Friday, May 28, 2010

ജമീലഅസ്ലംഖാന്റെ മിശ്ര വിവാഹം

Islam is a good religion,

But Muslims are bad followers

- Bernard Sha -

വിറയ്ക്കുന്ന കൈകളോടെ ജമീലാഅസ്‌ലംഖാന്‍ തന്റെ മൊബൈലില്‍ തന്റെ മുന്നില്‍ ഇരുന്നുകൊണ്ടു തന്റെ കണ്ണുകളിലേക്കുതന്നെ ഉറ്റുനോക്കികൊണ്ടിരുന്ന മാര്യേജ് ബ്യൂറോ മാനേജരുടെ ചാര്‍ജറിന്റെ പിന്‍ കണക്ട് ചെയ്തു. രജിസ്ടരിലെ ഓരോ പ്രൊഫൈലും മറിച്ചുനോക്കുമ്പോള്‍ ആദ്യമൊക്കെ അവള്ക്ക് കുറ്റബോധം തോന്നിയെങ്കിലും, പിന്നെ പിന്നെ തന്റെ തീരുമാനത്തോട് അവള്ക്ക് താതാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു . മൂന്ന് ദിവസമായി അവള്‍ ഈ ഓഫീസ്സില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. അപ്പോഴൊക്കെ തന്റെ ഭര്‍ത്താവ് അസ്ലംഖാന്റെ ബന്ധുക്കളോ, പരിചയക്കാരിലാരെങ്കിലുമോ ഇവിടെയുണ്ടാകും. അസ്ലംഖാന്റെ കുടുംബത്തിലെ രണ്ടുമൂന്നു പെണ്‍കുട്ടികള്‍ക്ക് ഈ അടുത്തുതന്നെ വിവാഹം ഉണ്ടായിരിക്കും. ആ വിവാഹ കുടുംബ സദസ്സുകളില്‍ താന്‍ ഒരു പരിഹാസപാത്രമായി അവരുടെ വെടിവട്ടങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നോര്‍ത്തപ്പോള്‍ അവള്ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ചെന്നു നിലക്കണ്ണാടിക്കു മുന്നില്‍ തന്റെ ദുഃഖം ഘനീഭവിച്ച മുഖം നോക്കി അവള്‍ നിര്‍വികാരയായി നിന്നു. ആ മുറിയില്‍ നിന്നപ്പോള്‍ അസ്ലംഖാനുമായുള്ള ആദ്യരാത്രി അവളുടെ ചിന്തകളില്‍ കലമ്പല്‍ കൂട്ടിയപ്പോള്‍ ഉണ്ടായ നിരാശ അവളെയാകെ പൊള്ളിച്ചു. നഷ്ടബോധങ്ങളുടെ കടവാവലുകള്‍ തൂങ്ങിയാടുന്ന ആ വലിയ മുറി അവള്‍ എന്നെന്നേക്കുമായി വലിച്ചടച്ചു പുറത്തേക്കിറങ്ങി.

ജമീലയുടെ മുന്‍പിലേക്ക് കോസ്മെറ്റിക് ക്രീമുകളുടെ പായ്കറ്റുകള്‍ നിരത്തിവയ്ക്കുന്നതിനിടയില്‍ ഓരോ ക്രീമിന്റെയും ഉപയോഗക്രമത്തെപറ്റി കടയിലെ സെയില്‍സ് ഗേള്‍ ജമീലയോട് വാതോരാതെ വിവരിച്ചുകൊണ്ടിരുന്നു. വിവിധതരം കോസ്മെറ്റിക് പായ്കറ്റുകള്‍ കണ്ടു ജമീല ആശയകുഴപ്പത്തിലായി. നാളെ മേര്യെജ് ബ്യൂറോയില്‍ തന്നെ കാണാന്‍ വരുന്ന പുരുഷന്‍ ആരായിരുന്നാലും അക്ഷരാര്‍ത്ഥത്തില്‍ അതൊരു പെണ്ണുകാണല്‍ ചടങ്ങ് തന്നെയല്ലേ എന്ന് ജമീല ബില്ല് പേ ചെയ്യുന്നതിനിടയില്‍ ഓര്‍ത്ത്‌ ചിരിച്ചു പോയി. വീട്ടിലേക്കുള്ള ബസ് യാത്രയില്‍ തന്റെ ഭര്‍ത്താവ് അസ്ലംഖാന് അയക്കാന്‍ പോകുന്ന രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ എഴുതേണ്ട മുഖവുരയെക്കുറിച്ചും തന്റെ തീരുമാനത്തെ സാധൂകരിക്കുന്ന വാചകങ്ങളെക്കുറിച്ചും അവള്‍ ഗൌരവമായിത്തന്നെ ചിന്തിച്ചു. പിന്നെ ഇതിലെന്തുഗൌരവമിരിക്കുന്നു എന്നോര്‍ത്തു ചിരിക്കുകയും ചെയ്തു. ആറു വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെയ്യേണ്ട കാര്യത്തെ ഇത്രയും കാലം നീട്ടികൊണ്ട് പോയതില്‍ അവള്ക്ക് തന്നോട് തന്നെ പുച്ഛം തോന്നി. പേര്ഴ്സു തുറന്നു ടിക്കറ്റിനായി കശുകൊടുക്കുന്നതിനിടയില്‍ പേര്ഴ്സിലെ ചെറിയ കണ്ണാടിയില്‍ പ്രതിഫലിച്ചു നിന്ന തന്റെ മുഖത്തെ അവള്‍ ഒന്നു കൂടി തറപ്പിച്ചു നോക്കി. ഇല്ല ഇപ്പോഴും തന്നെ കണ്ടാല്‍ ആരും, തന്നെ മുപ്പതു കഴിഞ്ഞവളാണന്നു പറയില്ലന്നോര്‍ത്തു അവള്‍ സ്വയം സമാധാനിച്ചു. നാളെ ഖാദര്‍ മുസ്ലിയാരുടെ കാര്‍മികത്വത്തില്‍ തന്റെ ജമാആത്തിലെ രണ്ടു സാക്ഷികള്‍ മുന്‍പാകെ താന്‍ തന്റെ ഭര്‍ത്താവ് അസ്ലംഖാനെ കാരണങ്ങള്‍ നിരത്തി മോഴിചോല്ലുമ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന പുരുഷസഹജമായ സംശയത്തിന്റെ ചാട്ടുളി നോട്ടങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞു. ഇതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യമെല്ലാം ചോര്ന്നുപോകുന്നതായി അവള്ക്ക് തോന്നി. കോസ്മെറ്റിക് പയ്ക്കറ്റിന്റെ കവറില്‍ തെരുപ്പിടിപ്പിച്ചുകൊണ്ട്‌ അവള്‍ അസ്തമയ സൂര്യനെ നോക്കിയിരുന്നു.

എന്തിനാണ് പേടി, ഒന്നുമല്ലെങ്കിലും മറ്റു മുസ്ലിം ഭവനങ്ങളിലെ പെണ്‍കുട്ടികളെ അപേക്ഷിച്ച് തനിയ്ക്കല്‍പ്പം വിദ്യാഭ്യാസം കൂടുതലായി തന്നെയുണ്ട്‌. വിവാഹത്തിനു മുന്‍പേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവവും കൈമുതലായുണ്ട്‌. അപ്പോള്‍ താനല്‍പ്പം ധൈര്യം സംഭാരിച്ചേ പറ്റൂ. നമ്മുടെ നരകം നാം സ്വയം തീര്‍ക്കുന്നതാണ്. അതില്‍ നിന്നും എനിക്ക് കുതറി മാറിയെ മതിയാകൂ. ജീവിതത്തിലെ ഓരോ അഞ്ചുവര്‍ഷവും കാത്തിരിപ്പിന്റെ മേഘപാളികള്‍ കൊണ്ട് മൂടാന്‍ ഏതായാലും ഇനി ഞാന്‍ തയ്യാറാകില്ല. ഹേ ! തിരമാലകളെ നിങ്ങള്‍ മുത്തമിട്ട ഈ മണല്‍ത്തരികളിലൂടെ സ്വപ്‌നങ്ങള്‍ നെയ്തു നടന്നവളാണ് ഞാന്‍. ഇതാ ആ ഞാന്‍ തന്നെ ആ സ്വപ്നങ്ങളെ കുഴിച്ചു മൂടിയ മുറിയുടെ ജനല്‍കമ്പികള്‍ ഇളക്കി നിങ്ങള്ക്ക് നേരെ വലിച്ചെറിയുന്നു. അങ്ങനെയെങ്കിലും ഞാന്‍ എന്റെ അത്മരോക്ഷത്തിനു ശാന്തി തേടട്ടെ.

