Thursday, June 17, 2010

ഊന്നുവടികള്‍ (ചെറുകഥ)

 ഊന്നുവടികള്‍.
 
രാവിലെ തന്നെ മുറ്റത്തേക്കിറങ്ങി ... ഇന്നലെ സന്ധ്യക്ക് മഞ്ഞ റോസയില്‍ ഒരു മൊട്ട് വിരിയാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴത് വിടര്‍ന്ന് പുലര്‍മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നുണ്ടാവണം. പിന്നെ മുറ്റത്തിന്റെ അതിരിലെ ഒട്ടുമാവില്‍ നിറയെ മുല്ലപ്പൂക്കളും വിരിഞ്ഞ് നില്‍ക്കുന്നുണ്ടാവണം. ഇന്നലെ നട്ട ആ ശംഖുപുഷ്പം വാടിപ്പോയിട്ടുണ്ടാവുമോ എന്തോ?

പണ്ട് മുതലേയുള്ള ശീലമാണ് അതിരാവിലെ തന്നെ ഉണരുക എന്നുള്ളത്. ഇപ്പോള്‍ പെന്‍ഷന്‍ ആയി വര്‍ഷങ്ങള്‍ ആയെങ്കിലും അതിന് മാറ്റമില്ല.

അപ്പോഴേക്കും ചന്ദ്ര ചായയുമായി എത്തി. നെറ്റിയില്‍ പതിവുള്ള ഭസ്മക്കുറി. രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു. പെന്‍ഷനായെങ്കിലും അവളും പഴയ ടീച്ചറുടെ കൃത്യനിഷ്ടകള്‍ തുടരുന്നു. മുറ്റത്തിറങ്ങി ഈറന്‍ മാറാത്ത, അവിടവിടെ നര കയറിയ, അറ്റം കെട്ടിയ മുടിത്തുമ്പില്‍ അവള്‍ രണ്ട് തുളസിയിലകള്‍ പൊട്ടിച്ച് തിരുകി വച്ചു.

പെന്‍ഷനായതില്‍ പിന്നെ രണ്ടാളും സമയം കളയാന്‍ കണ്ടുപിടിച്ച വഴിയാണ് പൂന്തോട്ട നിര്‍മാണവും പരിപാലനവും. വിശാലമായ മുറ്റത്തും, കല്‍പ്പടവുകള്‍ക്കരികിലും നിറയെ പല‍തരം ചെടികള്‍. പൂക്കളോടും ചെടികളോടും ഒപ്പം എത്ര നേരം     ചിലവഴിക്കുന്നതും രണ്ട് പേര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. നിശാഗന്ധി വിരിയുന്നത് കാണാനായി മാത്രം പാതിരാവ് വരെ ഉണര്‍ന്നിരുന്ന എത്ര ദിവസങ്ങള്‍!

പെട്ടെന്ന് സന്തോഷത്തോടെ ചന്ദ്ര വിളിച്ചു, ‘ദേ നോക്കിയെ ഈ കിളിക്കുട്ടിലിരുന്ന മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു’

ചെമ്പരത്തിച്ചില്ലകള്‍ക്കിടയിലെ കൂട്ടില്‍ കുഞ്ഞിച്ചുണ്ട് പിളര്‍ത്തി കരയുന്ന കുഞ്ഞുങ്ങള്‍.

രണ്ടാളേയും ഒന്നിച്ച് കണ്ടതോടെ മുറ്റത്തിന്റെ മൂലക്കുള്ള കൂട്ടില്‍ നിന്നും ലവ് ബേര്‍ഡ്സ് കലപില കൂട്ടാന്‍ തുടങ്ങി. അവക്ക് തീറ്റ കൊടുത്ത് കഴിഞ്ഞതോടെ അടുത്ത കൂട്ടില്‍ നിന്നും തത്തമ്മയും വിളി‍ തുടങ്ങി. അപ്പോഴേക്കും പടിക്കെട്ടിന് താഴെ നിന്നും പത്രക്കാരന്റെ സൈക്കിള്‍ ബെല്‍... മുറ്റത്തേക്ക് വന്ന് വീണ പത്രങ്ങളുമെടുത്ത് സിറ്റൌട്ടിലെ ഈസിചെയറിലേക്ക് കിടന്നു. ഒരു വാരികയും തുറന്ന് ചന്ദ്രയും അടുത്ത് ഒരു കസേരയിലിരുന്നു.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് താഴെ ഇടവഴിയില്‍ കൂടി കലപില കൂട്ടി സ്കൂളില്‍ പോകുന്ന കുട്ടികളുടെ ബഹളം.

