു....
സ്റ്റീവ് കണ്ണുകള്‍ മുറുക്കിയടച്ചു. പിന്നെ, വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് താഴേക്ക് വലിച്ചെറിഞ്ഞ് കാലുകൊണ്ട് ചവുട്ടിയരച്ചു.
എവിടേക്കും പോകുന്നില്ല എന്നുറച്ചപ്പോള്‍ മേരി പീറ്റേഴ്സണ് പറഞ്ഞു,
"എന്തൊക്കെ പറഞ്ഞാലും അവര്‍ നിന്റെ പെറ്റമ്മയാണ്. നീ പോയി അവരെ കാണണം."
മേരി പീറ്റേഴ്സണ് സ്റ്റീവിന് പോറ്റമ്മയായിരുന്നില്ല. പെറ്റമ്മ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവരെ നിഷേധിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. മാത്രമല്ല, എത്ര അമര്‍ത്തി തേയ്ച്ചുമായ്ച്ചുകളഞ്ഞാലും പിന്നേയും ഒരു നേര്‍ത്ത പോറലായി അവശേഷിക്കുന്ന ഇഴപിരിയുന്ന ഒരു ബന്ധത്തിന്റെ വേരുകള്‍ അയാളുടെ മനസ്സിന്റെ അഗാധതയില്‍ എവിടെയോ മണ്ണ് മൂടിക്കിടപ്പുണ്ടായിരുന്നു. അല്ലെങ്കില്‍, കെവിന് വന്ന കാര്യം പറയാന്‍ മേരിയെ വിളിച്ചപ്പോള്‍ സ്റ്റീവിന്റെ ശബ്ദം അത്രമേല്‍ ഇടറില്ലായിരുന്നല്ലോ.
അതായിരുന്നു ആ യാത്രയുടെ തുടക്കം. കെയ്റ്റ് വില്‍സ്മിത്ത് എന്ന ജൈവമാതാവിനെ കാണാനുള്ള യാത്രയുടെ തുടക്കം.
സ്റ്റീവ് മുഖമുയര്‍ത്തി ജി. പി. എസ്. നാവിഗേറ്ററില്‍ നോക്കി. ഇനി നാല് കിലോമീറ്റര്‍ കൂടി. കുറച്ചുദൂരംകൂടി ചെന്നപ്പോള്‍ ഹില്‍സൈഡ് ആശുപത്രിയുടെ കവാടം കാണാന്‍തുടങ്ങി.
വിസിറ്റേഴ്സ് പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് സ്റ്റീവ് അന്വേഷണവിഭാഗത്തിന്റെ കൌണ്ടറില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചു. അവരോട് നന്ദി പറഞ്ഞിട്ട് ക്യാന്‍സര്‍ യൂണിറ്റിലെ വാര്‍ഡിലേയ്ക്ക് നടക്കുമ്പോള്‍ ഹൃദയം വല്ലാതെ മിടിക്കുന്നത് അയാള്‍ അറിഞ്ഞു.
ചോരക്കുഞ്ഞിന്റെ പാട മൂടിയ കണ്ണുകള്‍ക്ക് മുന്നില്‍നിന്ന് അകന്നുമാറിയ അമ്മയെന്ന ആ അവ്യക്തരൂപത്തിന്റെ മുന്നിലേയ്ക്ക് ഒരിക്കല്‍ക്കൂടി! എങ്ങനെ തുടങ്ങണം, എന്തു പറയണം എന്ന് നിശ്ചയമില്ല.മനസ്സില്‍ അണകെട്ടി നിര്‍ത്തിയിരിക്കുന്ന ഒരു മഹാസമുദ്രം എല്ലാം തകര്‍ത്ത് അലറിയാര്‍ത്ത് കൂലം കുത്തിയൊഴുകുമോ? വേണ്ടാ. ഒന്നും വേണ്ടാ. ഒന്നുകാണുന്നു. പിന്നെ, വന്നപോലെ തിരിച്ചുപോകുന്നു. അത്രമാത്രം. സ്റ്റീവ് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു.