ഇടയ്ക്കിടെ ജമീലയുടെ ദിവാസ്വപ്നങ്ങളില്‍ ഒരു നടപ്പാത കയറി വരാറുണ്ട്. അതെ! ഇരുവശവും പിങ്ക് നിറത്തിലും, മഞ്ഞനിറത്തിലും, ചുവന്നനിറത്തിലും പൂക്കള്‍ പൊഴിക്കുന്ന മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന ഏതാണ്ട് വിജനമായ നടപ്പാത. വില്‍ഫ്രെഡ്നുള്ള മറുപടിക്കത്തില്‍ താനത് അയാളോട് സൂചിപ്പിച്ചിരുന്നു. അയാളത് തമാശയായി ചിരിച്ചുതള്ളുമെന്നുള്ള കരുതലോട് കൂടിത്തന്നെ. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചില ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനായി ഇത്തരം നടപ്പാതകള്‍ ധാരാളമുണ്ടെന്നു പിന്നീട് ഫോണ്‍ ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞിരുന്നു.

ഒരിക്കല്‍ ഫോണ്‍ സംഭാഷണത്തിനിടയില്‍ താന്‍ വച്ചു നീട്ടിയ ഓഫര്‍ സ്വീകരിക്കാത്തതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്നു ഒട്ടും നിനച്ചിരിക്കാതെ അയാള്‍ ചോദിച്ചു. ഒരുനിമിഷം മറുപടി പറയാന്‍ കഴിയാതെ കുഴങ്ങിയ താന്‍, ഉടന്‍ തന്നെ സംയമനം വീണ്ടെടുത്തു അയാളോട് ചോദിച്ചു, വില്‍ഫ്രെഡ് എന്തെ ഇതുവരെ വിവാഹിതനാകാത്തത് എന്ന്.

അങ്ങനെ വാദപ്രതിവാദങ്ങളിലൂടെ പലപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങള്‍ അലമ്പാകാറാണു പതിവ്. പക്ഷെ ഒരിക്കല്‍ അയാള്‍ സീരിയസ്സായിതന്നെ വീണ്ടും ചോദിച്ചു, എന്തേ ഭര്‍ത്താവുണ്ടായിട്ടും ഇങ്ങനെ വിധവയെപ്പോലെ നാട്ടില്‍ കഴിഞ്ഞു കൂടുന്നത്, ഞാന്‍ വിസ അയക്കട്ടെ കയറിപ്പോരുന്നോ. ഒന്നുമല്ലെങ്കിലും ഞാന്‍ തന്റെ കവിതകളുടെ കടുത്ത ആരാധകന്‍ കൂടിയല്ലേ. അപ്പോള്‍ തിമിര്‍ത്തു പെയ്യുന്ന മഴയിലേക്കിറങ്ങി നിന്ന് മുകളിലേക്ക് കൈകളുയര്‍ത്തി ഉറക്കെ കരയണമെന്നു തോന്നി എനിക്ക്.

വില്‍ഫ്രെഡ് നെ പരിചയപ്പെടുന്നത് അഞ്ചു വര്ഷം മുന്നേയാണ്‌. അതെ ഗള്‍ഫ് വോയ്സ് മാസികയിലെ എന്റെ കവിതയിലെ വരികളിലൂടെ അയാള്‍ എന്നിലെക്കടുക്കുകയായിരുന്നു. കലാകാരന്മാരുടെയും, കലകാരികളുടെയും വികാരവിചാരങ്ങള്‍ക്ക് തീവ്രത കൂടുതലാണന്നും അത് താങ്കളുടെ കവിതയില്‍ ധാരാളമുണ്ടെന്നുമെന്നുള്ള ഒറ്റ വാചകമായിരുന്നു, അയാളുടെ ആദ്യത്തെ കത്തില്‍.

ഹാളിലെ ജനലിനോട്‌ ചേര്‍ത്തിട്ട കട്ടിലില്‍ ദൂരേക്ക്‌ വരിവച്ചുനീങ്ങുന്ന ദേശാടനപക്ഷികളെ നോക്കിക്കൊണ്ട്‌ കിടക്കുന്ന അലസസായാഹ്നങ്ങളില്‍ ചിലപ്പോഴൊക്കെ അയാളുടെ ഫോണ്‍കോള്‍ എന്നെത്തെടിയെത്തെറുണ്ട്. ഒരിക്കല്‍ അയാളുടെ ചടുല സംഭാഷണത്തില്‍ ലയിച്ചു ഉറക്കെ ചിരിച്ചുകൊണ്ട് അയാളോട് ചോദിക്കുകയുണ്ടായി, നിങ്ങളുടെ സംഭാഷണങ്ങളിലെ വികാരവിചാരങ്ങള്‍ക്കും തീവ്രത കൂടുതലാണന്നു. ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ ചെറിയ നഷ്ടബോധം തോന്നി. പക്ഷെ ഒരുതരം കുറ്റബോധം എന്നിലുണ്ടാകുന്നതും ഞാനറിഞ്ഞു. അറിഞ്ഞോ അറിയാതയോ ഞാന്‍ അയാളെ എന്നിലെക്കടുപ്പിക്കുകയാണോ. അവിവാഹിതനായ ഒരു യുവാവിനെ വിവാഹിതയായ തന്നിലെക്കടുപ്പിക്കുന്നത്തിലെ വൈരുധ്യമോര്‍ത്തല്ല. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് പത്തു വര്ഷം, വിവാഹം കഴിഞ്ഞിട്ട് തന്റെ ഭര്‍ത്താവ് അസ്ലംഖാന്‍ നാട്ടി വന്നു പോയിട്ട് ഇന്നേക്ക് ആറു വര്ഷം പൂര്‍ത്തിയാവുന്നു. അതെ ഇന്നെന്റെ പത്താം വിവാഹവാര്ഷികമാണ്. ഇന്നോ നാളെയോ വരാവുന്ന തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ കോളിലെങ്കിലും പ്രണയ നിര്‍ഭരമായി അദ്ദേഹം രണ്ടു വാക്ക് സംസാരിക്കുമോ ആവോ.

ഉച്ചമയക്കത്തിലായിരിക്കുമ്പോള്‍ പുറത്തു പാദസരത്തിന്റെ കിലുക്കം കേട്ട് ഞെട്ടിയുണര്‍ന്നു. കതകു തുറന്നു നോക്കുമ്പോള്‍ സബീന മുന്നില്‍ നില്‍ക്കുന്നു. എന്റെ നാത്തൂന്‍, എത്രയോ നാളുകളായി അവളിവിടെ വന്നിട്ട്. കുറെ നാളുകളെങ്കിലും എനിക്ക് കൂട്ടായിരുന്നവള്‍. അസ്ലം ഖാന്റെ തറവവാട്ടു വീട്ടില്‍ നിന്നും ആരുംതന്നെ ഇപ്പോള്‍ തന്റെ വീട്ടിലേക്കു വരാറില്ല. അസ്ലം ഖാന്റെ വീട്ടില്‍ പ്രതീക്ഷിക്കാതെ ഏതെങ്കിലും അതിഥികള്‍ എത്തിയാല്‍ കിടക്കാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ രാത്രിയാവുമ്പോള്‍ സബീന എന്റെ വീട്ടിലെക്കോടിയെത്താറുണ്ട്. ഈയിടെയായി അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പോലും അവള്‍ ഇവിടെ വരാറില്ല.

