Tuesday, September 7, 2010

പന്ത്രണ്ടാം നമ്പര്‍ മുറിയിലെ സുന്ദരി


"വാക്കുകളും പ്രവൃത്തികളും കൊണ്ട് പാപങ്ങല്‍ വാരിക്കൂട്ടുന്നവരാണ് എപ്പോഴും പ്രാര്‍ത്ഥനകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതൊന്നും ഇല്ലാത്തവന്റെ ജീവിതം തന്നെ ഒരു പ്രാര്‍ത്ഥനയാണ്. "

റയില്‍വേസ്റ്റേഷനില്‍ ഞാന്‍ നില്ക്കുമ്പോള്‍ , പ്ലാറ്റ്ഫോമില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന വൃദ്ധന്‍ എഴുന്നേറ്റിരുന്നു തന്റെ കുപ്പിയില്‍ നിന്നും രണ്ടു കവിള്‍ വെള്ളം കുടിച്ചിട്ട് എങ്ങോ നോക്കി ആത്മഗതമെന്നോണം പറയുമ്പോള്‍ എനിക്കയാളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അയാളുടെ വാക്കുകളുടെ അര്‍ത്ഥങ്ങളിലേക്കും, അര്‍ദ്ധവിരാമങ്ങളിലേക്കും ഊളിയിട്ടിറങ്ങുവാന്‍ മറ്റൊരു ആധിയുമായി നിന്ന എനിക്ക് കഴിഞ്ഞില്ല. അല്ലെങ്കില്‍ എന്റെ മനസ്സ് എനിക്ക് ഒരു കൈവിട്ട കളിയായി മാറിയിരുന്നിരിക്കണം.

കാലം എത്ര പെട്ടന്നാണ് നമ്മില്‍ നിന്നും ചില ഓര്‍മകളെ പറിച്ചെറിയുന്നത്. പക്ഷേ ഇത് അങ്ങനെ എന്നെ വിട്ടുപോകുമെന്നു എനിക്ക് സമാധാനിക്കാന്‍ കഴിയുന്നില്ല. ചൂളം വിളിച്ചെത്തുന്ന തീവണ്ടിയെപ്പോലെ അവയെന്റെ മസ്തിഷ്കത്തെ ഞെരിച്ചുകൊണ്ടിരിക്കും. ശാന്തിതേടി വനാന്തരങ്ങളില്‍ അലഞ്ഞാലും, സ്വസ്ഥത തേടി വിജനമായ പാതയിലൂടെ നടന്നു നീങ്ങിയാലും അതെന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും ചിലപ്പോള്‍ അതെന്റെ അവസാനം കണ്ടേ മടങ്ങുകയുള്ളൂ . ഏതായാലും അസ്വസ്ഥത എന്റെ ഷെമിയില്‍ നിന്നും എനിക്ക് മറച്ചുപിടിച്ചേ മതിയാകൂ. അവളുടെ ഉദരത്തില്‍ കൈകാലിളക്കുന്ന എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഓര്‍ത്തെങ്കിലും.

ഞാന്‍ എല്ലാത്തവണയും ചെയ്യാറുള്ളതുപോലെ പ്ലാറ്റ്ഫോമിലെ ആളൊഴിഞ്ഞ മൂലയിലെ ബെഞ്ചില്‍ സ്ഥാനം പിടിച്ചു. പെട്ടന്ന് വന്ന കാറ്റ് പ്ലാറ്റ് ഫോമിലെയും ബെഞ്ചിനു പിന്നില്‍ അട്ടിയിട്ടിരിക്കുകയും ചെയ്തിരുന്ന പാര്സലുകളുടെ മുകളിലെയും പൊടിയെ മേല്‍പ്പോട്ടുയര്‍ത്തി. പിന്നെ കുറച്ചുനേരം അവിടമാകെ പൊടിയുടെ താണ്ഡവം. എനിക്കവിടെനിന്നും എഴുന്നേറ്റു പോകുവാന്‍ തോന്നിയില്ല. ആരോ പിടിച്ചിരുത്തിയപോലെ, അതല്ല ആരെങ്കിലും ബെഞ്ചിനോട് എന്നെ ചെര്‍ത്തുകെട്ടിയിരിക്കുകയാണോ. കുറച്ചുനേരമെങ്കിലും ചലനമറ്റു ഞാനാവിടെത്തന്നെയിരുന്നു.