പാതി ചാരിയ കതകില്‍ മെല്ലെ തട്ടിയിട്ട് അകത്തേയ്ക്ക് കയറിയ സ്റ്റീവ് കട്ടിലില്‍ കിടക്കുന്ന കെയ്റ്റ് വില്‍സ്മിത്തിനെ സൂക്ഷിച്ചുനോക്കി. അസ്ഥിക്കൂടത്തിന് മുകളില്‍ തൊലിചുറ്റിവച്ച പോലെ ഒരു രൂപം. മുറിയില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏതോ മരുന്നിന്റെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു. കാല്‍പ്പെരുമാറ്റം കേട്ട് അവര്‍ നോക്കിയപ്പോഴാണ് സ്റ്റീവിനെ കണ്ടത്. അവര്‍ സംശയത്തോടെ അയാളെ നോക്കി.
"ആരാ?" തീരെ ചെറിയ ശബ്ദത്തില്‍ കെയ്റ്റ് ചോദിച്ചു.
സ്റ്റീവ് ഒരുനിമിഷം സംശയിച്ചു. പിന്നെ, അവരുടെ ചുളുങ്ങിയ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു,
"ഞാന്‍....സ്റ്റീവ്, സ്റ്റീവ് പീറ്റേഴ്സണ്"
സ്റ്റീവ്! കെയ്റ്റിന്റെ വരണ്ടചുണ്ടുകള്‍ മന്ത്രിച്ചു. ഞൊടിയിടകൊണ്ട് അവരുടെ കണ്ണുകളില്‍ ഒരു തിളക്കം മിന്നിമാഞ്ഞു. പിന്നെ, തല ചരിച്ച്, കണ്ണുകള്‍ അടച്ച് അവര്‍ ശബ്ദമുണ്ടാക്കാതെ വിങ്ങിപൊട്ടി. അയാള്‍ ഒരു ഭാവഭേദവുമില്ലാതെ അവരെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. തേങ്ങല്‍ ഒന്നടക്കിയിട്ട് അവര്‍ മുഖമുയര്‍ത്തി അയാളെ നോക്കി പറഞ്ഞു,
"നീ വരുമെന്ന് ഞാന്‍ വിചാരിച്ചില്ല. പാപിയായ ഞാന്‍ അത്രയും ആഗ്രഹിക്കാന്‍ പാടില്ലല്ലോ"
കെയ്റ്റിന്റെ ശബ്ദം വളരെ ദുര്‍ബ്ബലമായിരുന്നു. അവരുടെ കുഴിഞ്ഞകണ്ണുകളില്‍ നിന്ന് നീര്‍ച്ചാലുകള്‍ പോലെ കണ്ണീര് ഒഴുകി, ചുളിഞ്ഞ കവിള്‍ത്തടങ്ങളില്‍ തട്ടി അടര്‍ന്ന് മെത്തയില്‍ വീണു.
സ്റ്റീവ് ജാലകത്തിലൂടെ പുറത്തേയ്ക്കേവിടെയോ നോക്കിനില്ക്കുകയായിരുന്നു. അങ്ങുദൂരെ, പോക്കുവെയില്‍ വീണ മലനിരകള്‍ കാണാമായിരുന്നു. മനസ്സ് ഒരു തരിശ് നിലം പോലെ ശൂന്യം. ഒരു വികാരവുമില്ലാതെ, നിര്‍ജ്ജീവമായി...
"മരിക്കുന്നതിന് മുമ്പ് നിന്നെ ഒന്നുകാണണമെന്ന് തോന്നി."
അയാള്‍ മുഖം തിരിച്ച് അവരെ നോക്കി.
"വേറൊന്നിനുമല്ല, എന്നോട് ഒരിക്കലും പൊറുക്കരുതെന്ന് പറയാന്‍."