അസ്ലംഖാനുപോലും അറിഞ്ഞുകൂടായിരുന്നു എനിക്ക് എഴുതുന്ന ശീലമുണ്ടെന്നു. പക്ഷെ അസ്ലം ഖാന്‍ വിദേശത്തേക്ക് പോയ ശേഷമുള്ള ഒരു രാത്രിയില്‍ സബീന അത് കണ്ടുപിടിക്കുകയുണ്ടായി. പലപ്പോഴും പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നെല്‍ക്കാനായി അലാറം വയ്ക്കാറുണ്ടെങ്കിലും അതിനും പതിനഞ്ചു മിനുട്ട് മുന്‍പേ ഞാന്‍ എഴുന്നെല്‍ക്കാറുണ്ട്. ഒരുനാള്‍ അലാറം കേട്ട് അവള്‍ എഴുന്നേറ്റു നോക്കുമ്പോള്‍ ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന എന്നെ കണ്ടു പേടിച്ചു പോയി. ഇതൊന്നും അവള്‍ക്കു പരിചിതമായിരുന്നില്ല. പതിയെ ഞാനവളെ പുസ്തകങ്ങളുടെ അത്ഭുത ലോകത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എഴുതുമ്പോഴുള്ള നിര്‍വൃതികളെക്കുറിച്ചും ഞാനവളോട് വാചാലയായി. ഒരു ചൂയിന്ഗം ചവച്ചുകൊണ്ട് ഞാന്‍ എഴുതിതീര്‍ക്കുന്ന പേജുകള്‍ കണ്ടപ്പോള്‍ അവള്‍ക്കത്ഭുതമായി.

അവള്‍ എന്റെ സൌഹൃദ വലയത്തില്‍ നിന്നും തെന്നിമാറാന്‍ തുടങ്ങിയ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. എന്റെ ഉമ്മ എന്നോടൊപ്പം കുറച്ചുനാള്‍ താമസിക്കണമെന്നുള്ള ആഗ്രഹത്തോടെ എന്നോടൊപ്പം അല്പദിവസം നില്‍ക്കുകയും എന്റെ മടിയില്‍ കിടന്നു തന്നെ ഉമ്മ എന്നോട് വിട പറയുകയും ചെയ്ത ദിവസം. ഉമ്മയുടെ മയ്യിത്ത് കിടത്താനായി ഞാനും സബീനയും കൂടി മുറി വൃത്തിയാക്കുകയായിരുന്നു. എന്റെ പുസ്തക ശേഖരത്തില്‍ തസ്ലീമ നസ്രിന്റെയും, സല്‍മാന്‍ റുഷ്ദിയുടെയും പുസ്തകങ്ങള്‍ കണ്ടത് മുതല്‍ അവളെന്നോട് അപരിചിതയെപ്പോലെ പെരുമാറാന്‍ തുടങ്ങി.

എന്തോ പറയാനെന്ന മട്ടില്‍ അവള്‍ മുന്നില്‍ നില്‍ക്കുന്നു. അകത്തു കയറാന്‍ പറഞ്ഞപ്പോള്‍ അവള്‍ കൂട്ടക്കുന്നില്ല. ഞങ്ങള്‍ക്കിടയില്‍ മൌനത്തിന്റെതായ ഒരു മതില്‍ ഇടക്കെപ്പോഴോ ഉയര്‍ന്നത് ഞാനറിഞ്ഞിരുന്നു. അവള്‍ക്കു പടച്ചവന്‍ സൌന്ദര്യം വാരിക്കോരി കൊടുത്തിട്ടുണ്ട്. പക്ഷെ അതിനൊത്ത് തലക്കകത്ത് ഒന്നും തന്നെയില്ല. ചിലപ്പോള്‍ അവളെ കാണുമ്പോള്‍ പാവം തോന്നും.

എന്റെ ഇക്കാനെയും ഞങ്ങളെല്ലവരെയും നാണം കെടുത്താനായിട്ടാണോ നെന്റെ ഭാവം. മൊഴി ചൊല്ലാനായി ഒരുത്തി ഇറങ്ങിയിരിക്കുന്നു, ഹറാം പിറന്നോള്.

അവളില്‍ നിന്നും ഇങ്ങനെയൊരു സംഭാഷണം പെട്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ തീരുമാനം നാട്ടില്‍ പാട്ടായിരിക്കുന്നു. ഇനി അല്പം സൂക്ഷിച്ചേ മതിയാവൂ. ചില നേരങ്ങളിലെങ്കിലും മനുഷ്യശബ്ദം വളരെ അരോചകമായി തോന്നാറുണ്ടെന്ന സത്യം അംഗീകരിക്കാന്‍ ഞാന്‍ മനസ്സിനെ ശാസിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് മഴപെയ്തു കുടയെടുക്കട്ടെയെന്നു ചോദിക്കുന്നതിനു മുന്‍പേ അവള്‍ മഴയിലേക്കിറങ്ങിയിരുന്നു.. ഇന്നലെ പെയ്ത മഴയില്‍ വഴിയരുകിലെ മാവിന്റെ വലിയ ചില്ല താഴ്ന്നു വഴിക്ക് കുറുകയായി ഒരു കംമാനം സൃഷ്ട്ടിച്ചിരിക്കുന്നു. അതിനിടയിലൂടെ അവള്‍ നടന്നു മറയുന്നത് നോക്കി ഞാന്‍ നിന്നു.

എങ്കിലും അസ്ലംഖാന്റെ കുടുംബത്തില്‍ നിന്നും തനിക്കെതിരെ എറിയുന്ന ആദ്യത്തെ കല്ല്‌ താനേറെ വാത്സല്യത്തോടെ കണ്ട സബീനയുടെ വകയായതില്‍ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.

നന്നായി തലവേദനിക്കുന്നു. നെറ്റിയില്‍ നിറയെ ബാം പുരട്ടി തലയണയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു. വേദന മാറി ഉറക്കത്തിലേക്ക് ആണ്ടിറങ്ങണമെന്ന ഉദ്യെശ്യത്തോട് കൂടി തന്നെയാണ് അങ്ങനെ കിടന്നത്. വേദന മാറി, പക്ഷെ ഉറക്കം മാത്രം വന്നില്ല. ഇപ്പോള്‍ വില്‍ഫ്രെഡ് വിളിച്ചിരുന്നെങ്കിലെന്നു ആഗ്രഹിച്ചുപോയി. ചിലപ്പോഴൊക്കെ ഞാന്‍ അയാളുടെ ഫോണ്‍ സംഭാഷണങ്ങളെ അതിയായി ആസ്വദിച്ചിരുന്നു. അയാളുടെ പതിയെയുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ പ്രണയനിര്‍ഭരമായി ആരോ കവിളില്‍ തലോടുന്നതായി തോന്നും. അതെ! എന്റെ മുഖം അയാളുടെ കൈകുമ്പിളിലൊതുക്കി എന്റെ കണ്ണുകളില്‍ ഉറ്റു നോക്കി അയാള്‍ എന്നോട് സംസാരിക്കുന്നതായി തോന്നും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഏതെങ്കിലും കവിത ചോല്ലുവാനായി അയാളോടപേക്ഷിക്കും. വില്‍ഫ്രെഡ് എന്റെ കവിത തന്നെ വളരെ താളാത്മകമായി ചൊല്ലുമ്പോള്‍ ശരീരം മുഴുവന്‍ പൂത്തുലയുന്നതായി അനുഭവപ്പെടും. ഞാന്‍ അയാളില്‍ കണ്ട ക്വാളിറ്റി, അയാള്‍ ഇതുവരെ തന്റെ സംഭാഷണമദ്ധ്യേ അയാളുടെ ലൈംഗികാവശ്യം എന്നോട് അവതരിപ്പിച്ചിട്ടില്ല എന്നുള്ളകാര്യമാകുന്നു. അതിനു പകരം അയാള്‍ എന്നെ അയാളുടെ ജീവിതത്തിലേക്ക് വിളിക്കുകയാണ്‌ ചെയ്തത്.

ഇന്നലെ സ്വപ്നത്തില്‍ നിറയെ കരിമ്പനക്കൂട്ടങ്ങളായിരുന്നു. കരിമ്പനകള്‍ക്ക് മുകളില്‍ നിന്നിരുന്ന മഴമേഘങ്ങള്‍ കാറ്റില്‍ മാറിപ്പോകുന്നത് കണ്ടു. അപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ ചുട്ടുപഴുത്ത മണല്‍ എന്റെ മേലാകെ മൂടുന്നതായി എനിക്ക് തോന്നി. ഞാന്‍ പിടഞ്ഞെണീറ്റു. എനിക്കെങ്ങനെ എന്റെ ഇച്ഛാശക്തിയെ കുഴിച്ചുമൂടാന്‍ കഴിയും.