ഈശ്വരാ എന്റെ ഉണ്ണിയെ കാക്കണേ, എന്റെ ഉള്ളില്‍ വീണ്ടും ആധിയായി. അവനെ വീണ്ടും പോലീസ് കൊണ്ടുപോയികാണുമോ. ആദ്യത്തെതവണ ബാജി വക്കീലിനെയും കൂട്ടി അവനെ ജാമ്യത്തിലിറക്കാന്‍ ചെല്ലുമ്പോള്‍ ഇന്‍സ്പെക്ടര്‍ താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞിരുന്നു. വിളിക്കുമ്പോള്‍ വീണ്ടും വരണം, ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് വരുത്താനറിയാം. ഈശ്വര അവന്റെ ജീവിതമെന്തേ ഇങ്ങനെ പാളം തെറ്റി യോടുന്നത്. ജോലി സംബന്ധമായി അഭയാര്‍ത്ഥികളെപ്പോലെ നഗരത്തില്‍ വന്നടിയുന്ന എന്നെപ്പോലെയുള്ള സുഹൃത്തുക്കള്‍ക്ക് തുച്ഛമായ തുകയ്ക്ക് റൂം നല്‍കുന്നതാണോ അവന്‍ ചെയ്യുന്ന തെറ്റ്. സാമാന്യം ഭേദപ്പെട്ട ലോഡ്ജ്, തരക്കേടില്ലാത്ത നോര്‍ത്തിന്ത്യന്‍ ഭക്ഷണമുള്‍പ്പെടെയുള്ള മെസ്സ്. ഏതു നഗരത്തില്‍ചെന്നാലും ഉണ്ണിയെപ്പോലുള്ളവരെ കണ്ടുമുട്ടണേയെന്നാണ് എന്റെ പ്രാര്‍ത്ഥന.

പലപ്പോഴും എന്റെ വാത്സല്യം ഉണ്ണിയുടെ അച്ഛനെ ഒര്മയിലെത്തിക്കുമെന്നു ഉണ്ണി ഇടയ്ക്കിടെ പറയാറുണ്ട്‌. അപ്പോഴൊക്കെ അവനെ ഞാന്‍ എന്നോട് ചേര്‍ത്തുനിര്‍ത്തും. ഒരിക്കല്‍ ഉണ്ണിയുടെ മുടിയില്‍ തലോടി എന്റെ ഉണ്ണി എന്നെ എട്ടാന്നു വിളിക്കൂ മോനെ എന്ന് പറയുമ്പോള്‍, എന്റെ കണ്ണുകള്‍ പൊടുന്നനെ സജലങ്ങളായി. അതവന്‍ കണ്ടുവോ, കണ്ടിരിക്കണം, അതല്ലേ അവന്റെ കണ്ണുകളും സജലങ്ങളായത്.

റിസപ്ഷനില്‍
എന്നും കൊണ്ടുവൈക്കാറുള്ള പൂക്കളുടെ അതെ പ്രസന്നതയോടെയേ ഞാനവനെ എന്നും കണ്ടിട്ടുള്ളൂ. ലോബിയില്‍ റൂമിനായി വെയ്റ്റ് ചെയ്യുന്നവര്‍ ഉണ്ണി കസ്റ്റമേഴ്സിനെ സ്വീകരിക്കുന്ന രീതിയെ സാകൂതം നോക്കിയിരിക്കുന്നതിനെ ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതൊക്കെ ഉണ്ണിക്കു മാത്രമായുള്ള പ്ലസ് പോയിന്റുകളാണ്. ഒരുപക്ഷെ ഉണ്ണിയുടെ ജീവിതത്തിനു മാത്രം അവകാശപ്പെടാവുന്നവ. ചില അത്യാവശ്യ ഘട്ടങ്ങളില്‍ റിസപ്ഷന്‍ എന്നെ ഏല്‍പ്പിച്ചു ഉണ്ണി വീട്ടിലേക്കു പോകുമ്പോള്‍ അവന്‍ തിരികെ വരുന്നതുവരെ എനിക്ക് വിറയലാണ് .
എനിക്കിതൊന്നും പരിചിതമല്ലല്ലോ. നമ്മില്‍ നിന്നെന്തെങ്കിലും അപാകതകള്‍ സംഭവിച്ചാല്‍ അത് ഉണ്ണിയെ ബാധിക്കില്ലേ.

പക്ഷേ, പ്രതീക്ഷിക്കാതെ ചില ദുരന്തങ്ങള്‍ ഇഴഞ്ഞെത്തുകയാണ്. ഒച്ചിനെപ്പോലെ വളരെ മുന്പെങ്ങോ ഉണ്ണിയുടെ ജീവിതം നോക്കി ഇഴഞ്ഞു നീങ്ങിയതാവാം. അല്ലെങ്കില്‍ പെട്ടന്നു പാമ്പിനെപ്പോലെ കടന്നെത്തിയതാവാം.