കുറ്റബോധം നിഴലിച്ച തളര്‍ന്ന വാക്കുകള്‍ക്ക് മുന്നില്‍ എന്തുപറയണമെന്നറിയാതെ സ്റ്റീവ് നിന്നു. മറുപടി പറയുവാന്‍ വാക്കുകള്‍ക്കായി പരതിയില്ല എന്നതായിരുന്നു സത്യം. അയാള്‍ മുന്നോട്ട് നടന്ന് കട്ടിലിന്റെ ക്രാസിയില്‍ പിടിച്ചുകൊണ്ട് അവരെ തന്നെ നോക്കി നിന്നു. പെട്ടെന്നൊരു വേദന പിടികൂടിയതുപോലെ കെയ്റ്റ് കണ്ണുകള്‍ ഇറുക്കിയടച്ച് ചുണ്ടുകള്‍ അകത്തേയ്ക്ക് കൂട്ടിപ്പിടിച്ചു. പിന്നെ, നിമിഷങ്ങള്‍ക്കകം സ്വയമടക്കി, ശാന്തയായി.
"എങ്കിലും മരിക്കുന്നതിന് മുമ്പ് എന്റെ തെറ്റുകള്‍ എനിക്കേറ്റ് പറയണം, നിന്റെ മുന്നില്‍. "
ഒരു ചെറിയ കിതപ്പോടെ അവര്‍ പറഞ്ഞു.
"ആഗ്രഹിച്ചുണ്ടായ കുഞ്ഞ് തന്നെയായിരുന്നു നീ. എന്നിട്ടും ഞാന്‍..."
തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി, കെയ്റ്റ് മുഴുമിപ്പിക്കാതെ നിര്‍ത്തി. അപ്പോള്‍ ഒന്ന് മുരടനക്കിയിട്ട് തികച്ചും അക്ഷോഭ്യനായി സ്റ്റീവ് പറഞ്ഞു,
"തിരിച്ചറിവായ നാള് മുതല്‍ ഈ നിമിഷം വരെ എന്നെ വേട്ടയാടുന്നത് നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു എന്ന ചിന്തയല്ല, എന്തിനുപേക്ഷിച്ചു എന്ന ക്രൂരമായ കാരണമാണ്."
ആ വാക്കുകള്‍ കേട്ട് കെയ്റ്റ് ഞെട്ടിത്തരിച്ചു. അവരുടെ തളര്‍ന്ന കണ്ണുകളില്‍ അമ്പരപ്പ് നിഴലിച്ചു. കോട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു പഴയ പത്രക്കടലാസിന്റെ തുണ്ട് നിവര്‍ത്തിക്കാണിച്ചുകൊണ്ട് അയാള്‍ പറഞ്ഞു,
"അമ്മയ്ക്ക് ആഗ്രഹിച്ചുണ്ടായ സ്റ്റീവ് എന്ന ചോരക്കുഞ്ഞിനെ അമ്മ തന്നെ എങ്ങനെ അനാഥനാക്കിയെന്നുള്ള പത്രങ്ങളുടെ സാക്ഷ്യം."
കെയ്റ്റിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു അത്. തിളയ്ക്കുന്ന യൌവ്വനത്തിലെ ധാര്‍ഷ്ട്യത്തിന്റെ, മനുഷത്വരഹിതമായ മാതൃത്വത്തിന്റെ സാക്ഷിപ്പത്രം ഒരു കൂര്‍ത്ത കഠാര പോലെ അവരുടെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി.അവര്‍ തല പിന്നിലേയ്ക്ക് ചായിച്ച് കൈകള്‍ കൊണ്ട് മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ വിങ്ങിക്കരഞ്ഞു.