നാളെ ഭാരത് ബന്ദാണ്. എല്ലാ പാര്‍ട്ടികള്‍ക്കും, എല്ലാ പിന്തിരിപ്പന്‍ സംഘടനകള്‍ക്കും, എന്തും കാണിക്കുവാനുള്ള സുവര്‍ണാവസരം. എനിക്കെതിരെ രോക്ഷാകുലരായി നില്‍ക്കുന്ന അസ്ലംഖാന്റെ കുടുംബത്തിനും, മറ്റുള്ളവര്‍ക്കും, എന്നെ ചുട്ടെരിക്കാന്‍ പറ്റിയ അവസരമായും അത് മാറാം. രാഷ്ട്രീയ പ്രേരിതമെന്ന നിലയില്‍ കേസ് തേഞ്ഞു മഞ്ഞു പോകാനും സാധ്യതയുണ്ട്. സൂക്ഷിച്ചേ മതിയാകൂ.

ഏതായാലും എഴുതാനിരിക്കണം. കതകെല്ലാം ഭദ്രമായി പൂട്ടി, എഴുത്തുമുറിയില്‍ വന്നിരുന്നു. ജനല്‍ മാത്രം തുറന്നിട്ടു. എഴുതുമ്പോള്‍ ഇന്ധ്രിയാനുഭൂത്തി. എല്ലാ ഇന്ദ്രിയങ്ങളും ഉണര്‍ന്നെണീക്കുന്നു. ചടുലമായ വാക്കുകള്‍, അവയെന്നെ പ്രണയിക്കുന്നു. ഞാനവയേയും. വിരല്‍ നോവുന്നതുവരെ ഞാന്‍ വാക്കുകളെ, വാക്യങ്ങളെ തലോടിക്കൊണ്ടിരിക്കും. ഒടുവിലാ പേജുകള്‍ വായിക്കുമ്പോള്‍ ഒരു ജന്മ സാഫല്യം. വാക്കുകള്‍, വാക്യങ്ങള്‍ അവയെന്നെ താരാട്ടിയുറക്കുന്നു.

പാതിരാ പ്രസംഗം കേള്‍ക്കാനായി, (അല്ല അവര്‍ അവരുടെ മസ്തിഷ്കങ്ങളെ ഫ്രീസറില്‍ വയ്ക്കുവാനായി എന്ന് പറയുന്നതാവും ശരി) പെണ്ണുങ്ങള്‍ വരിവച്ചു നീങ്ങുന്നത്‌ കാണാം. ഏറ്റവും പിറകിലായി സബീനയുമുണ്ട്. ജനലിനരികില്‍ ഇരുന്നു എഴുതുന്ന എന്നെ കണ്ടപാടെ അവള്‍ വഴിയരുകില്‍ നിന്നും ഒരു കല്ലെടുത്ത് എന്റെ നേര്‍ക്കെറിഞ്ഞു. പക്ഷെ അത് ഉന്നം തെറ്റി അതിരില്‍ ഇണചേര്‍ന്നു നിന്ന പട്ടികള്‍ക്ക് നേരെയാണ് കൊണ്ടത്‌. വീണ്ടും കല്ലെടുക്കാന്‍ തുനിഞ്ഞ അവളെ ആരോ വിലക്കി കൂട്ടികൊണ്ടുപോകുന്നതും കണ്ടു.

തിരക്കുകളുടെ നടപ്പുദീനങ്ങല്‍ക്കൊടുവില്‍ മച്ചിലേക്ക് നോക്കിയിരുന്നു, ഓ ! എന്റെ എഴുത്ത് മുടങ്ങുന്നല്ലോ, എന്നോര്‍ക്കുമ്പോള്‍ മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഒരു വേദന എന്നെ കാര്‍ന്നു തിന്നാറുണ്ട്. എന്നവസാനിക്കും ഈ തിരക്കുകള്‍, ഒരു നിശ്ചയവുമില്ലായിരുന്നു. ഇടയ്ക്കിടെ തിരക്കൊഴിഞ്ഞ നിമിഷങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍ സഞ്ചിയില്‍ തിരുകിവയ്ക്കുന്ന പുസ്തകങ്ങള്‍ ഒരു കടങ്കഥ പോലെ എന്നെ നോക്കി ചിരിക്കുന്നു. ഉമ്മ വിടപറയുന്നതുവരെ തിരക്കുതന്നെയായിരുന്നു. ഉമ്മയുടെ പരിചരണം, ഉമ്മയെ കാണാനെത്തുന്ന ബന്ധുക്കളുടെ ബാഹുല്യം, വല്ലാത്ത ബഹളമയമായിരുന്നു കുറച്ചുകാലം. ഉമ്മ പോയി, എല്ലാം ശാന്തം. പക്ഷെ അശാന്തത എന്നും എന്റെ കൂടപ്പിറപ്പായിരുന്നു. ഒരു സത്യം പറയട്ടെ, തീപിടിച്ച മനസ്സുമായിട്ടാണ് ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അസ്ലം ഖാന്റെ കുടുംബത്തില്‍ എല്ലാ അംഗങ്ങളും ആരെയോ ബോധ്യപ്പെടുത്താനെന്നവണ്ണം വേഷങ്ങള്‍ കെട്ടുന്നു. മൌലൂധു പാരായണവും, മതപ്രസംഗ കാസറ്റുകളുമായി അവര്‍ രാത്രികളെ മഹാബോറാക്കുന്നു. അസ്ലം ഖാന്റെ വീട്ടിലാണ് അത് പ്ലേ ചെയ്യുന്നതെങ്കിലും അതിന്റെ ശബ്ദ വീചികള്‍ ജനല്‍ വഴി എന്നെ ആക്രമിക്കുന്നു. ഈ ഇയര്‍ ഫോണും പണ്ഡിറ്റ്‌ ജസ് രാജിന്റെയും, കുന്നക്കുടിയുടെയം റെക്കോര്‍ഡ്‌കളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെത്തന്നെ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. ജനങ്ങളെ എത്ര സമര്‍ത്ഥമായാണ് മത മേലധികാരികള്‍ മുതലാക്കുന്നത്. പാവങ്ങള്‍ ആട്ടിന്‍ പറ്റത്തെപ്പോലെ തെളിക്കപ്പെടുന്നു. എന്നിക്കറിയാം ഇവരൊക്കെ ആത്മീയതയിലെ കള്ളനാണയങ്ങളാണന്നു.

പക്ഷെ ആ ശാന്തതതക്ക് അധികമായുസുണ്ടായില്ല. വില്‍ഫ്രെഡ്ന്റെ ഫോണ്‍ കോളുകള്‍ അതിനു മേല്‍ ചിറകുവിടര്‍ത്തി എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ അശാന്തമായ മനസ്സോടെ വില്‍ഫ്രെഡ് നെ കുറിച്ചുള്ള ദിവാസ്വപ്നങ്ങളില്‍ മുഴുകി. അപ്പോഴും എഴുത്ത് എന്റെ കൈപ്പിടിയിലോതുങ്ങാതെ തെന്നി മാറിക്കൊണ്ടിരുന്നു.

ഇതാ ഇപ്പോള്‍ ഉമ്മയുടെ ആണ്ടറുതി വന്നിരിക്കുന്നു. ആ വരവറിയിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ഉമ്മയുടെ തസ്ബീഹിലെ (തസ്ബീഹു - ജപമാല) ആ മുത്തുകള്‍ വീടിന്റെ പല ഭാഗത്തായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഞാനവയെ ശ്രദ്ധിക്കാറില്ല. ആദ്യദിവസങ്ങളില്‍ ചെറിയ കൌതുകത്തോടെ അവയെ ഒന്ന് നോക്കും, അവയുടെ നിറങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നിട്ടുണ്ടോയെന്നറിയാന്‍ മാത്രം. പക്ഷേ, എന്നെ നിരാശയാക്കികൊണ്ട് അവ ആ കടുംവര്‍ണ്ണത്തില്‍ തന്നെ നിലനില്‍ക്കുന്നു. ഞാനൊരിക്കലും അവയെടുത്ത് സൂക്ഷിച്ചു വയ്ക്കാറില്ല. തൂത്തെറിഞ്ഞാലും പോകാതെ അവ കുറച്ചു ദിവസം വീടിനു പരിസരത്തുതന്നെയുണ്ടാകും. അസ്ലം ഖാന്റെ മൂത്ത സഹോദരിയുടെ ആണ്‍ മക്കള്‍ കൌതുകത്തോടെ അവയെടുത്ത് കീശയിലിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉമ്മയില്‍ അന്തര്‍ലീനമായിരുന്ന ചില അന്ധവിശ്വാസങ്ങളുടെ ഭാഗമായിരുന്നു ആ മുത്തുകളെന്നതിനാല്‍ ഞാനവയില്‍നിന്നും കഴിവതും അകലം പാലിച്ചു. എന്നിലൂടെ അടുത്ത തലമുറയിലേക്കു ഉമ്മയുടെ അന്ധവിശ്വാസങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടരുമോ എന്നാ ഭയത്തോടെ. എന്റെ കിടപ്പ് മുറിയിലും, വായനാമുറിയിലുമുള്ള അവയുടെ കടന്നുകയറ്റമാണ് എന്നെ പ്രകോപിതയാക്കുന്നത്. അവ ചിലന്തികളായി രൂപാന്തരം പ്രാപിച്ചു എന്റെ സര്‍വ സ്വാതന്ത്ര്യങ്ങള്‍ക്കുമേലും വല കെട്ടുന്നതുപോലെ എനിക്കനുഭാവപ്പെടും. അതെ ! വളരെ വളരെ പഴക്കമേറിയ ചിലന്തിവലകള്‍.