മാസാന്ത്യത്തിലെ അവധി ദിവസങ്ങളില്‍ എന്റെ മകന്‍ അഭിയോടൊപ്പം മ്യൂസിയത്തിലെ നടപ്പാതയിലൂടെ നടന്നു നീങ്ങുമ്പോള്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെ ഓര്‍മകളുടെ തള്ളിക്കയറ്റം എന്നിലുണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ അറിയാതെ അഭിയെ എന്റെ ഉണ്ണീ എന്ന് വിളിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. ഒരു പഞ്ഞിക്കഷണം കാറ്റില്‍ പതിയെ പറന്നു നീങ്ങുന്നതുപോലെ ഞാനാ സ്വാതന്ത്ര്യം നുകരും. പക്ഷെ ഇപ്പോള്‍ ഒരു തീക്കാറ്റുപോലെയാണല്ലോ അവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നത്. ഇല്ല എന്റെ ഉണ്ണി ഒരു തെറ്റും ചെയ്തിട്ടില്ല. അവനാ ആത്മഹത്യയില്‍ യാതൊരു പങ്കുമില്ല. വെറും ഒരു സംശയത്തിന്റെ പേരിലാണല്ലോ പോലിസ് അവനെ വേട്ടയാടുന്നത്. ഇല്ല ഞാന്‍ കരുതുന്നത് തന്നെയാണ് ശരി എന്റെ ഉണ്ണിക്കു പെണ്‍കുട്ടിയുമായി ഒരു ബന്ധവുമില്ല.

മുന്‍പുള്ള അവധിയാത്രയില്‍ വീട്ടില്‍ചെന്നു ഷെമിയുമായി പറഞ്ഞു ചിരിക്കാനായി ഉണ്ണിയെക്കുറിച്ചും , മെസ്സിലെ പാചകക്കാരന്‍ ഉസ്മാനെക്കുറിച്ചും ഞാന്‍ ചില തമാശകള്‍ മെനഞ്ഞുണ്ടാക്കാറുണ്ട്. ഇത്തവണയും പതിവുപോലെ അവള്‍ ചോദിക്കും ഉണ്ണിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍. ഞാനെന്താണവളോട് പറയേണ്ടത്. അവര്‍ക്ക് സുഖമാണന്നു ഒറ്റവാക്കിലൊതുക്കാമോ. പക്ഷേ അവള്‍ എന്റെ മുഖത്തുനിന്നും എല്ലാം വായിച്ചെടുക്കും. ഉണ്ണിക്കു സംഭവിച്ച ദുരന്തത്തെപ്പറ്റി എനിക്കവളോട് പറയേണ്ടി വരില്ലേ. ഇന്നെന്റെ ട്രെയിന്‍ വരാതിരുന്നെങ്കിലെന്നു ഞാന്‍ ചിന്തിച്ചുപോയി. അക്കാരണം പറഞ്ഞെങ്കിലും അവളോട്‌ ഫോണ്‍ ചെയ്തു യാത്രമാറ്റിവച്ചു അവളില്‍ നിന്നും തത്കാലം രക്ഷപ്പെടാമല്ലോ. പക്ഷേ ട്രെയിന്‍ വന്നാലോ യാന്ത്രികമായിത്തന്നെ ഞാനതില്‍ കയറിപ്പറ്റും. ചിലപ്പോള്‍ നമ്മള്‍ എംബഡെഡ് സിസ്റ്റം പോലെയാണ്. ചില പ്രവൃത്തികള്‍ നേരത്തേ പറഞ്ഞു വച്ചതുപോലെ നമ്മില്‍ നിന്നും സംഭവിച്ചുകൊണ്ടിരിക്കും.

ഇലകള്‍
പൊഴിഞ്ഞുകൊണ്ടേയിരിക്കും അത് നമ്മില്‍ മൃതിഗന്ധം ഉണര്ത്തിയാലും ഇല്ലെങ്കിലും.

"നാമെപ്പോഴും അലെര്ട്ടായിരിക്കണം", ഇപ്പോഴത്തെ ചെറുപ്പക്കാര്‍ പലപ്പോഴും പറയാറുള്ളത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഉണ്ണിയുടെ കാര്യത്തിലെന്നല്ല ഏതു സുഹൃത്തുക്കളുടെ കാര്യത്തിലും എനിക്കതിനു കഴിയാറില്ല. ഇത്ര സമയം മുതല്‍ ഇത്ര സമയം വരെ അല്ലെങ്കില്‍ ഇത്ര വര്ഷം എന്നാ കാലയളവില്‍ ഒരു സുഹൃദ്ബന്ധത്തെ പരിമിതപ്പെടുത്താന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഉണ്ണിയുടെ കാര്യത്തില്‍ സംഭവിച്ചത് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഉപാധികളോടെയുള്ള സുഹൃദ്ബന്ധം എപ്പോഴും യാന്ത്രികം തന്നെയാണ്. ഒരു യന്ത്രത്തോട്‌ നമുക്കുണ്ടാവുന്ന മനോഭാവം. വയസ്സുകാലത്ത് താങ്ങാകുന്ന ചാരുകസേരയോ, ഊന്നുവടിയോ പോലെയല്ലല്ലോ യന്ത്രസാമഗ്രികള്‍. അവ തുരുമ്പിക്കുമ്പോള്‍, പണിമുടക്കുമ്പോള്‍ നാം അവയെ വലിച്ചെറിയുന്നു, ഏകാന്തതയുടെ മൂലകളിലേക്ക്. നമുക്കെങ്ങനെ മറ്റുള്ളവരുടെ മനസ്സുകളിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ കഴിയും. അവ ആഴിപോലെ അഗാധമായിരിക്കും, ചിലപ്പോള്‍ കാറ്റിനെപ്പോലെ ദുരൂഹതയുള്ളത്, ചിലപ്പോള്‍ ആകാശം പോലെ അനന്തമായ ചിന്തകളാല്‍ മേഘാവൃതമായത്, ചിലപ്പോള്‍ അഗ്നിയെപ്പോലെ നമ്മെ ഭസ്മീകരിക്കാന്‍ പോന്നവ, മഴപോലെ മനോഹരമായതിനെ നമുക്ക് തിരഞ്ഞുപിടിക്കാന്‍ കഴിയില്ലല്ലോ.