‘സാറമ്മേ, സാറച്ഛാ ... റ്റാ .. റ്റാ ...’ അടുത്ത വീട്ടിലെ കുട്ടിയാണ്.

തിരിച്ച് കൈ വീശി ആ കുട്ടികളേയും നോക്കിയിരുന്ന‍പ്പോള്‍ മനസ്സ് ഒരുപാട് പിന്നിലേക്ക് പോയി.

ഒറ്റ മകനായിരുന്നു കുട്ടന്‍. രാവിലെ മൂന്ന് പേരും കൂടിയാണ് വീട്ടില്‍ നിന്നിറങ്ങുക. കുട്ടന്‍ ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്നു. അമ്പലക്കുളത്തിനടുത്തെത്തി വഴി പിരിയാന്‍ തുടങ്ങുമ്പോള്‍ ചന്ദ്ര ഓര്‍മ്മിപ്പിക്കും,

‘അച്ഛനും മോനും കൂടി കിന്നാരം പറഞ്ഞ് പറഞ്ഞ് സ്കൂളില്‍ എത്താന്‍ വൈകണ്ട കേട്ടോ’

പിന്നെ ഒരു കയ്യില്‍ മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച്, കക്ഷത്തില്‍ ബാഗും മറ്റേ കൈവിരല്‍ തുമ്പില്‍ കുട്ടനേയും പിടിച്ച് നടക്കുമ്പോള്‍ അവന് ഒരായിരം സംശയങ്ങളാണ്. വഴിയില്‍ കാണുന്ന പരിചയക്കാരോടൊക്കെ കുശലം പറഞ്ഞ് ഞാന്‍ നില്‍ക്കുമ്പോള്‍ കുട്ടന്‍ മരക്കൊമ്പത്ത് ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാരോട് കുശലം പറയുകയാകും. പിന്നെ കാവിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കുയിലിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ അവന്‍ ചോദിക്കും,

‘അച്ഛാ, ഞാനും കൂവട്ടേ?’

 
കുയിലിനൊപ്പം കുട്ടന്‍ മറുപാട്ട് പാടുമ്പോള്‍ അടുത്തെങ്ങും ആരുമില്ലെങ്കില്‍ ഞാനും അവന്റെ കൂടെ കൂടും!

രാവിലേയും വൈകുന്നേരവും ഉളള നടത്തത്തിനിടയിലാണ് ഞാന്‍ കുട്ടന് കഥകളും കവിതയും ഒക്കെ പറഞ്ഞ് കൊടുക്കുക.

കുട്ടന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും സന്തോഷത്തോടെയാണ് ഞങ്ങള്‍ കണ്ട് നിന്നത്. പഠിത്തത്തിലും, കളിയിലും, സാഹിത്യത്തിലും ഒക്കെ മികവ് കാട്ടിയ അവന്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും സ്‌നേഹിക്കുന്നതിലും മുന്നിലായിരുന്നു. കോളേജ് ക്ലാസ്സുകളിലെത്തി ഹോസ്റ്റലുകളിലൊക്കെ താമസിക്കേണ്ടി വന്നപ്പോഴും അവന്‍ എല്ലാ വിശേഷങ്ങളും പറഞ്ഞ് തുടര്‍ച്ചയായി കത്തുകള്‍ എഴുതുമായിരുന്നു. അവധിക്ക് വീട്ടിലെത്തുമ്പോഴൊക്കെ അടുക്കളയിലെത്തി അവിടെയുള്ള ‘അരിപ്പെട്ടിയുടെ’ മുകളിലിരുന്ന് അമ്മയോട് എല്ലാ വിശേഷങ്ങളും ഒരു കൊച്ച് കുട്ടിയേ പോലെ അവന്‍ പറയുമായിരുന്നു. ജോലി ചെയ്യുന്നതിനിടയില്‍ ചന്ദ്ര എല്ലാം മൂളിക്കേള്‍ക്കും.