അസ്ലം ഖാന്റെ കുടുംബവീട്ടില്‍ സബീനയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. എല്ലാ അംഗങ്ങളും വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. സാധനങ്ങള്‍ എല്ലാം വലിച്ചുവാരി പുറത്തിട്ടിരിക്കുന്നത് ജനലിലൂടെ നോക്കിയാല്‍ കാണാം. അസ്ലം ഖാന്റെ മരുമകന്‍ ഹാളില്‍ നിന്നും ഒരു വലിയ പെയിന്റിങ്ങ് ചുമന്നു കൊണ്ട് പുറത്തെ ചുമരില്‍ ചാരി വയ്ക്കുന്നത് കാണാം. ചിത്രങ്ങളെന്നോ പെയിന്റിങ്ങുകളെന്നോ പറയാനായി ആ ഒന്ന് മാത്രമേ അവിടെയുള്ളൂ. അതെ തീ പിടിച്ചു മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു പായ് ക്കപ്പല്‍, അതാണ്‌ അതിലെ വിശേഷപ്പെട്ട ചിത്രം. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു എപ്പോഴും ബോധാവാനായിരിക്കാന്‍ വേണ്ടിയാണ് ആ പെയിന്റിംഗ് ഹാളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നതെന്ന്, അസ്ലം ഖാന്റെ ഇസ്ലാമിക് ഹിസ്റ്ററിക്കു പഠിക്കുന്ന മരുമകന്‍ സെയ്ത് ഇടയ്ക്കിടെ വമ്പു പറയാറുണ്ട്‌. എന്തിനാണ് ഇവര്‍ ഇങ്ങനെ അന്ധകാരത്തില്‍ കഴിയുന്നത്‌ എന്നാണു ഞാനെപ്പോഴും ആശങ്കയോടെ ഓര്ക്കാറുള്ളത്. പേടിച്ചു പേടിച്ചു ഇവര്‍ ജീവിതത്തെ നരകതുല്യമാക്കികൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ പക്കലുള്ള രാധാ കൃഷ്ണ ലീലയുടെ മ്യൂറല്സ് , ഫ്രെയിം ചെയ്തു തൂക്കാന്‍ കഴിയാതെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വളരെ താത്പര്യത്തോടെ വില്‍ഫ്രെഡ്നോട് പറഞ്ഞു വരുത്തിച്ചതാണത്. ചുവരില്‍ തൂക്കാന്‍ ഒരു ധൈര്യക്കുറവ്. പ്രകടമായതരത്തില്‍ ഞാന്‍ മതനിരാസം കൊണ്ടുനടക്കുന്നവളാണന്നുള്ള ഖ്യാതി ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ വീട്ടുതടങ്കലില്‍ ആകാനും.

എന്റെ ഒരു കവിതയാണ് വില്‍ഫ്രെഡ്ന് എന്നിലേക്ക്‌ ചേക്കേറുവാന്‍ പ്രചോദനമായതെന്നു ഒരിക്കല്‍ എനിക്കുള്ള കത്തില്‍ എഴുതി കണ്ടു. അതെ വില്‍ഫ്രെഡ് നിങ്ങള്‍ എനിക്കൊരു ദേശാടന പക്ഷിയെപ്പോലെയാണ്. ഇന്നത്തെ കൌമാരക്കാരെപ്പോലെ പെട്ടെന്നുള്ള ഒരു ഫാസിനേഷന്‍ കാരണമായി നിങ്ങള്‍ എന്നോടടുത്തതായിരിക്കാം. എന്തായാലും വില്‍ഫ്രെഡ് താങ്കളെ ഞാന്‍ നേരിട്ട് കാണുന്നതുവരെ താങ്കളെനിക്കൊരു ദേശാടനപ്പക്ഷിതന്നെയാണ്. വില്‍ഫ്രെഡ് ഞാന്‍ പലപ്പോഴും ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ത്തന്നെയുണരുന്നു. അതെ വില്‍ഫ്രെഡ് , എന്നെയും, അസ്ലം ഖാനെയും, അദ്ദേഹത്തിന്റെ ബന്ധുക്കളെയും, ഇന്നാട്ടിലെ സകല തെമ്മാടികളെയും തമ്മില്‍ വേര്‍തിരിക്കുന്ന മാനസിക ഔന്നത്യത്തിന്റെ രാസപ്രക്രിയകള്‍ നടക്കുന്ന സമയം. വില്‍ഫ്രെഡ് ഒരിക്കല്‍ താങ്കള്‍ എന്നെ ഉപദേശിച്ചില്ലേ, എല്ലാം ഇട്ടെറിഞ്ഞിട്ടു എഴുതി ജീവിക്കുവാനായി. പക്ഷെ വില്‍ഫ്രെഡ് എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ജീവിതോപാധിയല്ല. എന്റെ മാനസിക സംഘര്‍ഷങ്ങളെ ചുട്ടെരിക്കുവാനായി മനസിന്റെ ചുടലക്കളത്തില്‍ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള തീനാളാമാകുന്നു എനിക്ക് എഴുത്ത് എന്നത്. . ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പില്‍ നില്‍ക്കുമ്പോള്‍ ഏതു നന്മ ഏതു തിന്മ എന്ന് ഞാന്‍ പതറിപ്പോയിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് എന്റേതായ ശരികള്‍ കരുത്തു പകര്‍ന്നിട്ടുണ്ട്. ഞാന്‍ എഴുത്തുകാരിയാണ്എന്നറിഞ്ഞപ്പോള്‍ എന്റെ കുടുംബക്കാര്‍ എനിക്ക് ചാര്‍ത്തിത്തന്ന ഒരു പേരുണ്ട്. അതെന്താണന്നു അറിയാമോ വില്‍ഫ്രെഡിന് . "ഹറാം പിറന്നോള് ". അതായത് ഒരു മേത്ത ചെക്കനും ഒരു ഹിന്ദു പെണ്ണിനും, അല്ലെങ്കില്‍ ഒരു ഹിന്ദു ചെക്കനും മേത്ത പെണ്ണിനും (അത് ക്രിസ്ത്യാനിയും ആവാം) ഉണ്ടായ സന്തതി. ചിലപ്പോള്‍ തോന്നും ഈ കുറ്റ പ്പെടുത്തലുകളായിരിക്കും എനിക്ക് കരുത്തു പകരുന്നതെന്ന്. ഈ കുറ്റപ്പെടുത്തലുകള്‍ ആയിരിക്കാം എന്നെ നിലനിര്‍ത്തുന്നതെന്ന്.