എന്നിലെതോ അശുഭ ചിന്തകള്‍ ഭൂതാവേശം പോലെ കടന്നു വരുന്നു. ആ ചിന്തകളുമായി ഉറക്കിത്തിലാഴുമ്പോള്‍, സ്വപ്നങ്ങളായി അവയെന്നെ വേട്ടയാടുന്നു. അതൊക്കെ എങ്ങനെ എന്റെ ഷെമിയെ പറഞ്ഞുമാനസ്സിലാക്കണമെന്നു എനിക്കറിയില്ല. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ രാത്രി ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്ന്നിരുന്നു. ഉണ്ണിയെ അനേകം ബൂട്ടിട്ട കാലുകള്‍ തറയിലിട്ടു ഞെരിക്കുന്നു. ഞാനവരെ തടയാന്‍ വൃഥാ ശ്രമിക്കുന്നുണ്ട്. അതാ ഒരുവന്‍ എന്റെ നെഞ്ചില്‍ തോക്കിന്റെ പാത്തികൊണ്ടിടിക്കുന്നു. നെഞ്ചിന്‍കൂട് ഞെരിയുന്ന ശബ്ദം, എന്റെ നിലവിളികള്‍ ആരുടേയും കാതുകളില്‍ വീഴുന്നില്ല. വര്‍ത്തമാനകാല കാലവര്‍ഷം പോലെ അവ വൃഥാ കടലില്‍ ഒഴുകി അവസാനിക്കുന്നു. ഷെമി വച്ചുനീട്ടിയ ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് ഞാന്‍ ആരോടെന്നില്ലാതെ പുലമ്പി, എനിക്ക് ജീവിക്കണം, ഉണ്ണിക്കും ജീവിക്കണം, പക്ഷെ ഉണ്ണിയില്ലാത്ത ഒരു ജീവിതചിത്രം എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. തൊട്ടടുത്തു കിടന്നുറങ്ങുന്ന എന്റെ മകന്റെ നെറുകയില്‍ തലോടി ഞാന്‍ പുലമ്പിക്കൊണ്ടിരുന്നു, മോനെ അഭീ, നിനക്കൊരു ഏട്ടനുണ്ട്, അങ്ങുദൂരെ . . . . .

ഏതെങ്കിലും തുടര്ച്ചകളിലെ അര്‍ദ്ധവിരാമാമാണോ ഓരോ മനുഷ്യജന്മവും. മുറിഞ്ഞും, തുടര്‍ന്നും, ഒഴുകിക്കൊണ്ടിരിക്കുന്ന ചെറു പുഴകള്‍ പോലെ ഓരോരോ ജന്മങ്ങള്‍. അടര്ന്നും വീണ്ടും തളിത്തും അവ നീങ്ങിക്കൊണ്ടെയിരിക്കുന്നു. ഇപ്പോള്‍ മനസ്സല്‍പ്പം ശാന്തമാണ്, ഉണ്ണിക്കു ആ സംഭവത്തില്‍ യാതൊരു പങ്കുമില്ല എന്ന് ഞാന്‍ സ്വയം സമാധാനിക്കുന്നത് കൊണ്ടാകാം അത്. ഇന്ന് തീവണ്ടി കടന്നു പോകുന്ന വഴികളിലെ മനോഹര ദൃശ്യങ്ങള്‍ എന്നെ ഉന്മത്തനാക്കില്ല. കടുത്ത മഞ്ഞുപടം പോലെ ചിന്തകള്‍ എന്റെ തലച്ചോറില്‍ പടര്‍ന്നു കയറിക്കൊണ്ടേയിരിക്കുന്നു. വീട്ടിലെത്തുന്നതിനു മുന്‍പേ ഒന്നുഷാറായേ പറ്റൂ. മകനോട്‌ വിശേഷങ്ങള്‍ ചോദിക്കുന്നതുമുതല്‍ ഷെമിയോടുള്ള പെരുമാറ്റങ്ങളിലും വരെ അസ്വാഭിവികത കയറിവരരുത്. വന്നാല്‍ത്തന്നെ, തന്നെ അലട്ടുന്ന യാതൊരു പ്രശ്നവും ഇപ്പോള്‍ തന്നിലില്ല എന്ന് സ്വയം നടിക്കാനെങ്കിലും കഴിയണം. നാട്യങ്ങളുടെ മുഖംമൂടികള്‍ ഒന്നൊന്നായി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറു യന്ത്രമായി ഞാനിപ്പോള്‍ മാറിയേ മതിയാകൂ. അത് നിലനില്‍പ്പിന്റെ പ്രശ്നമാണ്, അല്ലെങ്കില്‍ അടുത്ത ലീവിനെത്തുന്നതുവരെ അവളുടെ മനസ്സ് നിറയെ ആധിയായിരിക്കും. ഇതുവരെ ഒരു പെറ്റിക്കേസുപോലും ആരോപിക്കപ്പെടാത്ത ഞാന്‍ ഉണ്ണിക്കുവേണ്ടി നിരന്തരം പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്നത് അവളെ സംബന്ധിച്ചിടത്തോളം അത്ര അഭിലഷണീയമല്ലാത്ത കാര്യമാണന്നു അവള്‍ സദാ ഓര്മപ്പെടുത്തികൊണ്ടിരിക്കും.