അല്‍പ്പനിമിഷം കഴിഞ്ഞ് മെത്തയില്‍ ഏതോ ഭാരം അമര്‍ന്നതുപോലെ തോന്നിയപ്പോള്‍ അവര്‍ കണ്ണുതുറന്നുനോക്കി. മെത്തയില്‍ തന്റെ അരികിലായി സ്റ്റീവ് ഇരിക്കുന്നത് കണ്ട് കെയ്റ്റ് അവിശ്വസനീയതയോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അപ്പോഴാണ് അവര്‍ സ്റ്റീവിന്റെ മുഖം ശരിക്കുമൊന്ന് കാണുന്നത്. തന്റെ അതേ കണ്ണുകള്‍. കെയ്റ്റ് ഓര്‍ത്തു.
അവര്‍ കൈ ഉയര്‍ത്തി അയാളുടെ കവിളില്‍ മെല്ലെ തൊട്ടു. തണുത്തുറഞ്ഞ ഒരു കരസ്പര്‍ശം. സ്റ്റീവ് കണ്ണുകളടച്ചു. ഒരു ചോരക്കുഞ്ഞിന്റെ കരച്ചില് ചെവികളില്‍ മുഴങ്ങുന്നതുപോലെ! അവന്റെ ചോരപൊടിയുന്ന കവിള്‍ത്തടങ്ങളില്‍ മൃദുവായി തലോടുന്ന ഒരമ്മയുടെ വിരല്‍ത്തുമ്പുകള്‍!
കണ്ണുകള്‍ തുറന്നിട്ട്, നേര്‍ത്തതെങ്കിലും വിറയാര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു,
"ഒരു തുള്ളി മുലപ്പാലിന്റെ പോലും ബന്ധം നമ്മള് തമ്മിലില്ല. എന്നിട്ടും...."
ശരിയായിരുന്നു. വരണ്ടുണങ്ങിയ അയാളുടെ മനസ്സിലെവിടെയോ നീര്‍ച്ചാലിന്റെ തണുപ്പ് പോലെ ഒരു നനുത്ത സ്പര്‍ശം. എവിടെയോ ഒന്ന് പോറിയതുപോലെ. എത്ര ഉറച്ചുപറഞ്ഞാലും നിഷേധിക്കാനാവാത്ത ഒരു ബന്ധത്തിന്റെ അദൃശ്യമായ അനുഭൂതി ഹൃദയത്തെ തൊടുന്നതുപോലെ!
സ്റ്റീവിന്റെ കണ്കോണില് ഉരുണ്ടുകൂടി അടര്‍ന്നുവീണ കണ്ണീരിന്റെ ചൂട് വിരലില്‍ അനുഭവപ്പെട്ടപ്പോള്‍ കെയ്റ്റ് കൈ പിന്‍വലിച്ചു. പിന്നെ നിറഞ്ഞത് അവരുടെ കണ്ണുകളായിരുന്നു.
"നീ പറഞ്ഞത് ശരിയാണ്. അതിന് പകരമായി, നിനക്കായി ചുരത്താന്‍ മടിച്ച പാപിയായ എന്റെ മാറിടം ദൈവം ചൂഴ്ന്നെടുത്തു."
കെയ്റ്റിന്റെ ഇടറിയ വാക്കുകള്‍ക്ക് മുന്നില്‍ അയാള്‍ നിശ്ശബ്ദനായി നിന്നു. അവരുടെ ഇടയിലേയ്ക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുവന്ന മൌനത്തിന്റെ ഒടുവില്‍ സ്റ്റീവ് യാത്ര പറഞ്ഞുപോകാനിറങ്ങി.
"ഇനി എനിയ്ക്ക് സന്തോഷത്തോടെ മരിക്കാം." അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു,
"നീ വലിയ എഴുത്തുകാരനല്ലേ. സമയം കിട്ടുമ്പോള്‍ ഈ അമ്മയെപ്പറ്റിയും ഒരു കഥ എഴുതണം. പുത്രത്വത്തിന്റെ നിറഭേദം നോക്കിയ പാപിയായ അമ്മയെപ്പറ്റി."