പക്ഷെ ഈയിടെയായി താങ്കളാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എങ്ങനെയൊക്കെയോ താങ്കളുടെ ഫോണ്‍ കോളുകള്‍ അതിനു കാരണമായിത്തീരുന്നുണ്ട്. ഞാന്‍ ചിലപ്പോള്‍ ദിവാസ്വപ്നങ്ങളില്‍ മുഴുകുന്നു. അതിനു ശേഷം ഗാഢമായി ഉറങ്ങുന്നു. ചിലനേരങ്ങളില്‍ നേര്‍ത്ത ചിന്തകളില്‍ ഞാന്‍ കുടുങ്ങിപ്പോകാറുണ്ട്‌. അനാവശ്യമായ ചില ലോല ചിന്തകളില്‍. ചിലപ്പോള്‍ ആള്‍കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകാറുണ്ട്. അപ്പോഴൊക്കെ താങ്കളെക്കുറിച്ചുള്ള ചിന്തകള്‍ എനിക്ക് കരുത്തേകും. ചിലപ്പോള്‍, കൌരവപ്പടയുടെ നടുവില്‍ ഒറ്റപ്പെട്ടുപോയ ഭീമനെപ്പോലെ. അതെ! ഇടയ്ക്കൊക്കെ ഭീമന്‍ ഒരു ഒറ്റപ്പെട്ട ദുഃഖമായി എന്റെ ചിന്തകളില്‍ പടരാരുണ്ട്. സ്ത്രീകളായ എഴുത്തുകാരെയെല്ലാം മഹാഭാരതത്തിലെ ധീരരായ കഥാപാത്രങ്ങളോടാണ് ഞാന്‍ ഉപമിപ്പിക്കാറുള്ളത് . യുദ്ധാവസാനം വരെ പൊരുതി നിന്നശേഷം അവസാനം വിധിക്ക് കീഴടങ്ങുന്നവരെപ്പോലെ, അവര്‍ അവസാനം വ്യവസ്ഥിതിക്കു കീഴടങ്ങുന്നു.

ഒരു സ്ത്രീക്ക് ഭീമനെപ്പോലെ കരുത്തുണ്ടാകുമോ. പക്ഷെ മാനസികമായി ഞാന്‍ കരുത്തര്‍ജിച്ചുകൊണ്ടിരിക്കുന്നു. ചിരപരിചിതമായ ആചാരങ്ങളെയെല്ലാം മനസ്സില്‍ നിന്നും പറിച്ചെറിയുമ്പോള്‍ വില്‍ഫ്രെഡ് ഞാന്‍ മാനസികമായി കരുത്താര്‍ജിക്കുന്നുണ്ട്. അസ്ലംഖാന്റെ കുടുംബത്തില്‍ നിന്നും അനുസരണയില്ലാത്തവള്‍ എന്നുള്ള പരാതി കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെയധികം സ്വതന്ത്രയായവള്‍ എന്ന് മനസ്സില്‍ അഭിമാനം തോന്നുന്നു.

ബുക്സ്ററാളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മഴ തോര്‍ന്നിരുന്നു. ഉത്സവകാല, ഉറൂസ് ശബ്ദകോലാഹലങ്ങള്‍ക്കെല്ലാം അല്പം അറുതി വന്നിരിക്കുന്നു. ഇനി നാടല്‍പ്പം ശാന്തമായിരിക്കും. വായിക്കാനും, ചിന്തിക്കാനും, എഴുതാനും പറ്റിയ സമയങ്ങള്‍. പുതിയ പുസ്തകങ്ങള്‍ കുറച്ചതികംതന്നെ വാങ്ങി. ശബ്ദങ്ങളെ എനിക്ക് ഭയമാണ്. അത് സഹിഷ്ണുതയില്ലാത്തവന്റെ പക്കല്‍ നിന്നും വരുന്ന നേരിയ ശബ്ദമായാല്‍പ്പോലും.

ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് കണ്ടത്. സെയ്തു അവിടെ സായാഹ്നപ്പത്രം വായിച്ചുകൊണ്ട് നില്‍ക്കുന്നു. അവന്‍ മുഖമുയര്‍ത്തി എന്നെയൊന്നു നോക്കി. അവന്റെ നോട്ടം എന്നെ ചൂളിക്കുമെന്നു അവന്‍ കരുതിയിട്ടാവണം അവജ്ഞയുള്ള ഒരു പരിഹാസം അവന്‍ മുഖത്ത് ഒളിപ്പിച്ചിരുന്നു. പിന്നെ അവന്‍ ആകാംഷയോടുകൂടി പത്രത്തിലേക്ക് നോട്ടമെറിഞ്ഞു. അവന്‍ ആ ഗോസിപ്പുകള്‍ വായിക്കുകയല്ല ഐസുപോലെ നുണയുകയാണന്നു എനിക്ക് തോന്നി. ഇന്ന് ജങ്ങ്ഷനില്‍ അവന്റെ നേതാവിന്റെ തീപ്പൊരി പ്രസംഗമുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് അവന്റെ സുഹൃത്തുക്കള്‍. അവര്‍ സ്റ്റേജിനു മുന്‍വശം ടാര്പോളില്‍ വലിച്ചുകെട്ടുന്നുണ്ട്. സ്റ്റേജില്‍ സിംഹാസനം പോലുള്ള കുറച്ചു കസേരകള്‍. പുറത്തു ചുവന്ന കളറില്‍ നൂറുകണക്കിന് കസേരകള്‍. അവയൊക്കെ വെറും കസേരകളായി എനിക്ക് തോന്നിയില്ല. തെരുവിന്റെ പലമൂലകളിലായി കുത്തേറ്റും, വെട്ടേറ്റും ചോരയൊലിപ്പിച്ചു പിടയുന്ന കുറെ ശരീരങ്ങളായി എനിക്ക് തോന്നി. ഞാന്‍ നടത്തത്തിനു വേഗത കൂട്ടി. അവന്റെ നേതാവ് വരുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കണം. അല്ലെങ്കില്‍ ബസ്, ട്രാഫിക്കില്‍ കുടുങ്ങി ഇന്നത്തെ ദിവസം ബോറാകാന്‍ സാധ്യതയുണ്ട്.

ബസ്സില്‍ കയറിയിരുന്നു കണ്ണുകളടച്ചു. പുറത്തുള്ള കാഴ്ചകളെല്ലാം പതിവു കാഴ്ചകള്‍. സിറ്റി, വീട് എന്നിങ്ങനെ എത്രയോ ദിവസങ്ങളായി ഈ വഴിയിലൂടെ യാത്ര ചെയ്യുന്നു. ചിലപ്പോള്‍ പ്രകൃതിയോടു പോരുത്തപ്പെടാനെന്നവണ്ണം കണ്ണടച്ചിരുന്നു ശ്വസനക്രിയ ചെയ്യാറുണ്ട്. ഓരോ ഋതു ഭേദങ്ങളിലും പ്രകൃതി വ്യത്യസ്തമായിരിക്കും. പക്ഷേ ഈയിടെ ഋതുഭേദങ്ങളോരോന്നും ഓരോ ദുരന്തങ്ങളുമായാണല്ലോ കടന്നുവരുന്നത്. അങ്ങനെയുള്ള വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് കഴിയുന്നതും ഇറങ്ങിചെല്ലാതിരിക്കാന്‍ ശ്രമിക്കും. തലക്കെട്ടുകളില്‍ ഒന്ന് കണ്ണോടിക്കുക മാത്രമേയുള്ളൂ. ചിലപ്പോള്‍ അവയൊക്കെ എന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതായി തോന്നും. എന്റെ നിലനില്‍പ്പിനെ പരിഹസിച്ചുകൊണ്ട്‌, എന്നെ ഘോര ഘോരം പ്രഹരിക്കുന്നതായി തോന്നും. പിന്നെ എന്താണിങ്ങനെ എന്താണിങ്ങനെ എന്ന് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടേയിരിക്കും. ഗുല്‍മോഹര്‍ മരങ്ങളുടെ ചുവട്ടില്‍ പോഴിഞ്ഞുകിടക്കുന്നത് അതിന്റെ തന്നെ പുഷ്പങ്ങള്‍ തന്നെയായിരിക്കണമെന്ന് മനസ്സ് പറയും. അല്ലാതെ അവയ്ക്ക് പകരമായി ആ മരച്ചുവടുകളില്‍ രക്തത്തുള്ളികള്‍ നിറഞ്ഞ ബാലിക്കല്ലുകള്‍ വരരുതെന്ന് ആഗ്രഹിച്ചുപോകും.