രണ്ടു ദിവസമായി ചെയ്തു തീര്‍ക്കേണ്ട പല ജോലികളും കുഴ മറിഞ്ഞു കിടക്കുകയാണ്. അക്കൌണ്ട്സ് ക്ലിയര്‍ ചെയ്യണം. റിപ്പോര്‍ട്ട് ഹെഡ് ആഫീസിലേക്ക് മെയില്‍ ചെയ്യണം. അങ്ങനെ ഒന്നിന് പിറകെ ഒന്നായി ജോലികളുടെ ബാഹുല്യം തന്നെയുണ്ട്‌. നല്ല ഉറക്ക ക്ഷീണമുണ്ട്, പക്ഷെ എങ്ങനെ ഉറക്കം വരും, സമാധാനമായി ഒരിറക്ക് വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഉറക്കത്തെക്കുറിച്ച് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. ഏതായാലും ട്രെയിനെത്തിയാല്‍ ഒന്നുറങ്ങാന്‍ ശ്രമിച്ചുനോക്കാം.

ഉണര്‍വിന്റെ നിമിഷങ്ങളില്‍ എപ്പോഴും ജാഗ്രത്തായിരുന്ന എന്റെ മനസ്സിപ്പോള്‍ വൈരുദ്ധ്യങ്ങള്‍ക്ക് നടുവിലാണ്. അത് തുഴ നഷ്ടപ്പെട്ട ചെറുവള്ളം പോലെ അലഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ചെറുകാറ്റിനു വേണമെങ്കില്‍ ഇപ്പോള്‍ എന്നെ തകര്‍ക്കാം. ഇപ്പോള്‍ മഴപെയ്യുമ്പോള്‍ ഉള്ളു കുളിര്‍ക്കാറില്ല, നിലാവുപോലും പേടിപ്പെടുത്തുന്ന പ്രകാശ പ്രളയമായി മാറിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ ഇല മുഴുവനും കൊഴിഞ്ഞു ആരാലും തിരിച്ചറിയാന്‍ കഴിയാതെ അസ്ഥിത്വം നഷ്ടപ്പെട്ടു വീണ്ടും ഒരു പുനര്‍ ജന്മത്തിനായി കാത്തുനില്‍ക്കുന്ന മരം പോലെ . അല്ല വൃക്ഷങ്ങളില്‍ തന്നെ എത്ര ജന്മങ്ങള്‍ തന്നെ ഉടലെടുക്കുന്നു. പക്ഷികളായും, അറിയപ്പെടാത്ത മറ്റു ജന്മങ്ങളായും. ഇതാ ഇപ്പോള്‍ ഈ റയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ഒറ്റക്കിരിക്കുന്നു. തീപിടിച്ച മനസ്സുമായി. ഉണ്ണിയുമായി ബന്ധപ്പെട്ട സംഭവങ്ങളിലേക്ക് മനസ്സിനെ മേയാന്‍ വിടുമ്പോഴും ചെന്നെത്തുന്നിടങ്ങളിലെല്ലാം വാതിലുകലടയുന്നു. ഉണ്ണിയേ തനിയെ വിടാന്‍ വയ്യ, അവനെ വീണ്ടെടുക്കണം, എന്റെ പഴയ ഉണ്ണിയായിത്തന്നെ.