പിന്നെ കാമ്പസ് സെലക്ഷന്‍ കിട്ടി സ്കോളാര്‍ഷിപ്പോടെ അവന്‍ വിദേശത്ത് പോയപ്പോള്‍ അവന്റെ ഉയര്‍ച്ചയില്‍ സന്തോഷത്തെക്കാളേറെ അഭിമാനമായിരുന്നു. അവന്റെ പുതിയ പുതിയ സ്ഥാനലബ്ധികള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷം തന്നു. പക്ഷെ അതോടെ കുട്ടന്റെ കത്തുകളുടെ എണ്ണം കുറയാന്‍ തുടങ്ങി, പിന്നെ അവ ഫോണ്‍കോളുകളായി. പലപ്പോഴും അവന്റെ തിരക്കുകള്‍ക്കിടയില്‍ അതിന്റെ എണ്ണവും കുറഞ്ഞു വന്നു.

കുട്ടന്റെ വിവാഹം; ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം. നല്ലൊരു പെണ്‍കുട്ടി അവന്റെ ഭാര്യയായി വന്നപ്പോള്‍ ഞങ്ങള്‍ക്ക് അവള്‍ മരുമകളല്ല, മോളായി. പക്ഷെ, സ്നേഹിച്ച് കൊതി തീരും മുമ്പ് അവള്‍ അവനോടൊപ്പം പോയപ്പോഴും‍ ഞങ്ങള്‍ ആശ്വസിച്ചു; അവര്‍ ഒന്നിച്ചാണല്ലോ കഴിയേണ്ടത്.

പിന്നെ ഞങ്ങളുടെ സ്വപ്നങ്ങള്‍ കൊച്ചുമക്കളെ ചുറ്റിപ്പറ്റിയായി. കുട്ടന്‍ ഓടിക്കളിച്ച, മണ്ണപ്പം ചുട്ട് കളിച്ച, ഊഞ്ഞാലാടിയ, തുമ്പികളുടെ പിന്നാലെ ഓടിയ ഈ വീട്ടുമുറ്റത്ത് ഓടിക്കളിക്കാന്‍, ഞങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു നടക്കാന്‍, അമ്പിളിമാമനെ കാട്ടിക്കൊടുക്കാനും, കഥ പറഞ്ഞ് ഉരുള ഉരുട്ടിക്കൊടുക്കാനുമൊക്കെ ഞങ്ങളുടെ കുഞ്ഞുമക്കള്‍, കുട്ടന്റെ മക്കള്‍.

കൊച്ചുമക്കള്‍ അപ്പുവും, അമ്മുവും വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രം വന്ന്, കണ്ട് കൊതിതീരും മുമ്പെ തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ സ്വപ്നങ്ങളുടെ നിറം മങ്ങുന്നത് ഞങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി.

കഴിഞ്ഞ തവണ വന്ന് മടങ്ങിപ്പോകുമ്പോള്‍ അപ്പു കെട്ടിപ്പിടിച്ച് നിലവിളിച്ചു,

‘അപ്പൂപ്പാ ഞാന്‍ പോകുന്നില്ല, എനിക്കിവിടെ മതി ... അമ്മുമ്മേ ഞങ്ങളെ വിടണ്ടാ ...‘

ഒന്നും പറയനാവാതെ നിറകണ്ണുകളോടെ അവര്‍ പോകുന്നത് നോക്കി നിന്നപ്പോള്‍ നിറയുന്ന കുട്ടന്റെ കണ്ണുകളും‍ കണ്ടില്ല എന്ന് നടിച്ചു.

ഞങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു; മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് അവരുടെ ജീവിതം ആയി. എന്നും അച്ഛനമ്മമാരോടൊപ്പം അവര്‍ ഉണ്ടാകണം എന്ന് ശഠിക്കരുതല്ലോ. പുതിയ ഉയരങ്ങള്‍ തേടി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ പറക്കട്ടെ.

ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഫോണ്‍ ശബ്ദിച്ചു. ചന്ദ്രയാണ് ഫോണ്‍ ഏടുത്തത്. തിരിച്ച് വരുമ്പോള്‍ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് അവള്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നു!

‘കുട്ടനാണ്, ഇത്തവണ സ്‌കൂളടക്കുമ്പോള്‍ അവര്‍ക്ക് വരാന്‍ കഴിയില്ല എന്ന്’‘

കുഞ്ഞുമക്കള്‍ വരുന്ന ദിവസവും കണക്കു കൂട്ടിയിരുന്ന എനിക്കു അത് അമ്പരപ്പോടെ കേട്ടിരിക്കാനേ കഴിഞ്ഞൊള്ളു.

‘ഇപ്പോഴത്തെ അവസ്ഥയില്‍ അവന് ലീവ് കൊടുക്കില്ലെന്ന്. പിന്നെ മക്കള്‍ക്ക് വെക്കേഷന്‍ ക്ലാസ്സ് ഉണ്ടത്രെ’.

‘ഉം’

വെറുതെ മൂളാനേ എനിക്ക് കഴിഞ്ഞുള്ളൂ. കൊച്ചുമക്കള്‍ക്ക് കൊടുക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പവും അവലോസുണ്ടയും ഒക്കെ ഉണ്ടാക്കി കാത്തിരിക്കുന്ന, കുട്ടന് ഇഷ്ടമുള്ള കാച്ചിലും, ചേമ്പും ഒക്കെ സൂക്ഷിച്ച് വച്ച് കാത്തിരിക്കുന്ന അവളോട് വേറെ എന്ത് പറയാന്‍!

കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കാലൊന്ന് ഇടറി. വീഴാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്ര പെട്ടെന്നു പിടിച്ചു.

‘എന്ത് പറ്റി, കുട്ടികളെ ഓര്‍ത്തു, അല്ലേ?’

അവളുടെ തോളില്‍ പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചന്ദ്രയുടെ മനസ്സ് മന്ത്രിക്കുന്നത് പോലെ തൊന്നി,

‘എന്തിനാ വിഷമിക്കുന്നത്, ഇനിയീ അവസാനയാത്രയില്‍ പര‍സ്പരം ഊന്നുവടികളായി നമ്മളില്ലേ?’

25 comments:

രഘുനാഥന്‍ said...

അനില്‍ കുമാര്‍...

വായിച്ചിട്ടുള്ള പ്രമേയമാണെങ്കിലും ആവശ്യമില്ലാത്ത വളച്ചു കെട്ടലുകള്‍ ഇല്ലാതെ ലളിതമായി എഴുതിയിരിക്കുന്നത് കൊണ്ട് മടുപ്പ് തോന്നിയില്ല.

ഇനിയും എഴുതൂ...ആശംസകള്‍

ഉപാസന || Upasana said...

ബോറില്ലാതെ വായിഛ്കു ഭായ്.
വിഷയത്തിനു സ്കോപ്പില്ലെന്നു തോന്നുന്നു
:-)

Unknown said...
This comment has been removed by the author.
Unknown said...

വായന നല്ല രസം തന്നു. പക്ഷെ വിഷയം ദരിദ്രമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ..?

പട്ടേപ്പാടം റാംജി said...

താങ്കളുടെ ബ്ലോഗില്‍ നേരത്തെ വായിച്ചിരുന്നു.
എല്ലാം മാറിമറിഞ്ഞു കഴിഞ്ഞു...

അനില്‍കുമാര്‍ . സി. പി. said...

രഘുനാഥന്‍, ഉപാസന, റ്റോംസ്, റാംജി:

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഇതെഴുതുമ്പോള്‍ ഒരു കഥ എന്നതിലേക്കാളുപരി ജീവിതത്തിന്റെ ഒരു ഏട് പങ്കുവെക്കാന്‍ ശ്രമിച്ചു എന്ന് മാത്രം.

noonus said...

.

അനില്‍കുമാര്‍ . സി. പി. said...

കാര്‍ന്നോര്‍, നൂനൂസ്സ്:

സ്നേഹത്തില്‍ പൊതിഞ്ഞൊരു പുഞ്ചിരി തിരിച്ചും :).