യാത്രപറഞ്ഞ് മുറിയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ സ്റ്റീവ് ചുറ്റും നോക്കിയിട്ട് ആരും കാണാതെ കണ്ണുകള്‍ തുടച്ചു. അയാള്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്ന് ആ പഴയ പത്രത്താളെടുത്ത് ഒരിക്കല്‍ക്കൂടി നിവര്‍ത്തിനോക്കി.
വിവാഹം കഴിക്കാതെ, ലൈംഗിക ബന്ധം കൂടാതെ അമ്മയാകണം എന്നുള്ള ആഗ്രഹത്താല്‍ ബീജബാങ്കില് നിന്ന് വെള്ളക്കാരന്റെ ബീജം വിലയ്ക്കെടുത്ത് ഗര്‍ഭം ധരിക്കുകയും പ്രസവശേഷം ജനിച്ച കുഞ്ഞ് പ്രതീക്ഷയ്ക്ക് വിപരീതമായി നീഗ്രോ ആയതിനാല്‍ ആ ചോരക്കുഞ്ഞിനെ പ്രസവക്കിടക്കയില്‍ തന്നെ ഉപേക്ഷിച്ച്, അബദ്ധം പിണഞ്ഞ ആശുപത്രിയ്ക്കെതിരെ നിയമയുദ്ധം നടത്തുകയും ചെയ്ത കേയ്റ്റ് ഫെര്ഗൂസണ് എന്ന വെള്ളക്കാരിയായ യുവതിയെയും അവള്‍ക്കെതിരെ പ്രതിഷേധിച്ച ആന്റി-റേസിസ്റ്റുകളെയും പറ്റിയുള്ള പ്രസിദ്ധമായ ഒരു ലേഖനമായിരുന്നു അത്. അതിന്റെ ഒടുവില്‍, പിന്നീട് വെള്ളക്കാരായ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയ സ്റ്റീവ് പീറ്റേഴ്സണ് എന്ന ആ ചോരക്കുഞ്ഞിനെയും കുറിച്ച് പറയുന്നുണ്ടായിരുന്നു.
ആ പത്രക്കടലാസ് ചുരുട്ടി ബിന്നിലിട്ട്, രണ്ടുകൈകളുംകൊണ്ട് കോട്ട് നേരെയാക്കി സ്റ്റീവ് പീറ്റേഴ്സണ് പുറത്തേയ്ക്ക് നടന്നു.
9 comments:
മനോഹരമായി എഴുതിയ കഥ, എനിക്ക് ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.
കഥ നന്നായിരിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ അധികരിച്ച് എഴുതിയതാണോ?
വളരെ നല്ല അവതരണം. കാമ്പുള്ള കഥ.
അമ്മ എന്ന നിലയില്‍ കെയിറ്റ് ചെയ്തത് ക്രൂരതയായില്ലേ?
എന്നാലും രക്തബന്ധത്തിന്റെ ഈടുറപ്പ് ഒന്നു കൊണ്ടു മാത്രം മരണകിടക്കയിലാണെങ്കിലും മകന് കാണാനെത്തുന്നു.
'പുത്രത്വത്തിന്റെ നിറഭേദം നോക്കിയ പാപിയായ അമ്മയെപ്പറ്റി' എഴുതിയ കഥ അസ്സലായി ..........
valare manoharamayittundu..... abhinandanangal....
വെള്ളക്കാരുടെ കഥയായതു കൊണ്ട് അത്ഭുതമില്ല...
നന്നായി പറഞ്ഞിരിക്കുന്നു...
ആശംസകൾ...
വായിച്ച് അഭിനന്ദനവും അഭിപ്രായവും പറഞ്ഞ എല്ലാവര്ക്കും നന്ദി.
good
good
nice..
Post a Comment