ഇന്ന് ട്രെയിന്‍ കൃത്യസമയം പാലിക്കുകയാണെങ്കില്‍ രാത്രി പതിനൊന്നു മണിക്ക് മുന്നേ വീട് പറ്റാം. വീട്ടിലെത്തിയാലുടന്‍ അരമണിക്കൂര്‍ അവളുടെ പരാതികള്‍ കേള്‍ക്കാന്‍ നീക്കിവെയ്ക്കണം. അതെപ്പോഴും പതിവുള്ളതാണ്. ആ സമയത്ത് ഞാന്‍ അലസമായോ മറ്റോ ആണ് അത് കേള്‍ക്കുന്നതെങ്കില്‍, എനിക്ക് സ്നേഹം കുറഞ്ഞു വരുന്നു എന്നൊക്കെ പറഞ്ഞു മുഖം വീര്‍പ്പിക്കല്‍ പതിവ് വേറെ. പതിവുപോലെ മുകള്‍ നിലയില്‍ താമസിക്കുന്ന, മധ്യവയസ്കരായ ദമ്പതികളെക്കുറിച്ചാവും ആദ്യത്തെ പരാതി. അപ്പോള്‍ ഉറപ്പായും ഏതെങ്കിലും ലൈറ്റിനു പിറകില്‍ ഒളിച്ചിരുന്നു ഗൌളി ചിലച്ചിരിക്കും, അല്ലെങ്കില്‍ അന്ധകാരത്തില്‍ നിന്നും വിഷാദഗാനം പോലെ കൂമന്‍ മൂളിത്തുടങ്ങും. ഒന്നുമില്ലെങ്കില്‍ എന്റെ മൊബൈല്‍ ഫോണിലേക്കുള്ള എസ് എം എസ് ബെല്‍ മുഴങ്ങും. അപ്പോള്‍, കണ്ടോ കണ്ടോ ഞാന്‍ പറഞ്ഞത് പൂര്‍ണമായും സത്യമാണ്, എന്ന് പറഞ്ഞവള്‍ സ്വയം ന്യായീകരിക്കും.

ഞാനൊരു ശാന്തനായ കേള്‍വിക്കാരനാണന്നു വിവാഹത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ അവള്‍ക്കു ബോധ്യപ്പെട്ടതാണ്. അവളുടെ ധാരണയെ തിരുത്താന്‍ ഞാന്‍ മിനക്കെട്ടതുമില്ല. അല്ലെങ്കില്‍ത്തന്നെ സ്ത്രീകളോട് മസില് പിടിച്ചിട്ടു ഒരു കാര്യവുമില്ല. അത് അരക്കിട്ടുറപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റവും. ചെറിയ ചില നിര്‍ബന്ധങ്ങളൊഴിച്ച് ഉള്ളില്‍ വെറും പാവമാണവള്‍. മുകള്‍ നിലയില്‍ താമസിക്കുന്ന ദമ്പതികള്‍ പരസ്പരം എപ്പോഴും വഴക്കാണത്രെ. അതും വളരെ ഉച്ചത്തില്‍. അവര്‍ വീടന്വേഷിച്ച്‌ വരുമ്പോഴേ ഞാനവള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അവര്‍ ഒരു വായാടി സ്ത്രീയാണന്നു. എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഒരാളെ കിട്ടുന്നതില്‍ ഇക്കക്കെന്താ ഇത്ര ദെണ്ണം എന്നായിരുന്നു അതിനുള്ള അവളുടെ മറുപടി.

ഇപ്പോള്‍ ഞാന്‍ ചെന്നലുടന്‍ അവരെ ഒഴിപ്പിക്കണമെന്ന പരാതിയാണവള്‍ക്ക്. ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് പൂര്‍ത്തിയാവട്ടെ എന്ന് പറഞ്ഞു ഞാവളെ സമാധാനിപ്പിക്കും. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഓരോരുത്തര്‍ അവരവരുടെ ഹീന സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോള്‍, ഇവിടെ ഞങ്ങളുടെ ലോഡ്ജില്‍ ഒരു നിശബ്ദ ജീവിതം പെയ്തൊഴിഞ്ഞു കൂടൊഴിഞ്ഞു പോയ കാര്യം ഞാനവളെ എങ്ങനെ പറഞ്ഞു ബോധിപ്പിക്കും. ശബ്ദകോലാഹലങ്ങള്‍ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍, മൌനമായ നിലവിളികള്‍ ഭൂമിയുടെ അഗാധതയില്‍ ചവിട്ടി താഴ്ത്തപ്പെടുന്നു.