അകലെ നിന്നും അറവുമാടുകളുടെ ദീനരോദനം കേള്‍ക്കാം. കുറച്ചു കഴിയുമ്പോള്‍, അവയുടെ പച്ച ചാണകത്തിന്റെയും, രക്തത്തിന്റെയും മണം മുറിയിലേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ ജനാലകള്‍ അടച്ചിട്ടു. ദേശാടന പക്ഷികളുടെ മനോഹരമായ സഞ്ചാര കാഴ്ചകള്‍ തന്നിരുന്ന ജാനാലകളെ ഇതുപോലെ ഇടയ്ക്കിടെ അടച്ചിടേണ്ടി വരുന്നതില്‍ ദുഖം തോന്നി. നിരന്തരമായി വെട്ടിമുറിക്കപ്പെട്ട മൃഗ ശരീരങ്ങള്‍ തൂങ്ങിയാടുന്ന ആ മരച്ചില്ലകളുടെ അവസ്ഥ എന്തായിരിക്കും. മരവിച്ച ആത്മരോദനങ്ങളുമായി അവ അകാല ചരമത്തിലേക്ക് കൂപ്പുക്കുത്തുകയാവാം. മനസ്സു ശുഷ്കമാവാതെ സൂക്ഷിക്കാന്‍ എന്താണ് വഴി. വായനതന്നെ. അനന്തമായ ഭൂപ്രദേശങ്ങളിലൂടെ ഒരു സങ്കല്‍പ്പയാത്ര. തീര്‍ത്ഥയാത്ര പോകുന്ന മേഘങ്ങളെപ്പോലെ, എവിടെയെങ്കിലും പെയ്തോഴിയാനായി ഒരു യാത്ര.

വായിച്ചുകൊണ്ട് കിടക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്, അസ്ലം ഖാന്‍, വില്‍ഫ്രെഡ് , ആരായിരിക്കാം മറുതലക്കല്‍. അസ്ലം ഖാന്‍ തന്നെ, ഒരു ചിലമ്പിച്ച ശബ്ദം ദൂരെ നിന്നെങ്ങോ വന്നു പിന്നെ ഉച്ചസ്ഥായിയിലെത്തിയത് പോലെ അസ്ലം ഖാന്‍ സംസാരിച്ചു തുടങ്ങി. താനെന്തെങ്കിലും പറയുന്നതിന് മുന്‍പേ ശരവര്ഷങ്ങള്‍ തൊടുത്ത പോലെ അയാള്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്താണ് നിന്റെ ഉദ്ദേശ്യം. എന്നെയും എന്റെ കുടുംബത്തിനെയും താറടിക്കുന്ന നിന്റെ ഈ സ്വഭാവം നീ നിര്ത്തിക്കോളണം. വായിച്ചും എഴുതിയും നിനക്ക് ഭ്രാന്തായോ. എല്ലാം അപ്പപ്പോള്‍ ഞാന്‍ അറിയുന്നുണ്ട്. . . . . . . . . . . . . . . !

ആത്മസംയമനം പാലിക്കാന്‍ ശക്തി തണമേയെന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ അസ്ലം ഖാനോട് സംസാരിക്കാന്‍ ആരംഭിച്ചു.

അറിയാം എനിക്ക്, നിങ്ങള്‍ എല്ലാം അറിയുന്നുണ്ടെന്ന്. നിങ്ങള്‍ പറയുന്നതു പോലെ ഞാന്‍ ഒരു നിരീശ്വരവാദിയല്ല. ഞാന്‍ അന്ധവിശ്വാസി അല്ലാത്ത ഒരു ദൈവ വിശ്വാസിയാണ്. എന്നെയും നിങ്ങളുടെ കുടുംബത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ വരമ്പ് അവിടെയാണ്. ഒരു പുഷ്പത്തെ കണ്ടാല്‍, ഒരു ചിത്രശലഭത്തെ, ഒരു പക്ഷിയെ ഒക്കെ കണ്ടാല്‍. എനിക്കവയെ ആസ്വദിക്കാനും അതെ സമയം ദൈവത്തെ ക്കുറിച്ച് ഓര്‍ക്കുവാനും അറിയാം. നിങ്ങള്‍ എനിക്കുണ്ടെന്ന് പറയുന്ന ഭ്രാന്ത് ഇതാണെങ്കില്‍ ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു.,

അറിയില്ലേ! വൃക്ഷം നാട്ടവനാണ് അതിന്റെ ഫലം തിന്നുവാന്‍ ആദ്യം അര്‍ഹതയുള്ളത്, അവന്റെ ആയുസ്സ് അനുവദിക്കുകയാണങ്കില്‍. അവനതു വേണ്ടങ്കില്‍ പക്ഷികള്‍ കൊണ്ട് പോകും. അല്ലെങ്കില്‍ അത് മണ്ണിനോട് ഇഴുകിച്ചേര്‍ന്ന് അതിന്റെ ജന്മം സഫലമാക്കും. കുറച്ചു നാളുകളായി ഈ ചിന്തകള്‍ എന്നെ വേട്ടയാടുന്നുണ്ട്‌. ഒരു ഇഴുകിച്ചേരല്‍ ഞാനും കൊതിക്കുന്നുണ്ട്‌.

നിങ്ങള്‍ എപ്പോഴാണ് ഫോണ്‍ കട്ട് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ ആദ്യം ഫോണ്‍ കട്ട് ചെയ്യുന്നു.

ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തപ്പോള്‍ എന്തോ തൊണ്ടയില്‍ തടഞ്ഞപോലെ , ഒരിറക്ക് വെള്ളത്തിനായി ദാഹിച്ചു കൊണ്ട് ഹൃദയം അമിതവേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്നു. ചാര് കസേരയില്‍ നീണ്ടു നിവര്‍ന്നിരുന്നു. ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. മഴത്തവളകള്‍ ചിലസമയത്ത് ഉണ്ടാക്കുന്നത്‌ പോലെയുള്ള ശബ്ദം ശ്വാസകോശത്തില്‍ നിന്നും പുറപ്പെട്ടുകൊണ്ടിരുന്നു. സിറപ്പ് കൈക്കലാക്കി അളവൊന്നും നോക്കാതെ വായിലേക്കൊഴിച്ചു കണ്ണടച്ചു കിടന്നു.

അല്പമൊന്നു മയങ്ങിയോ ആരോ മനസ്സിലിരുന്നു പാടുന്നപോലെ തോന്നുന്നു.

കാലമേ, പ്രണയകാലമേ,
നീ പൂക്കാതിരിക്കുക.
നിന്‍ അധരം ചുവക്കാതിരിക്കുക.
മാറിടം ചുരക്കാതിരിക്കുക.
കാരണം,
വേര്‍പാടിനുശേഷം
മറവിയുടെ അന്ധകാരം.
വിഷുക്കാലമേ, കണിപ്പൂക്കളെ,
നിങ്ങള്‍ തന്നതും പ്രണയകാലം.
അതിനാല്‍
നിങ്ങളും പൂക്കാതിരിക്കുക.

ഇഷ്ടമില്ലാത്ത വാക്കുകള്‍ ചിലപ്പോള്‍ മനസ്സിലേക്ക് കയറിയിറങ്ങി നടക്കാറുണ്ട്. വില്‍ഫ്രെഡ്നെ പ്രണയിച്ചു തുടങ്ങിയപ്പോള്‍ ഈ വാക്കുകളെ ഞാന്‍ മനസ്സില്‍ നിന്നും പറിച്ചെറിഞ്ഞതാണ്. പക്ഷെ ഇഷ്ടമില്ലാത്ത ഗാനങ്ങള്‍ എവിടെ നിന്നെങ്കിലും നമ്മെ ശല്യപ്പെടുത്താന്‍ എത്തുന്നതുപോലെ ഇവയും ഈയിടെയായി എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. മനസ്സില്‍ ഒരുതരം വിജനത ബാക്കിയാക്കി അവ കടന്നുപോകുന്നു. ക്ഷണിക്കപ്പെടാത്ത സന്ദര്‍ശകര്‍ കതകില്‍ മുട്ടുന്ന പോലെ അവയെന്നെ നിരന്തരം തുരത്തിക്കൊണ്ടിരിക്കുന്നു. സന്തൂര്‍ വാദനത്തിന്റെ എക്സൈറ്റ്മെന്റിലൂടെ മനസ്സ് ഹിമാലയാരോഹണം നടത്തുമ്പോള്‍ എല്ലാം തകര്‍ത്തെറിയാന്‍ വരുന്ന ചപ്പടാച്ചി ഗാനങ്ങള്‍ പോലെ അവ എന്നെ കൊല്ലാക്കൊലചെയ്യുന്നു . ഈ കാലഘട്ടവും ശബ്ദങ്ങളും എന്നെ ഭയപ്പെടുത്തുന്നു. ഇതാ വീണ്ടും ഉറക്ക ഗുളികകള്‍ വിഴുങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു. നല്ലൊരു ഉറക്കത്തിനു വേണ്ടിയല്ല, അബോധത്തിന്റെ ആഴക്കയങ്ങളിലേക്ക് അവയെന്നെ വലിച്ചെറിയാന്‍ വേണ്ടിത്തന്നെ. മനസ്സ് ഇപ്പോള്‍ ഇരുള്‍ നിറഞ്ഞ വനാന്തരത്തിലൂടെ സഞ്ചരിക്കുന്നു. പുറത്തു ചെറിയ ശബ്ദം കേള്‍ക്കുന്നുവോ ആരാണ് നടന്നു വരുന്നത്. കുഞ്ഞിക്കാലുകളാണോ, അതോ വില്‍ഫ്രെഡ് ആയിരിക്കുമോ ! അറിയാന്‍ കഴിയുന്നില്ല, ഞാന്‍ മനസ്സില്‍ താലോലിച്ച കുഞ്ഞുങ്ങളെ, എന്റെ വില്‍ഫ്രെഡെ നിങ്ങളിലേക്ക് എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്നെ ആ ഗാനം തുരത്തിയോടിക്കുന്നു, ഈ ഭൂമിയില്‍ നിന്നുതന്നെ. ഇതാ ഇപ്പോഴും മനസ്സിലിരുന്നു ആരോ മന്ത്രിക്കുന്നു.