ഹംസ said...

മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് അവരുടെ ജീവിതം ആയി. എന്നും അച്ഛനമ്മമാരോടൊപ്പം അവര്‍ ഉണ്ടാകണം എന്ന് ശഠിക്കരുതല്ലോ. പുതിയ ഉയരങ്ങള്‍ തേടി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ പറക്കട്ടെ.

കഥ. കൊള്ളാം ..:)

അനില്‍കുമാര്‍ . സി. പി. said...

അഭിപ്രായത്തിന് നന്ദി ഹംസ.

മാണിക്യം said...

വെറും കഥ എന്നു കരുതാന്‍ വയ്യ.....
ഇന്നു ഇതു തന്നെ അല്ലെ എല്ലാ മാതാപിതാക്കല്‍ക്കും കിട്ടുന്നത് ?
എന്നെക്കാള്‍ വളരെ ഉയരത്തില്‍ മക്കള്‍ എത്തണം ഉന്നതനിലവാരത്തില്‍ ജീവിക്കണം
എന്ന് കരുതി മക്കളെ വളര്‍ത്തി.....
അവര്‍ കൊടുമുടികള്‍ കീഴടക്കുന്നത് കണ്ട്
ആനന്ദിക്കാം ആശീര്‍‌വദിക്കാം ...
നന്നായി പറഞ്ഞ കഥ

നിരക്ഷരൻ said...

കഥകളിലൂടെ ഇടയ്ക്കിടയ്ക്ക് ഇത് ഓര്‍മ്മിപ്പിക്കുന്നത് നല്ലതാണ് അനില്‍കുമാര്‍. മനസ്സിനെ പാകപ്പെടുത്താന്‍ ഉപകരിക്കും. നന്ദി :)

അനില്‍കുമാര്‍ . സി. പി. said...

മാണിക്യം: ചേച്ചി, ഇഷ്ടമായെന്നറിയുന്നത് ഏറെ സന്തോഷം.

നിരക്ഷരന്‍: വായനയ്ക്കും, അഭിപ്രായത്തിനും ഏറെ നന്ദി.

SERIN / വികാരിയച്ചൻ said...

ഇത് കഥയല്ല ജീവിതമാണു. നല്ലപോലെ അവതരിപ്പിച്ചു....

അനില്‍കുമാര്‍ . സി. പി. said...

നന്ദി, സെറിന്‍.

അക്ഷരപകര്‍ച്ചകള്‍. said...

നല്ല കഥ. ആശംസകള്

അനില്‍കുമാര്‍ . സി. പി. said...

സന്തോഷം, അമ്പിളി.

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu.......... aashamsakal......

അനില്‍കുമാര്‍ . സി. പി. said...

ജയരാജ്: ഈ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.

jayaraj said...

manasilevideyo nomparam varuthiyathupole.
nannayirikkunnu

അനില്‍കുമാര്‍ . സി. പി. said...

ജയരാജ്: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

sm sadique said...

വളരെ നല്ല അനുഭവം ………..
എഴുത്തിൽ ലാളിത്യം …….

അനില്‍കുമാര്‍ . സി. പി. said...

സാദിക്: അഭിപ്രായത്തിനു നന്ദി.

Vayady said...

ഈ കഥ വായിച്ചപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഞങ്ങളേയും കാത്ത് പര‍സ്പരം ഊന്നുവടികളായി ജീവിക്കുന്ന അച്ഛനമ്മമാരെ ഓര്‍‌ത്ത് പോയി. എന്റെ ഉള്ളിലെ മകള്‍ ആശിക്കുന്നു...എനിക്കീ നിമിഷം നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍! ദേ, വീണ്ടും എന്റെ സമാധാനം കളഞ്ഞു. :(
"ഇന്നു ഞാന്‍ നാളെ നീ"

അനില്‍കുമാര്‍ . സി. പി. said...

വായാടി: :)

“കാലമിനിയുമുരുളും, വിഷു വരും
വര്‍ഷം വരും, തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും, കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം.

വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം,
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം”
- കക്കാട്.