ട്രെയിന്‍ വന്നു, എന്തോ കയറാന്‍ തോന്നിയില്ല, പ്ലാറ്റ്ഫോമിലുണ്ടായിരുന്ന രണ്ടു മൂന്നു പേര്‍ തിരക്കിട്ട് വണ്ടിയില്‍ കയറിപ്പറ്റി. ട്രെയിന്‍ എന്നെക്കൂടാതെ സ്റ്റേഷന്‍ വിടുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത മനസ്സുമായി ഞാന്‍ ചിന്തയിലാണ്ടിരുന്നു. ആംബുലന്‍സിന്റെ ഡോര്‍ അടയുന്ന ശബ്ദം, പിന്നെ അതിന്റെ സൈറന്‍, ഒരു മുരള്ച്ചപോലെ കാതുകള്‍ക്ക് ചുറ്റും കറങ്ങിനടക്കുന്നു. ഞാന്‍ എഴുന്നേറ്റു, തിരിച്ചു എന്റെ ലോഡ്ജിലേക്ക് പോണോ, അതോ സെന്ഹുവിന്റെ ലോഡ്ജിലേക്ക് പോയി അവനുമായി സംസാരിച്ചിരിക്കണോ. നടക്കാന്‍ ഭാവിക്കുമ്പോള്‍ ശ്രദ്ധിച്ചു , ഒരുവന്‍ കുടിച്ചു ലെക്കുകെട്ട്, ഇപ്പോള്‍ വീഴും എന്ന നിലയില്‍ തൂണും പിടിച്ചു നില്‍ക്കുന്നു. അവനെ പതിയെ ബെഞ്ചില്‍ താങ്ങിയിരുത്തി, ഞാന്‍ നടത്തത്തിനു വേഗം കൂട്ടി, മുരുകന്‍ കാട്ടാക്കടയുടെ കവിത പെട്ടന്ന് ഓര്‍മ്മയിലെത്തി.

ലോഡ്ജില്‍ മുറിയെടുക്കാന്‍ ഗെയ്റ്റ് കടന്നു വരുമ്പോള്‍ പെണ്‍കുട്ടി ഊമയാണന്നു ഞാനൊട്ടും പ്രതീക്ഷിച്ചില്ല, ഉണ്ണി വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. രജിസ്ടരില്‍ ഒപ്പുവാങ്ങി താക്കോല്‍ അവളെ ഏല്‍പ്പിക്കുമ്പോള്‍ അവള്‍ ആത്മഹത്യക്ക് മുതിരുമെന്ന് ഞാന്‍ കരുതിയതേയില്ല. ദൈവത്തിന്റെ ഇമ്മാതിരി കളികളെക്കുറിച്ച് ഞാന്‍ വിമര്‍ശനബുദ്ധിയോടെ ആലോചിച്ചുപോയി. നാലു ദിവസത്തോളം അവള്‍ ഇവിടെയുണ്ടായിരുന്നു. നമ്മുടെ വിചാര ലോകങ്ങള്‍ക്കപ്പുറത്ത് എന്തെല്ലാം സങ്കീര്‍ണതകളിലൂടെയാണ്‌ മനുഷ്യമനസ്സു നിരന്തരം കടന്നുപോകുന്നത്. ഇനിയും അതിനെക്കുറിച്ച് ചിന്തിച്ചാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുമെന്നായി. ഞാന്‍ യന്ത്രികമായിത്തന്നെ എന്റെ ലോഡ്ജിലെക്കുള്ള ഗേറ്റു കടന്നു ചെന്നു. റിസപ്ഷനില്‍ ഉണ്ണി തലകുമ്പിട്ടിരിക്കുന്നു. എന്നില്‍ വീണ്ടും അശുഭ ചിന്തകളുടെ തിരയിളക്കം. ഞാന്‍ അവന്റെ മുഖം മെല്ലെയുയര്‍ത്തി. കുറ്റബോധത്തോടെ അവന്‍ എന്നെ നോക്കി വാവിട്ടുകരഞ്ഞു. ഒരു കത്ത് എന്നെ എല്പ്പിച്ചശേഷം അവന്‍ വീണ്ടും എങ്ങോ നോക്കിയിരുന്നു.

വടിവൊത്ത അക്ഷരത്തില്‍ ജീവനുള്ള കുറെ അക്ഷരങ്ങള്‍. എന്റെ ഹൃദയത്തെ കീറിമുറിക്കാന്‍ പോന്നവ.

സ്നേഹത്തോടെ, പ്രണയത്തോടെ ഉണ്ണിക്ക്‌,
എന്നില്‍ നിന്നുള്ള ഈ ഒളിച്ചോട്ടം എന്തിനെന്നനിക്കറിയില്ല. എന്തായാലും ഞാനീ നഗരം വിടുകയാണ്, നമ്മള്‍ വളരെ നേരം സംസാരിച്ചിരുന്ന മരച്ചുവടുകളും, അവിടത്തെ ബഞ്ചും, എന്നെ വല്ലാതെ വേട്ടയാടുന്നു. അവസാനമായി ഉണ്ണിയെ കാണുവാനാണ് ഞാനിവിടെ മുറിയെടുത്തത്. ഉണ്ണിയില്‍ നിന്നും ഒരു ചുടു ചുംബനം ഞാന്‍ ആഗ്രഹിക്കുന്നു.
പക്ഷെ അതെങ്ങനെ ഉണ്ണിയെ പറഞ്ഞു മനസിലാക്കണമെന്നനിക്കറിയില്ല . ഉണ്ണീ എനിക്ക് വിട നല്‍കുക, നമ്മുടെ സ്വപ്നങ്ങള്‍ക്കും.