കാലമേ
പ്രണയകാലമേ
നീ പൂക്കാതിരിക്കുക.
പൂക്കാതിരിക്കുക . . . . . . !

13 comments:

മാണിക്യം said...

'സത്രം സ്കൂളിലെ പ്രാവുകള്‍' എഴുതിയ കഥാകാരനില്‍ നിന്ന് ഏറെമാറിയിരിക്കുന്നു "ജമീലഅസ്ലംഖാന്റെ മിശ്ര വിവാഹം" വിപ്ലവം മനസ്സില്‍ ഏറ്റുന്ന എന്നാല്‍ ഒറ്റക്കായി പോയ ജമീലയെ നന്നായി അവതരിപ്പിച്ചു, ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വരത്തിലും അക്ഷരത്തിലും കൂടീ ജീവിതത്തില്‍ വന്നെത്തി മനസ്സില്‍ പോസിറ്റീവ് ചിന്തകള്‍ക്കും പുതിയൊരു ഉന്മേഷത്തിനും കാരണമാകുന്ന വില്‍ഫ്രഡിനെ - അയാളും ആയിട്ടുള്ള ജമീലയുടെ മാനസീക ബന്ധത്തെ നന്നായി അവതരിപ്പിച്ചു. കാണാമറയത്തിരിക്കുന്ന സുഹൃത്തിന്റെ കരുത്ത് നന്നായി ആവിഷ്‌ക്കരിച്ചു. സ്ത്രീ ഇന്നതെ പ്രവര്‍ത്തിക്കാവൂ പറയാവൂ വായിക്കാവൂ തുടങ്ങിയ ചട്ടക്കൂട് പൊളിക്കണ്ട സമയമായി എന്ന് ജമീല ചിന്തിക്കുമ്പോഴും അവളുടേ നില തികച്ചും അപകടത്തില്‍ ആണ്..
എത്ര എത്ര ജമീലമാര്‍!!

"Islam is a good religion,
But Muslims are bad followers." - Bernard Sha -

നല്ല ഒരു കാഴ്ചപ്പാടോടെ എഴുതിയ കഥ .. ആശംസകള്‍ ..

jayanEvoor said...

തികച്ചും വ്യത്യസ്തമായ കഥ.
ജമീലയുടെ മനോവ്യാപാരങ്ങളിലേക്ക് അനുവാചകനെ കൊളുത്തിവലിക്കുന്ന എഴുത്ത്.
ഇഷ്ടപ്പെട്ടു.

ഗീത said...

നീണ്ട കഥ. പക്ഷേ നിറുത്താന്‍ പറ്റാതെ വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.

the man to walk with said...

good one..
best wishes

ഹരീഷ് തൊടുപുഴ said...

ഹോ..

എന്തൊരു നീളം..കഥയ്ക്ക്

ആശംസകള്‍..

പട്ടേപ്പാടം റാംജി said...

നീളംകൂടിയ പോസ്റെന്കിലും നല്ല വായനസുഖം.
ജമീലയുടെ ചിന്തകള്‍ ചിറക്‌ വിരിക്കുന്നത് നന്നായി.
വ്യത്യസ്തമായ കഥ ഇഷ്ടായി.

ഏ.ആര്‍. നജീം said...

സദാചാരത്തിന്റെ കനത്ത ചട്ടക്കൂടിനുള്ളില്‍ തളച്ചിടപ്പെടുമ്പോഴും ആ ബന്ധനത്തില്‍ നിന്നും പുറത്ത് കടക്കാന്‍ വെമ്പുന്ന ഒരു പാവം സ്ത്രീമനസ്സിന്റെ വെമ്പല്‍, അവള്‍ക്ക് ആശ്വാസത്തിന്റെ കച്ചിത്തുരുമ്പായി ഒരു നല്ല സുഹൃത്ത്‌, ഇവരിലൂടെ ഒരുപാട് ആശയങ്ങള്‍ കടന്നു പോകുന്ന മനോഹരമായ ഒരു കഥ...!!

അഭിനന്ദനങ്ങള്‍..

sm sadique said...

അവളെ കുറിച്ച് ആരും ചിന്തിച്ചില്ല; അസ്ലംഖാൻ പോലും.
അവളുടെ മനസ്സിനു സ്നേഹവും കരുതലും
അവളുടെ ശരീരത്തിനു വേണ്ടുന്ന വികാര തീയും
അവൾക്ക് സ്വാതന്ത്രിയവും കൊടുത്തിരുന്നെങ്കിൽ..........
അവൾ വിൽഫ്രെഡിനെ കുറിച്ച് ചിന്തിക്കുമായിരുന്നോ.......?
കഥയിൽ നിന്നും കിട്ടിയ സന്ദേശം അതാണ്.
നല്ല മനോഹരമായ അവതരണം.
നല്ല കഥ.

റഫീക്ക്.പി .എസ് said...

സമൂഹത്തില്‍ ഒരു പാട് ജമീലമാര്‍ ഉണ്ട് ,പേടി കൊണ്ട് അവരുടെ ജന്മ സിദ്ധികള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ ....കഥ നന്നായിട്ടുണ്ട് ,നീളം കുറയ്ക്കാമായിരുന്നു ...ഭാവുകങ്ങള്‍ എഴുത്തിനും എഴുത്തുക്കാരനും ..

Unknown said...

നല്ല കഥ ആത്മാർത്ഥതയോടെ എഴുതിയിരിക്കുന്നു
വിപ്ലവം തോക്കിൻ കുഴിലൂടെയല്ല നടത്തേണ്ടത് ഇതാണു വിപ്ലവം

ജയകൃഷ്ണന്‍ കാവാലം said...

കഥ വായിച്ചു ക്ഷീണിച്ചു പോയല്ലോ കൂട്ടുകാരാ. പക്ഷേ അതിലേറെ ചിന്തിച്ചു. നല്ല അവതരണം... ഒന്നോ രണ്ടോ പോസ്റ്റുകളാക്കി സ്പ്ലിറ്റ് ചെയ്ത് എഴുതിയിരുന്നെങ്കില്‍ സമയക്കുറവുള്ളവര്‍ക്കും ഓരോ അദ്ധ്യായം ആയി വായിക്കാന്‍ ഉപകരിക്കും.

സധൈര്യം തുടരുക

ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

സമൂഹത്തിന്റെയും കുടുംബത്തിന്റെയും അലിഖിത നിയമങ്ങളെയും അടിച്ചമര്‍ത്തലുകളേയും ചോദ്യം ചെയ്യുന്ന തബാറക്ക് കഥകളുടെ ശ്രേണിയിലേക്ക് ജമീലയും!

എല്ലാ മേഖലയിലും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ മനോവ്യാപാരങ്ങള്‍, വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നീളക്കൂടുതലുന്ടെങ്കിലും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാശൈലി.

Manoraj said...

ജമീലയുടെ മനോവ്യാപാരങ്ങൾ മനോഹരമാക്കി.. ആശംസകൾ