പ്രണയപൂര്‍വ്വം
റാണി റോബര്‍ട്ട്‌ .

എന്റെ കൈകളിലൂടെ വിയര്‍പ്പോഴുകി കത്തിലെ അക്ഷരങ്ങള്‍ നനഞ്ഞു കുതിര്‍ന്നു. എന്റെ ഉണ്ണീ എന്ന ഉള്ളിലുറഞ്ഞുപോയ നിലവിളിയോടെ ഞാന്‍ സോഭയിലേക്ക് തളര്‍ന്നിരുന്നു.

കണ്ണ് തുറന്നു നോക്കുമ്പോള്‍ പതിവുപോലെ ഉസ്മാന്‍ ഞങ്ങള്‍ക്കുള്ള ചായയുമായി മൂളിപ്പാട്ടും പാടി കടന്നുവരുന്നു.

(പിന്കുറിപ്പ് :
എന്റെ അനുജന്‍ മുസമ്മില്‍ മുസ്ലിയാര്‍ ( ചെറിയച്ചന്റെ മകന്‍ ) നിസ്സാര കാരണങ്ങളാല്‍ അവന്റെ ഭാര്യയെ ഈയടുത്ത് മൊഴി ചൊല്ലി. സംഭവം കഴിഞ്ഞ ശേഷമാണ് ഞാനിക്കാര്യം അറിയുന്നത് തന്നെ, ആ പെണ്‍കുട്ടിയുടെ ദൈന്യത എന്നെ വല്ലാതെ വേട്ടയാടി, ആ മാനസിക സംഘര്‍ഷത്തില്‍ നിന്നാണ് ഇക്കഥ പിറന്നത്‌.)

തബാരക് റഹ്മാന്‍

5 comments:

shajshah said...

നന്നായിരിക്കുന്നു...ഭാവുകങ്ങള്‍!

shajshah said...

നന്നായിരിക്കുന്നു...ഭാവുകങ്ങള്‍!

shajshah said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

പ്രിയ സുഹൃത്തെ
കഥ വായിച്ചു .രചനാ ശൈലി നന്നായിരിക്കുന്നു .പക്ഷെ കഥയില്‍ മൊത്തത്തില്‍ ചില പൊരുത്ത ക്കേടുകള്‍ അനുഭവപ്പെട്ടു.പരസ്പര ബന്ധം ചിലയിടങ്ങളില്‍ നഷ്ടപ്പെടുന്നുവോ എന്ന തോന്നല്‍.ചില സംശയങ്ങള്‍ 1 -ഇതൊരു സ്വപ്നമായിരുന്നോ ?
2 -അല്ലെങ്കില്‍ യാത്ര മുടക്കി നിങ്ങള്‍ ലോഡ്ജില്‍ തിരിച്ചെത്തിയ ശേഷമാണോ ആ പെണ്‍കുട്ടി ആത്മ ഹത്യ ചെയ്തത്,അതോ കത്ത് കിട്ടുന്നതിനു മുന്‍പ് ആത്മഹത്യ ചെയ്തിരുന്നോ? ഉണ്ണിക്കു എന്ത് സംഭവിച്ചു.നിങ്ങളുടെ ധാരണകള്‍ക്ക് വിരുദ്ധമായി ഈ പെണ്‍കുട്ടി അയാളുടെ കാമുകി തന്നെ ആയിരുന്നോ ?വായനയില്‍ നിന്ന് ഇവയൊന്നും വ്യക്തമായില്ല..

രമേശ്‌ അരൂര്‍ said...

"ലോഡ്ജില്‍ മുറിയെടുക്കാന്‍ ഗെയ്റ്റ് കടന്നു വരുമ്പോള്‍ ഈ പെണ്‍കുട്ടി ഊമയാണന്നു ഞാനൊട്ടുംപ്രതീക്ഷിച്ചില്ല, ഉണ്ണി വീട്ടിലേക്കു പോയിരിക്കുകയാരുന്നു."
ഈ വാചകം -നിങ്ങള്‍ റയില്‍ വെ സ്റ്റേഷനില്‍ നിന്ന് മടങ്ങി വരുന്ന ത്തിനു തൊട്ടു പിന്നാലെ യുള്ളതാണ്.സ്വാഭാവികമായും ഗേറ്റ് കടന്നു വരുന്നത് നിങ്ങള്‍ ആണെന്ന് വാചക ഘടനയിലെ പിശക് മൂലം വായനക്കാരന് തോന്നാം-അവിടെ കണ്ഫ്യുഷന്‍ തുടങ്ങും..സാഹിത്യം കഷ്ടപ്പെട്ടു മനസിലാക്കാന്‍ ഇടവരുത്തരുത്.എളിയ അഭിപ്രായത്തെ ദയവായി സഹിഷ്ണുത ബുദ്ധിയോടെ സ്വീകരിക്കുക.പരിഭവിക്കരുതേ ....